Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോളിവുഡ് നടി ആഞ്ചലീന ജോളി കാൻസർ വരുന്നതിന് മുമ്പേ സ്തനങ്ങളും ഓവറികളും നീക്കം ചെയ്തത് എന്തിന് എന്ന് അറിയാതെയും മനീഷ കൊയ്‌രാളയുടെ ഹീൽഡ് വായിക്കാതെയും വിഷ്ണുപ്രിയയുടെ ലൈവ് ആഘോഷമാക്കുമ്പോൾ ഓർക്കേണ്ടത് എന്തൊക്കെ ? കാൻസർ ട്യുമറും ട്യൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കും ? കേരളത്തിൽ ഓരോ വർഷവും പുതുതായി കാൻസർ ബാധിക്കുന്നത് അമ്പതിനായിരത്തോളം പേർക്ക്; സോഷ്യൽ മീഡിയയിൽ വെളിവ് കേട് വിളിച്ചു കൂവുന്നവർ വായിക്കാൻ

ഹോളിവുഡ് നടി ആഞ്ചലീന ജോളി കാൻസർ വരുന്നതിന് മുമ്പേ സ്തനങ്ങളും ഓവറികളും നീക്കം ചെയ്തത് എന്തിന് എന്ന് അറിയാതെയും മനീഷ കൊയ്‌രാളയുടെ ഹീൽഡ് വായിക്കാതെയും വിഷ്ണുപ്രിയയുടെ ലൈവ് ആഘോഷമാക്കുമ്പോൾ ഓർക്കേണ്ടത് എന്തൊക്കെ ? കാൻസർ ട്യുമറും ട്യൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കും ? കേരളത്തിൽ ഓരോ വർഷവും പുതുതായി കാൻസർ ബാധിക്കുന്നത് അമ്പതിനായിരത്തോളം പേർക്ക്; സോഷ്യൽ മീഡിയയിൽ വെളിവ് കേട് വിളിച്ചു കൂവുന്നവർ വായിക്കാൻ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം; 'ഒരു വിധത്തിൽ പറഞ്ഞാൽ കാൻസർ എനിക്കൊരു അനുഗ്രഹമായിരുന്നു. തിരിച്ചറിവ് ഉണ്ടാകുന്നത് അവിടം മുതലാണ്.' ബോംബെ, 1942 എ ലവ് സ്റ്റോറി, ദിൽ സെ തുടങ്ങിയ ചിത്രങ്ങളിൽ സുന്ദരമായ മുഖവും നിഷ്‌കളങ്കമായ പുഞ്ചിരിയുമായി ഇന്ത്യൻ ജനതയുടെ മനം കവർന്ന നേപ്പാളി സുന്ദരി മനീഷ കൊയ്‌രാളയുടെ പുസ്തകമായ 'ഹീൽഡ്' എന്ന ബുക്കിൽ നിന്നുള്ള വരികളാണിത്. 2012 ലാണ് കാൻസർ മനീഷയെ പിടികൂടുന്നത്. കണ്ടെത്തുമ്പോഴേക്കും ഒവേറിയൻ കാൻസർ മൂന്നാം സ്റ്റേജിൽ എത്തിയിരുന്നു. അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുമ്പോഴും ജീവിതമാണോ മരണമാണോ താൻ തിരഞ്ഞെടുക്കേണ്ടതെന്ന് മനീഷയ്ക്ക് ഉറപ്പില്ലായിരുന്നു.

എല്ലാ അവയവങ്ങളിലേക്കും കാൻസർ പടർന്നു തുടങ്ങിയിരുന്നു. '11 മണിക്കൂർ നീണ്ട ഓപ്പറേഷൻ, 6 മാസം നീണ്ട കീമോ തെറാപ്പി. മാനസികാഘാതത്തിന് കൂടുതലൊന്നും വേണ്ടിയിരുന്നില്ല. പക്ഷേ, ഞാൻ ജീവിക്കണമെന്നാഗ്രഹിക്കുന്നവർ കൂടെയുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞ സന്ദർഭമായിരുന്നു അത്. അവരുടെ പ്രാർത്ഥനകൾക്കും ആഗ്രഹത്തിനും വേണ്ടി ഞാൻ വീണ്ടും ജീവിതത്തെ മോഹിക്കാൻ തുടങ്ങി. . അങ്ങനെ നോക്കുമ്പോൾ, കാൻസർ എനിക്ക് ജീവിതത്തിൽ കിട്ടിയ സമ്മാനമാണ്.' മനീഷ പറയുന്നു. 'ജീവിതത്തിലെ പുതിയ അധ്യായമാണ് ഞാനിപ്പോൾ ജീവിക്കുന്നത്. 'ഹീൽഡ്' എന്റെ പച്ചയായ ജീവിതമാണ്. ഓരോരുത്തരും മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് ജീവിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. '

വിഷ്ണുപ്രിയയുടെ കാൻസർ റ്റിയുമറും റ്റിയൂമർ മാർക്കേഴ്‌സ് ബ്ലഡ് ടെസ്റ്റും

കൊച്ചി സ്വദേശിയായ വിഷ്ണുപ്രിയ എന്ന യുവതി കഴിഞ്ഞ മാസം നടത്തിയ ഫെയ്സ് ബുക്ക് ലൈവുകളിൽ കേരളത്തിലെ പ്രമുഖ റേഡിയോളജിസ്റ്റുകളിൽ ഒരാളായ ഡോക്ടർ അമ്പിളി ചന്ദ്രന് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .കൊച്ചിയിലെ ഡയഗ്നോസ്റ്റിക് സെന്ററുകളിൽ ഒന്നായ ഹൈടെക് ലാബിൽ ഡോക്ടർ അമ്പിളി വിഷ്ണുപ്രിയയെ പരിശോധനനയ്ക്ക് വിധേയമാക്കി .ഒക്ടോബർ 19 ന് ആയിരുന്നു പരിശോധന .വിഷ്ണുപ്രിയയുടെ അമ്മ കാൻസർ രോഗം ബാധിച്ച് മരിച്ചു പോയതാണ് .ആർത്തവക്രമക്കേട് ഉണ്ടായതിനെ തുടർന്നാണ് ഉദര പരിശോധനയ്ക്കായി ഹൈടെക്കിൽ എത്തി ഡോക്ടർ അമ്പിളിയെ കണ്ടതെന്ന് വിഷ്ണുപ്രിയ ലൈവിൽ വ്യക്തമാക്കുന്നുണ്ട് .

കാൻസർ പാരമ്പര്യം ഉള്ളതിനാൽ ഡോക്ടർ ടി വി എസ് അൾട്രാ സൗണ്ട് സ്‌കാൻ ചെയ്യാൻ നിർദ്ദേശിച്ചു .ചെയ്തു .റിസൾട്ട് വന്നു . ഇടത് ഓവറിയിൽ ഒരു മാസ് ലീഷൻ ..വലിപ്പം 2 .2 *2 .0 cm. റിപ്പോർട്ട് ഇങ്ങനെ അവസാനിക്കുന്നു .... ഓവറിയിൽ ലീഷൻ കണ്ടതുകൊണ്ട് തുടർ പരിശോധന ആവശ്യമാണ് .അതിനാൽ അൾട്രാ സൗണ്ട് സ്‌കാൻ റിസൾട്ട് , റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധനകൾ നടത്തി അതുമായി താരതമ്യം ചെയ്യണം.

പിന്നീട് നടന്നത്

വിഷ്ണുപ്രിയ ആസ്റ്റർ മെഡിസിറ്റിയിൽ എത്തി അവിടുത്തെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ മായാദേവി കുറുപ്പിനെ കാണുന്നു .ഡോക്ടർ റ്റിയുമർ മാർക്കേഴ്സ് പരിശോധന നടത്താൻ പറയുന്നു .നടത്തി .റിസൾട്ട് നോർമൽ .എന്നാൽ വിഷ്ണുപ്രിയ എം ആർ ഐ കൂടി ചെയ്യണം എന്ന് ആവശ്യപ്പെടുന്നു .അതും നടത്തി .കാൻസർ സാധ്യതകൾ ഒന്നും കണ്ടെത്തിയില്ല .തുടർന്ന് വിഷ്ണുപ്രിയ തിരികെ ഹൈടെക് ലാബിൽ വന്ന് ഡോക്ടർ അമ്പിളിയെ കണ്ടു .ഹൈടെക്കിൽ നടത്തിയ പരിശോധന തെറ്റാണെന്നും തനിക്ക് നഷ്ടമായ പണം തിരികെ നൽകണം എന്നും ആവശ്യപ്പെടുന്നു .

ഡോക്ടർ ഒരിക്കൽ കൂടി അൾട്രാ സൗണ്ട് നടത്തി ലീഷന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു .അത് കാൻസർ അല്ലാത്തതിൽ സന്തോഷിക്കുക അല്ലേ വേണ്ടത് എന്ന് ചോദിക്കുന്നു .എന്നാൽ വിഷ്ണുപ്രിയ അത് അംഗീകരിക്കുന്നില്ല .ബഹളം വച്ചു .മടങ്ങി .

പിന്നെ വാർത്താ സമ്മേളനവും ഫെയ്സ് ബുക്ക് ലൈവും

ഡോക്ടർ അമ്പിളി ചന്ദ്രനും ഹൈടെക്ക് ലാബിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിഷ്ണുപ്രിയ പ്രത്യക്ഷപ്പെട്ടത് .ജനങ്ങളെ കബളിപ്പിക്കുന്ന ചികിത്സാ മാഫിയയുടെ ഭാഗമാണ് ഡോക്ടറും ലാബും എന്നായിരുന്നു പ്രധാന ആരോപണം .ഹൈടെക്കിൽ കണ്ടെത്തിയ റ്റിയുമറും കാൻസറും ആസ്റ്ററിൽ പരിശോധിച്ചപ്പോൾ എങ്ങനെ ഇല്ലാതായി എന്ന് വിഷ്ണുപ്രിയ ചോദിക്കുന്നു .റ്റിയുമർ മാർക്കേഴ്സ് ബ്‌ളഡ് ടെസ്റ്റ് ഹൈടെക്കിലെ ഡോക്ടർ നിർദ്ദേശിച്ചത് തന്നിൽ നിന്നും പണം കിട്ടാനാണ് .വിഷ്ണുപ്രിയയുടെ വാർത്താസമ്മേളനം ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ ഏറ്റെടുത്തു .

വ്യാജ വൈദ്യവും അശാസ്ത്രീയ ചികിത്സയും സ്യൂഡോ സയൻസുമൊക്കെ പ്രചരിപ്പിക്കുന്ന ഫെയ്സ് ബുക്ക് ,വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഇത് തലങ്ങും വിലങ്ങും ഷെയർ ചെയ്തു .അങ്ങനെ കാൻസർ സ്‌ക്രീനിങ് പരിശോധനകളും റ്റിയുമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റുമൊക്കെ നടത്തുന്നത് പണം തട്ടാനാണെന്നും വലിയൊരു മെഡിക്കൽ മാഫിയ കേരളത്തിൽ കാൻസർ വ്യാപകമാകുന്നു എന്ന തെറ്റായ പ്രചരണം നടത്തുകയും ആണെന്നുമുള്ള ധാരണ വിഷ്ണുപ്രിയയും സ്യൂഡോ സയൻസ് പ്രചാരകരും ചേർന്ന് സോഷ്യൽ മീഡിയ സർക്കിളിൽ സൃഷ്ടിച്ചു .

ഡോക്ടർ അമ്പിളി നടത്തിയ പരിശോധനയുടെ യാഥാർഥ്യം

ഡോക്ടറുടെ അടുത്ത് എത്തുമ്പോൾ വിഷ്ണുപ്രിയയ്ക്ക് മാസമുറയുടെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു .കൂടാതെ പാരമ്പര്യത്തിൽ കാൻസർ ഹിസ്റ്ററിയും .മാസമുറയിൽ വരുന്ന വ്യതിയാനങ്ങൾ കാൻസർ സൂചകമാണ് .അതുപോലെ അടുത്ത ബന്ധത്തിലോ കുടുംബത്തിൽ ആർക്കെങ്കിലുമോ മാതാപിതാക്കൾക്കോ കാൻസർ വന്നിട്ടുണ്ടെങ്കിൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതൽ .

പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യുകയോ പിന്നീട് രൂപപ്പെടുകയോ ചെയ്യുന്ന ജനിതക ഘടകങ്ങൾ ആണ് ഇതിന് കാരണം .പ്രമുഖ ഹോളിവുഡ് നടി ആഞ്ചലീന ജോളി രണ്ട് സ്തനങ്ങളും ഓവറികളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഓർക്കുക .അവരുടെ പാരമ്പര്യത്തിൽ സ്തനാർബുദം വന്നവർ ഉണ്ടായിരുന്നു അമ്മയ്ക്ക് ഓവേറിയൻ കാൻസർ ഉണ്ടായി ...ഒരു കാൻസർ സ്‌ക്രീനിങ് പരിശോധനയിൽ ആഞ്ചലീനയ്ക്കും കാൻസർ ജനിതക ഘടകങ്ങൾ രൂപപ്പെട്ടതായി കണ്ടെത്തി .തുടർന്ന് റിസ്‌ക്ക് ഒഴിവാക്കാൻ,കാൻസർ വരാതിരിക്കാൻ അവർ സ്വീകരിച്ച വഴിയാണ് സ്തനങ്ങളും ഓവറികളും നീക്കം ചെയ്യുക എന്നത് .
കാൻസർ റിസ്‌ക്ക് ഉള്ള വിഷ്ണുപ്രിയയെ സ്‌ക്രീൻ ചെയ്യാൻ വേണ്ടി പ്രാഥമിക പരിശോധന ആയ അൾട്രാ സൗണ്ട് ചെയ്യാൻ ഡോക്ടർ അമ്പിളി നിർദ്ദേശിച്ചു .അതിൽ കണ്ട സൂചകമാണ് ലീഷൻ .ഇത് മാത്രം വച്ച് അമ്പിളിക്ക് കാൻസർ ഉണ്ടോ ഇല്ലയോ എന്ന് പറയുക സാധ്യമല്ല .അതുകൊണ്ടാണ് തൊട്ടടുത്ത സ്‌ക്രീനിങ് പരിശോധന ആയ റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധന നടത്തണം എന്ന് ഡോക്ടർ നിർദ്ദേശിച്ചത് .കാൻസർ കോശങ്ങൾ ശരീരത്തിൽ ഒളിച്ചിരിപ്പുണ്ടോ എന്ന് തിരയുന്ന വിവിധ തരം രക്ത പരിശോധനകളാണ് റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധന.

പക്ഷേ റ്റിയുമർ മാർക്കേഴ്സ് പരിശോധന പോലും കാൻസർ നിർണ്ണയത്തിൽ അന്തിമമല്ല .റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധന പോസിറ്റിവ് ആയതുകൊണ്ട് കാൻസർ ഉണ്ട് എന്ന് പറയാൻ ആവില്ല .ചിലപ്പോൾ കാൻസർ കോശങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും രക്ത പരിശോധനയിൽ പോസിറ്റിവ് ലക്ഷണങ്ങൾ കിട്ടാം .ഇനി രക്ത പരിശോധന നെഗറ്റിവ് ആണെന്നിരിക്കട്ടെ .അതിനെ മുൻപ് ലഭിച്ച അൾട്രാ സൗണ്ട് റിസൾട്ട് മായി താരതമ്യം ചെയ്ത് കാൻസർ സൂചന ഉണ്ടോ ഇല്ലയോ കണ്ടെത്താം . .പലതരം റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധനകൾ ഉണ്ട് .അത് ചുവടെ ചേർക്കുന്നു .

TUMOR MARKERS.....BLOOD TEST
.................................................................

കാൻസർ സ്‌ക്രീനിങ് നടത്താൻ പോകുന്ന ആളിന് ഏത് അല്ലെങ്കിൽ ഏതൊക്കെ രക്ത പരിശോധനകൾ ആവശ്യമാണ് എന്ന് തീരുമാനിക്കുന്നത് ഡോക്ടർ ആണ് .ആസ്റ്ററിൽ റ്റിയുമർ മാർക്കേഴ്സ് ടെസ്റ്റ് ചെയ്തപ്പോൾ അതെല്ലാം നോർമൽ .വിഷ്ണുപ്രിയയുടെ ഓവറിയിൽ ഐഡന്റിഫൈ ചെയ്ത ലീഷന്റെ സ്വഭാവം റ്റിയുമർ മാർക്കേഴ്സ് രക്തപരിശോധനയിൽ കിട്ടിയ വിവരങ്ങളുമായി കോറിലേറ്റ് ചെയ്തുനോക്കിയപ്പോഴാണ് കാൻസർ ഇല്ല എന്ന് ഡോക്ടർ റിസൾട്ട് നൽകുന്നത് .തുടർന്ന് വിഷ്ണുപ്രിയയുടെ ആവശ്യപ്രകാരം എം ആർ ഐ ചെയ്തു .ഓവറിയിൽ ഉണ്ടായിരുന്നത് സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായ തരത്തിൽ കാണപ്പെട്ട കോർപസ് ലൂട്ടിയം എന്ന കലയാണ് എന്ന് ബോധ്യമായി . .ഇത് കാൻസറിന്റെ സ്വഭാവത്തിൽ ഉള്ളതല്ല . .

പ്രാഥമിക അൾട്രാ സൗണ്ട് പരിശോധനയിൽ വ്യക്തമായി ഇതൊക്കെ തിരിച്ചറിയുക സാദ്ധ്യമല്ല .അതുകൊണ്ടാണ് ഡോക്ടർ അമ്പിളി പ്രാഥമിക സൂചനകളും സംശയങ്ങളും വെച്ച് തുടർ പരിശോധന നിർദ്ദേശിച്ചത് .ഇത് തന്നെയാണ് കാൻസർ പരിശോധനകളിൽ അനുവർത്തിക്കുന്ന ഔദ്യോഗിക പ്രോട്ടോക്കോളും സമീപനവും .കാൻസർ റിസ്‌ക്ക് ഉള്ള രോഗിയിൽ നിന്ന് പ്രാഥമികമായി ഡോക്ടർക്ക് ലഭിക്കുന്ന ഒരു സൂചനയും തള്ളിക്കളയാൻ പാടില്ല .അങ്ങനെ തള്ളിക്കളഞ്ഞാൽ ഒരു പക്ഷേ ദുരന്തം ആകും ഫലം .വിഷ്ണുപ്രിയയുടെ അമ്മയ്ക്ക് വളരെ വൈകി മാത്രമാണ് കാൻസർ തിരിച്ചറിഞ്ഞത് .അതുകൊണ്ട് തന്നെ ജീവൻ രക്ഷിക്കാനായില്ല .ഇവിടെ സംശയം ഉണ്ടായപ്പോൾ ആധുനിക വൈദ്യശാസ്ത്രം അതിന്റെ കൃത്യമായ വഴികളിലൂടെ സംശയ നിവാരണം നടത്തുകയായിരുന്നു അത് മെഡിക്കൽ മാഫിയ ആണെന്ന് .വ്യാജ സിദ്ധാന്തക്കാർക്ക് .തോന്നിയെങ്കിൽ അതിശയം വേണ്ട .

മലയാളികളേ ..സൂക്ഷിക്കുക
ചില കാൻസർ കാര്യങ്ങൾ

ലോകാരോഗ്യസംഘടനയുടെ ഒടുവിലത്തെ കണക്കുകൾ പ്രകാരം സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന അർബുദങ്ങളുടെ മുൻനിരയിലാണ് സ്തനം, ഗർഭാശയം,ഓവറി എന്നീ ശരീരഭാഗങ്ങളിലുണ്ടാവുന്നവ. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഓരോ വർഷവും ഈ ക്യാൻസറുകൾക്ക് കീഴ്‌പ്പെടുന്നത്. ഈ കണക്കുകൾ പരിശോധിച്ചാൽ വികസിത രാജ്യങ്ങളും മറ്റുള്ളവയും തമ്മിൽ ,പലതരത്തിലുള്ള അർബുദങ്ങളുടെ എണ്ണത്തിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ കാണാവുന്നതാണ്. ഇതിന് പ്രധാന കാരണം ഈ കാൻസറുകൾ ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള പരിശോധനകൾ കൃത്യമായ കാലയളവിൽ ചെയ്യാനുള്ള സൗകര്യം ജനങ്ങളിലെത്തിക്കാൻ വികസിത രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നതാണ്. ക്യാൻസർ ഘട്ടങ്ങളായി പുരോഗമിക്കുന്ന അസുഖമായതിനാൽ എത്രയും നേരത്തേ കണ്ടെത്തുന്നോ, അത്രയും എളുപ്പത്തിൽ അത് ചികിത്സക്ക് വിധേയമാക്കി ആരോഗ്യാവസ്ഥ വീണ്ടെടുക്കാൻ സാധിക്കും എന്ന് ഓർക്കുക .

കേരളത്തിൽ ഓരോ വർഷവും അമ്പതിനായിരത്തോളം പുതിയ രോഗികൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് മുപ്പതു ശതമാനം വർദ്ധനവാണ് കണക്കാക്കിയിരിക്കുന്നത്. ഈ വർദ്ധനവിനുള്ള മുഖ്യകാരണങ്ങൾ കേരളത്തിലെ ജനങ്ങളിലെ ജീവിതദൈർഘ്യം കൂടിയതും ജീവിതശൈലിയിലെ വ്യത്യാസങ്ങളുമാണ്. കൂടാതെ ചികിത്സാനിർണ്ണയത്തിനുള്ള സൗകര്യം എല്ലായിടത്തും ലഭ്യമായതിലൂടെ കാൻസർ രോഗം കൂടുതൽ പേരിൽ തിരിച്ചറിയാനാകുന്നുവെന്നതും എണ്ണത്തിലെ വർദ്ധനവിനെ സ്വാധീനിക്കുന്നുണ്ട്. മറ്റേത് രോഗത്തെയും പോലെ, ഒരുപക്ഷേ, അതിനേക്കാളെല്ലാമുപരി മുൻകരുതലുകൾക്കും കൃത്യമായ പരിശോധനകൾക്കും പരമ പ്രാധാന്യമുള്ള ഒന്നാണ് ക്യാൻസർ. സമൂഹം ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ അനേകായിരം ജീവനുകൾ അകാലത്തിൽ പൊലിയുന്നത് ഒഴിവാക്കാൻ കഴിയും.

മറ്റ് അസുഖങ്ങളെപ്പോലെതന്നെ കാൻസറിനെയും ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. രോഗം തുടക്കത്തിൽതന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിലൊന്ന് കാൻസറുകളും ഭേദമാക്കാൻ കഴിയും . ഇതിനായി ചികിത്സാരംഗത്ത് വന്നിട്ടുള്ള മുന്നേറ്റങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് . കാൻസർ റിസ്‌ക് ഉള്ളവർ സ്‌ക്രീനിങ് ടെസ്റ്റുകൾ നിർദ്ദിഷ്ട കാലയളവിൽ നടത്തണം.ഓരോരുത്തരും മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് ജീവിക്കുക എന്ന് കാൻസർ അനുഭവത്തെക്കുറിച്ച് മനീഷ കൊയ്‌രാള പറഞ്ഞത് ഓർക്കുക .വ്യാജ സിദ്ധാന്തങ്ങളിലും പ്രചരണങ്ങളിലും വിശ്വസിക്കുന്നത് സ്വന്തം അന്ത്യം കുറിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP