Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേര് ചോദിക്കുന്നവരെ ശപിച്ച് ഭസ്മമാക്കാൻ ശ്രമിക്കുന്ന സന്യാസി; എല്ലാ ഭാഷകളിലും അഗാധമായ പാണ്ഡിത്യം; കളരിയും യോഗയും അരച്ചു കുടിച്ചയാൾ; ബ്രാഹ്മണൻ എന്നു പറയുമെങ്കിലും മദ്യവും മാംസവും പെരുത്തിഷ്ടം; ഗുജറാത്തിലെ സദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞത് സുകുമാരക്കുറുപ്പെന്ന് പത്തനംതിട്ടക്കാരൻ: ഇത് മറ്റൊരു 'കുറുപ്പ്' വെർഷൻ

പേര് ചോദിക്കുന്നവരെ ശപിച്ച് ഭസ്മമാക്കാൻ ശ്രമിക്കുന്ന സന്യാസി; എല്ലാ ഭാഷകളിലും അഗാധമായ പാണ്ഡിത്യം; കളരിയും യോഗയും അരച്ചു കുടിച്ചയാൾ; ബ്രാഹ്മണൻ എന്നു പറയുമെങ്കിലും മദ്യവും മാംസവും പെരുത്തിഷ്ടം; ഗുജറാത്തിലെ സദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞത് സുകുമാരക്കുറുപ്പെന്ന് പത്തനംതിട്ടക്കാരൻ: ഇത് മറ്റൊരു 'കുറുപ്പ്' വെർഷൻ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അത് സുകുമാരക്കുറുപ്പ് തന്നെയായിരുന്നു. എനിക്ക് മാത്രമല്ല, അവിടെയുണ്ടായിരുന്ന മലയാളികൾക്കും അന്നാട്ടുകാർക്കും ഫോട്ടോ കണ്ടപ്പോൾ അയാളെ തിരിച്ചറിയാൻ കഴിഞ്ഞു. തെളിവുകൾ ശേഖരിച്ച് അതെല്ലാം സഹിതം ഞാൻ പല തവണ പൊലീസിനെ സമീപിച്ചു. അവർക്ക് ഈ കേസ് അന്വേഷിക്കാൻ യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. പറയുന്നത് പത്തനംതിട്ട വെട്ടിപ്രം സ്വദേശി റംസീനാണ്.

14 വർഷം മുൻപ് ഗുജറാത്തിലെ സദാപുരയിൽ വച്ച് കണ്ട സന്യാസി വേഷധാരി കുറുപ്പാണെന്ന് റംസീൻ തറപ്പിച്ചു പറയുന്നു. വെറുതേ പറയുകയല്ല. വ്യക്തമായ തെളിവ് അദ്ദേഹത്തിനുണ്ട്. പൊലീസ് രേഖകളിലുള്ള കുറുപ്പിന്റെ ഉയരം തെറ്റാണ്. അത് മാത്രമാണ് ഈ സന്യാസിയുടെ കാര്യത്തിൽ അപവാദം. മിക്കയിടത്തും ഉയരത്തിലുണ്ടാകുന്ന വ്യതിയാനമാണ് കുറുപ്പ് രക്ഷപ്പെട്ട് പോകാൻ കാരണമായത്. സ്വാമി ശങ്കരഗിരിഗിരി എന്ന് അറിയപ്പെടുന്ന ഇയാളുടെ പേര് ചന്ദ്രശേഖരൻ നമ്പൂതിരി എന്നാണ് റംസീനോട് പറഞ്ഞത്.

ഗൾഫിൽ ജോലിയായിരുന്നു. ഭാര്യയും മക്കളും അപകടത്തിൽ മരിച്ചതോടെ മനസിന്റെ നിയന്ത്രണം വിട്ടു. പത്തു വർഷത്തോളം വടകരയിലെ ആശ്രമത്തിൽ കഴിഞ്ഞു. ഇവിടെ പുറത്തു നിന്നുള്ളവർക്ക് പ്രവേശനമില്ല. അവിടെ നിന്ന് ചികിൽസയും കളരിയും യോഗയുമൊക്കെ അഭ്യസിച്ചു. കുറേക്കാലം തമിഴ്‌നാട്ടിൽ ഒരു സിനിമാ നിർമ്മാതാവിനൊപ്പം കഴിഞ്ഞു. പിന്നെ ഇന്ത്യയിലെ ആശ്രമങ്ങൾ സന്ദർശിക്കാൻ ഇറങ്ങി പുറപ്പെട്ടു. നമ്പൂതിരിയാണെങ്കിലും മദ്യവും മാംസവും നന്നായി കഴിക്കും. ഒരു പാട് ദുരൂഹതകൾ സന്യാസിയെ ചുറ്റിപ്പറ്റിയുണ്ട്.

പരിചയപ്പെടുന്നവർക്ക് സംശയം തോന്നിയാൽ അതിവിദഗ്ധമായി മുങ്ങും. 2005-07 കാലലട്ടത്തിൽ പഠനവും അദ്ധ്യാപനവുമായി റംസീൻ ഗുജറാത്തിൽ കഴിയുമ്പോഴാണ് മലയാളി സന്യാസിയെ പരിചയപ്പെടുന്നത്. അന്ന് തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു. പക്ഷേ, നാട്ടിൽ വന്നപ്പോൾ പത്രത്തിൽ കണ്ട സുകുമാരക്കുറുപ്പിന്റെ ചിത്രമാണ് സംശയത്തിന് ഇട നൽകിയത്.

താൻ കണ്ട സുകുമാരക്കുറുപ്പിനെ കുറിച്ച് റംസീൻ തന്നെ പറയുന്നു

2005-07 കാലഘട്ടം. ഗുജറാത്തിൽ ഹിമന്ദ് നഗർ ഈഡർ ഹൈവേയിൽ സദാപുര എന്ന സ്ഥലത്ത് ജോലി സംബന്ധമായി ആവശ്യവുമായി ബന്ധപ്പെട്ട് താമസിച്ചു വരികയാണ് ഞാൻ. സദാപുര ടൈൽ ഫാക്ടറിക്ക് മുന്നിൽ ചെറിയ ഒരു ചായക്കട ഉണ്ട്. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുടെ മകെനയും കൂട്ടി അവിടെ ചായ കുടിക്കാൻ ഞാൻ വൈകുന്നേരങ്ങളിൽ പോകും. ഒരു ദിവസം വൈകിട്ട് ചായക്കടയുടെ മുന്നിൽ ഒരു സന്യാസി നിൽക്കുന്നത് ദൂരെ നിന്ന് കണ്ടു. ടൈൽ ഫാക്ടറിയിലെ കുറച്ച് തൊഴിലാളികൾ ചായ കുടിക്കാൻ അവിടെയുണ്ടായിരുന്നു. അവർ പൈട്ടന്ന് അവിടെ നിന്നും ഓടി മാറുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. സന്യാസിയെ കണ്ടാണ് ഓട്ടം. സന്യാസി മുണ്ട് ഉടുത്തിരിക്കുന്ന രീതി കണ്ടപ്പോൾ മലയാളിയാണോയെന്ന് സംശയം തോന്നി.

ഞങ്ങൾ ചായക്കടയുടെ അടുത്ത് എത്തിയപ്പോഴേക്കും എതിർവശത്തുള്ള ആശ്രമത്തിലേക്ക് സന്യാസി കയറിപ്പോയിരുന്നു. ചായക്കടക്കാരനോട് എനിക്ക് തോന്നിയ സംശയം ചോദിച്ചു. ഭയങ്കര ദേഷ്യക്കാരനായ സന്യാസിയാണ് അതെന്ന് ചായക്കടക്കാരൻ പറഞ്ഞു. ചായ കുടിച്ചു കൊണ്ടു നിന്ന തൊഴിലാളികൾ പേര് ചോദിച്ചതിനാണ് സന്യാസി ദേഷ്യപ്പെട്ടത്. ഒരു സന്യാസിയുടെ പേര് ചോദിക്കാൻ മാത്രം നീയൊക്കെ വളർന്നോടാ, നിന്നെയൊക്കെ ശപിച്ച് ഭസ്മമാക്കി കളയും' എന്ന് പറഞ്ഞ് ഒരു പിടി അയാൾ വരുന്നത് കണ്ട് തൊഴിലാളികൾ ഭയന്ന് ഓടിപ്പോവുകയായിരുന്നു. ഒരു പേര് ചോദിച്ചതിന് ഇയാൾ ഇതിനും മാത്രം എന്തിന് ദേഷ്യപ്പെടണം എന്നെനിക്ക് തോന്നി. എനിക്ക് ആശ്രമത്തിൽ പോയി സന്യാസിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു.

എന്നാൽ ചായക്കടക്കരനും എനിക്കൊപ്പം വന്ന വീട്ടുടമയുടെ മകനും വിലക്കിയതു കൊണ്ട് പോയില്ല. ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആശ്രമത്തിൽ മലയാളി സന്യാസി വന്ന കാര്യം മറ്റു മലയാളികൾ പറഞ്ഞ് അറിഞ്ഞു. അങ്ങനെ ഒരു ദിവസം മറ്റ് മലയാളി സുഹൃത്തുക്കൾക്കൊപ്പം ഞാനും ആശ്രമത്തിലേക്ക് പോയി സന്യാസിയെ കണ്ടു. സംസാരത്തിനിടയിൽ ചായക്കടയിൽ നടന്ന സംഭവത്തെപ്പറ്റി ഞാൻ ചോദിച്ചു. ഇവറ്റകളെയൊക്കെ പേടിപ്പിച്ചു നിർത്തിയില്ലെങ്കിൽ ശരിയാകില്ല എന്നായിരുന്നു മറുപടി. ദിവസങ്ങൾ കഴിഞ്ഞ് സന്യാസി ഞാൻ താമസിക്കുന്ന സ്ഥലത്ത് എന്നെ കാണാനെത്തി.

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അതിനു ശേഷം ഞങ്ങൾ പരസ്പരം കാണുക പതിവായി. ഒരു ദിവസം ഞാൻ ആശ്രമത്തിൽ ചെന്നപ്പോൾ അദ്ദേഹം ഒരു കത്ത് കാണിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂർ മലയാളി അയ്യപ്പ സമാജത്തിന്റെ കത്താണ്. സ്വാമി 10 ദിവസം അവിടെ താമസിച്ചെന്നും ഒരു യോഗത്തിൽ ആധ്യാത്മിക പ്രഭാഷണം നടത്തിയെന്ന വിവരവും കത്തിലുണ്ടായിരുന്നു.

മിക്ക ദിവസവും വൈകിട്ട് അദ്ദേഹം എന്റ അടുക്കൽ വരും. ഞങ്ങൾ ഒരുമിച്ച മലയാളി സുഹൃത്തുക്കളുടെ വീടുകളിൽ പോകും. സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്നു. ഈ ഭാഷകളിലെല്ലാം ഒരു പണ്ഡിതനാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. കൂടാതെ യോഗാ, ആയുർവേദം, തിരുമ്മ്, കളരി എന്നിവയിൽ അറിവുണ്ടായിരുന്നു. കുറച്ചു നാൾ ഗൾഫിൽ ജോലി ചെയ്തിരുന്നുവെന്നും ഭാര്യയും മക്കളും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടതിന് ശേഷം ആ ദുഃഖത്തിൽ വീടും നാടും വിട്ട് നടക്കുകയാണെയെന്നും പറഞ്ഞു. പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത വടകരയിലെ ആശ്രമത്തിൽ കുറച്ചു നാൾ താമസിച്ചു. അവിടെ നിന്നാണ് ചികിൽസയും യോഗയും കളരിയുമൊക്കെ പഠിച്ചത്. തമിഴ്‌നാട്ടിലെ പല ആശ്രമങ്ങളിലും താമസിച്ചിരുന്നു. കൂടാതെ മലയാളി നടനുമായി ബന്ധമുള്ള തമിഴ് സിനിമ നിർമ്മാതാവിന്റെ കൂടെ കുറച്ചു നാൾ പ്രവർത്തിച്ചു. സന്യാസിയായതിന് ശേഷം ശങ്കര ഗിരി ഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നോടൊഴിച്ച് മററുള്ളവരോട് എപ്പോഴും ദേഷ്യ ഭാവത്തിലാണ് ഇടപെട്ടിരുന്നത്. 'സന്യാസിയായാൽ പിന്നെ കുടുംബ കാര്യങ്ങൾ, യഥാർഥ പേര് എന്നിവ പറയാൻ പാടില്ല എന്നാണ് നിയമം. സാറിനോട് മാത്രമാണ് ഞാൻ ഇത്രയും അടുത്ത് ഇടപഴകുന്നത് അതുകൊണ്ട് മാത്രം എന്റെ യഥാർഥ പേര് പറയാം-ചന്ദ്രശേഖരൻ നമ്പൂതിരി.'

ഇക്കാര്യം പറഞ്ഞതിന്റെ പിറ്റേന്ന് പുതിയ ഒരു പൂണൂൽ ധരിച്ചാണ് അയാൾ എന്നെ കാണാൻ വന്നത്. ഉള്ളിലായി വടിവാൾ സൂക്ഷിച്ചിരുന്ന വാക്കിങ് സ്റ്റിക് കൈവശം സൂക്ഷിച്ചിരുന്നു. നീട്ടി വളർത്തിയ മുടിയും താടിയും മീശയും കട്ടിയുള്ള പുരികവും, നീണ്ട മൂക്ക്, കാഴ്ചയിൽ അഞ്ചരയടി ഉയരം, ചെരുപ്പ് ധരിക്കാറില്ല. മദ്യം, മാംസം എന്നിവ ഉപയോഗിച്ചിരുന്നു. കാവി വസ്ത്രമാണ് ധരിച്ചിരുന്നത്. കാഴ്ചയിൽ നല്ല ആരോഗ്യമുള്ള ശരീരം. നല്ല പ്രസരിപ്പുള്ള മുഖം. സദാപുരയിലെ ആശ്രമം ഒരു സമാജത്തിന്റെ വകയാണ് പ്രായമുള്ള സന്യാസി മാത്രമാണുള്ളത്. ആ സന്യാസി പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്യുന്നത് പതിവായിരുന്നു.

സന്യാസിമാർ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന നിലപാടായിരുന്നു നമ്മുടെ സ്വാമിയുടേത്. എല്ലാ ദിവസവും തമ്മിൽ കാണുമ്പോൾ ഞാൻ നാളെ തിരിച്ച് പോവുകയാണ് ഈ ആശ്രമത്തിലെ ജീവിതം ശരിയാകുന്നില്ല എന്നു പറയുമായിരുന്നു. ഒരു ദിവസം രാജസ്ഥാനിലെ എന്റെ സുഹൃത്ത് ഹർഷദ് പട്ടേൽ എന്നെ കാണാൻ വന്നു. അയാൾക്ക് കിഡ്നി സ്റ്റോണിന്റെ പ്രശ്നമുണ്ട്. ഞാൻ അയാളെയും കൂട്ടി ആശ്രമത്തിൽ പോയി മലയാളി സ്വാമിയെ കണ്ടു. സുഹൃത്തിന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. അദ്ദേഹം എണീറ്റു പോയി ഒരു വള്ളിച്ചെടിയുടെ തണ്ട് എടുത്തു കൊണ്ടു വന്നു. അത് അരച്ച് തൈരിൽ ചേർത്ത് മൂന്ന് ദിവസം രാവിലെ കഴിക്കാൻ പറഞ്ഞു.

പല വിധ അസുഖവുമായി സമീപിക്കുന്നവർക്ക് പച്ചമരുന്നുകൾ നൽകുക, തിരുമ്മുക, എണ്ണകാച്ചി നൽകുക എന്നിവയും നമ്മുടെ സന്യാസി ചെയ്തിരുന്നു. ആളുകളുടെ മുഖം നോക്കി അവർക്ക് എന്താണ് അസുഖം എന്ന് പറയുമായിരുന്നു. പലരും ഇത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഒരിക്കൽ ജോലി സംബന്ധമായ ആവശ്യത്തിന് ഞാൻ അഹമ്മദാബാദ് വരെ പോകുന്ന കാര്യം അദ്ദേഹത്തോട്പറഞ്ഞു. അദ്ദേഹത്തിനും ഒപ്പം വരമെന്ന് പറഞ്ഞു. അവിടെ കോട്ടയ്ക്കൽ വൈദ്യശാലയുടെ ശാഖയുണ്ട്. അവിടുന്ന് ചില മരുന്നുകൾ വാങ്ങി രോഗികൾക്ക് കൊടുക്കണം. അതായിരുന്നു സ്വാമിയുടെ ലക്ഷ്യം. ഇങ്ങനെ മരുന്നു വാങ്ങി കൊടുത്ത് ചികിൽസയിലൂടെ കിട്ടുന്ന പണം ഉപയോഗിച്ചാണ് സ്വാമി യാത്രകൾ നടത്തുന്നത്. ഞങ്ങൾ രണ്ടുപേരും കൂടി അഹമ്മദാബാദിലെ കോട്ടക്കൽ വൈദ്യശാലയിൽ പോയി മരുന്നു വാങ്ങി.

ജയചന്ദൻ എന്ന ആളായിരുന്നു അതിന്റെ നടത്തിപ്പ്. സ്വാമിയുടെ കൈയിൽ മരുന്നു വാങ്ങാൻ പണമില്ലായിരുന്നു. എന്നോട് കൊടുക്കാൻ പറഞ്ഞു. മരുന്ന് വിറ്റ് കിട്ടുമ്പോൾ പണം മടക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തു. ഞാൻ മരുന്നിന്റെ പണം കൊടുത്തു. കോട്ടക്കലിന്റെ ചുമതലക്കാരൻ സ്വാമിയോട് കുശലം ചോദിച്ചു. താൻ വടകര ആശ്രമത്തിലായിരുന്നുവെന്നും ഇപ്പോൾ ഭാരതത്തിലെ ആശ്രമങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട യാത്രയിലാണെന്നും സ്വാമി പറഞ്ഞു. കോഴിക്കോട്ടുകാരനാണ് നടത്തിപ്പുകാരൻ ജയചന്ദ്രൻ. വടകര ആശ്രമത്തെക്കുറിച്ച് ചിലത് കേട്ടിട്ടുണ്ട് അത് സത്യമാണോയെന്ന് അദ്ദേഹം സ്വാമിയോട് ചോദിച്ചു. ശരിയാെണന്ന് സ്വാമി സമ്മതിച്ചു. അതിനു ശേഷം 10 മിനിറ്റ് വരുന്ന ഒരു സംസ്‌കൃത ശ്ലോകം ചൊല്ലി. അമ്പരന്നു പോയ നടത്തിപ്പുകാരൻ ഭക്തിയോടെ സ്വാമിയെ തൊഴുതു.

ഞങ്ങൾ സദാപുരയിലേക്ക് മടങ്ങി. നേരം വൈകിയതിനാൽ സ്വാമി എന്റെ റൂമിൽ തറയിൽ പായ വിരിച്ച് കിടന്നു. മൂന്നാലു ദിവസം കഴിഞ്ഞ് രാവിലെ 10 മണിയോടെ സ്വാമി ഞാൻ താമസിക്കുന്ന സ്ഥലത്ത് വന്നു. തനിക്ക് അത്യാവശ്യമായി ബാഗ്ലൂർ വരെ പോകണമെന്നും ഒരാഴ്ചയ്ക്കകം മടങ്ങി വരുമെന്നും യാത്ര പോകാൻ ചെറിയ ഒരു ബാഗ് കിട്ടിയാൽ കൊള്ളാമെന്നും പറഞ്ഞു. ഞാൻ ചെറിയ ഒരു ബാഗും 500 രൂപയും കൊടുത്തു. വൈകിട്ട് ഞാൻ ആശ്രമത്തിൽ ചെന്നപ്പോൾ അവിടെയുള്ള സ്വാമിയും നമ്മുടെ മലയാളി സ്വാമി ബാംഗ്ലൂരിന് പോയെന്ന് പറഞ്ഞു. ഇതിനിടെ രാജസ്ഥാനിലെ സുഹൃത്ത് വിളിച്ചു സ്വാമി കൊടുത്ത കിഡ്നി സ്റ്റോണിനുള്ള മരുന്ന് ഗുണം ചെയ്ത വിവരം പറഞ്ഞു. സ്വാമിയെ ഒന്ന് കാണണമെന്നും ഒന്നു രണ്ട് പേർക്ക് കൂടി മരുന്ന് വേണെന്നും പറഞ്ഞു. സ്വാമി ഇപ്പോൾ സ്ഥലത്തില്ല. ഒരാഴ്ച കഴിഞ്ഞേ വരൂ. അപ്പോൾ വിളിക്കാം എന്നു പറഞ്ഞു.

ഒന്നു രണ്ട് ദിവസം കഴിഞ്ഞ് രാജസ്ഥൻഅതിർത്തിയോടു ചേർന്ന വിജയനഗറിൽ താമസിക്കുന്ന ഏക മലയാളിയായ വിജയ കുമാറിന്റെ അടുത്ത് ഈ സ്വാമി രണ്ടു ദിവസമുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. രാജസ്ഥാനിലെ പല സ്ഥലങ്ങളിലും ഈ സ്വാമിയെ കണ്ടതായി മലയാളി കളിൽ നിന്ന് വിവരം ലഭിച്ചു. ആശ്രമത്തിൽ ബാഗ് വെച്ചിട്ട് പോയിരിക്കുന്നതുകൊണ്ട് തിരികെ വരുമെന്ന പ്രതീക്ഷ എനിക്കും അവിടെയുള്ള സ്വാമിക്കും ഉണ്ടായിരുന്നു. ഒരു മാസത്തിന് ശേഷം ഞാനും എന്റെ സുഹൃത്തുകളും കൂടി വിജയനഗർ റോഡ് സൈഡിലുള്ള കടയിൽ ഇരിക്കുമ്പോൾ ഒരു ബൈക്ക് അതു വഴി കടന്നു പോയി. ഞാൻ നോക്കിയപ്പോൾ വെള്ള വസ്ത്രവും നമ്മുടെ സ്വാമി അതിന്റെ പിന്നിലിരിക്കുന്നു. എന്നെ കണ്ട് അദ്ദേഹം മുഖം തിരിച്ചു. ഞാൻ കൊടുത്ത ബാഗ് അദ്ദേഹത്തിന്റെ തോളിൽ കിടപ്പുണ്ടായിരുന്നു. എനിക്ക് സംശയം തോന്നി. എന്തു കൊണ്ടാണ് എന്നെ കണ്ടിട്ടും സ്വാമി മിണ്ടാതെ പോയത്?. ആശ്രമത്തിലെ സ്വാമിയെ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞു. ബാഗ് ഇരിക്കുന്നതു കൊണ്ട് വരുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനിടെ ഞാൻ നാട്ടിൽ വന്നു.

ആ സമയത്ത് വീണ്ടും സുകുമാരക്കുറുപ്പ് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. കുറുപ്പ് എന്ന് സംശയിക്കുന്നയാളെ പിടിച്ചതായിരുന്നു വാർത്ത. അതിനൊപ്പം കൊടുത്തിരുന്ന ഫോട്ടോ കണ്ട ഞാൻ ഞെട്ടിപ്പോയി. എനിക്കൊപ്പം താമസിച്ചിരുന്ന സ്വാമി ശങ്കര ഗിരി ഗിരി തന്നെയായിരുന്നു അത്. മുടി നരച്ചിട്ടുണ്ട് എന്നത് മാത്രമാണ് വ്യത്യാസം. ആശ്രമത്തിലിരിക്കുന്ന ബാഗിൽ നിന്നും എന്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് വിചാരിച്ചു. ജോലി സ്ഥലത്ത് പോയിട്ട് കൂടുതൽ തെളിവ് ശേഖരിച്ചിട്ട് പൊലീസിനെ അറിയിക്കാമെന്ന് കരുതി. അങ്ങനെ ജോലി സ്ഥലത്ത് മടങ്ങിയെത്തിയ ഉടൻ തന്നെ ആശ്രമത്തിൽ പോയി എന്റെ കൈയിൽ കരുതിയിരുന്ന ഫോട്ടോ ആശ്രമത്തിലെ സ്വാമിയെ കാണിച്ചു. സ്വാമി പറഞ്ഞു ഇത് നമ്മുടെ ആശ്രമത്തിൽ താമസിച്ച മലയാളി സ്വാമിയാണല്ലോ? പത്രത്തിൽ എങ്ങനെ ഫോട്ടോ വന്നു.

ഞാൻ കാര്യമെല്ലാം പറഞ്ഞു മനസിലാക്കി. അവിടെയിരുന്ന അദ്ദേഹത്തിന്റെ ബാഗ് പരിശോധിച്ചാൽ എന്തെങ്കിലും കൂടുതൽ തെളിവ് ലഭിക്കുമെന്ന് എനിക്ക് തോന്നി. അത് കാലി ബാഗ് ആയിരുന്നുവെന്നും തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അത് അവിടെ വച്ചിട്ടു പോയതായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ അവിടെയുള്ള പലരേയും ഞാൻ കാണിച്ചു. ഫോട്ടോയിലുള്ളയാളും മലയാളി സന്യാസിയും ഒരാളാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. ഞങ്ങൾ പല സ്ഥലങ്ങളിലും തിരക്കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഞാൻ നാട്ടിൽ വന്ന സമയം ഈ വിവരങ്ങൾ എല്ലാം ആലപ്പുഴ എസ്‌പി ഓഫീസിൽ പോയി എസ്‌പിയെ നേരിൽ കണ്ട് പറഞ്ഞു. തെളിവുകളും കൈമാറി. സ്വാമിയുടെ കൈവശം ഒരു എച്ച്എംടി വാച്ചുണ്ടായിരുന്നു. എന്റെ കൈയിലണുട്ായിരുന്ന ടൈറ്റാൻ വാച്ച് വാങ്ങിയ ശേഷം അത് സ്വാമി എനിക്ക് തന്നിരുന്നു.

ഇതൊക്കെ തെളിവായി ഞാൻ പൊലീസിൽ നൽകി. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങി. ഇതുമായി ബന്ധപ്പെട്ട് ആരും പിന്നെ വിളിച്ചില്ല. ഈ വിവരങ്ങൾ കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്തുകൾഅയച്ചു. ആരുംബന്ധപ്പെട്ടില്ല. എനിക്ക് നാട്ടിൽ ജോലി കിട്ടിയതിനാൽ ഞാൻ നാട്ടിൽ മടങ്ങി വന്നു. പിന്നെ ആ വ്യക്തിയെ ക്കുറിച്ച വിവരമൊന്നുംലഭിച്ചില്ല.അങ്ങനെയിരിക്കുമ്പോഴാണ് സുകുമാരക്കുറുപ്പിന്റെ അയൽവാസിയായ ആർമിയിൽ ഋഷികേശിൽ ജോലി ചെയ്യുന്ന ഏലിയാമ്മ സുകുമാരക്കുറുപ്പിനെ കണ്ടത്. മലയാളം പത്രം കിട്ടുന്ന കടയിൽ നിൽക്കുമ്പോഴാണ് കുറുപ്പിനെ കണ്ടത്. ഏലിയാമ്മ കുറുപ്പല്ലേ എന്ന് ചോദിച്ചപ്പോൾ പൈട്ടന്ന് ഹിന്ദിയിൽ എന്തോ അറിയില്ല എന്ന് മറുപടി പറഞ്ഞ് ഓടി മറഞ്ഞു.

അവിടെയാണ് അവസാനമായി കണ്ടതായി വിവരം ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ വളരെ നിസാരമായി കണ്ടുപിടിക്കാൻ സാധിക്കും. സുകുമാരക്കുറുപ്പിന്റെ ഉയരം പൊലീസ് പറയുന്നത് തെറ്റാണ്. പൊലീസ് പറയുന്ന ഉയരം അഞ്ചടി എട്ടിഞ്ചിൽ കൂടുതലാണ്. എനിക്ക് അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുണ്ട് എന്റെ ചെവിയുടെ താഴെമാത്രമേ ഞാൻ കണ്ട സുകുമാരക്കുറുപ്പിന് ഉയരമുള്ളു.അന്വേഷണ ഉദ്യേഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഔദ്യോഗിക രേഖയിൽ ഉയരം കൂട്ടി കാണിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. സുകുമാരക്കുറുപ്പിനെ കണ്ട സമയം ക്യാമറ മൊബൈൽ ഒന്നും അത്ര പ്രചാരത്തിലില്ല. അതു കാരണം ചിത്രം എടുത്ത് സൂക്ഷിക്കാനും കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP