Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപകട മുന്നറിയിപ്പ് നൽകിയില്ല; കുഞ്ഞുങ്ങളെ കുറിച്ചല്ലാതെ ലഗേജിനെ കുറിച്ച് ആരും ആലോചിച്ചില്ല; സൈഡിലേക്ക് അവർ ഞങ്ങളെ തള്ളിവിടുകയായിരുന്നു; ലോകത്തിന്റെ ഏത് കോണിലേക്കും പോകേണ്ടവരെയും വീടുവരെ കൊണ്ടെത്തിച്ച് എമിറേറ്റ്‌സ് മാതൃകയായി: തീപിടിച്ച വിമാനത്തിൽ നിന്നും ദൈവം കൈപിടിച്ച് രക്ഷിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് ഒരു പ്രവാസി മലയാളി കുടുംബം

അപകട മുന്നറിയിപ്പ് നൽകിയില്ല; കുഞ്ഞുങ്ങളെ കുറിച്ചല്ലാതെ ലഗേജിനെ കുറിച്ച് ആരും ആലോചിച്ചില്ല; സൈഡിലേക്ക് അവർ ഞങ്ങളെ തള്ളിവിടുകയായിരുന്നു; ലോകത്തിന്റെ ഏത് കോണിലേക്കും പോകേണ്ടവരെയും വീടുവരെ കൊണ്ടെത്തിച്ച് എമിറേറ്റ്‌സ് മാതൃകയായി: തീപിടിച്ച വിമാനത്തിൽ നിന്നും ദൈവം കൈപിടിച്ച് രക്ഷിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് ഒരു പ്രവാസി മലയാളി കുടുംബം

ടോമിച്ചൻ കൊഴുവനാൽ, ലണ്ടൻ

ലണ്ടൻ: ദുബായി വിമാനത്താവളത്തിൽ എമിറേറ്റ്‌സ് വിമാനം കത്തിയമർന്നതോളം പ്രവാസി മലയാളികളെ വലിയ നടുക്കത്തിലാക്കിയ മറ്റൊരു സംഭവം അടുത്തിടെ ഉണ്ടായിട്ടില്ല. നൂറോളം മലയാളി യാത്രക്കാർ സഞ്ചരിച്ച എമിറേറ്റ്‌സ് വിമാനാണ് തലനാരിഴയ്ക്ക് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. തങ്ങൾ സഞ്ചരിച്ച വിമാനം കൺമുമ്പിൽ വിമാനം കത്തിയമർന്ന കാഴ്‌ച്ച അതേ വിമാനത്തിൽ യാത്ര ചെയ്തവർ ഞെട്ടലോടെ കണ്ടു. ഈ ദൃശ്യങ്ങൾ കണ്ട് ലോകമെമ്പാടുമുള്ള പ്രവാസി മലയാൡകൾ ആശങ്കപ്പെട്ടു. ഇതിനിടെയാണ് അപകടത്തിൽപെട്ട വിമാനത്തിന് അകത്തു നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ വീഡിയോയെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ളവർ മലയാളികളെ കുറ്റപ്പെടുത്തി. അപകട മുനമ്പിൽ നിന്നും ലഗേജ് തിരയുന്നവർ എന്ന ചീത്തപ്പേരുണ്ടാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകി.

എന്നാൽ, സത്യത്തിൽ എന്താണ് ക്രാഷ് ലാൻഡ് ചെയ്ത വിമാനത്തിൽ സംഭവിച്ചത്്? ലഗേജിനും ലാപ്പ്‌ടോപ്പിനും പിന്നാലെ യാത്രക്കാർ പരക്കം പാഞ്ഞോ? ദുരന്ത മുഖത്തിൽ നിന്നും രക്ഷപെട്ട മലയാൡകുടുംബം മറുനാടൻ മലയാളിയോടെ വിവരിച്ചത്. കൺമുമ്പിൽ കണ്ട ആ വീഡിയോ പൂർണ്ണമായും വിശ്വസിക്കരുത് എന്നാണ് ബ്രിട്ടനിൽ താമസക്കാരായ തിരുവല്ല സ്വദേശിയായ ജെയിംസും ഭാര്യ അമ്പിളിയും പറയുന്നത്. അപകടം ഉണ്ടായ വേളയിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയാണെന്ന മുന്നറിയിപ്പൊന്നും യാത്രക്കാർക്ക് നൽകിയിരുന്നില്ല. അപകടം ഉണ്ടായ ശേഷം മാത്രമാണ് ജീവനക്കാർ അതിവേഗം പുറത്തിറങ്ങണമെന്ന നിർദ്ദേശം കൊടുത്തതെന്നുമാണ് ഇവർ പറയുന്നത്. യാത്രക്കാർ ആരും ലഗേജിന് പിന്നാലെ പോയിട്ടില്ലെന്നും മറിച്ച് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാനാണ് ശ്രമം നടത്തിയതെന്നും ഇവർ മറുനാടനോട് വ്യക്തമാക്കി.

12 കാരിയായ മകൾക്കും അഞ്ചു വയസുകാരൻ മകനുമൊപ്പമായിരുന്നു ഇവർ യാത്ര ചെയ്തത്. ഇതു തങ്ങളുടെ രണ്ടാം ജന്മമാണെന്നും അവർ വ്യക്തമാക്കുന്നു. വെറും 89 സെക്കൻഡുകൊണ്ടാണ് കത്തിയമർന്നു പോയ വിമാനത്തിൽ നിന്നും അവർ പുറത്തു കടന്നത്. വിമാനം കത്തിയ ദിവസം ദുബായ് എയർപോർട്ടിലെ എമിറേറ്റ്‌സ് ഹോട്ടലിൽ താമസിച്ച ജെയിംസും കുടുംബവും പിറ്റേദിവസം രാത്രിയിലാണ് അവിടെ നിന്നും പോരുന്നത്. രാത്രിയിൽ ഇവിടെയെത്തിയ ഈ കുടുംബത്തെ കാത്ത് മാഞ്ചസ്റ്റർ എയർപോർട്ടിൽ എമിറേറ്റ്‌സ് അധികാരികൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്ററിൽ ഫ്‌ലൈറ്റിൽ എത്തിയ ഏക മലയാളി കുടുംബം കൂടി ആയിരുന്നു ഇവരുടേത്. എയർപോർട്ടിൽ എത്തിയ ഇവരെ വീട് വരെ എത്തിച്ച ശേഷമാണ് എമിറേറ്റ്‌സ് അധികൃതർ മടങ്ങിയത്. ഈ വിമാനക്കമ്പനിയുടെ മര്യാദയെയും ഇവർ മുക്തകണ്ഠം പ്രശംസിക്കുന്നു.

ദൈവം കൈപിടിച്ചിറക്കിയെന്നാണ് ആ നിമിഷത്തെ വിശദീകരണത്തെക്കുറിച്ച് അമ്പിളി മറുനാടൻ മലയാളിയോടു പറഞ്ഞത്. അമ്പിളിയുടെ വാക്കുകളിൽ ഇപ്പോഴും വല്ലാത്തൊരു നടുക്കമുണ്ട്. ആദ്യം വിളിച്ചപ്പോൾ ജയിംസാണ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് വിളിക്കുമ്പോൾ ജെയിംസ് ഡ്രൈവ് ചെയ്യുകയായതുകൊണ്ട് അമ്പിളിയും. അമ്പിളി വർത്തമാനം പറയുമ്പോൾ ജെയിംസ് പറയുന്നുണ്ടായിരുന്നു - ഇതാ ഇപ്പോൾ ഈ വണ്ടി ഓടിക്കുമ്പോഴും ആ നിമിഷങ്ങളെ ഓർത്തു കൈ വിറയ്ക്കുന്നു എന്നു. അമ്പിളിയും ജെയിംസും ആ വിറയലോടെയാണ് സംസാരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു നിമിഷം ആർക്കും ഉണ്ടാവരുതെ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് അവർ സംസാരം തുടർന്നത്.

തിരുവനന്തപുരത്തു നിന്നും അൽപം വൈകിയാണ് വിമാനം പുറപ്പെട്ടതെങ്കിലും ദുബായ് എത്തും വരെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ജെയിംസ് പറയുന്നു. ലാൻഡിംഗിന്റെ അനൗൺസ്‌മെന്റ് നടത്തുമ്പോഴും പ്രശ്‌നങ്ങൾ വ്യക്തമായിരുന്നില്ല. ലാൻഡ് ചെയ്യുന്നു എന്നു പറഞ്ഞതോടെ എല്ലാവരും സീറ്റ് ബെൽട്ടിട്ടു. പതിവുപോലെ എയർഹോസ്റ്റസുമാർ സീറ്റ് ബെൽട്ട് പരിശോധിച്ചു. എന്നാൽ റൺവേയിലേയ്ക്ക് അടുത്തപ്പോൾ വിമാനം വല്ലാതെ കുലുങ്ങി. എന്തോ സംഭവിക്കുന്നു എന്ന തോന്നലിൽ ഞങ്ങൾ സൈഡ് വിൻഡോയ്ക്കരികിലിരുന്ന് പ്രാർത്ഥിച്ചു. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനം കടൽ ലക്ഷ്യമാക്കി വീണ്ടും കുതിച്ചു. ഒരിക്കലും കടൽ ഇത്ര അടുത്ത് വിമാനത്തിലിരുന്നു കണ്ടിട്ടില്ല. തീരെ താഴ്ന്നായിരുന്നു പറന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വൈകാതെ തന്നെ റൺവേയിൽ മടങ്ങി എത്തിയ വിമാനം കുലുങ്ങി തിരിച്ചു നിന്നു.

വീലിൽ അല്ല ലാൻഡ് ചെയ്തത് എന്നു വ്യക്തമായിരുന്നു. ബെലി ലാൻഡിങ് ആയിരുന്നിട്ടും വിമാനം മുമ്പോട്ട് ഭീകര ശബ്ദത്തോടെ കുതിച്ചു. വല്ലാതെ ആടിയുലഞ്ഞ ആ കുതിപ്പിൽ ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഹാൻഡ് ലഗേജുകൾ നിലത്തേയ്ക്കു പതിച്ചു. തലയിൽ വീഴാതിരിക്കാൻ എല്ലാവരും കരുതൽ എടുക്കുന്നുണ്ടായിരുന്നു. എങ്ങു നിന്നും നിലവിളി ശബ്ദം മാത്രം ആയിരുന്നു കേട്ടത്. അതിനിടയിൽ തന്നെ ഓക്‌സിജൻ മാസ്‌കുകൾ ചാടി വന്നു. ആരും സീറ്റിൽ നിന്നും അനങ്ങരുതെന്നു അനൗൺസ്‌മെന്റ് എത്തി. കണ്ണടച്ചു തുറക്കുമുമ്പ് കാബിൻ മുഴുവൻ പുകകൊണ്ടുനിറഞ്ഞു. പലർക്കും ഒന്നും കാണാൻ പോലും കഴിയുമായിരുന്നില്ല. എയർഹോസ്റ്റസുമാർ ഒരു തരം ജെല്ലി കൊണ്ടുന്നു വിതരണം ചെയ്താണ് കാഴ്ച നൽകിയത്.

നിമിഷ നേരം കൊണ്ടു രണ്ട് എമർജൻസി വാതിലുകൾ തുറന്നു. ആളുകൾ അങ്ങോട്ടു ഓടുകയായിരുന്നു. അലറി വിളിച്ചുകൊണ്ടു ജീവനക്കാർ എല്ലാവരെയും പുറത്തിറക്കാൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ആരും ലഗേജിനുവേണ്ടി പിടിവലി കൂടുന്നതു ഞങ്ങൾ കണ്ടില്ല. ഏതെങ്കിലും ഭാഗത്തു അങ്ങനെ ഉണ്ടായെങ്കിൽ അത് മുൻകൂട്ടി അനൗൺസ് ചെയ്യാത്തതുകൊണ്ടു മാത്രമാണ്. ലഗേജുകൾ എടുക്കരുത് എന്നു ക്രൂ വിളിച്ചു പറഞ്ഞപ്പോൾ ആളുകൾ അതിന് ശ്രമിച്ചില്ല. ലഗേജുകളെ കുറിച്ചു ചിന്തിക്കാൻ പോലും അപ്പോൾ കഴിയുമായിരുന്നില്ല, മക്കളെ കുറിച്ചും ജീവനക്കാരെ കുറിച്ചും മാത്രമായിരുന്നു ആലോചിച്ചിരുന്നത്. ഒരാൾ പോലും ഹാൻഡ് ലഗേജുമായി ഇറങ്ങാൻ എത്തിയില്ല. അതൊരിക്കലും സാധ്യമായിരുന്നില്ല താനും, ഓടി രക്ഷപെടാൻ പോലും ഇടമില്ലാതായപ്പോൾ ആര് ഹാൻഡ് ലഗേജ് എടുക്കും.

ആരെങ്കിലും അത് തിരിഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതു ഹാൻഡ് ബാഗ് മാത്രമാണ്. ഞങ്ങളുടെ പാസ്‌പോർട്ടും മറ്റും ഉണ്ടായിരുന്ന ഹാൻഡ് ബാഗ് ഞങ്ങളും എടുത്തു. എന്നാൽ അതു ഹാൻഡ് ലഗേജ് ആയിരുന്നില്ല. എനിക്കു തോന്നുന്നു രണ്ടു എമർജൻസി വാതിലുകളെ പ്രവർത്തിച്ചുള്ളൂ എന്നു. നടു ഭാഗത്തു നിന്ന ഞങ്ങളോടൊപ്പമാണ് ബിസിനസ് ക്ലാസിലെ യാത്രക്കാരും എത്തിയതു. ഒരു പക്ഷേ തീ കത്താൻ സാധ്യതയുള്ളതുകൊണ്ട് അവിടെ തുറക്കാതിരുന്നതാവാം. സ്ലൈഡ് ചെയ്യാൻ വേണ്ടി മിനക്കെടേണ്ടി വന്നില്ല. രണ്ടു ജീവനക്കാർ അവിടെ നിന്നും തള്ളിവിടുകയായിരുന്നു. പലരും നന്നായി ഇരിക്കുന്നതിനു മുമ്പ് താഴെയെത്തി. സ്ലൈഡറിൽ നിരവധി പേർക്കു ചെറിയ പരിക്കുകൾ പറ്റി. പലരുടെയും തല ഇടിക്കുകയും കൈകാലുകൾ ഇടിക്കുകയും ചെയ്തു. എന്നാൽ അതൊന്നും ആലോചിക്കാൻ പോലും അവർക്ക് നേരമില്ലായിരുന്നു.

ജീവനക്കാർ അലറി വിളിച്ച് വേഗം കൂട്ടുകയായിരുന്നു. നിലത്തുനിന്ന രണ്ടുപേർ ലാൻഡ് ചെയ്യുന്നവരെ ആ നിമിഷം തന്നെ അവിടെ നിന്നും ഓടിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെയുള്ള ഓട്ടം ആയിരുന്നു അവിടെ നടന്നതു. ആ ഓട്ടത്തിനിടയിൽ വിമാനം പൊട്ടിത്തകരുന്നതു കണ്ടു. എല്ലാവരും ഇറങ്ങി കഴിഞ്ഞോ എന്നു പോലും ഞങ്ങൾ ശ്രദ്ധിച്ചില്ല. 89 സെക്കൻഡിനുള്ളിൽ എല്ലാവരെയും ഇറക്കുകയും ജീവനക്കാർ ഇറങ്ങുകയും ചെയ്തു എന്നത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. അതിന് ശേഷം ഒരു മിനിട്ട് പോലും സമയം എടുത്തില്ല വിമാനം പൊട്ടിത്തെറിക്കാൻ. ആ പൊട്ടിത്തെറിയിൽ ഞങ്ങളെ സഹായിക്കാൻ എത്തിയ ഒരാളുടെ ജീവൻ പോയല്ലോ എന്ന വേദന മാത്രമാണ് അവശേഷിക്കുന്നത്.

വല്ലാത്ത ചൂടായിരുന്നു റൺവേയിൽ. ചെരുപ്പുപോലും എടുക്കാതെയാണ് മിക്കവരും ഓടിയത്. കാലുകൾ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ വാഹനങ്ങൾ എത്തി ഓരോരുത്തരെ കൊണ്ടു പോയിക്കൊണ്ടിരുന്നു. വിമാനത്താവളത്തിനകത്ത് അസാധാരണമായ ഒരുക്കങ്ങൾ അപ്പോൾ തന്നെ നടന്നു കഴിഞ്ഞിരുന്നു. മറ്റെല്ലാ വിമാനങ്ങളും റദ്ദ് ചെയ്ത് ഞങ്ങൾക്കുവേണ്ടി വഴിയൊരുക്കി. ദുബായിൽ ഇറങ്ങേണ്ടവരെയും ട്രാൻസിസ്റ്റ് യാത്രക്കാരെയും രണ്ടായി തിരിച്ചു കണക്കെടുത്തു. പാസ്‌പോർട്ടും രേഖകളും പോയവർക്കു ടെംപററി യാത്ര രേഖകൾ നൽകാൻ ഏർപ്പാടാക്കി. എയർപോർട്ടിൽ തന്നെയുള്ള എമിറേറ്റ്‌സ് ഹോട്ടലിലേയ്ക്ക് ഞങ്ങളെ നീക്കി. ഇടയ്ക്കിടെ ബ്രീഫിങ് തന്നുകൊണ്ടിരുന്നു. നഷ്ടമായതിന്റെ കണക്കുകൾ ഉൾപ്പെടുത്തിയ വിവരങ്ങൾ ശേഖരിച്ചു. പിറ്റേദിവസം വൈകുന്നേരം പുതിയ വിമാനം ലഭിക്കും വരെ ഞങ്ങളുടെ കാര്യങ്ങൾ സൂഷ്മതയോടെ അവർ നോക്കി. മാഞ്ചസ്റ്ററിൽ എത്തിയ ശേഷം ഞങ്ങളെ വീട്ടിൽ എത്തിക്കാൻ ആളു കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

നടുക്കത്തോടെയാണ് ജെയിംസും അമ്പിളിയും ഇത് പറഞ്ഞതു. ചെസ്റ്റർഫീൽഡ് റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ് അമ്പിളി. ജെയിംസും അവിടെ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. മക്കൾ അടുത്ത സ്‌കൂളിൽ പഠിക്കുന്നു. അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ടതിന്റെ സന്തോഷം പങ്കിടുകായാണ് ഈ കുടുംബം ഇപ്പോൾ. ഷോക്കൊക്കെ മാറി രണ്ടു ദിവസം കഴിഞ്ഞെ ഇനി ജോലിക്കുള്ളു എന്നു ഇവർ പറയുന്നു. നിരവധി സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിളിച്ചു വിവരം അന്വേഷിക്കുന്നത്. ആ വിമാനത്തിൽ വെള്ളക്കാർ കുറവായിരുന്നെന്നും ബ്രിട്ടീഷ് പാസ്‌പോർട്ട് ഉള്ള 20 പേരിൽ ഭൂരിപക്ഷവും മലയാളികൾ തന്നെ ആയിരിക്കുമെന്നുമാണ് ജെയിംസിനു പറയുന്നു. ദൈവം കൈപിടിച്ചു രക്ഷപെടുത്തിയതിന്റെ നന്ദി ഇനി എന്നും ദൈവത്തോടുണ്ടാവുമെന്ന് പറഞ്ഞാണ് രണ്ടുപേരും സംഭാഷണം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP