Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന് എൻഐഎ; പരിശോധിച്ചത് പോപ്പുലർ ഫ്രണ്ട് സാന്നിധ്യത്തിന്റെ സാധ്യത മാത്രം; കിട്ടിയത് ഊഹാപോഹങ്ങൾ; രഹസ്യാന്വേഷണ വിവരം തിരക്കാൻ എത്തിയ ഉദ്യോഗസ്ഥന്റെ പേര് പുറത്തു വിട്ടത് അനൗചിത്യം; ദേശാഭിമാനി വാർത്തയിൽ ഞെട്ടി എൻഐഎ; വിഴിഞ്ഞത്ത് എല്ലാ തലത്തിലും ഗൂഢാലോചന

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന് എൻഐഎ; പരിശോധിച്ചത് പോപ്പുലർ ഫ്രണ്ട് സാന്നിധ്യത്തിന്റെ സാധ്യത മാത്രം; കിട്ടിയത് ഊഹാപോഹങ്ങൾ; രഹസ്യാന്വേഷണ വിവരം തിരക്കാൻ എത്തിയ ഉദ്യോഗസ്ഥന്റെ പേര് പുറത്തു വിട്ടത് അനൗചിത്യം; ദേശാഭിമാനി വാർത്തയിൽ ഞെട്ടി എൻഐഎ; വിഴിഞ്ഞത്ത് എല്ലാ തലത്തിലും ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണ കേസ് എൻഐഎ ഏറ്റെടുക്കില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങലിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുകയുമില്ല. വിഴിഞ്ഞത്ത് എത്തി എൻഐഎ ഉദ്യോഗസ്ഥൻ വിവരം ശേഖരിച്ചിരുന്നു. എൻഐഎ കൊച്ചി ഓഫീസിലെ ആർ ശ്രീകാന്താണ് വിഴിഞ്ഞത്തെത്തി വിവരങ്ങൾ ശേഖരിച്ചത് എന്ന് ദേശാഭിമാനി വാർത്തയും നൽകി. എന്നാൽ വിഴിഞ്ഞത്തെ അന്വേഷണത്തിനായിരുന്നില്ല ശ്രീകാന്ത് എത്തിയതെന്നാണ് മറുനാടന് ലഭിച്ച സൂചന. പോപ്പുലർ ഫ്രണ്ട് ഇടപെടലുകളെ കുറിച്ച് മാത്രം അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിലെ നിരോധിത സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. എൻഐഎ റെയ്ഡുകൾക്ക് ശേഷമായിരുന്നു നടപടികളെടുത്തത്. അതുകൊണ്ട് പോപ്പുലർഫ്രണ്ടിൽ വിവര ശേഖരണം ഇപ്പോഴും എൻഐഎ നടത്തുന്നുണ്ട്.

നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ സാന്നിധ്യം വിഴിഞ്ഞത്തുണ്ടെന്ന് മാധ്യമ വാർത്തകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണത്തിന് വിഴിഞ്ഞത്ത് എൻഐഎ ഉദ്യോഗസ്ഥൻ എത്തിയത്. അതിന് കേസെടുക്കലും അന്വേഷണവുമായി ബന്ധമൊന്നുമില്ല. വെറും റിപ്പോർട്ടിങ് സ്വഭാവത്തിലാണ് വിഴിഞ്ഞത്ത് എൻഐഎ എത്തിയതെന്നാണ് അവർ നൽകുന്ന സൂചന. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ എൻഐഎയും സ്ഥലത്തെത്തി. എൻഐഎ കൊച്ചി ഓഫീസിലെ ---- വിഴിഞ്ഞത്തെത്തി വിവരങ്ങൾ ശേഖരിച്ചത്-എന്നായിരുന്നു ദേശാഭിമാനി വാർത്ത. കേരള കൗമുദിയിലും ഈ വാർത്തയുണ്ട്. രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ തിരക്കാനെത്തിയ ഉദ്യോഗസ്ഥന്റെ പേര് മാധ്യമങ്ങൾ പുറത്തു വിട്ടതിൽ എൻഐഎ അമർഷത്തിലാണ്. ദേശാഭിമാനിയിൽ പറയുന്നതു പോലെ പൊലീസ് സ്‌റ്റേഷൻ അക്രമണത്തിൽ എൻഐഎ അന്വേഷണം ഇല്ലെന്നാണ് അവർ നൽകുന്ന സൂചന.

പോപ്പുലർഫ്രണ്ടിന് നിയമ പ്രകാരം പ്രവർത്തിക്കാൻ സാഹചര്യമില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെവിടെ പോപ്പുലർ ഫ്രണ്ടുണ്ടെന്ന് റിപ്പോർട്ടുകളെത്തിയാലും എൻഐഎ പരിശോധിക്കും. അതാണ് ഇവിടേയും സംഭവിച്ചതെന്നാണ് എൻഐഎ നൽകുന്ന വിശദീകരണം. വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ ഒമ്പതംഗ സംഘമെന്ന് ദേശാഭിമാനി ഇന്നലെ വാർത്ത നൽകിയിരുന്നു. സമരനേതാവ് വികാരി ജനറൽ യൂജിൻ പെരേരയാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടുണ്ടെന്നാണ് ദേശാഭിമാനി വാർത്ത. സിപിഎമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. അതായത് സർക്കാരിനൊപ്പം ചേർന്നു നിൽക്കുന്ന പത്രം. അതുകൊണ്ട് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് വാർത്തയ്ക്ക് മാനങ്ങൾ ഏറെയാണ്. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള സൂചനകളും ഈ വാർത്തയിലുണ്ടായിരുന്നു.

ഗുരുതര ആരോപണമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവൻകൂർ സോഷ്യസ് സർവീസ് സൊസൈറ്റി ഡയറക്ടർ എ ജെ വിജയൻ, തീവ്ര ഇടത് സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ഗൂഢസംഘത്തിലെ മറ്റംഗങ്ങൾ എന്ന് ദേശാഭിമാനി പറയുന്നു. അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്. ഇതിൽ പറയുന്ന എജെ വിജയൻ, മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. എജെ വിജയന്റെ ഭാര്യ ഏലിയാമ്മാ വിജയൻ നടത്തുന്ന സഖിക്കെതിരേയും ദേശാഭിമാനിയിൽ പരാമർശമുണ്ട്. ഇതോടെ ആന്റണി രാജുവിന്റെ കുടുംബമാണ് വിഴിഞ്ഞത്ത് അട്ടിമറി നടത്തുന്നതെന്ന് പറയുകയാണ് ദേശാഭിമാനി.

സംഘാംഗങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും സംശയങ്ങളുണ്ട്. ഇവരുമായി അടുത്ത് നിൽക്കുന്നവരുടെയും ബന്ധുക്കളുടെയും വിദേശ പണമിടപാടുകളും പരിശോധിക്കുകയാണ്. ഒറ്റയ്ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ട് തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസം. ഏഴിൽ ആറാവശ്യവും സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ താൽപ്പര്യമെന്താണെന്ന അന്വേഷണം ഇന്റലിജന്റ്സ് ആരംഭിച്ചിട്ടുണ്ടന്നെും ദേശാഭിമാനി പറയുന്നു. ഗുരുതര ആരോപണങ്ങളാണ് വാർത്തയിൽ ദേശാഭിമാനി ഉയർത്തുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ കേരള കൗമുദിയിലും വാർത്തയുണ്ട്. പോപ്പുലർ ഫ്രണ്ടാണ് വിഴിഞ്ഞത്തെ അട്ടിമറിക്കാരെന്നാണ് കേരള കൗമുദി പറയുന്നത്. ഈ പോപ്പുലർ ഫ്രണ്ട് പരമാർശവും എൻഐഎ ഗൗരവത്തോടെ എടുത്തു. ഈ പോപ്പുലർ ഫ്രണ്ട് വാർത്തയിലെ തെളിവ് ശേഖരണമാണ് ലക്ഷ്യം. എന്നാൽ ഊഹാപോഹത്തിന് അപ്പുറമൊന്നും എൻഐഎക്ക് കിട്ടയതുമില്ല.

സർക്കാരിനൊപ്പം നിൽക്കുന്ന എല്ല ഔദ്യോഗിക രഹസ്യങ്ങളും അറിയാവുന്ന ദേശാഭിമാനി നടത്തുന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വർഷങ്ങളായി ഡൽഹിയിലെ സിബിസിഐ (കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ) ആസ്ഥാനത്തായിരുന്ന പെരേര ജൂണിലാണ് തിരുവനന്തപുരത്തെത്തിയത്. തുടർന്ന് വിഴിഞ്ഞത്ത് ഇടപെട്ടുതുടങ്ങി. തീരശോഷണത്തിനെതിരെ എന്ന പേരിൽ ജൂൺ അഞ്ചിനായിരുന്നു ആദ്യ യോഗം. 29ന് ജനറൽ ആശുപത്രിക്ക് സമീപത്തുള്ള ഐക്കഫ് സെന്ററിൽ പെരേരയുടെ നേതൃത്വത്തിൽ രഹസ്യയോഗവുമുണ്ടായി. തീവ്ര ഇടതു, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളാണ് അവിടെ പങ്കെടുത്തത്. മുൻ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തെ നിരാഹാരമിരുത്താനുള്ള തീരുമാനം കൈക്കൊണ്ടതും ഈ യോഗമാണ്. മുതിർന്ന ബിഷപ്പുമാരുടെ എതിർപ്പിനെത്തുടർന്നാണ് നീക്കം പാളിയതെന്നും ദേശാഭിമാനി പറയുന്നു.

ആന്റോ ഏലിയാസ് (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), ബിജു (എസ് യു സിഐ), പി വൈ അനിൽകുമാർ (ഏകതാ പരിഷത്), ബഞ്ചമിൻ ഫെർണാണ്ടസ് (കോസ്റ്റൽവാച്ച്), മേഴ്സി അലക്‌സാണ്ടർ (സഖി), സുബിൽ എബ്രഹാം, ലിമ സുനിൽ പുല്ലുവിള, ബിജു, ജെയിംസ് റോക്കി, മാഗ്ലിൻ ഫിലോമിന, അഡ്വ. സുഗതൻ പൗൾ, അനിൽകുമാർ, വീണ മരുതൂർ (എക്കോ സൊലൂഷൻസ്), സജിത, ഫാ. ഇബ്രാഹിം, മേഴ്സി (ചെറുരശ്മി)-ഇവരാണ് ഐക്കഫിലെ യോഗത്തിൽ പങ്കെടുത്തവർ എന്നാണ് ദേശാഭിമാനി പറയുന്നത്. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കണ്ണിചേരുന്നത് സഭമുതൽ മുൻസംഘപരിവാർ നേതാവുവരെ എന്നാണ് ആരോപണം.

തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നിലെ ഒമ്പതംഗ സംഘാംഗങ്ങളിൽ തീവ്ര ഇടത്, മൗലിക, പരിസ്ഥിതി സംഘടനകളിലുള്ളവർ. ഭാര്യ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവിലാണ് സംഘത്തിലെ പ്രധാനിയുടെ പ്രവർത്തനം. ഈ സംഘടനയുടെ പണമിടപാടിൽ അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഉറ്റ അനുയായി ബെഞ്ചമിൻ ഫെർണാണ്ടസും സംഘത്തിൽ സജീവമാണ്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജന്റെ മാനസഗുരുവാണ് ചാനൽ ചർച്ചകളിൽ ഇടതുപക്ഷ വിരുദ്ധത പറയുന്ന കെ എം ഷാജഹാൻ. എറണാകുളം കാക്കനാട് സ്വദേശിയായ അഭിഭാഷകൻ ജോൺ ജോസഫ്, വോട്ടേഴ്സ് അലയൻസ്, ഷാഡോ മിനിസ്ട്രി എന്നീ സംഘടനകളുടെ പ്രധാന പ്രവർത്തകനാണ്.

മനുഷ്യാവകാശ പ്രവർത്തനം എന്ന പേരിൽ വികസനപദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നു. അഞ്ചൽ സ്വദേശിയായ ബ്രദർ പീറ്ററിന്റെ യഥാർഥ പേര് ബോബി മാത്യുവെന്നാണ്. മിഷണറി പ്രവർത്തനങ്ങൾക്കൊപ്പമാണ് തുറമുഖത്തിന് എതിരായ നടപടികൾ. കരിങ്കുളം സ്വദേശിനിയായ സീറ്റ ദാസനാണ് സമരത്തിൽ സ്ത്രീകളെ ഇളക്കിവിടുന്നത്. ആർത്തുങ്കൽ സ്വദേശിയായ ജാക്സൻ പൊള്ളയിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. ആം ആദ്മി പാർട്ടിയോടാണ് ആഭിമുഖ്യമെങ്കിലും അടുത്തിടെ നിരോധിച്ച തീവ്രവാദ സംഘടനയുടെ പ്രവർത്തകരെയും ഇയാൾ കൂട്ടിയോജിപ്പിക്കുന്നു. എബിവിപി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന ഓർഗനൈസറുമായിരുന്നു കെ വി ബിജു-ഇതാണ് ദേശാഭിമാനിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP