Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് മിംസിൽ മുൻഭാര്യയ്ക്ക് നേരെ സിദ്ദിഖിന്റെ ആക്രമണം; ക്യാന്റീനിലെ ഗ്ലാസും മറ്റും കോൺഗ്രസ് നേതാവ് തകർത്തെന്നും പരാതി; എല്ലാം രണ്ട് മക്കളെ സാക്ഷി നിറുത്തി; എല്ലാം മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ച് നസീമ

കോഴിക്കോട് മിംസിൽ മുൻഭാര്യയ്ക്ക് നേരെ സിദ്ദിഖിന്റെ ആക്രമണം; ക്യാന്റീനിലെ ഗ്ലാസും മറ്റും കോൺഗ്രസ് നേതാവ് തകർത്തെന്നും പരാതി; എല്ലാം രണ്ട് മക്കളെ സാക്ഷി നിറുത്തി; എല്ലാം മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ച് നസീമ

കോഴിക്കോട്:കെ പി സി സി ജനറൽ സെക്രട്ടറി ടി സിദ്ദിഖ് തന്നെ പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞ് അപമാനിച്ചെന്ന ആരോപണവുമായി മൊഴി ചൊല്ലപ്പെട്ട ഭാര്യ നസീമ വീണ്ടും രംഗത്ത്. ഇതു സംബന്ധിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നസീമ നൽകി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ചു കൊടുത്തിട്ടുണ്ട്

കോഴിക്കോട്ടെ പ്രധാന ആശുപത്രിയായ മിംസിൽ വച്ച് തന്നെയും മക്കളേയും സിദ്ദിഖ് അപമാനിച്ചതായി നസീമ മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യാഴാഴ്‌ച്ച ആശുപത്രിയിൽ പരിശോധനക്കെത്തിയപ്പോഴായിരുന്നു സംഭവം. ക്യാൻസർ ബാധിതയായ അവർ കുറച്ച് ദിവസങ്ങളായുള്ള ക്ഷീണത്തെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് മിംസിൽ സ്‌കാനിങ്ങിനും മറ്റുമായി എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ആശുപത്രി ക്യാന്റീനിൽ ഭക്ഷണം കഴിക്കാനായി മക്കൾക്കൊപ്പം എത്തിയ തന്നെ അവിടെയുണ്ടായിരുന്ന സിദ്ദിഖ് അടുത്തെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും അവർ പറയുന്നു.

മക്കൾ രണ്ട് പേരും സിദ്ദിഖിനെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇതിൽ പ്രകോപിതനായതുകൊണ്ടാകാം കെ പി സി സി ജനറൽ സെക്രട്ടറി തന്റെ നേരെ ആക്ഷേപ വാക്കുകളുമായി എത്തിയതെന്ന് കരുതുന്നതായി നസീമ പറയുന്നു. എനിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകുമെന്ന് സിദ്ദിഖ് പറഞ്ഞതായും ടീച്ചർ ആരോപിച്ചു. ക്യാന്റീനിലെ ടേബിളിൽ ഇരുന്ന ഗ്ലാസും മറ്റും സിദ്ദിഖ് മറിച്ചിട്ടു. ഈ സമയം സിദ്ദിഖിന്റെ പിതാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആളുകൾ ശ്രദ്ദിക്കാൻ തുടങ്ങിയതോടെയാണ് ടി സിദ്ദിഖ് ബഹളത്തിൽ നിന്ന് പിന്മാറിയത്. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ വെല്ലുവിളിച്ചാണ് അദ്ദേഹം പോയതെന്നും നസീമ ടീച്ചർ ആരോപിക്കുന്നു.

ഭാര്യയായിരിക്കുമ്പോഴും സിദ്ദിഖ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് മുൻപ് തന്നെ നസീമ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ കോടതി സിദ്ദിഖിനെതിരെ കേസ് എടുത്ത് കഴിഞ്ഞ ദിവസം സൻസ് അയച്ചത്. സിദ്ദിഖിനെതിരായ ആക്ഷേപങ്ങൾ ശക്തമായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കണമെന്ന് കോൺഗ്രസ്സിനകത്ത് തന്നെ ആവശ്യമുയർന്നിരുന്നു. ഇതിലെല്ലാം രോഷാകുലനായിട്ടായിരിക്കാം സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്ന് സംശയിക്കുന്നതായി കൂട്ടിച്ചേർത്തു.

ഭാര്യയുടെ ക്യാൻസർ രോഗം മുതലാക്കി വോട്ട് പിടിച്ച ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി വാർത്തയിലൂടെയാണ് പുറംലോകം അറിഞ്ഞത്. താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു നസീമ ടി സിദ്ദിഖിന് തുറന്ന കത്തെഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്യാൻസർ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തിൽ മാറ്റം വന്നത്. ഒരിക്കലും അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും നസീമ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തിയിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ സ്ത്രീയെ ഇത്ര റെഡിമെയ്ഡ് ആയി കിട്ടിയതെങ്ങനെ? ഉപ്പയുടെ വിവാഹത്തിന് മക്കളെ എങ്കിലും വിളിക്കണമായിരുന്നുവെന്നും ടി സിദ്ദിഖിനോട് തുറന്ന കത്തിൽ നസീമ ചോദിച്ചിരുന്നു. തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്. വിവാഹ മോചന വിഷയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ, ബെന്നി ബഹനാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തർത്തു തരാൻ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോൾ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കി.

നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും നസീമ പറഞ്ഞിരുന്നു. അനുസരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മക്കളെയും എന്നെയും മൊഴി ചൊല്ലാൻ നാണമില്ലേയെന്നും അവർ ചോദിച്ചു. നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന സിദ്ദിഖിന്റെ വാദത്തെയും അവർ തള്ളിക്കഞ്ഞിരുന്നു. ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് വെളിപ്പെടുത്തണമന്നും സാമ്പത്തിക ആസ്തി വെളിപ്പെടുത്തണമെന്നും നസീമ തുറന്ന കത്തിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് ടി സിദ്ദിഖും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയും മറുനാടൻ മലയാളിയിലൂടെയും തങ്ങളുടെ വശം വിശദീകരിച്ച് ഇരുവരും രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിദ്ദിഖിന്റെ രണ്ടാമത്തെ ഭാര്യയുടെ മുൻ ഭർത്താവും രംഗത്തെത്തിയിരുന്നു.

നസീമയെ മൊഴിചൊല്ലിയതിന് ശേഷം പി എ ഷറഫുന്നീസയെന്ന യുവ എഴുത്തുകാരിയെയാണ് സിദ്ദിഖ് വിവാഹം ചെയ്തത്. തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ദിഖിന് ഷറഫുന്നീസയുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണം നസീമ ഉന്നയിച്ചിരുന്നു. നസീമയുടെ വാക്കുകളെ ശരിവച്ചുകൊണ്ടാണ് ഷറഫുന്നീസയുടെ മുൻഭർത്താവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയായാണ് നസീമ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

നസീമയുടെ പരാതിയുടെ പൂർണ്ണ രൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി എന്നിവരുടെ സമക്ഷത്തിലേക്ക് , KPCC ജനറൽസെക്രട്ടറി ശ്രീ. ടീ .സിദ്ദിഖിന്റെ മുൻ ഭാര്യ , നസീമ സമർപ്പിക്കുന്ന പരാതി .

Sirs,

ഇന്ന് രാവിലെ കോഴിക്കോട് MIMS ആശുപത്രിയിൽ വച്ചുണ്ടായ ദുരനുഭവങ്ങൾ മുൻനിർത്തി ഞാൻ കോഴിക്കോട് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയാണ് ചുവടെ കൊടുത്തിരിക്കുന്നത് . നീതിയുക്തമായും , നിയമപരമായും സിദ്ദിഖിനെതിരെ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു .

ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ട് മുൻപാകെ , നസീമ .ജെ , തുവ്വക്കോട് (വീട്), മേരിക്കുന്നു .പി .ഓ , കോഴിക്കോട് 12 സമർപ്പിക്കുന്ന പരാതി .

സർ ,

ഞാൻ റഹ്മാനിയ വോക്കെഷനൽ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപികയും , KPCC ജനറൽ സെക്ക്രട്ടരി ശ്രീ. ടീ സിദ്ദിഖിന്റെ മുൻഭാര്യയുമാണ് . എനിക്ക് നേരെ നടന്ന ഗാർഹിക പീഡനങ്ങളുടെയും , നിയമവിരുദ്ധമായ വിവാഹ മോചനത്തിന്റെയും , എന്റെ സ്വർണ്ണവും , പണവും ചൂഷണം ചെയ്തതിന്റെയും പേരിൽ കോഴിക്കോട് ഒന്നാംക്ലാസ് ജഡീശ്യൽ മജിസ്‌ട്രേറ്റ് കോടതി ശ്രീ. സിദ്ദിഖിനെതിരെ ,ഒന്നാം പ്രതിയാക്കി കേസെടുത്തിയിരിക്കുകയാണ്. അയാളുടെ രാഷ്ട്രീയ ഭാവിയും മറ്റും ഇക്കാരണത്താൽ അനിശ്ചിതത്വത്തിലാണ് എന്നാണു മനസ്സിലാകുന്നത് ; അതിന്റെ പകപോക്കാനുള്ള തയ്യാരെടുപ്പുകളിൽ ആണ് ഇപ്പോൾ ശ്രീ. സിദ്ദിഖ്.

ഞാൻ ഒരു ക്യാൻസർ രോഗിയാണ് . രോഗത്തിന്റെഭാഗമായി എന്റെ ശരീരത്തിന്റെ അസ്വസ്ഥതകൾ കാരണം ഇന്ന് രാവിലെ ഞാൻ കോഴിക്കോട് MIMS ആശുപത്രിയിൽ സ്‌കാൻ ചെയ്യാൻ എന്റെ രണ്ടു കുട്ടികളോടൊപ്പം വന്നതായിരുന്നു . മക്കൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ കീന്റീനിൽ എത്തിയ എന്നെയും , കുട്ടികളെയും ശ്രീ. സിദ്ദിഖ് അയാളുടെ പുതിയ ഭാര്യയുടെ സഹോദരങ്ങളേയും കൂട്ടിവന്ന് അസഭ്യങ്ങൾ പറയുകയും ,കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും , സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ല എന്ന് ആക്രോശിക്കുകയും , ശരീരം കൊണ്ട് എന്നെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ അളിയന്മാരും , കൂടെ വന്നവരും ഈ സമയം അയാളുടെ കൂടെയുണ്ടായിരുന്നു .

എം .ഐ .ഷാനവാസ് എം പി യും , മറ്റൊരു KPCC സെക്രട്ടറിയായ adv. ജയന്തും , എന്റെ വക്കീലന്മാരും കൂടി ശ്രമിച്ചാലും അയാളെ ഒന്നും ചെയ്യാനാവില്ല എന്നും എന്നെയും മക്കളെയും ജീവാപായപ്പെടുത്തുമെന്നും അയാൾ ഭീഷണിപ്പെടുത്തി . ഭയന്നുപോയ എന്റെയും , മക്കളുടെയും മാനസിക നില സാധാരണ നിലയിലെത്താൻ തന്നെ മണിക്കൂറുകൾ എടുത്തു . കുട്ടികൾ ഇപ്പോഴും പേടിച്ചു വിറച്ചിരിക്കുകയാണ് .

ഇയാളുടെ ഭീഷണി മൂലം ചികിത്സക്ക് പോകാനും , മക്കളെ സ്‌കൂളിൽ വിടാനും , എനിക്ക് ജോലിക്ക് പോകാനും , സാമൂഹ്യ ജീവിതം നയിക്കാനും സാധ്യമല്ലാത്ത സ്ഥിതി സംജാതമായിരിക്കുന്നു . ഇതിനു മുന്പ് തന്നെ ഇയാളുടെ രാഷ്ട്രീയ ഗുണ്ടകളെ ഉപയോഗിച്ച് നവമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി ഇയാൾ ഉപദ്രവിക്കുകയും , തേജോവധം ചെയ്യാനും , മാനസികമായി പീഡിപ്പിക്കുവാനും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതാണ് .

ആയതിനാൽ എന്റെയും , രണ്ടു ചെറിയ കുട്ടികളുടെയും , ജീവനും സ്വൈര്യ ജീവിതത്തിനും സംരക്ഷണം നൽകാൻ പൊലീസിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകണമെന്നും , അയാൾക്കെതിരെ നിയമപരമായി സാധ്യമായ മുഴുവൻ നടപടികളും ഉണ്ടാകണമെന്നും വിനയത്തോടെ അഭ്യർത്ഥിക്കുന്നു .

എന്ന് ,
നസീമ . ജെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP