Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാനഡയിൽ പൗരത്വമുള്ള ക്രിസ്ത്യാനിയായ ഫിലിപ്പൈൻകാരിയെ മിന്നുകെട്ടുന്നതിനെ എതിർത്ത അപ്പൂപ്പൻ; ഈ കല്ല്യാണം വേണ്ടെന്ന ഉപദേശവും ശാസനയും രണ്ടാമത്തെ മകളുടെ മൂത്തമകൻ കേൾക്കാത്തത് വൈരാഗ്യമായി; സായി വിഷ്ണുവിന് ഒന്നും നൽകാതെ വിൽപത്രവും; പിള്ളയുടെ പിടിവാശിക്ക് കാരണം

കാനഡയിൽ പൗരത്വമുള്ള ക്രിസ്ത്യാനിയായ ഫിലിപ്പൈൻകാരിയെ മിന്നുകെട്ടുന്നതിനെ എതിർത്ത അപ്പൂപ്പൻ; ഈ കല്ല്യാണം വേണ്ടെന്ന ഉപദേശവും ശാസനയും രണ്ടാമത്തെ മകളുടെ മൂത്തമകൻ കേൾക്കാത്തത് വൈരാഗ്യമായി; സായി വിഷ്ണുവിന് ഒന്നും നൽകാതെ വിൽപത്രവും; പിള്ളയുടെ പിടിവാശിക്ക് കാരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിൽപത്രമായിരുന്നു ആർ ബാലകൃഷ്ണ പിള്ളയുടേത്. ആദ്യ വിൽപ്പത്രം റദ്ദാക്കിയതും രണ്ടാമതൊന്ന് തയ്യാറാക്കിയും മകൻ ഗണേശ് കുമാറിനോടുള്ള കരുതലിന്റെ ഭാഗമായിരുന്നു. ആദ്യ വിൽപത്രത്തിലെ തെറ്റ് തിരുത്താനുള്ള വഴി. ഇതിനെ ഉഷാ മോഹൻദാസ് എന്ന മൂത്ത പുത്രി അച്ഛന്റെ മരണ ശേഷം ചോദ്യം ചെയ്തതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഈ വിൽപത്രത്തിലെ മുഴുവൻ വിവരവും മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിലെ വരികൾക്കിടയിൽ ഒരു പ്രതികാരവും ആർ ബാലകൃഷ്ണപിള്ള ഒളിപ്പിച്ചു വച്ചു. രണ്ടാമത്തെ മകളുടെ മൂത്ത മകനായ വിഷ്ണു സായിയോടുള്ള വൈരാഗ്യം. ഇതിന് പിന്നിലുള്ളത് ഒരു കല്യാണ പ്രശ്‌നം മാത്രമാണെന്നതാണ് വസ്തുത.

പഠനത്തിൽ മിടുമടുക്കനായിരുന്നു വിഷ്ണു സായി. നല്ല പയ്യൻ... എന്നിട്ടും അപ്പൂപ്പന്റെ കോപം ഏറ്റുവാങ്ങേണ്ടി വന്നു. പ്രണയമാണ് ഇവിടെ വില്ലനായത്. അപ്പൂപ്പൻ പിള്ളയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹമാണ് സായി ചെയ്തത്. ഇതിന്റെ പകയിൽ വിൽപത്രത്തിലും കൊച്ചു മോന് ഒന്നുമില്ല. വെല്ലൂരിൽ മെക്കാനിക്കൽ എഞ്ചിനിറിങ് പഠനം പൂർത്തിയാക്കിയ വിഷ്ണു സായി ഉപരിപഠനത്തിന് പോയത് കാനഡയിലേക്കാണ്. ഇതിനിടെ പ്രണയം തുടങ്ങി. ഫിലിപ്പൈൻസുകാരായോട്. കാനഡാ പൗരത്വമുള്ള അലക്‌സ് അറബിറ്റ്. ഈ പ്രണയം ബാലകൃഷ്ണപിള്ളയ്ക്ക് പിടിച്ചില്ല. ഇത് ചെറുമകനോട് പറയുകയും ചെയ്തു. എന്നാൽ കാര്യമുണ്ടായില്ല. ഈ കുട്ടിയെ തന്നെ വിഷ്ണു ജീവിത പങ്കാളിയാക്കി.

അസുഖ കിടക്കയിൽ നിന്നാണ് പിള്ള രണ്ടാമത്തെ വിൽപത്രം തയ്യാറാക്കിയത്. അപ്പോഴും പറഞ്ഞാൽ കേൾക്കാത്ത കൊച്ചു മകനോട് പൊറുത്തിരുന്നില്ല. അതിന്റെ പ്രതിഫലനമായിരുന്നു വിൽപത്രത്തിലെ ഈ വരികൾ. കൂടാതെ ഇളയ മകൾ ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകൻ വിഷ്ണു സായിക്ക് ഈ വസ്തുവകകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകൾ കൈമാറിയാൽ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ ബിന്ദു ബാലകൃഷ്ണന് നൽകിയ മുഴുവൻ സ്വത്തുക്കളും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അങ്ങനെ കാനഡയിലെ പ്രണയത്തിന് വിഷ്ണു സായി കൊടുക്കേണ്ടി വരുന്നത് അപ്പൂപ്പന്റെ സ്വത്തുക്കളാണ്. അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി ബാലകൃഷ്ണനാണ് വിഷ്ണുവിന്റെ അച്ഛൻ. പിള്ളയുടെ രണ്ടാമത്തെ മരുമകൻ. പുറത്തു വന്ന വിൽപത്രം വായിച്ചാൽ ഏറ്റവും കുറവ് സ്വത്ത് കിട്ടിയത് പിള്ളയുടെ രണ്ടാമത്തെ മകൾ ബിന്ദുവിനാണ്. അപ്പോഴും വിൽപത്രത്തിൽ കിട്ടിയതു കൊണ്ട് അവർ തൃപ്തരുമാണ്. മൂത്ത ചേച്ചി ഉഷാ മോഹൻദാസ് ആരോപണവുമായി എത്തുമ്പോഴും ബിന്ദു ഗണേശിനെ പിന്തുണയ്ക്കുന്നു.

ബാലകൃഷ്ണ പിള്ള തന്നെയാണ് വിൽപത്രം തയ്യാറാക്കിയതിന് തെളിവായി കൊച്ചു മകനോട് പിള്ള കാട്ടുന്ന ദേഷ്യം മാത്രം മതിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പറയുന്നത് കേൾക്കാത്തവരോട് പക കാട്ടുന്ന പിള്ളയുടെ പ്രകൃതം. ഇതു തന്നെയാണ് ആദ്യ വിൽപത്രം തയ്യാറാക്കുമ്പോൾ ഗണേശിനും വിനയായത്. അന്ന് സോളാർ വിവാദവും ആദ്യ വിവാഹ മോചനവും എല്ലാം ഗണേശിനെ പിള്ളയുമായി അകറ്റിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ നിന്ന് ഗണേശിനെ പുറത്താക്കിയതു പോലും പിള്ളയായിരുന്നു.

മകനുമായി നല്ല അടുപ്പത്തിൽ അല്ലാത്ത കാലത്ത് തയ്യാറാക്കിയ വിൽപത്രത്തിൽ മകന് ഒന്നും കരുതിയില്ല. ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ പിള്ള തനിച്ചായി. ഈ സമയം എല്ലാം നോക്കാനായി കൂടെ നിന്നത് മകനായിരുന്നു. ഇതോടെ മകനോട് വീണ്ടും വാൽസല്യമെത്തി. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി. പുതിയത് എഴുതി. അപ്പോൾ മനസ്സിലെ വില്ലൻ കൊച്ചുമകൻ സായി വിഷ്ണുവായിരുന്നു. അത് വിൽപത്രത്തിൽ പ്രതിഫലിക്കുകയും ചെയ്തു. കാനഡയിൽ സെറ്റിൽ ചെയ്യുന്ന സായി വിഷ്ണുവിന് അപ്പൂപ്പന്റെ സ്വത്തിന്റെ ആവശ്യമില്ലെന്ന് കരുതുന്നവരും കുടുംബത്തിലുണ്ട്.

ടി ബാലകൃഷ്ണന്റെ സമ്പാദ്യങ്ങൾ മാത്രം കൊണ്ട് സായി വിഷ്ണുവിന് ഭാവി ജീവിതം ശോഭനമാക്കാവുന്നതേ ഉള്ളൂ. കാനഡാ പൗരത്വമുള്ള ഫിലിപ്പൈൻകാരി ക്രിസ്ത്യാനിയാണ്. ഇത് അറിഞ്ഞപ്പോൾ തന്നെ കൊച്ചു മകനെ നേരിട്ട് വിളിച്ച് പിള്ള ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിലുള്ളവർ മറുനാടനോട് പ്രതികരിച്ചത്. വിൽപത്രത്തിൽ തിരിമറി നടത്തി എംഎൽഎ ഗണേശ്കുമാർ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാരോപിച്ച് ബാലകൃഷ്ണപിള്ളയുടെ മകളും ഗണേശിന്റെ മൂത്ത സഹോദരിയുമായ ഉഷാ മോഹൻദാസ് രംഗത്ത് വന്നതോടെയാണ് സ്വത്ത് വിവരങ്ങൾ പുറത്ത് വന്നത്.

3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള ഇതു ചെയ്തതെന്നും പുറത്ത് നിന്നുമുള്ള യാതൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രത്തിലെ പ്രധാന സാക്ഷിയും കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരൻ പിള്ള അറിയിച്ചു. എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്.

ഏറെ കരുതലോടെയാണ് പിള്ള ഈ വിൽപത്രം തയ്യാറാക്കിരിക്കുന്നത്. വസ്തു കൈമാറ്റത്തിൽ അടക്കം വ്യവസ്ഥകളുണ്ട്. ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്ര വ്യവസ്ഥയും. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ് കുമാറിനും അവകാശപ്പെട്ടതാണ്.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബി.എഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. വിൽപത്രമെഴുതുന്ന നാൾ മുതൽ 10 വർഷത്തേക്ക് രക്തബന്ധത്തിലുള്ളവർക്കല്ലാതെ പുറത്തുള്ള ആർക്കും തന്നെ വസ്തുവകകൾ വിൽക്കാൻ പാടില്ല എന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP