Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഹൃദ് സദസ്സുകളിൽ പ്രത്യക്ഷപ്പെട്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രീറ്റ്‌ലിങ് വാച്ച് കയ്യിൽകെട്ടി; വിറ്റഴിക്കാൻ ശ്രമിച്ചത് അരലക്ഷത്തിനു മുകളിലുള്ള മൊബൈലുകളും; തലസ്ഥാനത്തെ സുഹൃത്തുക്കൾ അകറ്റി നിർത്തിയപ്പോൾ അപ്രത്യക്ഷനായ സന്ദീപ് വീണ്ടും എത്തിയത് സ്വപ്‌നാ സുരേഷിന്റെ പിന്തുണയോടെയുള്ള മാസ് എന്ട്രിയിലൂടെ; നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചവർ പൊലീസിനോട് പറഞ്ഞതും സന്ദീപിന്റെ പങ്ക്; നെടുമങ്ങാട്ടെ 'കാർബൺ ഡോക്ടർ' കസ്റ്റംസിന്റെ നോട്ടപ്പുള്ളി

സുഹൃദ് സദസ്സുകളിൽ പ്രത്യക്ഷപ്പെട്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രീറ്റ്‌ലിങ് വാച്ച് കയ്യിൽകെട്ടി; വിറ്റഴിക്കാൻ ശ്രമിച്ചത് അരലക്ഷത്തിനു മുകളിലുള്ള മൊബൈലുകളും; തലസ്ഥാനത്തെ സുഹൃത്തുക്കൾ അകറ്റി നിർത്തിയപ്പോൾ അപ്രത്യക്ഷനായ സന്ദീപ് വീണ്ടും എത്തിയത് സ്വപ്‌നാ സുരേഷിന്റെ പിന്തുണയോടെയുള്ള മാസ് എന്ട്രിയിലൂടെ; നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചവർ പൊലീസിനോട് പറഞ്ഞതും സന്ദീപിന്റെ പങ്ക്; നെടുമങ്ങാട്ടെ 'കാർബൺ ഡോക്ടർ' കസ്റ്റംസിന്റെ നോട്ടപ്പുള്ളി

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ കസ്റ്റംസ് അന്വേഷിക്കുന്ന സന്ദീപ് നായർ സ്വർണം കടത്ത് റാക്കറ്റിന്റെ ഭാഗമെന്നു സൂചന. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വർണം കടത്ത് മാഫിയയുമായി അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ് നായർ എന്നാണ് ലഭിക്കുന്ന സൂചന.

നാല് വർഷം മുൻപ് തന്നെ സ്വർണം കടത്ത് കേസിൽ സന്ദീപ് പ്രതിയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നടിയും നർത്തകിയുമായ ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികൾ സ്വർണം കടത്ത് കേസുമായി ബന്ധപ്പെട്ടു ചൂണ്ടിക്കാട്ടിയത് സന്ദീപുമായുള്ള ബന്ധമാണ്. പക്ഷെ പൊലീസിന് സന്ദീപിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സന്ദീപുമായി അടുപ്പമുള്ള സരിതിന് നേർക്ക് പൊലീസിന്റെ സംശയക്കണ്ണുകൾ നീളുന്നത്.

താമസിയാതെ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദ സ്വർണ്ണക്കടത്ത് കേസിൽ സരിത് കസ്റ്റംസ് പിടിയിലുമായി. സരിത് പിടിയിലായപ്പോൾ ആദ്യം വെളിപ്പെടുത്തിയത് സ്വപ്നയുമായുള്ള തന്റെ ബന്ധമാണ്. ഇതോടൊപ്പം തന്നെയാണ് സരിത് സന്ദീപുമായുള്ള ബന്ധവും വെളിപ്പെടുത്തിയത്. കസ്റ്റംസ് തിരയാൻ തുടങ്ങിയതോടെ സ്വപ്നയ്ക്ക് പിന്നാലെ സന്ദീപും അപ്രത്യക്ഷനായി.

തലസ്ഥാന നഗരിയിൽ പലരുമായും അടുപ്പമുള്ളയാളാണ് സന്ദീപ് നായർ. ഈ ബന്ധം വെച്ച് മുൻപ് നടന്ന സ്വർണം കടത്ത് കേസിൽ നിന്നും തലയൂരാൻ ഇയാൾ കസ്റ്റംസിനെ സമീപിച്ചിരുന്നു. സന്ദീപ് സഹായം തേടിയതനുസരിച്ച് സന്ദീപുമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിയ വ്യക്തിയോട് കസ്റ്റംസ് അന്ന് പറഞ്ഞത് ഇയാൾ പിടികിട്ടാപ്പുള്ളിയാണെന്നാണ്. കസ്റ്റംസിനടുത്ത് എത്തിച്ചതിനാൽ തത്കാലം അറസ്റ്റ് ചെയ്യുന്നില്ലെന്നും എന്നാൽ പിന്നീട് സന്ദീപിനെ അറസ്റ്റ് ചെയ്യും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്.

സന്ദീപിനോപ്പം എത്തിയ ആളെ ഞെട്ടിച്ച രീതിയിലുള്ള സംസാരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയത്. തിരികെ വന്നപ്പോൾ സന്ദീപിന്റെ സുഹൃത്തുക്കൾക്ക് ഇയാൾ മുന്നറിയിപ്പ് നൽകി. കാഞ്ഞപുള്ളിയാണ് സന്ദീപ്. നിങ്ങൾ കയ്യൊഴിക്കുകയാണ് നല്ലതെന്നെന്നായിരുന്നു കസ്റ്റംസിൽ നിന്ന് ലഭിച്ച ഉപദേശം. ഇതോടെയാണ് സന്ദീപിനെ സുഹൃത്തുക്കളിൽ പലരും അകറ്റി നിർത്താൻ തുടങ്ങിയത്.

തിരുവനന്തപുരം പ്രസ് ക്ലബിനു സമീപമുള്ള ഒരു ഹോട്ടൽ പരിസരമായിരുന്നു മുൻപ് സന്ദീപിന്റെ ക്യാമ്പ്. ഇവിടെ വച്ചാണ് പലർക്കും സന്ദീപിനെ അറിയാവുന്നത്. വിലകൂടിയ മൊബൈൽ ഹാന്റ് സെറ്റുകൾ വിറ്റഴിക്കുകയായിരുന്നു സന്ദീപിന്റെ മുഖ്യ പരിപാടി. അരലക്ഷത്തിനു മുകളിൽ വില മതിക്കുന്ന മൊബൈലുകളാണ് സന്ദീപ് വിറ്റഴിക്കാൻ ശ്രമിച്ചിരുന്നതെന്നു സന്ദീപുമായി അടുപ്പമുണ്ടായിരുന്നവർ മറുനാടനോട് പറഞ്ഞു. അന്ന് തന്നെ സന്ദീപിനെക്കുറിച്ച് പലർക്കും വശപ്പിശക് തോന്നിയിരുന്നു.

ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രീറ്റ്‌ലിങ് വാച്ചുകൾ ആണ് സന്ദീപ് ധരിച്ചിരുന്നത്. എവിടെ നിന്നാണ് വിലപിടിപ്പുള്ള മൊബൈലുകൾ ലഭിക്കുന്നതെന്നു സന്ദീപ് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. അവിടെ നിന്ന് പിന്നെ കണ്ണഞ്ചിക്കുന്ന വേഗതയിലാണ് സന്ദീപിന്റെ വളർച്ച. സന്ദീപ് സുഹൃദ് സദസുകളിൽ നിന്നും പിന്നീട് അപ്രത്യക്ഷനായി. സന്ദീപിനെക്കുറിച്ച് പിന്നീട് പലർക്കും വിവരം ലഭ്യമായിരുന്നില്ല. ആ സമയം തന്നെ സ്വർണക്കടത്ത് കേസിൽ സന്ദീപ് പ്രതിചേർക്കപ്പെട്ടിരുന്നു. സ്വാധീന ശക്തിയുള്ളവരുമായി ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കനായിരുന്നു സന്ദീപ് എന്നാണ് ലഭിക്കുന്ന വിവരം. ഈ ബന്ധങ്ങൾ തന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി സന്ദീപ് മടിച്ചിരുന്നുമില്ല.

സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ കസ്റ്റംസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ തന്നെ മുങ്ങിയ സന്ദീപ് എവിടെയുണ്ടെന്ന സൂചനകൾ ലഭ്യമല്ല. ഇപ്പോൾ കസ്റ്റംസ് പിടിയിലുള്ള സരിത് എല്ലാം വെളിപ്പെടുത്തുമെന്നു സന്ദീപ് ഭയക്കുന്നതായി സൂചനയുണ്ട്. യുഎഇ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പല വിവരങ്ങളും സരിത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദ സ്വർണക്കടത്ത് കേസിൽ സരിത് കസ്റ്റംസ് പിടിയിലാവുകയും സ്വപ്ന ഒളിവിലാകുകയും ചെയ്ത സമയത്ത് തന്നെ സന്ദീപും മുങ്ങിയിരുന്നു. ഇപ്പോൾ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം സ്പീക്കർ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഈ സാഹചര്യത്തിലാണ് സന്ദീപിനെതിരെ അന്വേഷണം നീണ്ടത്. ഇതിനിടെയാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കുന്നത്.

ഇവർക്ക് സ്വർണ്ണകടത്തിൽ പങ്കുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായർ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോൺ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാർക്ക് അറിയില്ല. സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സന്ദീപ് നായർക്കെതിരെ അന്വേഷണം. സ്വപ്ന ഒളിവിൽ പോയതിന് പിന്നാലെ സന്ദീപിനെ കാണാതായത് ദുരൂഹമാണ്.

2019 ഡിസംബർ 31-നാണ് നെടുമങ്ങാട്ടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടച്ചടങ്ങിൽ സ്പീക്കർ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കർ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്കർ തള്ളിക്കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപിനെ കസ്റ്റംസ് അന്വേഷിക്കാൻ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP