Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സജി ചെറിയാന്റെ പ്രസംഗത്തിലെ ഓരോ വരിയും പ്രത്യേകം പ്രത്യേകം എടുത്ത് നിയമ വിദഗ്ദ്ധർ പരിശോധിക്കും; കോടതിയിൽ വാദിച്ച് ജയിക്കാനുള്ള പോയിന്റ് കിട്ടിയാൽ സജി ചെറിയാൻ രക്ഷപ്പെടും; മല്ലപ്പള്ളിയിലെ നാക്കു പിഴയിൽ കൂടുതൽ കരുതൽ എടുക്കാൻ സിപിഎം; നാളത്തെ സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം; മന്ത്രിയെ പിണറായി കൈവിടില്ല; ഭരണഘടനാ വിവാദത്തെ പ്രതിരോധിക്കാൻ തീരുമാനം

സജി ചെറിയാന്റെ പ്രസംഗത്തിലെ ഓരോ വരിയും പ്രത്യേകം പ്രത്യേകം എടുത്ത് നിയമ വിദഗ്ദ്ധർ പരിശോധിക്കും; കോടതിയിൽ വാദിച്ച് ജയിക്കാനുള്ള പോയിന്റ് കിട്ടിയാൽ സജി ചെറിയാൻ രക്ഷപ്പെടും; മല്ലപ്പള്ളിയിലെ നാക്കു പിഴയിൽ കൂടുതൽ കരുതൽ എടുക്കാൻ സിപിഎം; നാളത്തെ സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം; മന്ത്രിയെ പിണറായി കൈവിടില്ല; ഭരണഘടനാ വിവാദത്തെ പ്രതിരോധിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി പുലിവാൽ പിടിച്ച മന്ത്രി സജി ചെറിയാനെ രക്ഷിക്കാൻ വിശദ നിയമ പരിശോധനയ്ക്ക് സിപിഎം. സജി ചെറിയാന്റെ പ്രസംഗത്തിലെ ഓരോ വരിയും ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന നിയമ വിദഗ്ദ്ധർ പരിശോധിക്കും. ഓരോ വരിയും എടുത്ത് പ്രത്യേക വിശകലനം ചെയ്താൽ അതിൽ ഭരണഘടനാ വിരുദ്ധയെന്ന പദം ഒഴിവാക്കാനാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കിട്ടിയ നിയമോപദേശം. കോടതിയിലും സജി ചെറിയാനെതിരായ കേസ് നിലനിൽക്കില്ലെന്നാണ് കിട്ടിയ ഉപദേശം. ഈ വിഷയത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ഇടപെടാനാകില്ലെന്നും മുഖ്യമന്ത്രിയെ വിദഗ്ദ്ധർ ബോധിപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമവിദഗ്ധരുടെ കൂട്ടം സജി ചെറിയാന്റെ പ്രസ്താവന പരിശോധിക്കുന്നത്.

ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വം എ.ജി.യിൽ നിന്ന് നിയമോപദേശം തേടിയത്. എജിയാണ് കൂടുതൽ വിശദമായി പ്രസംഗം പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത്. ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഓരോ വരിയും ഇഴ കീറി അഡ്വക്കേറ്റ് ജനറലും മറ്റ് നിയമ വിദഗ്ധരും പരിശോധിക്കും. അതിന് ശേഷം നിയമ പ്രശ്‌നങ്ങളുണ്ടെങ്കിൽ രാജി എന്നതാണ് സിപിഎം നിലപാട്.

മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിക്കഴിഞ്ഞു. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ കീഴ് വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പതിനഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പൊലീസ് ഇക്കാര്യത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഈ ഹർജിയിൽ കോടതി എടുക്കുന്ന തീരുമാനവും നിർണ്ണായകമാകും.

വെറുമൊരു നാക്കു പിഴയിൽ സംഭവിച്ചതാണ് തെറ്റെന്ന പ്രസ്താവനയാണ് അവൈലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാൻ അവതരിപ്പിച്ചത്. കരുതൽ ഉണ്ടായില്ലെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയന്റെ നടത്തുകയും ചെയ്തു. മിക്ക അംഗങ്ങളും സജി ചെറിയാനെ കുറ്റപ്പെടുത്തി. രാജി സന്നദ്ധതയും മന്ത്രി അറിയിച്ചു. എന്നാൽ രാജി ഉടൻ വേണ്ടെന്നായിരുന്നു തീരുമാനം. രാജി ആവശ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ (വ്യാഴാഴ്ച) തീരുമാനമെടുക്കും. ഇന്ന് ചേർന്ന അവയ്ലബിൾ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായെങ്കിലും അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ സമ്പൂർണ്ണ സെക്രട്ടറിയേറ്റ് യോഗത്തിൽ മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. വിശദ നിയമോപദേശം കൂടി കിട്ടാനാണ് ഇത്. സജി ചെറിയാൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് അഭിപ്രായമാണ് നേതൃത്വത്തിന് പൊതുവേയുള്ളതെന്നാണ് ലഭിക്കുന്ന സൂചന.

അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിക്കെതിരെ വിമർശനം ഉയർന്നു. എതിരാളികൾക്ക് ആയുധം നൽകുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് തന്റെ വിമർശനം ലക്ഷ്യം വെച്ചിരുന്നതെന്ന് സജി ചെറിയാൻ നേതാക്കളോട് ആവർത്തിച്ചു. ഇത് പറയുന്നതിനിടെ ഉണ്ടായ നാക്കു പിഴയാണ് പ്രശ്‌നമായതെന്നും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സിപിഎം. അവയ്‌ലബിൾ സെക്രട്ടറിയേറ്റിലേക്ക് പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു.

രാജിവെക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്‌നമെന്നും സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സജി ചെറിയാൻ ചോദിച്ചു. വിവാദത്തിൽ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിവാദ പരാമർശങ്ങളിൽ സിപിഎം. കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. സംസ്ഥാന ഘടകം ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കട്ടെ എന്നാണ് അവരുടെ നിലപാട്. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിശദീകരിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദപരാമർശം നടത്തിയത്. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമർശനങ്ങളും മന്ത്രിയുടെ രാജിക്കായി മുറവിളി ഉയർത്തുകയായിരുന്നു.

ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്. ഉദ്ദേശ്യം നല്ലതാണെന്നും നാക്കുപിഴയാണ് മന്ത്രിക്കു സംഭവിച്ചതെന്നും വിശദീകരിച്ച് കഴിഞ്ഞ ദിവസം സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സജി ചെറിയാനെ ന്യായീകരിച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP