Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടത് സംഘടനാ നേതാവിനെ സ്ഥലം മാറ്റി; വാട്സാപ്പ് ഗ്രൂപ്പിൽ സറ്റേഷനറി വകുപ്പ് മേധാവിക്ക് ഭീഷണി; മണിക്കൂറുകൾക്കുള്ളിൽ പൊതുസ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി വകുപ്പ് മേധാവി മുട്ടുമടക്കി; പിണറായി ഭരിക്കുമ്പോൾ എല്ലാം നിശ്ചയിക്കുന്നത് ഇടത് സംഘടനാ നേതാക്കൾ; സാക്ഷാൽ രാജുനാരായണ സ്വാമിയും തോൽവി സമ്മതിക്കുമ്പോൾ

ഇടത് സംഘടനാ  നേതാവിനെ സ്ഥലം മാറ്റി; വാട്സാപ്പ് ഗ്രൂപ്പിൽ സറ്റേഷനറി വകുപ്പ് മേധാവിക്ക് ഭീഷണി; മണിക്കൂറുകൾക്കുള്ളിൽ പൊതുസ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി വകുപ്പ് മേധാവി മുട്ടുമടക്കി; പിണറായി ഭരിക്കുമ്പോൾ എല്ലാം നിശ്ചയിക്കുന്നത് ഇടത് സംഘടനാ നേതാക്കൾ; സാക്ഷാൽ രാജുനാരായണ സ്വാമിയും തോൽവി സമ്മതിക്കുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം : സ്റ്റേഷനറി വകുപ്പിൽ പൊതുസ്ഥലമാറ്റ പട്ടികയിൽ ഇടതുപക്ഷ സംഘടനയായ കെ.ജി.ഒ.എ നേതാവിനെ ഉൾപ്പെടുത്തിയതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരവ്് റദ്ദാക്കേണ്ടി വന്നു. ജില്ലാ സ്റ്റേഷനറി ഓഫീസർമാരുടെയും സീനിയർ ക്ലർക്കുമാരുടെയും സ്ഥലം മാറ്റ ഉത്തരവാണ് ഇറക്കിയതിനേക്കാൾ വേഗത്തിൽ പിൻവലിച്ചത്. ഈമാസം 17ന് ഇറങ്ങിയ ഉത്തരവാണ് 18ന് ഉച്ചയോടെ പിൻവലിച്ചത്. 15 പേരായിരുന്നു പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ മലയോര ജില്ലയെ പ്രതിനിധീകരിക്കുന്ന ഓഫീസറെ മറ്റൊരു ജില്ലയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് രംഗം മാറിയത്.

ഉത്തരവ് തെറ്റാണെന്നും കെ.ജി.ഒ.എ നേതാക്കളെ സ്ഥലം മാറ്റുന്നത് ശരിയല്ലെന്നും ഈ നേതാവ് സ്റ്റേഷനറി വകുപ്പ് മേധാവി ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞു. ഇത് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പരിഹാരം അവിടെയുണ്ടാകുമെന്നും പറഞ്ഞു. മറ്റ് സംഘടനാ നേതാക്കൾ അത് കൈയടിച്ച് പാസക്കുകയും ചെയ്തു. 17ന് വൈകിട്ടിറങ്ങിയ ഉത്തരവിനെതിരെ അന്നേദിവസം രാത്രിയിലായിരുന്നു പോസ്റ്റ്. പിറ്റേന്ന് ആ സമയം ആകുന്നതിന് മുൻപേ സ്റ്റേഷനറി കൺട്രോളർ ഉത്തരവിറക്കി തടിയൂരുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിച്ചല്ല സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയതെന്നാണ് സംഘടനാ നേതാക്കളുടെ വാദം. നിലവിലുള്ള സ്ഥലത്ത് മൂന്നുവർഷം പൂർത്തിയാക്കിയവരെയാണ് ഭരണപരമായ സൗകര്യത്തിനായി മാറ്റിയതെന്ന് വകുപ്പും വിശദീകരിക്കുന്നു.

എന്നും കർശന നിലപാടുകളിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. കേന്ദ്ര സർക്കാരിനെ പോലും വിറപ്പിച്ച ഐഎഎസ് സിങ്കമാണ് അദ്ദേഹം. അങ്ങനെയുള്ള രാജു നാരായണ സ്വാമിയാണ് ഇവിടെ തോൽവി സമ്മതിക്കുന്നതെന്നാണ് വസ്തുത. ഇടതു പക്ഷ സംഘടനകളുടെ നിലപാടുകൾ അംഗീകരിക്കുകയാണ് രാജു നാരായണ സ്വാമി. പിണറായി സർക്കാരിന്റെ തുടർഭരണം നൽകുന്ന രാഷ്ട്രീയ കരുത്താണ് യൂണിയനുകളുടെ ശക്തി കൂട്ടുന്നത്. ഇത് രാജു നാരായണ സ്വാമിയും അംഗീകരിക്കുകയാണെന്നതാണ് ഉയരുന്ന വിലയിരുത്തൽ.

മേൽതട്ടിലെ തീരുമാനങ്ങൾക്കെതിരെ വകുപ്പിലെ ഉന്നതരായ നേതാക്കൾ രംഗത്ത് എത്തുന്നത് ഇത് ആദ്യമല്ല. രണ്ടാഴ്ച മുൻപ് സ്റ്റേഷനി വകുപ്പിലെ നേതാക്കൾ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയുടെ കസേര തെറിപ്പിക്കണമെന്ന് വകുപ്പിന്റെ ഔദ്ധ്യോഗിക യോഗത്തിൽ പറഞ്ഞിരുന്നു. പേപ്പർ ഫയലുകൾ അപ്രസക്തമായികൊണ്ടിരിക്കുന്ന കാലത്ത് സ്റ്റേഷനറി വകുപ്പിന്റെ പ്രവർത്തനം വെട്ടിചുരുക്കി സർക്കാരിന് പ്രതിമാസമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ സർക്കാർ നിർദ്ദേശപ്രകാരം താഴേതട്ടിലേക്ക് രാജു നാരായണ സ്വാമി നിർദ്ദേശം നൽകിയിരുന്നു.

ഇത് പ്രകാരം സ്റ്റേഷനറി കൺട്രോളറോട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തീരുമാനം അറിയിക്കാൻ രാജു നാരായണ സ്വാമി മെയ്‌ മാസം 30നാണ് നിർദ്ദേശം നൽകിയത്. പിന്നാലെയാണ് ജൂൺ മൂന്ന് വെള്ളിയാഴ്ച ഓൺലൈനായി യോഗം ചേർന്നത്. തസ്തികകൾ വെട്ടിക്കുറയ്ക്കാനോ ഓഫീസുകളുടെ നിലവിലെ സ്ഥിതി മാറ്റാനോ അനുവദിച്ചാൽ ഭാവിയിൽ വകുപ്പ് ഇല്ലാതാകുമെന്നായിരുന്നു ചിലരുടെ നിരീക്ഷണം. നടപടിയുമായി മുന്നോട്ട് പോയാൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജു നാരായണ സ്വാമിയെ മാറ്റാമെന്നും അതിനുള്ള ബന്ധങ്ങളുള്ളവർ ഇവിടെയുണ്ടെന്നും മധ്യകേരളത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതോടെ പുനക്രമീകരണവുമായി സഹകരിക്കേണ്ടതില്ലെന്ന് പൊതുവായ തീരുമാനമാണ് യോഗത്തിലുണ്ടായത്.

ഭാരിച്ച ജോലികളില്ലാതെ പ്രതിമാസം ലക്ഷങ്ങൾ ശമ്പളമായും മറ്റ് ആനുകൂല്യമായും വാങ്ങുന്നവർക്ക് പുനക്രമീകരണം നടന്നാൽ ഈ വകുപ്പിൽ നിന്ന് മാറേണ്ടിവരും. മറ്റേതെന്തിലും വകുപ്പിലെത്തിയാൽ ഇതുപോലെ ആവില്ല സ്ഥിതി ഇത് മനസിലാക്കിയാണ് ഉദ്യോഗസ്ഥർ ഒന്നടങ്കം പുനക്രമീകരണത്തെ എതിർത്തത്. ഇ ഓഫീസ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്നതോടെ പേപ്പറിന്റേയും ഫയൽ ബോർഡിന്റേയും ഉപയോഗം കുറയുന്ന സാഹചര്യത്തിലും കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പർച്ചേസ് നടത്തപ്പെടുമ്പോൾ കേന്ദ്രീകൃത പർച്ചേസ് സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നതും കണക്കിലെടുത്താണ് സ്റ്റേഷനറി വകുപ്പിനെ വെട്ടിചുരുക്കാനുള്ള നിർദ്ദേശങ്ങൾ സമിതി മുന്നോട്ട് വച്ചത്.

സ്റ്റേഷനറി സാധനങ്ങൾ വാങ്ങി തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സർക്കാർ ഓഫീസുകളിൽ എത്തിക്കുന്നതിന് പകരം അതാത് സ്ഥാപനങ്ങൾ സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതാണ് നല്ലതെന്നും സമിതി കണ്ടെത്തി. സ്റ്റേഷനറി വകുപ്പിൽ നിലവിലുള്ള പല തസ്തികകളും കാലഹരണപ്പെട്ടിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്,ഷൊർണൂർ എന്നിവിടങ്ങളിലുള്ള മേഖലാ ഓഫീസുകളെ ജില്ലാ ഓഫീസുകളാക്കി മാറ്റണമെന്നും ഈ ഓഫീസുകളുടെ ചുമതലയുള്ള നാല് അസിസ്റ്റന്റ് കൺട്രോളർ തസ്തികകളും വേണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ.

42500-87000 എന്ന ശമ്പള സ്‌കെയിലാണ് അസിസ്റ്റന്റ് കൺട്രോളർമാരുടേത്. ഇതോടൊപ്പം എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്ന സ്റ്റേഷനറി സാധനങ്ങളുടെ കണക്കെടുക്കാൻ ചുമതലയുള്ള സ്റ്റേഷനറി ഇൻസ്‌പെക്ടർ തസ്തികയും അപ്രസക്തമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. പല സർക്കാർ സ്ഥാപനങ്ങളും സ്റ്റേഷനറി ക്വാട്ട ഇല്ലാതാകാതിരിക്കാൻ വേണ്ടി പേരിന് മാത്രമാണ് സാധനങ്ങൾ വാങ്ങുന്നത്. ഇവരെ നിരീക്ഷിക്കുന്ന സ്റ്റേഷനറി ഇൻസ്‌പെക്ടർമാർക്ക് 36600-79200 എന്നതാണ് ശമ്പള സ്‌കെയിൽ. ലക്ഷങ്ങളാണ് ശമ്പളയിനത്തിൽ മാത്രം അനാവശ്യമായി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP