Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞു നോറയെ കാണാൻ ഇനി മമ്മി വരില്ല... സംശയരോഗിയായ ഭർത്താവ് കുത്തിക്കൊന്ന മെറിൻ ജോയിക്ക് മാതാപിതാക്കളും പൊന്നുമോളും അരികിൽ ഇല്ലാതെ അന്ത്യ യാത്രമൊഴിക്കൊരുങ്ങുന്നു; പൂക്കളുമായെത്തി ആദരാജ്ഞലികൾ അർപ്പിച്ചു സഹപ്രവർത്തകർ; മെറിന്റെ ചോരവീണ ആശുപത്രി പരിസരത്തെത്തി മെഴുകുതിരി കത്തിച്ച് മാലാഖമാർ; നോറയുടെ ഭാവി സുരക്ഷിതമാക്കാൻ കൈകോർത്ത് അമേരിക്കൻ മലയാളി സമൂഹം; ഒന്നും കൂസാതെ യുഎസ് പൊലീസ് കസ്റ്റഡിയിൽ നെവിൻ

കുഞ്ഞു നോറയെ കാണാൻ ഇനി മമ്മി വരില്ല... സംശയരോഗിയായ ഭർത്താവ് കുത്തിക്കൊന്ന മെറിൻ ജോയിക്ക് മാതാപിതാക്കളും പൊന്നുമോളും അരികിൽ ഇല്ലാതെ അന്ത്യ യാത്രമൊഴിക്കൊരുങ്ങുന്നു; പൂക്കളുമായെത്തി ആദരാജ്ഞലികൾ അർപ്പിച്ചു സഹപ്രവർത്തകർ; മെറിന്റെ ചോരവീണ ആശുപത്രി പരിസരത്തെത്തി മെഴുകുതിരി കത്തിച്ച് മാലാഖമാർ; നോറയുടെ ഭാവി സുരക്ഷിതമാക്കാൻ കൈകോർത്ത് അമേരിക്കൻ മലയാളി സമൂഹം; ഒന്നും കൂസാതെ യുഎസ് പൊലീസ് കസ്റ്റഡിയിൽ നെവിൻ

മറുനാടൻ മലയാളി ബ്യൂറോ

മോനിപ്പള്ളി: അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിൻ ജോയിക്ക് യാത്രാമൊഴി നൽകി സഹപ്രവർത്തകരും സുഹൃത്തുക്കളും. ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറൽ ഹോമിലാണു സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയത്. അമേരിക്കൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയായിരുന്നു (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ ഇന്നു പുലർച്ചെ 3.30) മെറിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നൽകിയത്. ഫാ.ബിൻസ് ചേത്തലിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ക്‌നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകൾ സംപ്രേഷണം ചെയ്തു.

ഫ്‌ളോറിഡ ഡേവിയിൽ മെറിൻ ജോയിക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചടങ്ങ് മോനിപ്പള്ളിയിലെ വീട്ടിലിരുന്ു കാണുകയായിരുന്നു മാതാപിതാക്കളും കുഞ്ഞു നോറയും. മെറിന്റെ അച്ഛൻ ജോയി,അമ്മ മേഴ്‌സി എന്നിവർക്കൊപ്പം മടിയിൽ ഇരുന്ന് നോറ ചടങ്ങുകൾ കണ്ടു. തന്റെ അമ്മ ഇനി തന്നെ കാണാൻ വരില്ലെന്ന വിവരം അറവർക്ക് ഉണ്ടായിരുന്നില്ല. മൃതദേഹം നാളെ റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്‌കാര ശുശ്രൂഷകൾക്കായി എത്തിക്കും. അമേരിക്കൻ സമയം രാവിലെ 10 മുതൽ 11 വരെ പൊതുദർശനം. 11 മുതൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹിൽസ്‌ബൊറൊ മെമോറിയൽ സെമിത്തേരിയിൽ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന പ്രത്യേക കുർബാനയും പ്രർഥനയും നടത്തുന്നുണ്ട്. യുഎസിലെ ചടങ്ങുകൾ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകൾ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓൺലൈൻ വഴി മാത്രമാണു കാണാൻ സാധിക്കുക. മെറിൻ ജോയി(27) ജൂലൈ 28നാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഫിലിപ് മാത്യു (നെവിൻ34) അറസ്റ്റിലായി. നെവിൻ ഇപ്പോൾ യുഎസിൽ പൊലീസ് കസ്റ്റഡിയിലാണ്.

അതിനിടെ മെറിന് അന്ത്യാഞ്ജലി അർപ്പിച്ച് സൗത്ത് ഫ്‌ളോറിഡയിലെ നഴ്‌സ് സമൂഹവും രംഗത്തെത്തി. മെറിൻ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി എത്തിയാണ് സൗത്ത് ഫ്‌ളോറിഡയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അംഗങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചത്. കോവിഡ് കാലമായതിനാൽ യോഗം ഓൺലൈൻ വഴിയാണു സംഘടിപ്പിച്ചത്. നേരത്തെ മൃതദേഹം നാട്ടിലെത്തിൻ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. എംബാം ചെയ്യാൻ കാലതാമസം വരുന്നതു കൊണ്ടാണ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാതിരുന്നത്.

അതിനിടെ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിൻ ജോയിയുടെ ഏകമകൾ നോറയ്ക്കായി കൈകോർത്ത് അമേരിക്കയിലെ മലയാളി സമൂഹം. അച്ഛന്റെ കൈകളാൽ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകൾ ഒത്തൊരുമിക്കുന്നത്. ക്‌നാനായ കത്തോലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക(കെ.സി.സി.എൻ.എ.)യുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന),നഴ്‌സിങ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ ഗോഫണ്ട് മീയിൽ കഴിഞ്ഞദിവസം മുതൽ പണം സ്വീകരിച്ചുതുടങ്ങി.

'നോറയുടെ ഭാവികാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാകും ഈ പണം വിനിയോഗിക്കുക. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചെലവ്ക്കായി പണം വിനിയോഗിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഫ്‌ളോറിഡ കോറൽസ്പ്രിങ്‌സിലെ ആശുപത്രിയിൽനിന്ന് രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭർത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ പിന്നീട് ഒരു ഹോട്ടലിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെറിൻ ജോയിയുടെ കൊലപാതകിയെ അതിവേഗം കുടുക്കിയത് സഹപ്രവർത്തകരുടെ ഇടപെടൽ മൂലമായിരുന്നു.. ഭർത്താവ് മെറിനെ കൊന്നത് സഹപ്രവർത്തകരുടെ മുന്നിലിട്ടാണ്. ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഫിലിപ്പ് കാറിൽ കയറി മെറിന്റെ ദേഹത്തു കൂടി ഓടിച്ചു പോയി. ഇതാണ് മെറിന്റെ മരണം ഉറപ്പാക്കിയത്. ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണത്തിനാണ് അമേരിക്കൻ പൊലീസ് തയ്യാറെടുക്കുന്നത്.

ഫിലിപ്പെന്ന നെവിൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സഹപ്രവർത്തകർ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ച് പൊലീസിന് മെറിൻ മരണ മൊഴി കൊടുക്കുകയും ചെയ്തു. പ്രശ്‌നങ്ങൾ തുടർന്ന പശ്ചാത്തലത്തിൽ മേറിൻ വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നു. ഇതാണ് ഫിലിപ്പിനെ ചൊടിപ്പിക്കാൻ കാരണമായത്. ഇക്കാര്യം സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയുന്നുണ്ട്. മെറിന്റെ മരണ മൊഴിയും നെവിനിലേക്ക് അതിവേഗം അന്വേഷണം എത്തിച്ചു.

എമർജൻസി റൂമിനു തൊട്ടടുത്താണ് മെറിൻ കുത്തേറ്റു വീണതെങ്കിലും പരുക്കുകൾ ഗുരുതരമായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. വിവാഹമോചനത്തിനായി മെറിൻ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കൾ പറയുന്നു. കുഞ്ഞിനെ ചൊല്ലിയുള്ള തർക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു അയാളുടെ സുഹൃത്തുക്കൾ പ്രചരിപ്പിക്കുന്നത്. ചൊവ്വാഴ്ച മെറിന്റെ ജോലിസ്ഥലത്ത് രാവിലെ 6.45ന് എത്തിയ നെവിൻ പാർക്കിങ് ഏരിയയിൽ കാത്തിരുന്നു. കോവിഡ് വാർഡിലെ ഡ്യൂട്ടി കഴിഞ്ഞ് മെറിൻ പുറത്തുവന്നു കാറിൽ കയറാൻ ഒരുങ്ങുമ്പോഴാണ് നെവിൻ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്നെ ആക്രമിച്ചത് ഭർത്താവാണെന്ന് മെറിൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം ആംബുലൻസിൽ യാത്രക്കിടെയാണ് മെറിൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇതോടെ കേസിൽ ശക്തമായ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ശമ്പളവും കുടുംബബന്ധങ്ങളും ഇരുവരുടെയും ദാമ്പത്യ ബന്ധത്തിൽ വില്ലനായെന്ന് ബന്ധുക്കൾ പറയുന്നു, മെറിൻ അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിച്ചതോടെ ശമ്പളത്തെ ചൊല്ലി നെവിൻ തർക്കങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറയുന്നു. മെറിന്റെ ശമ്പളം പൂർണമായും നെവിന്റെ അക്കൗണ്ടിൽ ഇടണമെന്നായിരുന്നു നിർദ്ദേശമെന്നും ഇതിനെ എതിർത്താൽ വഴക്ക് പതിവായിരുന്നെന്നും മെറിന്റെ പിതാവ് പറയുന്നു.

സ്വന്തം വീട്ടുകാരുമായി മെറിൻ സംസാരിക്കുന്നതുപോലും നെവിന് ഇഷ്ടമായിരുന്നില്ലെന്നും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കുന്നതിനെ നെവിൻ എതിർത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു. ഒരു ഫോട്ടോയെ ചൊല്ലിയും അടുത്തനാളിൽ തർക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. വേർപിരിഞ്ഞ് കഴിയുന്നതിനിടെ നെവിൻ മെറിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ ചൊല്ലിയായിരുന്നു അടുത്തനാളുകളിൽ വഴക്കുണ്ടായത്. മെറിന്റെ വ്യക്തിഗത ചിത്രങ്ങളടക്കം നെവിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ഇത് പലരും കാണാനിടയായതിനെ മെറിൻ ചോദ്യം ചെയ്തിരുന്നു.

ഇതിനെചൊല്ലി ഇരുവരും തമ്മിൽ ഫോണിൽ വാക്കേറ്റമുണ്ടായതായും പറയുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകം. ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് മെറിൻ അമേരിക്കൻ പൊലീസിനെ സമീപിച്ചത്. പക്ഷേ പൊലീസ് കാര്യമായെടുത്തതുമില്ല. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവർത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിൽനിന്നു വീട്ടിലേക്കു പോകാൻ തയ്യാറെടുക്കുമ്പോൾ പാർക്കിങ് ഏരിയയിൽ വച്ചാണ് മെറിൻ ആക്രമിക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP