Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എരുമേലിയിൽ ഒരു വടയിൽ വെറും പത്ത് ഗ്രാം കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് അയ്യായിരം രൂപ പിഴയിട്ടത് ഡെപ്യൂട്ടി തഹസിൽദാറുടെ പ്രതികാരം! തങ്കച്ചന് പണി കൊടുത്തത് കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുക്കുന്നു എന്നു പറഞ്ഞ് പരാതി കൊടുത്തതിന്റെ പേരിൽ; റവന്യൂ ഉദ്യോഗസ്ഥന്റെ പ്രതികാര ക്വട്ടേഷൻ ഏറ്റെടുത്തത് ലീഗൽ മെട്രോളജിക്കാർ; ഹോട്ടലുകാരനെതിരായ പ്രതികാര നടപടിയിൽ ഇടപെട്ട് കോട്ടയം കലക്ടറും; കക്കൂസ് മാലിന്യം ബ്രഹ്മപുരത്തെ സീവേജ് പ്ലാന്റിലേക്ക് മാറ്റാൻ ദേവസ്വം ബോർഡിന് നിർദ്ദേശം

എരുമേലിയിൽ ഒരു വടയിൽ വെറും പത്ത് ഗ്രാം കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് അയ്യായിരം രൂപ പിഴയിട്ടത് ഡെപ്യൂട്ടി തഹസിൽദാറുടെ പ്രതികാരം! തങ്കച്ചന് പണി കൊടുത്തത് കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുക്കുന്നു എന്നു പറഞ്ഞ് പരാതി കൊടുത്തതിന്റെ പേരിൽ; റവന്യൂ ഉദ്യോഗസ്ഥന്റെ പ്രതികാര ക്വട്ടേഷൻ ഏറ്റെടുത്തത് ലീഗൽ മെട്രോളജിക്കാർ; ഹോട്ടലുകാരനെതിരായ പ്രതികാര നടപടിയിൽ ഇടപെട്ട് കോട്ടയം കലക്ടറും; കക്കൂസ് മാലിന്യം ബ്രഹ്മപുരത്തെ സീവേജ് പ്ലാന്റിലേക്ക് മാറ്റാൻ ദേവസ്വം ബോർഡിന് നിർദ്ദേശം

എം മനോജ് കുമാർ

എരുമേലി: എരുമേലി ടൗണിലെ കക്കൂസ് മാലിന്യം ബ്രഹ്മപുരത്തുള്ള ബ്രഹ്മപുരം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മാറ്റാൻ കോട്ടയം ജില്ലാ കളക്ടർ തിരുവിതാംകൂർ ദേവസ്വം ബോർഡിനു ഉത്തരവ് നൽകി. കക്കൂസ് മാലിന്യങ്ങൾ ഒരു കാരണവശാലും തോടിലേക്കോ മണിമലയാറ്റിലേക്കോ ഒരു കാരണവശാലും ഒഴുക്കിവിടരുത് എന്നാണ് കോട്ടയം ജില്ലാ കളക്ടർ പി.കെ.സുധീർബാബു ഉത്തരവ് നൽകിയത്. തോടു വഴി മണിമലയാറ്റിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് വാർത്തയാക്കിയതിനു എരുമേലിയിലെ പാവപ്പെട്ട ഹോട്ടലുടമ തങ്കച്ചന് നേരെ റവന്യൂ വകുപ്പ് അധികൃതരുടെ പ്രതികാര നടപടി വന്നതോടെ പ്രശ്‌നം വിവാദത്തിന്റെ തലത്തിലെത്തിയപ്പോഴാണ് കളക്ടർ സുധീർ ബാബു നേരിട്ടുള്ള ഇടപെടൽ നടത്തിയത്. മണിമലയാറ്റിലേക്ക് കക്കൂസ് മാലിന്യം തള്ളുന്ന പ്രശ്‌നം പൊതുശ്രദ്ധയിൽ കൊണ്ട് വന്നതോടെ റവന്യൂ വകുപ്പ് അധികൃതരുടെ ഒത്താശയോടെ ലീഗൽ മെട്രോളജി വകുപ്പ് തങ്കച്ചന്റെ ഹോട്ടലിൽ റെയ്ഡ് നടത്തിയിരുന്നു. വടയ്ക്ക് തൂക്കം പത്ത് ഗ്രാം കുറഞ്ഞുവെന്ന് പറഞ്ഞ് 5000 രൂപയാണ് സ്‌പോട്ടിൽ ലീഗൽ മെട്രോളജി വകുപ്പ് പിഴ ഈടാക്കിയത്. ദിവസം 5000 രൂപ പോലും വരുമാനമില്ലാത്ത ഒരു ഹോട്ടലുകാരനോട് ഈ രീതിയിൽ വൻതുക പിഴ ഈടാക്കിയത് വിവാദമായിരുന്നു. ഇത്രയും കടകൾ എരുമേലിയിൽ ഉണ്ടായിട്ടും റെയിഡ് വന്നതും പിഴ ചുമത്തപ്പെട്ടതും തങ്കച്ചനു മാത്രമാണ്. ഇതോടെയാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ നടപടി വിവാദമായത്.

പ്രശ്‌നം കത്തിയപ്പോൾ സംഗതികളുടെ വാസ്തവം മനസിലാക്കി ജില്ലാ കളക്ടർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും ദേവസ്വം ബോർഡിന് പ്രശ്‌ന പരിഹാരത്തിനു നിർദ്ദേശം നൽകുകയുമായിരുന്നു. 'റവന്യൂവകുപ്പിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവാണ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ കരാർ എടുത്തത്. ഇവർ മാലിന്യ സംസ്‌ക്കരണം നടത്താതെ തോട് വഴി കക്കൂസ് മാലിന്യം നേരെ മണിമലയാറ്റിലേക്ക് തള്ളുകയായിരുന്നു. സോഷ്യൽ മീഡിയയിൽ താൻ ഇത് ശബ്ദസന്ദേശവും വീഡിയോ വഴി പ്രചരിച്ചതോടെ ഉദ്യോഗസ്ഥൻ കോൺട്രാക്റ്റർക്ക് വേണ്ടി രംഗത്തു വരുകയും തനിക്ക് പിഴ ചുമത്തുകയുമായിരുന്നു'' ഹോട്ടലുടമയായ തങ്കച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് തന്നെയാണ് എരുമേലിയിലും പ്രചാരണം വന്നത്. ഇതോടെയാണ് കളക്ടറുടെ ഇടപെടൽ വന്നത്. 'സംഭവങ്ങൾ എനിക്ക് നേരിട്ട് അറിയാം. ഞാൻ എരുമേലി പോയിരുന്നു. കക്കൂസ് മാലിന്യങ്ങൾ തോട് വഴി ഒഴുക്കിവിടുന്നു എന്ന് എനിക്കും ബോധ്യമായി. ആ രീതിയിൽ ഒഴുക്കിവിടാൻ പാടില്ല. ദേവസ്വം ബോർഡിനാണ് ഉത്തരവാദിത്തമുള്ളത്. അവിടെ സീവേജ് പ്ലാന്റ് ഒന്നും നിലവിലില്ല. അതോടെയാണ് മാലിന്യം ബ്രഹ്മപുരം പ്ലാന്റിലേക്ക് മാറ്റാൻ ഉത്തരവ് നൽകിയത്-ജില്ലാ കളക്ടർ സുധീർ ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. റെയ്ഡ് നടത്തുമ്പോൾ വിവേകപരമായി നടത്താത്ത ഒരു പ്രശ്‌നം അവിടെ നിലനിൽക്കുന്നതായി തോന്നി. ഇയാൾക്ക് 5000 രൂപ അടയ്ക്കാൻ കഴിയുമോ എന്നൊക്കെ ആലോചിക്കേണ്ടതുണ്ടായിരുന്നു-കളക്ടർ വിരൽ ചൂണ്ടുന്നു.

എരുമേലിയിലെ പാവപ്പെട്ട ഹോട്ടലുടമയാണ് തങ്കച്ചൻ. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ സന്ദർശിക്കുന്ന ഇടമാണ് എരുമേലി. എരുമേലി പേട്ട തുള്ളൽ ശബരിമലയിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. രണ്ടായിരത്തോളം കക്കൂസുകൾ ആണ് ഇവിടെയുള്ളത് എന്നാണ് കണക്ക്. പക്ഷെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ല. കക്കൂസ് ടാങ്കുകൾ നിറഞ്ഞു കവിഞ്ഞാൽ കരാർ എടുത്തവർ അത് തൊട്ടടുത്തുള്ള തോട്ടിലേക്ക് തള്ളിവിടും. അത് നേരെ മണിമലയാറ്റിൽ പതിക്കുകയും ചെയ്യും. മണിമലയാറ്റിൽ കുളിക്കുന്നവർ പലരും രോഗബാധിതരാകുന്നുണ്ട്. ഒരു കുട്ടി മരിച്ചതായും സംസാരമുണ്ട്. ആറ്റിൽ കുളിച്ചത്തിനു ശേഷമാണ് കുട്ടിക്ക് വയ്യാതായത്. വിദ്യാർത്ഥി അതിനുശേഷം മരിക്കുകയും ചെയ്തു. ഇങ്ങനെ സംസാരം വന്ന ഘട്ടത്തിലാണ് തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് തങ്കച്ചന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇത് വാട്‌സ് അപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും സ്വന്തം ശബ്ദ സന്ദേശത്തിൽ തങ്കച്ചൻ പ്രചരിച്ചു. ഇതോടെ കരാറുകാരന്റെ ബന്ധുവായ റവന്യൂ ഉദ്യോഗസ്ഥൻ പ്രതികാര നടപടിയുമായി വരികയായിരുന്നു എന്നാണ് തങ്കച്ചൻ പറയുന്നത്.

ആദ്യം ഹോട്ടലിൽ അധികമിരുന്ന ഗ്യാസ് സിലിണ്ടർ എടുത്തുകൊണ്ട് പോയി. അതിനു ശേഷം ലീഗൽ മെട്രോളജി വകുപ്പിന്റെ റെയിഡും വന്നു. പത്ത് ഗ്രാം വടയിൽ കുറഞ്ഞു എന്ന് പറഞ്ഞാണ് ലീഗൽ മെട്രോളജി വകുപ്പ് 5000 രൂപ പിഴയായി ഈടാക്കിയത്. അത് തങ്കച്ചനെക്കൊണ്ട് വകുപ്പ് അടപ്പിക്കുകയും ചെയ്തു. ഇതോടെ മാലിന്യ പ്രശ്‌നം മുൻ നിർത്തി പരാതികളും വിവരാവകാശവുമായി തങ്കച്ചൻ രംഗത്ത് വരുകയായിരുന്നു. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് തോടിലെ വെള്ളം ശേഖരിച്ചിരുന്നു. സംഭരിച്ച എല്ലാ സാമ്പിളുകളിലും കോളിഫോം അടക്കമുള്ള ബാക്ടീരിയകൾ വളരെ ഗുരുതരമായ അളവിൽ അടങ്ങിയിരുന്നു. സാൽമണേല്ലയുടെ സാന്നിധ്യവും വ്യക്തമായി. മനുഷ്യവിസർജ്യം വളരെ അധികമായ രീതിയിൽ വെള്ളത്തിൽ കലരുന്നു എന്നാണ് പരിശോധനയിൽ തെളിഞ്ഞത്. നൂറു മില്ലി ലിറ്റർ വെള്ളത്തിൽ പൂജ്യം അളവിൽ കാണപ്പെടുന്ന കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം പരിശോധനയിൽ 2000-ത്തിനു മുകളിൽ എന്നാണ് രേഖപ്പെടുത്തിയത്. ഫീക്കൽ കോളിഫോം ബാക്റ്റീരിയയുടെ അളവും ഇതേ രീതിയിൽ തന്നെ കുത്തനെ കൂടിയ അളവിൽ കാണപ്പെട്ടു. ഓയിൽ ഗ്രീസും ഫ്‌ളൂറൈഡിന്റെയും അളവും കുത്തനെ കൂടിയ രീതിയിലാണ് പരിശോധനയിൽ കണ്ടത്.

തങ്കച്ചന്റെ പരാതി വന്നതോടെയാണ് പ്രശ്‌നത്തിൽ ജില്ലാ കളക്ടറും ഇടപെട്ടത്. വിവേചനപരമായ നടപടികളാണ് പ്രശ്‌നത്തിൽ തങ്കച്ചന്റെ നേരെ വന്നത് എന്ന് കലക്ടർക്കും ബോധ്യമായ കാര്യമാണ്. ഇതോടെയാണ് പ്രശ്‌നത്തിൽ ശക്തമായ നടപടികളുമായി കലക്ടർ രംഗത്ത് വന്നത്. ദേവസ്വം ബോർഡ് തന്നെ പ്രശ്‌നപരിഹാരം കാണണം എന്നാണ് കളക്ടർ ആവശ്യപ്പെട്ടത്. ഇത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തപ്പെടുന്ന കാര്യം ആയതിനാൽ ഇവർക്ക് പ്രശ്‌ന പരിഹാരത്തിനു നിർദ്ദേശം നൽകുകയും ചെയ്തു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ അല്ലെങ്കിൽ വേറെ എവിടേയ്ക്ക് എങ്കിലും മാലിന്യം നീക്കണം എന്നാണ് കളക്ടർ നിർദ്ദേശിച്ചത്. ഇതോടെ മാലിന്യം ഇനി തോട്ടിൽ തള്ളില്ല എന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടുണ്ട്. നദീജലം മലിനമാകുന്നത് ചൂണ്ടിക്കാട്ടി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് മുന്നിൽ നിന്ന തങ്കച്ചന് 5000 രൂപയാണ് ഒറ്റയടിക്ക് നഷ്ടമായത്. കളക്ടറുടെ ഇടപെടൽ വന്ന ശേഷം തങ്കച്ചൻ മറുനാടനോട് പ്രശ്‌നങ്ങൾ വിശദീകരിച്ചു.

കക്കൂസ് മാലിന്യം നേരെ തോടുവഴി ഒഴുക്കിവിടുന്നത് എതിർക്കപ്പെടേണ്ടത്: തങ്കച്ചൻ

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ വരുന്ന ഇടമാണ് എരുമേലി. 2000ത്തോളം കക്കൂസുകൾ ഇവിടെയുണ്ട് എന്നാണ് കണക്ക്. അവിടങ്ങളിലുള്ള മാലിന്യം മുഴുവൻ തോടുവഴി മാലിന്യം ഒഴുക്കുകയായിരുന്നു. തോട് വഴി അത് നേരെ എത്തുന്നത് മണിമലയാറ്റിലും. സ്വകാര്യ വ്യക്തികളുടെയും ദേവസ്വം ബോർഡിന്റെയും ജമാ അത്തിന്റെയും അധീനതയിലുള്ള കക്കൂസുകൾ ആണിത്. ഇവിടുത്തെ മാലിന്യം രാത്രി പൈപ്പ് വഴി നേരെ തോട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് നേരെ പോകുന്നത് മണിമലയാറ്റിലാണ്. എരുമേലിയിലെ പ്രധാനപ്പെട്ട ആറാണ് മണിമലയാർ. അയ്യപ്പ ഭ്കതരും നാട്ടുകാരുമെല്ലാം കുളിക്കുന്ന ആറാണ് ഇത്. നദി മലിനമായിക്കഴിഞ്ഞപ്പോൾ വലിയ പ്രശ്‌നങ്ങൾ വരും. ഇപ്പോഴേ ഇത് മലിനമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് കക്കൂസ് മാലിന്യങ്ങൾ കൂടി നേരെ ആറ്റിലേക്ക് ഒഴുക്കുന്നത്. ഇത് മനസിലാക്കിയപ്പോൾ ഞാൻ അത് വോയിസ് സന്ദേശമായി പ്രചരിപ്പിച്ചു. മാലിന്യം ഒഴുക്കുന്ന വീഡിയോ എന്റെ ഫോണിൽ പകർത്തി ഞാൻ അംഗമായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും എന്റെ ശബ്ദത്തിൽ ആ വീഡിയോകളിൽ പറയുകയുമാണ് ചെയ്തത്. കരാറുകാരൻ കക്കൂസ് മാലിന്യം സംസ്‌ക്കരിക്കാതെ നേരെ തോട്ടിലേക്ക് വിടുകയാണ്. അത് എത്തുന്നത് മണിമലയാറ്റിലും. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഇവിടെയില്ല. പത്ത് കക്കൂസുകൾക്ക് ഒരു സീവേജ് പ്ലാന്റ് എന്നാണ് കണക്ക്. ഇവിടെ അങ്ങിനെയുള്ള സംഭവം ഒന്നുമില്ല. കക്കൂസുകൾ അടയ്ക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. എല്ലാവര്ക്കും ലാഭക്കണ്ണാണ്. പക്ഷെ അധികാരികൾ കക്കൂസ് ഒന്നും അടപ്പിച്ചില്ല.

കരാറുകാരൻ എല്ലാ മാലിന്യവും തോട് വഴി തള്ളി. തഹസിൽദാർ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവാണ് കരാറുകാരൻ. ഞാൻ വാർത്ത സോഷ്യൽ മീഡിയ വഴി ദൃശ്യങ്ങൾ സഹിതം പ്രചരിപ്പിച്ചപ്പോൾ അത് അവർക്ക് ഒരു തിരിച്ചടിയായി. ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം എന്റെ കടയിലെ ഗ്യാസ് എടുത്തുകൊണ്ടുപോയി. ഒരു കടയിൽ ഉള്ളതിലും അധികം സിലിണ്ടർ വെച്ചതിന്റെ പേരിലാണ് എടുത്ത് മാറ്റിയത്. അത് നിയമമാണ്. അത് കഴിഞ്ഞും ഈ ഉദ്യോഗസ്ഥന്റെ വകയായി പ്രശ്‌നങ്ങൾ വന്നുകൊണ്ടിരുന്നു. അത് കഴിഞ്ഞു എനിക്ക് രണ്ടാമത് വന്ന പണിയാണ് ഇത്. ലീഗൽ മെട്രോളജി വകുപ്പുകാരെ എന്റെ കടയിലേക്ക് ഈ ഉദ്യോഗസ്ഥൻ കൊണ്ടുവന്നു. കടയിലെ ഭക്ഷണ സാധനങ്ങൾ മുഴുവൻ തൂക്കിച്ചു. അവർ കടയിലെ ഉഴുന്നുവട എടുത്തു തൂക്കം നോക്കി. ഉച്ചയ്ക്ക് ഇട്ട വടയാണ്. അത് വൈകീട്ട് നാല്-നാലരയാകുമ്പോൾ കുറച്ച് തൂക്കം കുറയും. വട പത്ത് ഗ്രാം തൂക്കം കുറവാണ് എന്ന് പറഞ്ഞാണ് എനിക്ക് ഫൈൻ അടപ്പിച്ചത്. 5000 രൂപയാണ് ഫൈൻ അടപ്പിച്ചത്. എന്റെ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞു: നീ കുറച്ച് ദിവസമായി വാർത്ത ഇട്ടുകൊണ്ടിരിക്കുന്നു. അതിനുള്ള പണിയാണിത്. എനിക്ക് സംഭവം അറിയാമായിരുന്നു. അതിലും വലിയ പണി ഞാൻ സാറിന് നൽകാം എന്ന് ഞാനും പറഞ്ഞു.

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെക്കുറിച്ച് അറിയാൻ വിവരാവകാശം വഴി അപേക്ഷ കൊടുത്തിട്ടുണ്ട്. കക്കൂസ് മാലിന്യം സംസ്‌ക്കരിക്കാനുള്ള പ്ലാന്റ് ഇല്ല. അമിതമായി വരുന്ന മാലിന്യത്തെ നേരെ തോട്ടിലേക്ക് ഒഴുക്കി വിടുകയാണ്. ശബരിമല ഭക്തർ കൂടിയുള്ളതിനാൽ ലക്ഷക്കണക്കിനു ആളുകൾ വന്നു പോകുന്ന ഇടമാണ് എരുമേലി. അമിതമായ ലോഡ് താങ്ങാനുള്ള കപ്പാസിറ്റി ഇവിടുത്തെ കക്കൂസ് ടാങ്കുകൾക്കില്ല. മാലിന്യം പുറത്തേക്ക് വരും. കുത്തിയൊലിക്കുന്ന മാലിന്യം നേരെ തോട് വഴി മണിമലയാറ്റിലേക്ക് എത്തിക്കും. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നമാണിത്. കോളിഫോം ബാക്റ്റീരിയയുടെ അളവ് മണിമലയാറ്റിൽ വളരെ കൂടുതലാണ്. ഗുരുതര പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കപ്പെടുമെന്ന് മനസിലായപ്പോഴാണ് ഞാൻ വാർത്ത പ്രചരിപ്പിച്ചത്. ഇപ്പോൾ തോട്ടിലെ വെള്ളം പരിശോധിച്ച് റിപ്പോർട്ട് ജനങ്ങൾക്ക് നൽകാൻ വേണ്ടി പരാതി നൽകിയിട്ടുണ്ട്. പരാതി കൊടുത്തപ്പോൾ പണി പാളി എന്ന് ഉദ്യോഗസ്ഥന് മനസിലായി. കളക്ടർ വന്നു. പരിശോധിച്ച് പോയി. ഞാൻ നൽകിയ വിവരാവകാശത്തിനു മറുപടി കിട്ടിയിട്ടില്ല-തങ്കച്ചൻ പറയുന്നു.

സോഷ്യൽ മീഡിയാ പോസ്റ്റ്:

എരുമേലിയിലെ നാട്ടുകാരെ, നമ്മൾ ഒറ്റക്കെട്ടായി പ്രതികരിക്കണം.... തങ്കച്ചൻ പുത്തൻവീട് അഭ്യർത്ഥിക്കുന്നു ...

എരുമേലിയിലെ നാട്ടുകാർക്കും പി സി ജോർജ് എംഎൽഎ, ആന്റോ ആന്റണി എം പി, ജില്ലാ കളക്ടർ, പുണ്യം പൂങ്കാവനം ഐ ജി വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് മെമ്പർ അപ്പു സർ, എരുമേലിയിലെ പഞ്ചായത്ത് അംഗങ്ങൾ, ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ, ദേവസ്വം ഓഫിസർ ബിജു, കോൺഗ്രസ് നേതാവ് പി എ സലിം, സിപിഎം നേതാവ് ജോർജ് കുട്ടി, ബിജെപി നേതാവ് അജി, എരുമേലിയിലെ മറ്റ് രാഷ്ട്രീയ സാമുദായിക നേതാക്കൾ എന്നിവർക്ക് കൂടി ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു...

ഞാൻ തങ്കച്ചൻ, വീട്ടുപേര് പുത്തൻവീട്. എരുമേലിക്കാരനാണ്. ഞാൻ രാഷ്ട്രീയ നേതാവോ പൊതു പ്രവർത്തകനോ അല്ല. പിന്നോക്ക വിഭാഗത്തിൽ ജനിച്ച് ദരിദ്ര കുടുംബത്തിൽ വളർന്ന് കച്ചവടം നടത്തി കഴിയുന്നു. എനിക്ക് പറയാനുള്ളത് ഏറെ സങ്കടകരമായ കാര്യമാണ്. നിങ്ങൾ ഇത് മുഴുവനും വായിക്കണം. ഞാനൊരു സാധാരണക്കാരനാണ്. നമ്മുടെ നാടിന്റെ രക്ഷക്ക് വേണ്ടി കോടതിയിൽ കേസിന്റെ വഴിയേ പോകേണ്ട സ്ഥിതിയിലാണ് ഞാനിപ്പോൾ. അതായത്, നമ്മുടെ തോട്ടിലൂടെ വിസർജ്യ മാലിന്യങ്ങൾ രാത്രിയിലും പുലർച്ചെയുമായി ഒഴുക്കിവിടുന്നു. ഒന്നോ രണ്ടോ തവണയല്ല ഇത് . പല പ്രാവശ്യം ഞാൻ നേരിൽ കണ്ടതാണ്. എനിക്ക് ആരോടും വിരോധമില്ല, ആരെയും കുടുക്കാനോ കള്ള പ്രചരണം നടത്താനോ അല്ല ഞാനിതെഴുതുന്നത്. തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് കണ്ട് ഞാൻ അതിന്റെയൊക്കെ വീഡിയോ എന്റെ ഫോണിൽ പകർത്തി ഞാൻ അംഗമായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും എന്റെ ശബ്ദത്തിൽ ആ വീഡിയോകളിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുമാണ്.

എരുമേലി മത സൗഹാർദത്തിന്റെ നാടാണ്. നമ്മൾ ലോകത്ത് എവിടെ ചെന്നാലും എരുമേലിക്കാരനാണെന്ന് പറഞ്ഞാൽ എരുമേലിയെ അറിയാത്തവർ ചുരുക്കമായിരിക്കും. അപ്പോൾ നമുക്കുണ്ടാകുന്ന അഭിമാനം എത്ര മാത്രം വലുതാണ്. അങ്ങനെ ഉള്ള നമ്മുടെ എരുമേലിയിൽ പുണ്യം പൂങ്കാവനവും ചന്ദനക്കുടവും പേട്ടതുള്ളലും ഒക്കെ പറഞ്ഞ് മതമൈത്രിയുടെ പേരിൽ നിലകൊള്ളുന്ന ദേവസ്വം ബോർഡും മുസ്ലിം ജമാഅത്തും നമ്മുടെ നാടിനോട് ചെയ്യുന്ന ദേശദ്രോഹമാണ് കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുക്കി വിടുന്ന സംഭവം. ഞാൻ മുൻപേ സൂചിപ്പിച്ചിരുന്നു ഇത് ഒന്നോ രണ്ടോ മൂന്നോ നാലോ തവണയല്ല, കൈയബദ്ധം എന്നൊന്നും ഈ പ്രവർത്തിയെ പറയാനാകില്ല. അറിഞ്ഞുകൊണ്ട് മനഃപൂർവം ചെയ്യുകയാണ് ഇവർ. ഇക്കാര്യം ഇങ്ങനെ പറയേണ്ടി വന്നത് ആരും ഇതിനെതിരെ രംഗത്തുവരാത്തതുകൊണ്ടാണ്. ഞാൻ ഏതാനും വർഷങ്ങളായി എരുമേലിയിൽ ശബരിമല സീസണുകളിൽ ഹോട്ടൽ നടത്താറുണ്ട്. ഇത്തവണ എന്റെ ഹോട്ടൽ പ്രവർത്തിക്കുന്നത് നമ്മുടെ പഞ്ചായത്ത് ഓഫീസിനടുത്ത് ഷൈൻ മെഡിക്കൽ ഷോപ്പിനോട് ചേർന്ന് ദേവസ്വം സ്‌കൂളിന്റെ സമീപത്തെ പൊയ്ക തോടിന് അടുത്താണ്. ഈ തോട്ടിലൂടെയാണ് ദിവസവും കക്കൂസ് മാലിന്യം ദേവസ്വം ബോർഡിന്റെ കരാറുകാരൻ ഒഴുക്കി വിടുന്നത്. ദേവസ്വം ബോർഡിന്റെ ഒരു പ്ലാന്റ് ഇവിടെയുണ്ട്. ദേവസ്വം സ്‌കൂളിന്റെ അടുത്താണ് അത്. ദേവസ്വം ബോർഡിന്റെ കക്കൂസുകളിലെ മാലിന്യം ഇവിടെ എത്തിച്ച് സംസ്‌കരിക്കാനാണ് ഈ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റിൽ നിന്നാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നത്. ഇതിന്റെയൊക്കെ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തെന്ന് മാത്രമല്ല പരാതികളും നൽകി.

നമ്മുടെ എരുമേലിയിൽ സീസണിലെ ക്രമീകരണങ്ങളെല്ലാം ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള റവന്യൂ കൺട്രോൾ റൂമിന്റെ മേൽനോട്ടത്തിലാണ്. അവർക്ക് ഞാൻ പരാതികൾ നൽകി, ഫോണിൽ എല്ലായ്‌പോഴും വിളിച്ച് പരാതി അറിയിച്ചു. ഉദ്യോഗസ്ഥർ അപ്പോഴൊക്കെ വന്ന് നോക്കി ഞാൻ പറഞ്ഞത് ശരിയാണെന്ന് അറിയിച്ചു. പക്ഷെ, പ്രിയപ്പെട്ട നാട്ടുകാരെ, ഒരു നടപടിയുമുണ്ടായില്ല. കളക്ടർ വരെ വന്ന് നോക്കി. തോട്ടിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിയത് വാസ്തവം ആണെന്ന് ഉദ്യോഗസ്ഥർ ശരി വെച്ചിട്ടും കേസെടുത്തില്ല, പെറ്റി അടിച്ചില്ല. പിന്നെയും ഇതേ സ്ഥിതി ആവർത്തിച്ചുകൊണ്ടിരുന്നു. ഞാൻ വീഡിയോ പിടിക്കും, ഫോണിൽ വിളിച്ച് പരാതി പറയും, ഉദ്യോഗസ്ഥർ വരും, പരാതി ശരിയാണെന്ന് പറയും. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എന്റെ കട പരിശോധിച്ചു. ചുട്ടുവെച്ചിരുന്ന ഉഴുന്നുവടകളിൽ ഒരെണ്ണത്തിന് ഇച്ചിരി തൂക്കം കുറഞ്ഞെന്ന് പറഞ്ഞ് അയ്യായിരം രൂപ പിഴ ചുമത്തി. സുഹൃത്തുക്കളെ, നാട്ടുകാരെ നിങ്ങൾ എല്ലാവരും ഒന്ന് ചിന്തിച്ചേ...തോട്ടിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിയാൽ പെറ്റിയില്ല, കേസില്ല, ഒന്നുമില്ല. ഇതിന് പരാതികൾ കൊടുത്ത എനിക്ക് വെറും പത്ത് ഗ്രാം കുറഞ്ഞ ഒരു വടയുടെ പേരിൽ അയ്യായിരം രൂപ പിഴയിട്ടു. ഞാൻ ആ പിഴ അടച്ചു. അപ്പോൾ മുതൽ തോന്നുകയാണ്... നാട്ടുകാരെ ഇക്കാര്യങ്ങൾ അറിയിക്കണമെന്ന്. പിഴ ഇട്ടതിലല്ല എനിക്ക് പരാതി. പിഴ ഇട്ടോട്ടെ, പക്ഷെ, തോട്ടിലൂടെ വിസർജ്യം വൻ തോതിൽ ഒഴുക്കിയത് തെറ്റല്ലേ. ഒന്നും രണ്ടും കക്കൂസിലെയാണോ ഇതൊക്കെ. ഒത്തിരി കക്കൂസുകളിലെയാണ് ഒന്നിച്ചു പമ്പ് ചെയ്ത് തോട്ടിലേക്ക് വിടുന്നത്. ഇത് നുണയോ കള്ളമോ അല്ല. പച്ചപരാമർത്ഥമാണ്. ഇത് ഈ വർഷം തുടങ്ങിയ ഒഴുക്കലല്ല. നാറ്റം മൂലം സാമ്പ്രാണി കത്തിച്ചുവെച്ച് കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തവരാണ് അവിടുത്തെ ജീവനക്കാർ. അവിടെ തന്നെ മൃഗാശുപത്രിയുണ്ട് ഹോമിയോ ആശുപത്രിയുണ്ട്. അവരോടെക്കെ ചോദിച്ചു നോക്ക്, ഞാൻ കള്ളമാണോ പറയുന്നതെന്ന്.

സീസണിൽ ഒരു കക്കൂസിൽ എത്ര പേർ കയറും. ഊഹകണക്ക് നോക്കൂ. ഓരോരുത്തരും കക്കൂസ് ഉപയോഗിച്ച് ഇറങ്ങുമ്പോൾ മലം ഉൾപ്പെടെ വെള്ളവുമായി വൻ തോതിലാണ് പെരുകുന്നത്. ഇതൊക്കെ സംസ്‌കരിക്കാതെ തോട്ടിൽ ഒഴുക്കുന്നു. മണിമലയാറിലാണ് തോട് എത്തുന്നത്. ജമാഅത്തിന്റെ കക്കൂസുകൾ തോടിന്റെ കരയിൽ വാവർ സ്റ്റേഡിയത്തിലാണ്. ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ല. പഴക്കമേറിയ ടാങ്ക് ആണ് അവിടെ ഉള്ളത്. അമ്പലത്തിന്റെ പുറകിലുമുണ്ട് പ്ലാന്റ് ഇല്ലാതെ കക്കൂസ് കച്ചവടം. അവിടെ കുറെ മാസം മുമ്പ് ആ ഭാഗത്തെ താമസക്കാരായ 30 ഓളം പേർക്ക് എങ്ങനെയാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് ചിന്തിക്കേണ്ടതാണ്. കൊരട്ടി റോഡിലൂടെ ഇപ്പോൾ ഒന്ന് പോയി നോക്കൂ., നാറ്റം സഹിക്കാനാവാത്തവിധമാണ്. ആ പ്രദേശത്ത് താമസിക്കുന്നവർ നാറ്റം മൂലം ബുദ്ധിമുട്ടുകയാണ്. തോടിന്റെ അടുത്തുകൂടി പോകാൻ കഴിയാത്തവിധമാണ് നാറ്റം. ആന്ധ്രായിൽ നിന്നും തെലുങ്കാനയിൽ നിന്നും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദിവസേനെ ഇവിടെ എത്തുന്നവർ നടത്തുന്ന മലമൂത്ര വിസർജനം നമ്മുടെ തോട്ടിലേക്കാണ് കരാറുകാരും കക്കൂസ് കച്ചവടക്കാരും ഒഴുക്കിവിടുന്നത്. രാത്രിയുടെ മറവിലും മഴ പെയ്യുമ്പോഴും ഇത് നിർബാധം നടത്തുന്നു. ലക്ഷങ്ങൾ വാങ്ങി സമ്പന്നരാകുന്നതിന് സ്വന്തം നാടിനെ നശിപ്പിക്കണോയെന്ന് ഇവർ ചിന്തിക്കണം. നമ്മുടെ അടുത്ത തലമുറ എൻഡോസൾഫാൻ ദുരന്ത ബാധിതരെ പോലെ മാരക രോഗികളായി മാറാൻ ഇതൊക്കെ ധാരാളം മതി. ആലപ്പുഴയും കുട്ടനാടുമൊക്കെ എത്തുന്ന നമ്മുടെ മണിമലയാർ മഹാ വ്യാധികൾ അവിടുത്തെ ജനങ്ങൾക്ക് കൂടിയാണ് പകരുക എന്ന് ഓർക്കണം.

ഇനിയും നമ്മൾ പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ നാട് നശിക്കും മണിമലയാർ ഒഴുകുന്ന ജില്ലകളും നശിക്കും. ഒട്ടേറെ കുടിവെള്ള പദ്ധതികൾ മണിമലയാറിലുണ്ട്. തീട്ടം കലക്കിയൊഴുക്കി വിടുന്ന വെള്ളമാണ് കുടിവെള്ള പദ്ധതികളിലേക്ക് ചെല്ലുന്നത് . കഴിഞ്ഞ വർഷം നമ്മുടെ നാട്ടിൽ എന്റെ പ്രിയപ്പെട്ട സ്‌നേഹിതന്റെ മകൻ മരിച്ചു. അസുഖം എന്താണെന്ന് അറിയില്ല. ആറ്റിൽ കുളിച്ചുകഴിഞപ്പോഴാണ് ആ കുട്ടി രോഗബാധിതനായി ആശുപത്രിയിൽ ആയി മരിച്ചത്. ഇനി ഇങ്ങനെ ഉണ്ടാവരുത്. പണമല്ല വലുത്. നമ്മുടെ നാടാണ്. ഇതവസാനിപ്പിച്ചില്ലെങ്കിൽ ഓരോ സീസണും കഴിയുമ്പോൾ നമ്മൾ രോഗികളാകും. ഞാൻ പഞ്ചായത്ത് മെമ്പർ ആകാനോ നേതാവാകാനോ അല്ല ഇത് തുറന്നുപറയുന്നത്. ഞാൻ ഒറ്റക്കല്ല പോരാടേണ്ടത്. നമ്മൾ ഒന്നിച്ചാണ് പ്രതികരിക്കേണ്ടത്. ജമാഅത്തിന്റെയും ദേവസ്വത്തിന്റെയും കക്കൂസുകൾ നിയമ വിധേയമായി പ്രവർത്തിച്ചാൽ ഈ വലിയ വിപത്ത് ഒഴിവാകും. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ കക്കൂസ് പാടില്ലെന്ന് കർക്കശമാക്കണം. ഇവർക്കൊന്നും ലൈസൻസ് ഇല്ല.

കൃഷ്ണകുമാർ എന്ന അനിയൻ ചേട്ടൻ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നിട്ടും നടപടിയില്ല. പഞ്ചായത്ത് സെക്രട്ടറി അനങ്ങുന്നില്ല. ഇവിടെ വരുന്ന ഉദ്യോഗസ്ഥർ ആരും ലൈസൻസ് ഇല്ലാത്ത കക്കൂസുകൾ പൂട്ടാൻ തയ്യാറല്ല. തോടിന്റെ കരകളിൽ കക്കൂസുകൾ അനുവദിക്കരുത്. വൻകിട കക്കൂസുകൾക്ക് പ്ലാന്റ് നിർബന്ധമാക്കണം. അതിന് നമുക്ക് പ്രതികരിച്ചേ മതിയാകൂ. നിങ്ങൾ ഓരോരുത്തർക്കും ഞാനീ പറഞ്ഞതൊക്കെ സത്യമാണെന്നു തോന്നിയാൽ പരാതികൾ നൽകണം, ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ മൗനം പാലിക്കുന്നതിനെതിരെ ഇടപെടലുകൾ നടത്തണം , പ്രതിഷേധങ്ങൾ നടത്തണം. മതമൈത്രിയുടെ പേരിൽ ഊറ്റം കൊള്ളുന്ന ജമാഅത്തും ദേവസ്വം ബോർഡുമൊക്കെ ലക്ഷങ്ങൾ എങ്ങനെയെങ്കിലും കിട്ടിയാൽ മതിയെന്ന നയം മാറ്റി മാലിന്യ രഹിതമായി മാതൃക കാട്ടി നാടിന് നന്മ ചെയ്യുന്നവരായി മാറണം. അതിന് നാട്ടുകാർ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP