Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടനാഴികളിൽ തലചായ്ക്കാൻ ഇടമില്ലാതെ നട്ടം തിരിയുന്ന രോഗികളും കൂട്ടിരിപ്പുകാരും; ഡ്രിപ്പിന് കാനില കൈകളിൽ കുത്തിയവരും തലയിലും കൈകാലുകളിലും മുറിവേറ്റവരും കിടക്കുന്നത് ശുചിമുറിക്ക് സമീപം; ഒരു സിലിണ്ടറിൽ നിന്ന് രണ്ട് രോഗികൾക്ക് ഓക്‌സിജൻ പകുത്തു നൽകി; ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരിത കാഴ്ചകൾ; മറുനാടന് കിട്ടിയ ദൃശ്യങ്ങൾ ആരോഗ്യമന്ത്രി ഒന്നു കാണണം

ഇടനാഴികളിൽ തലചായ്ക്കാൻ ഇടമില്ലാതെ നട്ടം തിരിയുന്ന രോഗികളും കൂട്ടിരിപ്പുകാരും; ഡ്രിപ്പിന് കാനില കൈകളിൽ കുത്തിയവരും തലയിലും കൈകാലുകളിലും മുറിവേറ്റവരും കിടക്കുന്നത് ശുചിമുറിക്ക് സമീപം; ഒരു സിലിണ്ടറിൽ നിന്ന് രണ്ട് രോഗികൾക്ക് ഓക്‌സിജൻ പകുത്തു നൽകി; ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരിത കാഴ്ചകൾ; മറുനാടന് കിട്ടിയ ദൃശ്യങ്ങൾ ആരോഗ്യമന്ത്രി ഒന്നു കാണണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിന്നൽ സന്ദർനങ്ങളിലൂടെ ആശുപത്രികളെ നന്നാക്കുമെന്ന് വീമ്പു പറയുന്നവർ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയുമെല്ലാം കേരളത്തിന് പുറത്ത് ചികിൽസ തേടുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. രോഗികളോട് ഒരു കരുണയും കാട്ടാത്ത ചികിൽസയാണ് ഇവിടെ നടക്കുന്നത്. അവയവ ദാന ശസ്ത്രക്രിയകൾ പോലും സ്ഥിരമായി പരാജയപ്പെട്ട് നാണക്കേടിന്റെ പടുകുഴിയിൽ നിൽക്കുകയാണ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ്.

സൂപ്പർ സ്പെഷ്യാലിറ്റി എന്നപേരുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ്. ആരോഗ്യ രംഗത്തെ മികവുകളുടെ എണ്ണം അക്കമിട്ട് നിരത്തുമ്പൊഴും സംസ്ഥാനത്ത് ആശുപത്രികൾ ഇപ്പോഴും ചക്രശ്വാസം വലിക്കുകയാണെന്നതാണ് സത്യം ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഴ്ചകൾ വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം മറുനാടൻ മലയാളി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പകർത്തിയ ചില ദൃശ്യങ്ങളാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഗതികേടിന്റെ കഥ വിവരിക്കുന്നത്. ഈ എക്സ്‌ക്ലൂസീവ് ദൃശ്യങ്ങൾ കാട്ടുന്നത് രോഗീ ദുരിതത്തിന്റെ നേർചിത്രമാണ്.

കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിന്നിരുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളേജ് 70 തിന്റെ നിറവിലാണ്. ഇങ്ങനെയുള്ള മെഡിക്കൽ കോളേജിനാണ് ഈ ദുരവസ്ഥയെന്നതാണ് യാഥാർത്ഥ്യം. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ ഈ മെഡിക്കൽ കോളേജിന്റെ മോക്ഷ പ്രാപ്തിക്ക് അനിവാര്യതയാണ്. അനധികൃത നിയമനങ്ങളുടെ സാധ്യതകളാണ് ആശുപത്രി വികസന സമിതി ഇവിടെ നടത്തുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് നിറയുന്നത്. ഈ സാഹചര്യത്തിലാണ് മറുനാടൻ ക്യാമറ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സത്യം തേടിയെത്തിയത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി തിരക്ക് പതിവിലും കുറഞ്ഞ ദിവസമാണ് ഞായർ. ഇന്നലെ ( സെപ്റ്റംബർ 18) പകർത്തിയതാണ് ഈ ദൃശ്യങ്ങൾ,
പടികെട്ടിന് താഴെയും ഇടനാഴികളിലും പോലും തലചായ്ക്കാൻ ഇടമില്ലാതെ നട്ടം തിരിയുകയാണ് രോഗികളും കൂട്ടിരിപ്പു കാരും. ഡ്രിപ്പിന് കാനില കൈകളിൽ കുത്തിയവരും, തലയിലും കൈകാലുകളിലും മുറിവേറ്റവരും കിടക്കുന്നതാകട്ടെ ശുചിമുറിയുടെ ശോച്യാവസ്ഥയ്ക്ക് സമീപത്തും. വാർഡുകളിൽ രോഗികളുടെ ബാഹുല്യവുമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കോടികൾ മുടക്കുന്നുവെന്ന് സർക്കാർ വീമ്പു പറയുമ്പോഴാണ് ഈ ദൃശ്യങ്ങൾ മറുനാടന് കിട്ടുന്നത്.

കോവിഡും ഡങ്കിപ്പനിയും പകർച്ചപ്പനിയുമൊക്കെ ഭീതി വിതയ്ക്കുന്ന സഹാചര്യത്തിലാണ് ഇങ്ങനെ രോഗികൾ ദുരവസ്ഥ നേരിടുന്നതെന്ന കാര്യം അധികൃതർ വിസ്മരിക്കുന്നതിന് പ്രത്യക്ഷ ഉദാഹരണം കൂടിയാണ് ഈ ദുരിത കാഴ്ചകൾ. ഒക്‌സിജൻ ക്ഷാമം പരിഹരിക്കാൻ പ്രത്യേക പ്ലാന്റ് സ്ഥാപിക്കുമെന്ന് ഗീർവാണം മുഴക്കിയ അധികാരികൾ ചില ഉത്തരേന്ത്യ സംസ്ഥാനങ്ങളെ നോക്കി പതിവായി കൊഞ്ഞനം കുത്തുന്നതിനിടെ സ്വന്തം മൂക്കിന് താഴെ ഒരേ ഒക്‌സിജൻ സിലിണ്ടറിൽ നിന്ന് രണ്ട് രോഗികൾക്കോ അതിലധികം രോഗികൾക്കോ ഓക്‌സിജൻ പകുത്ത് നൽകുന്ന കാഴ്ച കണ്ടില്ലെന്ന് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നുണ്ട്.

ആതുര സേവന മേഖലയോട് ഇത്തിരിയെങ്കിലും ആത്മാർത്ഥത അധികാരികൾക്കോ വകുപ്പിനോ ഉണ്ടായിരുന്നെങ്കിലെന്ന് മലയാളി മൂക്കത്ത് വിരൽ വച്ച് ചോദിച്ച് പോകുന്നത് ഇത്തരം കാഴ്ചകൾ കാണുമ്പോഴാണെന്നതാണ് പരമാർഥം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. സക്‌നിംഗിന് പോയാൽ ആഴ്ച ഒന്നെങ്കിലും കഴിയണം അതാണ് ജി എച്ചിലെ ദുരവസ്ഥ. സാധാരണക്കാരിൽ സാധാരണക്കാരെത്തുന്ന ജി എച്ചിലെ ദുരവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ഇതിനകം വിമർശനം ഉയർന്നിട്ടുണ്ട്.

വില്ലന്മാർ ഡി ആർ ഫാൻസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ.സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്.

അതിന് ശേഷം വിശദമായ വാർത്തയും നൽകി. പക്ഷേ ആരോഗ്യമന്ത്രി വീണാ ജോർജ് മാത്രം അനങ്ങിയില്ല. ഈ കണ്ണടയ്ക്കലിനുള്ള വിലയാണ് കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഒരു പാവം മനുഷ്യന് ജീവൻ നഷ്ടമായത്. ആശുപത്രിയിലെ അനീതികൾക്കെതിരെ ആരു പ്രതികരിച്ചാലും നേരെ അവരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിക്കും. ഡി ആർ ഫാൻസിന്റെ രാഷ്ട്രീയ സ്വാധീന കരുത്തിൽ പ്രതികരിച്ച ആൾ കേസിൽ പ്രതിയാകും. ജയിലിലും അടക്കും. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് ഇവിടെ അനീതി കണ്ടാൽ മിണ്ടാൻ ഭയമാണ്.

കള്ളക്കേസിൽ പരാതിക്കാരെ കുടുക്കുന്നതാണ് ഇവിടുത്തെ സ്ഥിരം ജോലി. മുമ്പ് സെക്യൂരിറ്റിക്കാർ അതിക്രൂരമായി രോഗിയുടെ ബന്ധുക്കളെ മർദ്ദിക്കുന്ന വീഡിയോ വൈറലായി. പക്ഷേ അടി കിട്ടയവർക്കെതിരേയും മെഡിക്കൽ കോളേജ് പൊലീസ് പ്രതികളുടെ പരാതിയിൽ എഫ് ഐ ആർ ഇടും. അതുകൊണ്ട് ഭാവിയിൽ രണ്ടു പേരും കേസിലെ പ്രതികളാകും. അങ്ങനെ കേസിൽ ഒത്തു തീർപ്പ്ു വരും. ക്രൂരത കാട്ടുന്ന ഡി ആർ ഫാൻസുകാർ രക്ഷപ്പെടും. മെഡിക്കൽ കോളേജിലെ അനാസ്ഥയിൽ ജീവൻ നഷ്ടപ്പെട്ട ആൾക്ക് വേണ്ടി സംസാരിച്ച ആംബുലൻസ് ഡ്രൈവർക്ക് എതിരെ നൽകിയ കേസും ഡി ആർ ഫാൻസിന്റെ അതിബുദ്ധിയാണ്.

ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി തട്ടിപ്പുകാരുടെ കേന്ദ്രം

ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മറവിലാണ് എല്ലാ തട്ടിപ്പും. എച്ച് ഡി എസ് എന്ന ഓമനപ്പേരിൽ അറിയുന്ന ഈ കമ്പനിയുടെ നിയന്ത്രണം എല്ലാ കാലത്തും ഭരണപക്ഷത്തിനാകും. ഈ രാഷ്ട്രീയ കരുത്തിലാണ് ഡി ആർ ഫാൻസും വളരുന്നത്. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയാൽ അറുപത് വയസ്സുവരെ ആശുപത്രിയിൽ ജോലി നോക്കാം. പെൻഷൻ ഉണ്ടാകില്ല. മറ്റ് ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമനങ്ങളിൽ അട്ടിമറി നടക്കുന്നത്. സ്വാധീനമുള്ളവരുടെ അതിവിശ്വസ്തർ ഇവിടെ സ്ഥിര ജോലിക്കാരാകുന്നു.

എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയ രണ്ട് പ്യൂണുമാരുണ്ട്. ഇവരാണ് എച്ച് ഡി എസിലെ താക്കോൽ സ്ഥാനക്കാരനെ നിയന്ത്രിക്കുന്നത്. ഈ പ്യൂണുമാരിൽ ഒരാളുടെ ഭാര്യയും മകളും മകനും മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഭാര്യ കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് ജോലി. മകൾ തിയേറ്ററിൽ നേഴ്സാണ്. മകൻ ഓക്സിജൻ പ്ലാന്റിലും. മറ്റൊരു പ്യൂണിന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇതിനൊപ്പം ഇയാളുടെ കുടുംബത്തിലെ ഏഴു പേരാണ് മെഡിക്കൽ കോളേജിലെ വിവിധ ഇടങ്ങളിൽ ജോലിക്കുള്ളത്. അറുപത് വയസ്സുവരെ ഇവർക്ക് ജോലി ചെയ്യാം. അതുകൊണ്ട് തന്നെ സ്ഥിര ജോലിക്ക് സമാനമാണ് കാര്യങ്ങൾ.

പത്തു കൊല്ലമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച് ഡി സി വഴി കൃത്യമായി യോഗ്യതയുള്ളവരെ നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം. വിവധ പദ്ധതികളിൽ ആദ്യം പരിചയക്കാരെ താൽകാലികക്കാരായി തിരുകി കയറ്റും. അതിന് ശേഷം കുറച്ചു കാലം കഴിയുമ്പോൾ കളക്ടറേറ്റിനെ സ്വാധീനിച്ച് എച്ച് ഡി സിയിലൂടെ ഇവരെ ആശുപത്രി ജീവനക്കാരായി ഉയർത്തുന്നതാണ് തന്ത്രം. മുകളിൽ പറഞ്ഞ പ്യൂണുമാരുടെ കുടുംബാംഗങ്ങളെല്ലാം ഇത്തരത്തിൽ ആശുപത്രിയിൽ ജോലിക്ക് കയറിയവരാണ്.

ഇതോടെ നേഴ്സിംഗും ലാബ് ടെക്നീഷ്യൻ കോഴ്സും അടക്കം പഠിച്ച് ജോലിക്കായി കാത്തു നിൽക്കുന്ന സാധാരണക്കാരുടെ വാതിലും അടയുകയാണ്. എവിടെ ഒഴിവെത്തിയാലും അടിയന്തരമായി എന്ന് പറഞ്ഞ് എച്ച് ഡി സിയിലൂടെ നിയമനം നടത്തും. പി എസ് സിക്ക് വേക്കൻസി റിപ്പോർട്ട് ചെയ്യാൻ വൈകിച്ചാണ് ഇത്. ഈ പോസ്റ്റിലേക്ക് എച്ച് ഡി സിക്കാരെത്തിയാൽ പിന്നെ അവിടെ ഒഴിവ് നികത്തപ്പെട്ടതു പോലെ കണക്കാക്കും. അത് പി എസ് എസിക്ക് എത്തുകയുമില്ല. ഇതിലൂടെ ജോലി അർഹിക്കുന്നവർക്ക് തൊഴിൽ നഷ്ടവും സംഭവിക്കും.

നേരത്തെ വിമുക്ത ഭടന്മാരെയാണ് സെക്യൂരിറ്റിക്കാരായി നിയോഗിച്ചിരുന്നത്. പിന്നീട് ഇത് ഏജൻസിക്ക് കൈമാറി. ഇതിന് പിന്നാലെ സെക്യൂരിറ്റിക്കാരായി എത്തുന്നതും ഡി ആർ ഫാൻസാണ്. ഇതാണ് ക്രിമിനലുകളുടെ ഇടത്താവളമായി മെഡിക്കൽ കോളേജിനെ മാറ്റിയത്. കൂട്ടിരിപ്പുകാരെ പോലും ക്രൂരമായി അവർ മർദ്ദിക്കുന്നു. പരാതി പറഞ്ഞാൽ അടികൊള്ളുന്നവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസും എടുക്കും. ഇതിനൊപ്പമാണ് മറ്റ് നിയമന അഴിമതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP