Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടണിലെ ബോൾട്ടൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കൗമാരക്കാരിയായ മലയാളി പെൺകുട്ടിയെ ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു; പെൺകുട്ടി എങ്ങനെ ആശുപത്രിക്ക് പുറത്തു പോയി എന്നതു ദുരൂഹമായി തുടരുന്നു: ആശങ്കയോടെ യുകെ മലയാളികൾ

ബ്രിട്ടണിലെ ബോൾട്ടൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കൗമാരക്കാരിയായ മലയാളി പെൺകുട്ടിയെ ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു; പെൺകുട്ടി എങ്ങനെ ആശുപത്രിക്ക് പുറത്തു പോയി എന്നതു ദുരൂഹമായി തുടരുന്നു: ആശങ്കയോടെ യുകെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇംഗ്ലണ്ടിന്റെ നെയ്ത്തുശാല എന്നറിയപ്പെടുന്ന, ശക്തമായ മലയാളി സാന്നിധ്യമുള്ള നഗരത്തിൽ ഇന്നലെ വൈകുന്നേരം മലയാളി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ കുടുംബത്തിന്റെ പ്രതീക്ഷയായ കൗമാരക്കാരി രണ്ടു ദിവസമായി ബോൾട്ടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നതായി സൂചനയുണ്ട്. എന്നാൽ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങിയ പെൺകുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നുവെന്നാണ് സൂചന. മരണ വിവരം സംബന്ധിച്ച് കൂടുതൽ വിവരം ഈ ഘട്ടത്തിൽ ലഭ്യമല്ല.

കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നു വളർത്തി എടുത്ത അച്ഛനമ്മമാരുടെ മകൾ ഒരു നാൾ പൊടുന്നനെ ഇല്ലാതായ ദുഃഖ സത്യമാണ് ഇപ്പോൾ യുകെ മലയാളി സമൂഹം നെഞ്ചു വിങ്ങുന്ന വേദനയോടെ ഏറ്റെടുക്കുന്നത്. ഇന്നലെ മരണം നടന്ന് ഒരു മണിക്കൂറിനകം യുകെ മലയാളിയുടെ വാട്‌സാപ്പ് ഗ്രൂപുകളിൽ കാട്ടുതീ പോലെ വിവരം പറന്നെത്തുക ആയിരുന്നു.

പ്രദേശത്തെ മലയാളി കുടുംങ്ങൾക്കു നന്നായി അറിയാവുന്ന വീട്ടിലെ കുട്ടിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞു കുടുംബവുമായി വ്യക്തിപരമായി അടുപ്പമുള്ളവരൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ജിസിഎസ്ഇ പൂർത്തിയാക്കിയ പെൺകുട്ടി വീട്ടിലെ ഇളയ കുട്ടിയാണ്. ഇവർക്ക് മൂത്ത ഒരു പെൺകുട്ടി കൂടിയുണ്ട്. കോളേജ് വിദ്യാർത്ഥിനിയുടെ മരണം സമപ്രായക്കാരായ മലയാളി കുട്ടികളെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ചെറുപ്പക്കാരുടെ കൂട്ടായ്കളിൽ എല്ലാം ഇന്നലെ വൈകിട്ട് തന്നെ അതിവേഗം മരണവാർത്ത എത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാൾ എങ്ങനെ പുറത്തെത്തി എന്ന ചോദ്യത്തിനും പൊലീസ് ഉത്തരം തേടുകയാണ്.

അതിനിടെ യുകെ മലയാളികൾക്കിടയിൽ രണ്ടു മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ടീനേജ് മരണമാണ് ഇന്നലെ എത്തിയത്. മെയ് മാസം അവസാനം വടക്കൻ ഇംഗ്ലണ്ടിലെ മറ്റൊരു പട്ടണത്തിൽ 15 കാരിയായ പെൺകുട്ടിയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സംഭവം വൈകിയാണ് പൊതുസമൂഹം തന്നെ അറിഞ്ഞത്. അമ്മയുടെ സംരക്ഷണയിലാണ് ഈ പെൺകുട്ടി കഴിഞ്ഞിരുന്നത്.

ലോക്ക്ഡൗൺ കാലത്തേ മാനസിക സംഘർഷങ്ങളാകാം കൗമാരക്കാരെ മരണത്തിലേക്ക് എത്തിക്കുന്നത് എന്നും കരുതപ്പെടുന്നു. ഇതോടെ ടീനേജ് പ്രായമുള്ള മലയാളി കുട്ടികളുടെ വീടുകൾ അഗ്‌നിപർവതം പോലെ സംഘർഷഭരിതമാകുകയാണ് എന്ന ആശങ്കയാണ് ശക്തമാകുന്നത്. കുട്ടികളെ തനിയെ വീട്ടിൽ ഇരുത്തി സദാ സമയം ജോലി ചെയ്യുന്ന മാതാപിതാക്കൾ കുട്ടികൾ എന്തുചെയ്യുന്നു എന്ന് പലപ്പോഴും തിരിച്ചറിയാറില്ല.

പതിനാറുകാരനായ കുട്ടിയെ സംരക്ഷണ ചുമതല ഏൽപ്പിച്ചു ജോലിക്കു പോയ മാതാപിതാക്കൾ എട്ടുവയസുള്ള ഇളയ കുട്ടിക്ക് പൊള്ളൽ ഏൽക്കാനുണ്ടായ സാഹചര്യം സോഷ്യൽ സർവീസിനോട് പ്രയാസപ്പെടുന്ന സംഭവം ഒരു മാസം മുൻപ് മിഡ്ലാൻഡ്‌സിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗൺ കാലെത്ത രണ്ടാമത്തെ ആകസ്മിക മരണം ഉണ്ടായതു ബോൺമൗത്തിലാണ്. ഇവിടെ മധ്യവയസ്‌കനായ ഗൃഹനാഥനെയാണ് വീടിനു പുറത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ മലയാളികൾക്ക് മാതൃക ജീവിതം നയിച്ച കുടുംബത്തിൽ ഉണ്ടായ ആകസ്മിക മരണം ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ല.

ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടുന്നുവെന്ന തോന്നൽ ഉണ്ടാവുമ്പോൾ ഒന്നു സംസാരിക്കാൻ പോലും ഉറപ്പുള്ളതും കരുതൽ ഉള്ളതുമായ സൗഹൃദങ്ങൾ പോലും യുകെ മലയാളികൾക്കിടയിൽ നഷ്ടമാകുന്നു എന്ന് കൂടി ഓർമ്മിപ്പിക്കുകയാണ് അടിക്കടിയുള്ള ആകസ്മിക മരണങ്ങൾ. യുകെയിൽ പതിനായിരങ്ങളെ കൊന്നൊടുക്കിയ കൊവിഡിൽ പതിനഞ്ചു ജീവിതങ്ങളെ നഷ്ടമായ മലയാളി സമൂഹത്തിനു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മൂന്നു ജീവനുകൾ പൊലിഞ്ഞില്ലാതായ കാഴ്ച നൊമ്പരപ്പാടായി ഏറെ നാൾ കൂടെയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP