Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി

ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: തന്റെ സുവർണകാലത്ത് ആയിരക്കണക്കിന് മലയാളികൾക്ക് ഉൾപ്പെടെ കൈയയച്ച് സഹായങ്ങൾ നൽകുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ഇപ്പോൾ ചെക്കുകേസിൽ കുടുങ്ങി ദുബായ് ജയിലിൽ കഴിയുന്ന ആ പ്രവാസി വ്യവസായിക്ക് ദശാബ്ദങ്ങളുടെ ശിക്ഷയുണ്ടായേക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മറുനാടൻ മലയാളി ഉൾപ്പെടെ ഓൺലൈൻ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടു ചെയ്തിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ നാട്ടിലെ സ്വത്തുക്കൾ ഒന്നൊന്നായി വായ്പാത്തുക കുടിശ്ശികയായതോടെ ബാങ്ക് ലേലത്തിന് വച്ചിരിക്കുന്ന വിവരവും മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ഇതോടെ തങ്ങളുടെ രാമചന്ദ്രേട്ടനെ സാമ്പത്തിക കേസുകളിൽ സഹായിക്കാനും രക്ഷിച്ച് എത്രയും വേഗം പുറത്തെത്തിക്കാനും അദ്ദേഹവുമായി അടുപ്പമുള്ളവരും ചില മനുഷ്യസ്‌നേഹികളും ചേർന്ന് ശ്രമം തുടങ്ങിയിരിക്കുകയാണ്.

അതേസമയം, രാമചന്ദ്രനെ രക്ഷിക്കാൻ ഇതുവരെ ഒറ്റപ്പെട്ട ശ്രമം നടത്തിവന്ന അദ്ദേഹത്തിന്റെ പത്‌നി ഡോ. ഇന്ദിരാ രാമചന്ദ്രനെ പറ്റിച്ച് കുറഞ്ഞ വിലയ്ക്ക് അറ്റ്‌ലസ് ഗ്രൂപ്പിന്റെ കൈവശമുള്ള സ്വത്തുവകകൾ കൈക്കലാക്കാനും ചിലർ ശ്രമിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഒരു വലിയ ബിസിനസ് ഗ്രൂപ്പുതന്നെ അദ്ദേഹത്തെ സഹായിക്കാൻ രംഗത്തെത്തിയെന്നതും ഇതിന്് പുറമെ അദ്ദേഹവുമായി ബന്ധപ്പെട്ട, അദ്ദേഹത്തിൽ നിന്ന് പലപ്പോഴും സഹായങ്ങൾ ലഭിച്ച ആയിരങ്ങളും ഇതോടൊപ്പം തങ്ങളുടെ രാമചന്ദ്രേട്ടന്റെ മോചനത്തിനായി കൈകോർക്കുന്നുവെന്നതും ആ മനുഷ്യസ്‌നേഹിക്ക് ജയിൽ ജീവിതത്തിനിടയിലും ആശ്വാസമായി മാറുന്നു.

അദ്ദേഹത്തിന്റെ ദുരവസ്ഥയറിഞ്ഞ് സഹായിക്കാൻ എത്തിയ ബിസിനസ് ഗ്രൂപ്പ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെയും ആസ്തിയുടെയും വിവരങ്ങളും ബാധ്യതകളുടെ വ്യാപ്തിയും സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുകയാണിപ്പോൾ. തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ അവർ സന്നദ്ധരാവുകയും രാമചന്ദ്രനെ ഇഷ്ടപ്പെടുന്ന സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുള്ള ആയിരങ്ങളും അതോടൊപ്പം കൈകോർക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ മോചനം സാധ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ.

എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലുള്ള അറ്റ്‌ലസ് രാമചന്ദ്രന് ഇനി ജയിലിൽ നിന്ന് പുറത്തുവരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും ജയിൽവാസം 40 വർഷം വരെ നീണ്ടേക്കുമെന്നുമുള്ള സൂചനകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. നിലവിൽ ഒരു കേസിൽ മാത്രം മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായത്. എന്നാൽ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോൾ തടവ് ശിക്ഷയുടെ കാലം നാൽപ്പതുകൊല്ലം കഴിയുമെന്നായിരുന്നു വിലയിരുത്തൽ.

ഇതോടെ അറ്റ്‌ലസ് രാമചന്ദ്രൻ ആകെ തളർന്നു പോയെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും വിവരം പുറത്തുവന്നു. അടുത്തിടെ സാമ്പത്തിക കുറ്റത്തിന് തടവിൽ കഴിഞ്ഞ ശേഷം ജയിൽ മോചിതനായ അഫ്ഗാൻ സ്വദേശി അസ്ഖർ ഭായ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുറത്തുനിന്ന് ഭക്ഷണംവാങ്ങി കഴിക്കാൻ അനുമതിയുണ്ടായിട്ടും അതിനുപോലും പണമില്ലാതെ മുമ്പ് ആയിരങ്ങളെ സഹായിച്ച ആ മനുഷ്യസ്‌നേഹി വിഷമിക്കുന്നുവെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. ഇതോടെ നിരവധി പേർ സഹായവുമായി എത്തിയെന്നാണ് ലഭിക്കുന്ന വിവരം. പ്രമേഹ രോഗി കൂടിയായ രാമചന്ദ്രന് അദ്ദേഹത്തിന് കഴിക്കാവുന്ന ഭക്ഷണം ഇപ്പോൾ ജയിലിൽ ലഭ്യമാക്കാനും നടപടിയായെന്നാണ് റിപ്പോർട്ടുകൾ.

നിസ്സഹായയായി ഭാര്യ ഇന്ദിര രാമചന്ദ്രൻ

അതേസമയം രാമചന്ദ്രനെ പുറത്തിറക്കാൻ അദ്ദേഹത്തിന്റെ പത്‌നി ഇന്ദിര രാമചന്ദ്രനും സഹായവുമായി പലരും എത്തിയിട്ടുണ്ട്. നേരത്തെ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ചുളുവിലയ്ക്ക് കൈക്കലാക്കാമെന്ന ദുഷ്ടലാക്കോടെയും ചിലർ എത്തിയിരുന്നു. അറ്റലസ് ഗ്രൂപ്പിന്റെ ബിസിനസിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലാത്ത സാധാരണ വീട്ടമ്മ മാത്രമായിരുന്നു ഇന്ദിര. ഭർത്താവിന് പുറമെ മകളും ജയിലിലായതോടെ ബിസിനസ് ലോകത്തെ കാര്യങ്ങളിൽ മുൻപരിചയമില്ലാത്ത അവർക്ക് കാര്യങ്ങൾ നിയന്ത്രിക്കേണ്ടിവന്നു. ഇത് മുതലെടുക്കാനായിരുന്നു ചിലരുടെ ശ്രമം. ഉള്ളതെല്ലാം വിറ്റുപെറുക്കി ഭർത്താവിനേയും മകളേയും രക്ഷിക്കാമെന്ന് തീരുമാനിച്ചതോടെയാണ് സ്വത്തുക്കൾ ചുളുവിലയ്ക്ക് നേടാൻ പലരും സമീപിച്ചത്.

പക്ഷേ, ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട ഇന്ദിരയ്ക്ക് ആശ്വാസമായി ഒരു വൻ ബിസിനസ് ഗ്രൂപ്പുതന്നെ സഹായവുമായി എത്തിയെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ സ്ഥാപനങ്ങൾ കൈമാറ്റം ചെയ്ത് കടംവീട്ടാൻ ചില നിയമതടസ്സങ്ങളുണ്ട്. സ്ഥാപനങ്ങൾ വിൽക്കാൻ ആലോചിച്ചപ്പോൾ പ്രധാന തടസം അതിലെല്ലാം വായ്പാ കുടിശിഖ വഴി ബാങ്കുകളുടെ അറ്റാച്ച് മെന്റ് ഉണ്ടായിരുന്നു എന്നതായിരുന്നു. അവ ഏറ്റെടുക്കാൻ മറ്റുള്ളവർ മടിച്ചു. ഒരു പ്രോപ്പർട്ടി മാത്രമായി വിൽപ്പന നടത്താൻ സാധിക്കാത്ത വിധം നിയമക്കുരുക്കുണ്ട്. എന്നാൽ തനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞാൽ എല്ലാം വിറ്റുപെറുക്കിയായാലും കടങ്ങൾ വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രൻ. ആരെയും കബളിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹംതന്നെ തുറന്നുപറഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ കേസിൽ നിന്ന് ഒഴിവായി കിട്ടിയാൽ എല്ലാം ശരിയാക്കാമെന്ന ശുഭാപ്തി വിശ്വാസം രാമചന്ദ്രന് നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ ഇതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

പ്രതീക്ഷ കൈവിടാതെ ദുബായ് ജയിലിലെ ജീവിതം

ദുബായ് അവീറിലെ ജയിലിൽ ബി 5 സെക്ഷനിലാണ് സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന്റെ ജയിൽജീവിതം. പത്രങ്ങൾ വായിച്ചും ടിവി കണ്ടുമാണ് കഴിച്ചുകൂട്ടുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ കേസ് 40 വർഷം വരെ ജയിൽവാസം നീണ്ടുപോകാം എന്നാണ് ഏറ്റവും പുതിയ വിവരം. അവിടെയുള്ളവരിൽ ഒരു കോടിയുടെ കേസുള്ളയാൾ മൂന്ന് മാസത്തിൽ പുറത്തിറങ്ങുകയും മറ്റുള്ള ചിലർ ഇരുപതും മുപ്പതും കൊല്ലം ജയിൽ വാസം പൂർത്തിയാക്കേണ്ടിവരുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള ചർച്ചകൾ കേൾക്കാതിരിക്കാൻ രാമചന്ദ്രൻ മിക്കവാറും നേരത്ത് സ്വന്തം മുറിയിൽ കട്ടിലിൽ പോയിരുന്ന് ടിവി കണ്ടും പത്രം വായിച്ചും സമയം ചെലവഴിക്കുകയാണിപ്പോൾ.

പ്രമേഹം ഉള്ളതിനാൽ പരമാവധി ഭക്ഷണനിയന്ത്രണം പാലിക്കാറുണ്ടെന്നും സാലഡും മിക്കവാറും രാത്രികളിൽ ചിക്കനും കുബ്ബൂസും , അല്ലെങ്കിൽ കീമയും റൊട്ടിയും ആണ് കഴിക്കുന്നതെന്നും ഇക്കഴിഞ്ഞ ആഴ്ച ജയിലിൽ നിന്നും പുറത്തുവന്ന അസ്‌കർ ഭായ് ( റാസിക്ക് ഭായ് ) പറഞ്ഞിരുന്നു. ഇറങ്ങുന്നതിനുമുൻപ് ഒരാഴ്ച എന്നും രാവിലെയും വൈകീട്ടും രാമചന്ദ്രേട്ടന്റെ അടുത്തു പോയിരുന്നു കുശലങ്ങൾ ചോദിച്ചറിയുമായിരുന്നുവെന്നും ബി 6ൽ തടവിൽ കഴിഞ്ഞിരുന്ന റാസിക്ക് ഭായ് പറഞ്ഞു.

ആവശ്യം വന്നപ്പോൾ സഹായം കിട്ടിയവർപോലും മാറിപ്പോയി

അറ്റ്‌ലസ് ഗ്രൂപ്പിൽ നല്ലരീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയിരുന്ന കാലത്ത് ആയിരങ്ങളെ രാമചന്ദ്രൻ സഹായിച്ചിട്ടുണ്ട്. മലയാള സിനിമാ രംഗത്തും പ്രമുഖരുൾപ്പെടെ നിരവധി പേരുമായി ബന്ധമുണ്ട്. ചില റേഡിയോകളും പത്രങ്ങളും ചാനലുകളുമെല്ലാം തുടക്കത്തിൽ നിലനിന്നിരുന്നത് അറ്റ്‌ലസിന്റെ പരസ്യം കൊണ്ടുമാത്രമായിരുന്നു. പക്ഷേ, അവരിൽനിന്നൊന്നും ആപത്തുകാലത്ത് സഹായമുണ്ടായില്ല.

ദുബായ് അറബികളിലും അദ്ദേഹം ബന്ധങ്ങൾ സ്ഥാപിക്കുവാൻ വിട്ടുപോയി. അൽ ഐൻ ലെ ഒരു അഗ്രികൾച്ചർ കോളേജ് പ്രൊഫസറായിരുന്നു ഇത്രയും സ്ഥാപനങ്ങളുടെ ഏക സ്‌പോൺസർ. ഏകദേശം നാൽപ്പതോളം സ്ഥാപനങ്ങൾ ഉണ്ടായിരുന്നിട്ടും എല്ലാറ്റിനും ഒരു സ്‌പോൺസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ . അദ്ദേഹം ആണെങ്കിൽ ദുബായിൽ ആരെയും പരിചയമില്ലാത്ത ഒരു സാധാരണക്കാരൻ . ഒരു റിസ്‌കും എടുക്കാത്ത പ്രകൃതക്കാരൻ. അതുകൊണ്ട് അയാളിൽ നിന്നും സഹായം കിട്ടിയില്ല. രാമചന്ദ്രൻ ജയിലിൽ ആയ സമയത്ത് സ്‌പോൺസറെ വിളിച്ചപ്പോൾ എനിക്കൊന്നും അറിയില്ല എന്നും പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. എല്ലാ മലയാളി കോടീശ്വരന്മാർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാമെങ്കിലും അവരുമായും നല്ലൊരു ബന്ധം സ്ഥാപിക്കുവാൻ അദ്ദേഹം മറന്നുപോയത് ഈ ഘട്ടത്തിൽ വിനയായി. അങ്ങനെ ആപത്തുകാലത്ത് ആർക്കും വേണ്ടാത്ത ഒറ്റയാനായി മാറി രാമചന്ദ്രൻ.

എന്നാൽ കടക്കെണിയിൽപ്പെട്ട് ജയിലിലാവുന്ന ഘട്ടമെത്തിയപ്പോൾ പലരും സഹായത്തിന് എത്തിയിരുന്നു. പക്ഷേ, അവരെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്ന് അറിഞ്ഞതോടെ നിസ്സഹായരായി അവർ പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ സഹായവുമായി പ്രമുഖ ബിസിനസ് ഗ്രൂപ്പ് എത്തിയതോടെ വീണ്ടും പ്രതീക്ഷ കൈവന്നിരിക്കുകയാണ് രാമചന്ദ്രന്റെ മോചന കാര്യത്തിൽ ഇതോടെ തങ്ങളാൽ കഴിയുന്ന സഹായം നൽകാമെന്ന് വ്യക്തമാക്കി നൂറുകണക്കിന് പ്രവാസികളും രംഗത്തെത്തുന്നതായാണ് വിവരം. പലരും ഇക്കാര്യത്തിൽ ഇന്ദിര രാമചന്ദ്രനെ ഇത്തരത്തിൽ സാഹായ സന്നദ്ധത അറിയിച്ചുകഴിഞ്ഞു.

വിശ്വസ്ത സ്ഥാപനമായി വളർന്ന അറ്റ്‌ലസ്

അറ്റ്‌ലസ് സ്ഥാപനങ്ങളുടെ പേരിൽ നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന് ദുബായിലെ റിഫ, ബർദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെത്തുടർന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 ന് മകൾ ഡോ. മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 600 ദശലക്ഷം ദിർഹമാണ് (1100 കോടി രൂപ) ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകൾക്കായി നൽകാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഗൾഫിൽ നിയമനടപടി നേരിട്ട ഇരുവരും നവംബറിൽ ജയിലഴിക്കുള്ളിലായി.

ഗൾഫിലെ കേസുകൾക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരിൽ അറ്റ്‌ലസ് ഗ്രൂപ്പ് നടപടികൾ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വർണം, ആശുപത്രി, റിയൽഎസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളർന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം ഇല്ലാതാവുകയാണ്. കേരളത്തിലേതിന് പുറമെ ഗൾഫിൽ അമ്പതിലധികം ഷോറൂമുകളും നിരവധി ആശുപത്രികളും ഉണ്ടായിരുന്ന ഗ്രൂപ്പാണ് അറ്റ്‌ലസ്. വെശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ച അറ്റ്‌ലസ് രാമചന്ദ്രൻ ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്‌സ്, 2 ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചർച്ചയായി.

ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.

അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു. ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീർക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP