Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു

തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു

ആർ പീയുഷ്

കണ്ണൂർ: രണ്ട് ദിവസമായി കേരളം നടുങ്ങിയ വാർത്തയായിരുന്നു ഒന്നര വയസുകാരന്റെ കൊലപാതകം. പ്രതി പിതാവായിരുന്നു എന്നാണ് ആദ്യമൊക്കെ നാട്ടുകാരും മറ്റുള്ളവരും കരുതിയിരുന്നത്. എന്നാൽ, പൊലീസിന്റെ അന്വേഷണ മികവുകൊണ്ട് ആ കൃത്യം നിർവഹിച്ചത് മാതാവാണ് എന്ന് കണ്ടെത്തി. അതുവരെ മുൾമുനയിൽ നിന്ന പിതാവും പിതാവിന്റെ കുടുംബവും തങ്ങളുടെ ആ സങ്കടവും ആ നിമിഷവും മറുനാടനോട് പങ്കുവെച്ചു.

 

രണ്ടായിരത്തി പതിനാറിലാണ് താൻ ശരണ്യയെ വിവാഹം കഴിക്കുന്നതെന്ന് പ്രണവ് പറഞ്ഞു. ഇടയ്ക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നു. അങ്ങനെ അവളുടെ വീട്ടിലും തന്റെ വീട്ടിലുമായി മാറിമാറി നിൽക്കുകയായിരുന്നു. ഒരുദിവസം വീട്ടിലേക്ക തിരിച്ച് വന്നതിന് ശേഷം പിറ്റേന്ന് ആശുപത്രിയിൽ പോയ ശേഷം പറഞ്ഞത് അച്ഛൻ വിളിച്ചെന്നും വീട്ടിലേക്ക് മടങ്ങിപ്പോകണം എന്നുമായിരുന്നു. അപ്പോൾ താൻ എതിർത്തെന്നും പ്രണവ് പറയുന്നു. എന്നാൽ പോകണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു ശരണ്യ. അങ്ങനെ സ്വന്തം ഇഷ്ടത്തിന് വീണ്ടും ശരണ്യ തന്റെ വീട്ടിലേക്ക പോയി. അതിന്റെ പേരിൽ കുറച്ചുദിവസം ദേഷ്യത്തിലായിരുന്നു എന്നും പ്രണവ് പറയുന്നു.

തന്റെ സമ്മതമില്ലാതെ സ്വന്തം വീട്ടിലേക്ക ശരണ്യ പോയതിന്റെ ദേഷ്യത്തിൽ കുറച്ച് ദിവസം പിണക്കത്തിലായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും രണ്ടാളും പോയില്ല. രണ്ട് മൂന്ന മാസത്തിന് ശേഷമാണ് അവിടെ താൻ നിൽക്കാൻ പോയതെന്നും വിയാന്റെ പിതാവ് പറഞ്ഞു. ശരണ്യ വിളിച്ച് വരുന്നില്ലേ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയത്. അതിന് ശേഷമാണ് ഈ സംഭവം നടന്നതെന്നും പ്രണവ് പറഞ്ഞു.

സംഭവം നടക്കുന്ന രാത്രിയിൽ താനും മകനും ഭാര്യയും ഒരുമിച്ചാണ് ഉറങ്ങാൻ കിടന്നതെന്നും പ്രണവ് പറയുന്നു. പിന്നെ നല്ല ചൂടാണ് എന്ന കാരണം പറഞ്ഞ് ഭാര്യ അപ്പുറത്ത് പോയി കിടക്കുകയായിരുന്നു എന്നും മോൻ കരഞ്ഞപ്പോഴാണ് അവനെ എടുത്തുകൊണ്ട് പോയതെന്നും പ്രണവ് പറയുന്നു. രാവിലെ എഴുന്നേറ്റ ശരണ്യ മോനെവിടെ എന്ന് തന്നോട് ചോദിക്കുകയായിരുന്നു. നിന്റൊപ്പമല്ലേ അവൻ കിടന്നതെന്ന് താൻ തിരിച്ച് ചോദിച്ചു എന്നും പ്രണവ് പറഞ്ഞു. അപ്പോൾ ഏട്ടനൊപ്പമാണ് കിടത്തിയതെന്നായി ശരണ്യ. എന്നാൽ, തനിക്കറിയില്ല എന്ന പറയുകയായിരുന്നു വിയാന്റെ പിതാവ്. അങ്ങനെ വീടും പരിസരവും മുഴുവൻ തിരയുകയും കാണാതായതോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

'ശരണ്യ വീട്ടിലെല്ലാം കുഞ്ഞിനെ തിരഞ്ഞ ശേഷം കടപ്പുറത്തേക്ക് പോയി. ശരണ്യയുടെ അനിയൻ തയ്യിൽ ഭാഗത്തേക്ക് പോയി. ഞാൻ ടൗണിലെല്ലാം പരതീട്ട വന്നു'- പ്രണവ് പറയുന്നു. ശരണ്യ നല്ലയൊരു മോഷ്ടാവായിരുന്നു എന്ന് പ്രണവിന്റെ അമ്മ പ്രസീത യും മറുനാടനോട് വ്യക്തമാക്കി. മോന്റെ കയ്യിലെ ബ്രേസ്ലെറ്റും മകളുടെ മൊബൈൽ ഫോണും പണവും ഉൾപ്പെടെ മോഷ്ടിച്ചിട്ടുണ്ട് എന്ന അവർ പറഞ്ഞു. വീട്ടിൽ നിന്നും സാധനങ്ങൾ കാണാതാകുന്നതിന് പിന്നാലെ ശരണ്യ സ്വന്തം വീട്ടിലേക്ക പോകുന്നതും പതിവായിരുന്നു. 'എന്റെ സ്വന്തം മോളെ പോലെയാണ് ഞാൻ നോക്കിയിരുന്നത്. ഇതുവരെ വഴക്കൊന്നും ഇട്ടിട്ടില്ല. വീട്ടിലേക്ക് പോയത് ഗർഭിണിയായതിനെ തുടർന്നായിരുന്നു. ആരോടും പറയാതെയാണ് ഇവിടുന്ന് ഇറങ്ങിപ്പോകുകയായിരുന്നു'- പ്രസീത പറയുന്നു.

തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛൻ വത്സരാജ് കടലിൽ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭർത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അവർ ശരണ്യയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു. കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പതുക്കെ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. അപ്പോൾ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടൽക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽ ഭിത്തിയിലെ പാറകളിൽ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണർത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിഞ്ഞു.

വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയിൽ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കടൽഭിത്തിയിൽ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.

എന്നാൽ കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദനും സിറ്റി സ്റ്റേഷനിൽ സി ഐ പിആർ സതീശനും ശരണ്യയെ പൂർണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു. ഭർത്താവ് പ്രണവിന്റെ സുഹൃത്ത് നിതിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്. അവർ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു.

കുട്ടിയെയും ഭർത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി പക്ഷേ വിജയിച്ചില്ല. പ്രണവിന്റെ തലയിൽ കൊല കുറ്റം കെട്ടിവെക്കാൻ ശരണ്യ മൊഴി നൽകിയെങ്കിലും പൊലീസ് അതെല്ലാം ആഴത്തിൽ പരിശോധിച്ചു. തെളിവുകളെല്ലാം ശരണ്യയ്ക്ക് എതിരായിരുന്നു. ഒടുവിൽ പൂർണമായും കുടുങ്ങി എന്ന് വ്യക്തമായ ശരണ്യ കുറ്റം ഏറ്റുപറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP