Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈദരാബാദിൽ ചുംബന സമരം നടത്തിയത് ഏഷ്യാനെറ്റ് മുൻ അവതാരകയും നടിയുമായ അരുന്ധതിയുടെ നേതൃത്വത്തിൽ; രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് കേസ്; ചുണ്ടുചേർത്ത് ചുംബിച്ചവരെയൊക്കെ അറസ്റ്റ് ചെയ്യാൻ ശ്രമം

ഹൈദരാബാദിൽ ചുംബന സമരം നടത്തിയത് ഏഷ്യാനെറ്റ് മുൻ അവതാരകയും നടിയുമായ അരുന്ധതിയുടെ നേതൃത്വത്തിൽ; രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് കേസ്; ചുണ്ടുചേർത്ത് ചുംബിച്ചവരെയൊക്കെ അറസ്റ്റ് ചെയ്യാൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കൊച്ചിയിലെ ചുംബന സമരത്തിന് പിന്തുണയുമായി ഹൈദരാബാദിൽ ഒത്തു കൂടിയവർക്കെതിരെ കേസ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് നടപടി. സമരം അലങ്കോലപ്പെടുത്താൻ സർവ്വകലാശാലയിലേക്ക് നുഴഞ്ഞു കയറിയ യുവമോർച്ചക്കാർക്കെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരേയും കേസ് എടുത്തു.

ഏഷ്യാനെറ്റിലെ അവതാരകയും സിനിമാ നടിയുമായിരുന്ന മലയാളി വിദ്യാർത്ഥിനി അരുന്ധതിയുടെയും മലയാളി വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് കൊച്ചിയിലെ കിസ് ഓഫ് ലൗവിന് ഹൈദരാബാദ് സർവ്വകലാശാലയിലെ ക്യാമ്പസിൽ പിന്തുണയുമായി ചുംബന സമരം ആവർത്തിച്ചത്.  കോഴിക്കോട്ടെ സദാചാര പൊലീസ് സംഭവത്തിനെതിരെയായിരുന്നുപ്രതിഷേധം.

ഒക്‌ടോവിയോ പാസിന്റേയും മാധവിക്കുട്ടിയുടേയും വരികൾ അവർ ഒരുമിച്ച് ഏറ്റു ചൊല്ലി ചുംബിച്ചു. ചുംബനം അടയാളപ്പെടുത്താനെന്നവണ്ണം കടുംചുവപ്പു നിറത്തിലുള്ള ലിപ്‌സ്റ്റിക്കുകൾ പരസ്പരം തേച്ച് സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ് ഒത്തു കൂടിയത്. ചാനലുകളിൽ ഹൈദരാബാദിലെ ചുംബന കൂട്ടായ്മ വാർത്തയായതോടെ പ്രതിഷേധക്കാരുമെത്തി. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ചുംബന കൂട്ടായ്മ നടന്നു. എല്ലാം ഭംഗിയായതിന് സോഷ്യൽ മീഡിയയിൽ അരുന്ധതിക്ക് അഭിനന്ദന പ്രവാഹവുമെത്തി. ഇതിനിടെയാണ് സർവ്വകലാശാലയുടെ കേസ് നൽകൽ.

സർവ്വകലാശാല ആസ്ഥാനത്ത് കിസ് ഓഫ് ലൗ എന്ന പേരിൽ കുട്ടികൾ പരസ്പരം ഉമ്മവച്ചെന്നാണ് പൊലീസിന് രജിസ്ട്രാർ നൽകിയ പരാതി. ഇതേ കുറിച്ച് സർവ്വകലാശാലാ നേരിട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസിനുള്ള പരാതിയിൽ വ്യക്തമാക്കുന്നു. എങ്കിലും ഉമ്മ വച്ച കുറ്റം ചെയ്തവർക്കെതിരെ പൊലീസ് ഉചിതമായ നടപടി എടുക്കണമെന്നാണ് ആവശ്യം. പരാതിയെ തുടർന്ന് ഐപിസിയിലെ 294 വകുപ്പ് പ്രകാരം ചുംബന സമരക്കാർക്കെതിരെ പൊലീസ് കേസ് എടുത്തു.

ചുംബന സമരത്തിൽ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള നടപടിയും തുടങ്ങി. വിദ്യാർത്ഥികളല്ലാത്തവരാണ് സർവ്വകലാശാലയിലെത്തി ചുംബന സമരം തടസ്സപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരേയും ദൃശ്യങ്ങളിലൂടെ തിരിച്ചറിയാനാണ് ശ്രമം. ചുംബന വിരുദ്ധർക്കെതിരെ ഐപിസി 477 പ്രകാരമാണ് കേസ് എടുത്തത്. സർവ്വകലാശാല ക്യാമ്പസിൽ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കിയതാണ് ഇവരുടെ പേരിലുള്ള കുറ്റം.

രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും പൊതു സ്ഥലത്ത് ചുംബിച്ചതിന് തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഇവരെ പിടികൂടാനായി പൊലീസിൽ സമ്മർദ്ദവും ഉണ്ട്. ബിജെപി-യുവമോർച്ചാ നേതാക്കളാണ് ഇതിന് പിന്നിൽ. സർവ്വകലാശാലയിൽ നുഴഞ്ഞു കയറിവർ പൊലീസിൽ കീഴടങ്ങാനും തയ്യാറാണ്. പക്ഷേ ഉമ്മവച്ചവരെ പിടിച്ചാൽ മാത്രമേ ഇവർ പൊലീസിന് കീഴടങ്ങൂ എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ചുംബന സമരത്തെ മുളയിലേ നുള്ളണമെങ്കിൽ പൊലീസ് നടപടി അനിവാര്യമാണെന്നാണ് ഇവരുടെ പക്ഷം.

എന്നാൽ പരസ്പര സമ്മതത്തോടെ ഉമ്മവയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് സമരക്കാരുടെ പക്ഷം. കൊച്ചിയിലെ സമരത്തിൽ പങ്കെടുത്തവർക്ക് പോലും കുടത്ത നിയമനടപടി ഉണ്ടായിട്ടില്ല. അക്രമമൊന്നുമില്ലാതെ സ്‌നേഹപ്രകടനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയ രജിസ്ട്രാർക്കെതിരെ സമരമുയർത്താനാണ് തീരുമാനം. ബിജെപിക്കാരുടെ സമ്മർദ്ദമാണ് പരാതിക്ക് കാരണമെന്നും അവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP