Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാട്ടിലെത്താനുള്ള പുതിയ നിബന്ധനകൾ പ്രവാസികൾക്ക് ഉണ്ടാക്കുന്നത് വൻ സാമ്പത്തിക ബാധ്യത; വകഭേദം വന്ന കൊറോണ വൈറസ് സാന്നിധ്യം അറിയാനുള്ള മോളിക്കുലാർ ടെസ്റ്റ് നടത്തുന്നതിന് ഓരോ എയർപോർട്ടിലും ഓരോ ചാർജ്; ഒപ്പം കടുത്ത മാനസിക സമ്മർദ്ദവും

നാട്ടിലെത്താനുള്ള പുതിയ നിബന്ധനകൾ പ്രവാസികൾക്ക് ഉണ്ടാക്കുന്നത് വൻ സാമ്പത്തിക ബാധ്യത; വകഭേദം വന്ന കൊറോണ വൈറസ് സാന്നിധ്യം അറിയാനുള്ള മോളിക്കുലാർ ടെസ്റ്റ് നടത്തുന്നതിന് ഓരോ എയർപോർട്ടിലും ഓരോ ചാർജ്; ഒപ്പം കടുത്ത മാനസിക സമ്മർദ്ദവും

സ്വന്തം ലേഖകൻ

ദോഹ: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രവാസികൾക്കുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു. ഗൾഫ്, യൂറോപ്പ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. നാട്ടിലെ വിമാനത്താവളത്തിൽ എത്തിയാൽ മോളിക്കുലാർ ടെസ്റ്റ് സ്വന്തം ചെലവിൽ നടത്തണമെന്നുമാണ് പുതിയ ചട്ടത്തിൽ പറയുന്നത്. എന്നാൽ ഇത് പ്രവാസികൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയും സമ്മർദ്ദവും ഉണ്ടാക്കിയിരിക്കുകയാണ് എന്നതാണ് യഥാർത്ഥ വസ്തുത. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വൻ ബാധ്യതയാണ് ഉണ്ടാക്കുന്നത്.

നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നത് പോരാഞ്ഞ് നാട്ടിലെത്തിയാൽ എയർപോർട്ടിൽ തന്നെ വകഭേദം വന്ന കൊറോണ വൈറസ് സാന്നിധ്യം അറിയാനുള്ള മോളിക്കുലാർ ടെസ്റ്റ് നടത്തണം. എന്നാലെ എയർപോർട്ടിൽ നിന്നും പുറത്ത് കടക്കാനാവൂ. ഇതിന്റെ ചെലവ് അടക്കമുള്ള വിവരങ്ങൾ ഇന്നലെ പുറത്തുവന്നതോടെയാണ് പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും വരുത്തുന്നതാണെന്ന് വ്യക്തമാകുന്നത്.

യാത്ര ചെയ്യുന്നതിന് മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ മണിക്കൂറുകൾക്കുള്ളിൽ തന്നെ നാട്ടിലെത്തി വീണ്ടും വിമാനത്താവളത്തിൽ നിന്ന് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ ചട്ടം. പോരാത്തതിന് വിമാനത്താവളത്തിൽ നിന്നും പുറത്ത് കടക്കണമെങ്കിൽ മോളിക്കുലാർ ടെസ്റ്റ് നടത്തണം. അവിടെനുയം അവസാനിക്കുന്നില്ല നടപടികൾ. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. നാലും അഞ്ചും പേര് അടങ്ങുന്ന കുടുംബത്തിന് ഇത് വൻ ബാധ്യതയാണ് ഉണ്ടാക്കുന്നത്.

കേന്ദ്രത്തിന്റെ ചട്ടമാണെങ്കിലും സംസ്ഥാന സർക്കാറുകൾക്ക് ഈ വിഷയത്തിൽ ഇളവുകൾ അനുവദിക്കാൻ കഴിയും. എന്നാൽഡ സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ കണ്ണടക്കുകയാണ്. നാട്ടിലെ വിമാനത്താവളങ്ങളിൽ വൻനിരക്കാണ് മോളിക്കുലാർ പരിശോധനക്ക് ഈടാക്കുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ 1700 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരത്ത് 1200ഉം കോഴിക്കോട്ട് 1350ഉം ആണ് നിരക്ക്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നതും കേരളത്തിലാണ്. ഡൽഹിയിൽ 900, ലക്‌നോവിൽ 500 എന്നിങ്ങനെയാണ് നിരക്ക്. സ്വകാര്യഏജൻസികൾക്ക് കരാർ കൊടുത്തതിനാൽ അവർ നിശ്ചയിക്കുന്ന നിരക്കാണിത്. ഈ തുകയിൽ കുറവ് വരുത്താനെങ്കിലും സംസ്ഥാനസർക്കാറിന് കഴിയുമെന്നിരിക്കെ സർക്കാർ ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗ നിർദ്ദേശങ്ങൾ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽവന്നത്. യാത്രക്കാരൻ www.newdelhiairport.in എന്ന എയർ സുവിധ പോർട്ടലിൽ സത്യവാങ് മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് പുതിയചട്ടത്തിൽ പറയുന്നത്. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ പണമടച്ച് മോളിക്കുലാർ പരിശോധന നടത്തുകയും വേണം.

അതേസമയം ദിവസേന ആയിരക്കണക്കിന് കോവിഡ് രോഗികളും ആയിരക്കണക്കിന് ആളുകളും മരിക്കുകയും ചെയ്ത അമേരിക്കയിൽ നിന്ന് നേരിട്ട് ഇന്ത്യയിൽ എത്തുന്നവർക്ക് നാട്ടിൽ മോളിക്കുലാർ പരിശോധന ആവശ്യവുമില്ല.

ഇരട്ടി ബാധ്യത പേറാൻ വിധിക്കപ്പെട്ട് പ്രവാസികൾ
ഖത്തറിൽ സർക്കാർ മേഖലയിൽ ചുരുങ്ങിയ തുകയാണ് കോവിഡ് ടെസ്റ്റിന് ഈടാക്കുന്നത്. ഹെൽത് കാർഡുള്ളവർക്ക് ഖത്തറിലെ സർക്കാർ ആശുപത്രികളിൽ 50 റിയാലാണ് കോവിഡ് ടെസ്റ്റിന് ഈടാക്കുക. ഹെൽത് കാർഡില്ലാത്തവർക്ക് അൽപം കൂടുതൽ തുക വേണം. ബാച്ചിലേഴ്‌സിന് ഖത്തർ റെഡ്ക്രസന്റിന്റെ വിവിധ ഹെൽത് സെന്ററുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. ഹമദ് മെഡിക്കൽ കാർഡുള്ളവർക്ക് ഏതൊക്കെ ഹമദ് ആശുപത്രികളിൽ കോവിഡ് പരിശോധന നടത്താൻ സൗകര്യമുണ്ടോ അവിടങ്ങളിലൊക്കെ യാത്രാ ആവശ്യത്തിനും ടെസ്റ്റ് നടത്താനാകും. പി.എച്ച്.സി.സികളിലും സൗകര്യമുണ്ട്. ടിക്കറ്റിന്റെ കോപ്പിയുമായാണ് എത്തേണ്ടത്. പിറ്റേദിവസം തന്നെ ഫലവും റിപ്പോർട്ടും ലഭ്യമാകും.

എന്നാൽ യാത്രാആവശ്യങ്ങൾക്കായി കോവിഡ് പരിശോധന നടത്തുന്നവരോട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാണ് പൊതുവേ നിർദ്ദേശിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുള്ളവരുടെ പരിശോധനയുടെ തിരക്ക് മൂലമാണിത്. നിലവിൽ മലയാളികളടക്കമുള്ള നൂറുകണക്കിനാളുകളാണ് നാട്ടിലേക്കുള്ള യാത്രാആവശ്യത്തിനായി കോവിഡ് പരിശോധന നടത്താനായി ഖത്തറിലെ സർക്കാർ ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഖത്തറിൽ നിരവധി സ്വകാര്യ ആശുപത്രികളിൽ പരിശോധനക്ക് സൗകര്യമുണ്ട്. എന്നാൽ 380 റിയാൽ മുതൽ 500 റിയാൽ വരെയാണ് ഇതിനായി ഫീസ് ഈടാക്കുന്നത്.

ഇത്തരത്തിൽ നാട്ടിലെ പതിനായിരം രൂപ വരെ മുടക്കി കേരളത്തിൽ എത്തുമ്പോൾ വീണ്ടും രണ്ടായിരം രൂപ വരെ മോളിക്കുലാർ പരിശോധനക്കും ഒരാൾക്ക് ചെലവിടേണ്ടിവരുന്നു. നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബം ആണെങ്കിൽ മുപ്പതിനായിരത്തോളം രൂപ ഈയിനത്തിൽ ചെലവാകും.

താരതമ്യേന ദിവസേന കുറവ് രോഗികൾമാത്രം ഉണ്ടാകുന്ന, കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് ഗൾഫ് രാജ്യങ്ങൾ. എന്നിട്ടും അവിടങ്ങളിൽ നിന്ന് വരുന്നവർക്ക് നാട്ടിൽ എത്തണമെങ്കിൽ വൻ സാമ്പത്തികബാധ്യതയാണ് പുതിയ ചട്ടപ്രകാരം ഉണ്ടാകുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP