Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലിൽ പോയി മടങ്ങിയെത്തുന്ന ഭർത്താവിന്റെ വരാന്തയിലെ ഉറക്കം ചോർത്തി നൽകി പിൻവശത്തെ വാതിൽ തുറന്നിട്ട് കാത്തിരുന്ന ഭാര്യ; കൂട്ടുകാരനുമൊത്ത് കറുത്ത് ഷർട്ടിട്ട് ആയുധവുമായി അർദ്ധരാത്രി കാറിലെത്തി കാമുകൻ; ഉറങ്ങിക്കിടന്ന സാവദിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിൽ ആഞ്ഞടിച്ച് ഗൾഫുകാരൻ; കത്തി കൊണ്ട് കറുത്ത് അറത്ത് മരണം ഉറപ്പാക്കിയത് വീട്ടമ്മ തന്നെ; മരണമുറപ്പാക്കി മംഗലാപുരത്ത് നിന്ന് ഗൾഫിലേക്ക് പറന്ന് കാമുകനും; താനൂരിലെ മുഖ്യപ്രതി വിദേശത്ത് കടന്നു

കടലിൽ പോയി മടങ്ങിയെത്തുന്ന ഭർത്താവിന്റെ വരാന്തയിലെ ഉറക്കം ചോർത്തി നൽകി പിൻവശത്തെ വാതിൽ തുറന്നിട്ട് കാത്തിരുന്ന ഭാര്യ; കൂട്ടുകാരനുമൊത്ത് കറുത്ത് ഷർട്ടിട്ട് ആയുധവുമായി അർദ്ധരാത്രി കാറിലെത്തി കാമുകൻ; ഉറങ്ങിക്കിടന്ന സാവദിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിൽ ആഞ്ഞടിച്ച് ഗൾഫുകാരൻ; കത്തി കൊണ്ട് കറുത്ത് അറത്ത് മരണം ഉറപ്പാക്കിയത് വീട്ടമ്മ തന്നെ; മരണമുറപ്പാക്കി മംഗലാപുരത്ത് നിന്ന് ഗൾഫിലേക്ക് പറന്ന് കാമുകനും; താനൂരിലെ മുഖ്യപ്രതി വിദേശത്ത് കടന്നു

എം പി റാഫി

മലപ്പുറം: തനൂരിൽ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതിന് പിന്നിൽ ഭാര്യയും കാമുകനും തന്നെ. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ഭാര്യ സൗജത്ത്. സംഭവത്തിൽ സൗജത്തും കൊലപാതകത്തിന് സഹായിച്ച കാമുകന്റെ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകിട്ടോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. അതിനിടെ സൗജത്തിന്റെ കാമുകൻ ഗൾഫിലേക്ക് കടന്നതായും പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടും.


താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി(38)നെയാണ് തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ വ്യാഴാഴ്ച പുലർച്ചെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവം നടന്ന ശേഷം പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്‌ല ഷെറി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ സൗജത്ത് സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കറുത്ത ഷർട്ടിട്ട ആൾ പുറത്തേക്ക് ഓടി പോകുന്നത് കണ്ടുവെന്ന് ഇളയ മകൾ പൊലീസിനു ആദ്യമേ മൊഴി നൽകിയിരുന്നു. തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയമായും വ്യക്തമാവുകയായിരുന്നു. കാമുകൻ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. കാമുകനോടൊത്ത് ജീവിക്കുന്നതിനാണ് താൻ ഈ കൃത്യം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകിയതായി താനൂർ സിഐ എം.ഐ ഷാജി മറുനാടൻ മലയാളിയോടു പറഞ്ഞു.

ഗൾഫിൽ നിന്നാണ് സൗജത്തിന്റെ നിർദ്ദേശ പ്രകാരം കൊല നടത്താൻ കാമുകനെത്തിയത്. മംഗലാപുരത്ത് വിമാനം ഇറങ്ങിയത് ആരും അറിയാതിരിക്കാനായിരുന്നു. മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സവാദിനെ കൊന്ന ശേഷം കാറിൽ മംഗലാപുരത്ത് എത്തി വിമാനമാർഗം കാമുകൻ വിദേശത്തേക്ക് പറന്നു. സുഹൃത്തിനെ വിമാനം കയറ്റിയ ശേഷം മടങ്ങുമ്പോഴാണ് സുഹൃത്തിനെ പൊലീസ് പിടികൂടുന്നത്.

സൗജത്ത് പൊലീസിനു നൽകിയ മൊഴി ഇങ്ങനെ

കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭാര്യ നടത്തിയ ആസൂത്രിതവും നീചവുമായ കൊലപാതകമായിരുന്നു താനൂരിൽ നടന്നത്. കൃത്യത്തെ കുറിച്ച് സൗജത്ത് പൊലീസിനു നൽകിയ മൊഴി ഇങ്ങനെ:

ഭർത്താവുമൊത്ത് ജീവിക്കാൻ താൽപര്യമില്ലെന്നും കാമുകനോടൊപ്പം ജീവിക്കുന്നതിനും വേണ്ടിയാണ് കൃത്യം നടത്തിയതത്രെ. ദിവസങ്ങളായി ഭാര്യയും കാമുകനും ഭർത്താവിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോർട്ടേഴ്‌സിന്റെ മുൻ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാൻ കിടന്നത്.

സവാദ് പൂർണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറിൽ എത്തി. സുഹൃത്ത് പുറത്ത് നിൽക്കുകയും കാമുകൻ ആയുധവുമായി കോർട്ടേഴ്‌സിന്റെ പിൻവശത്ത് കൂടി അകത്ത് കയറി. പിൻവശത്തെ വാതിൽ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിൽ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തിൽ സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.

ശേഷം കാമുകനും സുഹൃത്തും രക്ഷപ്പെട്ട ശേഷം സൗജത്ത് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാർ ഞെട്ടലോടെ കൊലപാതക സംഭവമറിയുന്നത്.

വാടക കോർട്ടേഴ്‌സിലേക്ക് മാറിയത് ഭാര്യയുടെ അവിഹിതം തിരിച്ചറിഞ്ഞ്

താനൂർ അഞ്ചുടിയിലെ തറവാട് വീട്ടിൽ കഴിഞ്ഞിരുന്ന സവാദും കുടുംബവും ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് ഇവിടെ നിന്നും മാറി തെയ്യാലയിലെ വാടക കോർട്ടേഴ്‌സിലേക്കു മാറുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് തെയ്യാല സ്വദേശിയായ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടാകുന്നത്. ഇവരുടെ ബന്ധം അതിരുവിട്ടപ്പോൾ സവാദ് ഇല്ലാത്ത സമയങ്ങളിൽ കാമുകൻ കോർട്ടേഴ്‌സിൽ എത്തുക പതിവാക്കി. നാട്ടുകാർ ചേർന്ന് ഇവിടെ വെച്ച് ഒരു ദിവസം പിടികൂടുകയും പെലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ഭർത്താവിനൊപ്പം ജീവിക്കാമെന്നും കാമുകനുമായി ബന്ധമുണ്ടാകില്ലെന്നും സൗജത്ത് ഇവിടെ വച്ച് പറഞ്ഞു. ഏറ്റെടുക്കാനും ഒരുമിച്ച് ജീവിക്കാനും സവാദും തയ്യാറായി. ഇതോടെ പൊലീസ് മധ്യസ്ഥതയിൽ ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്ത് ജീവിച്ചു വരികയായിരുന്നു. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിച്ച് വിട്ടുവീഴ്‌ച്ചയോടെയുള്ള ജീവിതമായിരുന്നു സവാദിന്റെത്.എന്നാൽ സൗജത്ത് വീണ്ടും കാമുകനുമായുള്ള ബന്ധം തുടർന്നു. ഇതിന്റെ പേരിൽ രണ്ട് പേരും സ്ഥിരമായി വഴക്കിലേർപ്പെട്ടിരുന്നു. ഒടുവിൽ കാമുകനുമൊത്ത് ഭർത്താവിനെ വകവരുത്തി.

രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമാണ് ഇവർക്ക്. പൊലീസ് കസ്റ്റഡിയിലായിരുന്ന കുട്ടികളെ ഇന്നലെ സവാദിന്റെ വീട്ടുകാർ കൊണ്ടുപോയി. സൗജത്തിനെയും കാമുകന്റെ സുഹൃത്തിനെയും പൊലീസ് ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്. തെയ്യാല സ്വദേശിയായ കാമുകനായി പൊലീസ് വലവിരിച്ചിട്ടുണ്ട്. തിരൂർ ഡിവൈഎസ്‌പി ബിജുഭാസ്‌കറിന്റെ നേതൃത്വത്തിൽ താനൂർ സിഐ എംഐ ഷാജിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP