Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങളും മനുഷ്യരല്ലെ മക്കളെ! എത്ര വർഷമായി പുഴുക്കളെ പോലെ ഇങ്ങനെ; ഞങ്ങളുടെ സമരം തുടങ്ങിയിട്ട് എത്ര മാസങ്ങളായി; ഒരൊറ്റ തവണയെങ്കിലും മുഖ്യമന്ത്രി ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയോ? ഞങ്ങളുടെ വോട്ടും കൊണ്ടല്ലേ രണ്ടാമതും അധികാരത്തിൽ വന്നത് ': വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ നരകജീവിതം മറുനാടൻ നേരിൽ കണ്ടപ്പോൾ

'ഞങ്ങളും മനുഷ്യരല്ലെ മക്കളെ! എത്ര വർഷമായി പുഴുക്കളെ പോലെ ഇങ്ങനെ; ഞങ്ങളുടെ സമരം തുടങ്ങിയിട്ട് എത്ര മാസങ്ങളായി; ഒരൊറ്റ തവണയെങ്കിലും മുഖ്യമന്ത്രി ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയോ? ഞങ്ങളുടെ വോട്ടും കൊണ്ടല്ലേ രണ്ടാമതും അധികാരത്തിൽ വന്നത് ': വിഴിഞ്ഞത്തെ മത്സ്യ  തൊഴിലാളികളുടെ നരകജീവിതം മറുനാടൻ നേരിൽ കണ്ടപ്പോൾ

ശ്യാം എസ് ധരൺ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം മാസങ്ങൾ പിന്നിടുമ്പോൾ, സമാധാന സമരത്തിന്റെ രൂപം മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. പ്രകോപിതരായ മത്സ്യത്തൊഴിലാളികൾ പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ശരിക്കും മത്സ്യത്തൊഴിലാളികൾ തന്നെയാണോ ആക്രമണം നടത്തിയത് സമരം പൊളിക്കുന്നതിനായി ഗൂഢാലോചന നടന്നിട്ടുണ്ടൊ? ശരിയായ അന്വേഷണം വേണം.

നൂറുകണക്കിന് പൊലീസുകാരെ വിഴിഞ്ഞത്ത് വിന്യസിപ്പിച്ചിരിക്കുന്നു. പ്രകോപനമുണ്ടായാൽ വൈദികരെന്നൊ തൊഴിലാളികളെന്നൊ നോക്കാതെ അടിച്ചമർത്തുകയാണ് ലക്ഷ്യം. അഞ്ച് ദിവസം മുമ്പുണ്ടായ സംഘർഷത്തിൽ സമരത്തിന് നേതൃത്വം നൽകിയ വൈദികരുടെയും തല പൊട്ടുന്ന തരത്തിൽ പൊലീസ് ലാത്തി വീണിരുന്നു. ചോരയൊഴുകി നിലത്ത് വീണവർ അനേകം. മരിച്ചു വീണാലും സമരം തുടരുകതന്നെ ചയ്യും. വികസനം നടക്കട്ടെ പോർട്ടു വരട്ടെ പക്ഷെ തീരങ്ങൾ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ ഞങ്ങളുടെ ആവശ്യങ്ങൾ കൂടി നടത്തി തരുക അതിനുവേണ്ടിയാണ് ഈ സമരം. ഞങ്ങൾ ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും ഇതുവരെയും ഗവൺമെന്റ് നടത്തി തന്നിട്ടില്ല വെറും വാക്കുകളിൽ മാത്രം ഒതുക്കി.



സമരം എന്തിനു വേണ്ടിയാണ്‌?എന്താണ് ഇവരുടെ ആവശ്യം? അത് അറിയണമെങ്കിൽ തീരവും കിടപ്പാടവും സമ്പാദ്യവും നഷ്ടപ്പെട്ട് ഗോഡൗണുകളിലെ ക്യാമ്പുകളിൽ വർഷങ്ങളായി നരക ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികളുടെ യഥാർത്ഥ ജീവിതത്തിലേക്ക് കണ്ണ് തുറന്ന് നോക്കണം. വലിയതുറയിലാണ് തീരദേശതൊഴിലാളികളുടെ നാല് പുനരധിവാസ ക്യാമ്പുകൾ.

മൂന്ന് ഗോഡൗണുകളും, ഒരു സ്‌കൂളും. 64 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്. പാറയിൽ കെട്ടിയ ആസ്ബറ്റോസ് ഷീറ്റ് പാകിയ വലിയ ഗോഡൗൺ. സിമന്റ് പൊടിയിൽ മൂടിയ ഈ കെട്ടിടങ്ങളിൽ, 16 കുടുംബങ്ങൾ താമസിക്കുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ തീചൂള പോലെ പുകയുകയാണ്. വിയർത്തൊഴുകി പിഞ്ചുകുഞ്ഞുങ്ങളടക്കം കഴിയുന്നു. നേരെചൊവ്വെ വായു സഞ്ചാരം പോലും ലഭിക്കാതെ വീർപ്പുമുട്ടൽ. വർഷങ്ങൾ പോയിട്ട് ദിവസങ്ങൾ പോലും കഴിയാൻ പറ്റാത്ത അവസ്ഥ 10 ന് 10 അടിയുള്ള ക്യാബിനുകളിൽ.

നാലും അഞ്ചും ആറും അംഗങ്ങൾ ഉണ്ട്. കൈകുഞ്ഞുങ്ങളും 24 വയസുള്ള പെൺകുട്ടികളും, 30 പേരോളം പ്രായപൂർത്തിയായ പെൺകുട്ടികളാണ്. എട്ട് അടി മാത്രം ഉയരമുള്ള ക്യാബിനുള്ളിൽ നിന്ന് വസ്ത്രങ്ങൾ മാറാൻ പോലും കഴിയാത്ത അവസ്ഥ. തങ്ങളുടെ പെൺമക്കൾ ഉറങ്ങുമ്പോൾ മാതാപിതാക്കൾ ഉണർന്ന് കാവലിരിക്കുന്നു .പ്രാഥമിക കൃത്ത്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ. കുട്ടികൾ ബാത്ത് റൂമിൽ പോകുമ്പോൾ തകർന്ന വാതിലുകളും തള്ളി പിടിച്ച് അമ്മമാർ പുറത്ത് നിൽക്കണം.

ഇങ്ങനെ ക്യൂ നിന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും സമയത്ത് സ്‌കൂളിൾ എത്താൻ കഴിയാത്ത സാഹചര്യം. കുട്ടികളിലാണ് ഞങ്ങൾക്ക് പ്രതീക്ഷ കടലും തീരവുമെല്ലാം പോയി മക്കളെ ഇനി അങ്ങോട്ട് കടൽ ഒന്നും നമുക്ക് തരില്ല. പഠിച്ച് ജോലി വാങ്ങണം ഇങ്ങനെയാണ് കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത് പക്ഷേ എല്ലാം താറുമാറായി കിടക്കുന്നു, അമ്മമാർ ഇങ്ങനെ പറയുന്നു.



പൊളിഞ്ഞ് വീഴാറായ സ്‌കൂൾ കെട്ടിടം വാതിലും ജനലുകളും തകർന്ന നിലയിൽ. വെട്ടവുമില്ല വെളിച്ചവുമില്ല. ആഹാരം പാകം ചെയ്യുന്നത് വെളിയിൽ കല്ലുകൂട്ടി കഴുകാനും കുളിക്കാനും സൗകര്യമില്ല. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും എത്തുന്ന ചോരകുഞ്ഞിനെ ഒന്ന് കുളിപ്പിക്കാനുള്ള സൗകര്യം പോലുമില്ല.

അഞ്ച് വർഷത്തിൽ കൂടുതലായി അവിടെ ജീവിക്കുന്നവരുണ്ട്. നിലത്തിരുന്ന് ആഹാരം കഴിക്കുമ്പോൾ എലിയും പാറ്റയും ഒക്കെയാണ് കൂട്ട്. ഞങ്ങളും മനുഷ്യരല്ലെ മക്കളെ! ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കടലമ്മ കൊണ്ട്പോയി എത്ര വർഷമായി പുഴുക്കളെ പോലെ ഇങ്ങനെ ഇവിടെ കിടക്കുന്നു.

അധികാരികൾ ആരെങ്കിലും തിരിഞ്ഞു നോക്കിയാ...ഞങ്ങളുടെ ആവശ്യങ്ങളിൽ ഒന്നെങ്കിലും നടത്തിതന്നെന്ന് പറയാനുള്ള ധൈര്യമുണ്ടോ മുഖ്യമന്ത്രിക്ക്. ഞങ്ങളുടെ സമരം തുടങ്ങിയിട്ട് എത്ര മാസങ്ങളായി. ഒരൊറ്റ തവണയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയോ? ഞങ്ങളുടെ വോട്ടും കൊണ്ടല്ലേ അയാൾ രണ്ടാമതും അധികാരത്തിൽ വന്നത്. ഇതുകൊണ്ടൊന്നും സമരം തീരില്ല. മുഖ്യമന്ത്രി വരണം. ഞങ്ങടെ മുമ്പിൽ പരിഹാരം കാണണം.

അച്ചന്മാർ നമുക്ക് ദൈവങ്ങളാണ്. അവർ കള്ളന്മാരല്ല ഞങ്ങൾക്കെല്ലാം ഒരുക്കി തന്നവരാണവർ. ഒരു തെറ്റും ചെയ്യാത്ത അവരെയും തല്ലി ചതച്ചു. ഞങ്ങൾക്കായാണ് അവർ സമരത്തിനിറങ്ങിയത്. കേറികിടക്കാൻ അടച്ചുറപ്പുള്ള ഒരു കൂര അത് മാത്രമാണ് ഞങ്ങൾക്ക് വേണ്ടത്. സർക്കാരിന് സമരത്തെ ഭയമാണ് രക്തചൊരിച്ചിൽ ഉണ്ടാകുമോ എന്ന ഭയം പക്ഷെ അച്ചന്മാരാണ് സമാധാനപരമായി ഞങ്ങളെ കൊണ്ട് പോയിരുന്നത്.അവരെയും തല്ലി ചതച്ചു.മുപ്പത് ദിവസമായി സമരത്തിന് എന്തെങ്കിലും പ്രകോപനമുണ്ടായോ ഇപ്പോൾ നടന്നത് ആസൂത്രിതമാണ്.



വലിയ കടൽ ക്ഷോഭത്തിൽ പോലും ഞങ്ങൾക്ക് വീടുകൾ നഷ്ടപ്പെട്ടിട്ടില്ല. ഈ പോർട്ടിന്റെ അശാസ്ത്രീയമായ നിർമ്മാണം തുടങ്ങിയതു മുതലാണ് തീരവും വീടും ഞങ്ങൾക്ക് നഷ്ടമായത്. ഞങ്ങൾക്ക് ഇത് വെറും തീരമല്ല കുട്ടിക്കാലം മുതൽ കണ്ടു വളർന്നത്. പ്രാർത്ഥന കഴിഞ്ഞ് കുട്ടികളുമായി എന്നും പോയിരിക്കാറുള്ള സ്ഥലം.ഞങ്ങൾ കടലിന്റെ മക്കളാണ്. ഈ കടലും തീരവും ഞങ്ങൾക്ക് സ്വന്തമാണ് കണ്ണ് നിറഞ്ഞ് കണ്ഠമിടറിയ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP