Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ടയറിന് കാഞ്ഞങ്ങാട്ട് 200 രൂപയെങ്കിൽ കാസർഗോട്ട് 250 രൂപ; സ്വർണ്ണ പണയ നോട്ടീസ് കൈയിൽ കരുതുന്നത് കൈക്കൂലിയിൽ കണക്കുണ്ടാക്കാൻ; പണം കൈമാറ്റം ട്രെയിനിലും; ഇടനിലക്കാരായി ബന്ധുക്കളും സുഹൃത്തുക്കളും; ലൈസൻസിന് കൈക്കൂലി നിർബന്ധം; ആർ ടി ഒ എന്നാൽ കൈക്കൂലി ഓഫീസാകുമ്പോൾ

ഒരു ടയറിന് കാഞ്ഞങ്ങാട്ട് 200 രൂപയെങ്കിൽ കാസർഗോട്ട് 250 രൂപ; സ്വർണ്ണ പണയ നോട്ടീസ് കൈയിൽ കരുതുന്നത് കൈക്കൂലിയിൽ കണക്കുണ്ടാക്കാൻ; പണം കൈമാറ്റം ട്രെയിനിലും; ഇടനിലക്കാരായി ബന്ധുക്കളും സുഹൃത്തുക്കളും; ലൈസൻസിന് കൈക്കൂലി നിർബന്ധം; ആർ ടി ഒ എന്നാൽ കൈക്കൂലി ഓഫീസാകുമ്പോൾ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: ഡ്രൈവിങ് ടെസ്റ്റിന്റെ പേരിൽ കാഞ്ഞങ്ങട് സബ് ആർടിഓഫീസിൻ കീഴിൽ നടന്നിരുന്നത് പകൽ കൊള്ള. ഡ്രൈവിങ് സ്‌കൂൾ ഏജന്റുമാരെ ഉപയോഗിച്ച് കാഞ്ഞങ്ങാട് ആർടിഒ ഉദ്യോഗസ്ഥർ നടത്തിയത് കായംകുളം കൊച്ചൂണ്ണിയെപ്പോലും തോൽപ്പിക്കുന്ന തരത്തിലുള്ള കൊള്ളയാണെന്നാണ് ഡ്രൈവിങ് സ്‌കൂൾ അധികൃതർ ആരോപിക്കുന്നത്.

'ഇത്തരക്കാരോട് പ്രതികരിച്ചാൽ പിന്നിടൊരിക്കലും തങ്ങളുടെ കിഴിൽ ഡ്രൈവിങ്ങ് പഠിക്കാനെത്തുന്ന പഠിതാക്കളെ മോട്ടർ ഇൻസ്പെക്ടർമാർ പാസ് ആക്കി നൽകുകയില്ല . ഇവർക്ക് കൈക്കൂലി നൽകിയാലേ ഞങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളു. കാഞ്ഞങ്ങാട് ടയർ ഒന്നിന് 200 രൂപയാണ് കൈക്കൂലി. കാഞ്ഞങ്ങാട് ഒരു കാർ ലൈസൻസ് സംഘടിപ്പിക്കാൻ 800 രൂപയും മൂന്ന് ചക്രമുള്ള വാഹങ്ങൾക്ക് 600 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 400 രൂപയുമാണ് കൈക്കൂലി നൽകേണ്ടത്. അതായത് ഒരു ടയറിന് 200 രൂപ നിരക്കിൽ. ടയറുകൾ കുടും തോറും കൂടും കാസർകോട് ചാർജ് അല്പം കൂടതൽ ആണ് '

പേര് പുറത്ത് പറയരുതെന്ന് ചട്ടംകെട്ടി ഒരു ഡ്രൈവിങ്ങ് സ്‌കൂൾ പ്രതിനനിധി മറുനാടൻ മലയാളി റിപ്പോർട്ടർ ബുർഹാൻ തളങ്കരയോട് വെളിപ്പെടുത്തിയത് ഇങ്ങനെ .

ചോദ്യം : എങ്ങെനയാണ് ഇവർക്ക് കൈക്കൂലി നൽകുന്നത് ?

ഉത്തരം : ഡ്രൈവിങ്ങ് പഠിക്കാനെത്തുന്ന പഠിതാക്കളിൽ നിന്നും ഫീസിനത്തിൽ പിരിച്ചെടുക്കുന്ന തുകയോടൊപ്പം പഠിതാക്കൾ അറിയാതെ കൈക്കുലിപ്പണവും ഈടാക്കും . പഠിതാക്കളോട് കൈക്കൂലി എന്ന് പറയാൻ സാധിക്കില്ലല്ലോ . ഈ അടുത്ത കാലത്തൊന്നും കൈക്കൂലി നൽകാതെ ഒരു പഠിതാക്കളും കടന്നു പോയിട്ടില്ല .

ആർടി ഓഫീസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനുള്ള വിഹിതം ഡ്രൈവിങ്ങ് സ്‌കൂളുകൾക്ക് കൈമാറിയിട്ടുള്ളവരുടെ പേരുകൾ പ്രത്യേകമായി അടയാളപ്പെടുത്തി ഉദ്യോഗസ്ഥന്മാർക്ക് കൈമാറുകയും ഇത്തരക്കാരെ ഡ്രൈവിങ്ങ് ടെസ്റ്റിൽ വിജയിപ്പിക്കുകയുമാണ് പതിവ്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നവരിൽ കൈക്കുലി വിഹിതം കൊടുക്കാത്തവരുണ്ടെങ്കിൽ അവർ ഒരു കാലത്തും ടെസ്റ്റിൽ വിജയിക്കുകയുമില്ല. അതുകൊണ്ട് തന്നെ അത്തരം റിസ്‌ക്ക് ഏറ്റെടുക്കുവാൻ ഞങ്ങൾക്ക് വയ്യ . ഡ്രൈവിങ് ടെസ്റ്റിന് തീയ്യതി നിശ്ചയിച്ചു കിട്ടാൻ ജോയിന്റ ആർടിഒയ്ക്കും കൊടുക്കണം കൈക്കൂലി .

ചോദ്യം : കഴിഞ്ഞ ദിവസം വിജിലൻസ് ഡിവൈഎസ്‌പി, കെ.വി,വേണുഗോപാലും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ 2,69,860 രൂപയാണ് കാഞ്ഞങ്ങാട് ഗുരൂവനം ടെസ്റ്റിങ് ഗ്രൗണ്ടിൽ നിന്നും പിടിച്ചെടുത്തത് .ഇത്രയുമധികം തുക അടുത്തകാലത്തൊന്നും ജില്ലയിൽ പിടിച്ചെടുത്തിട്ടില്ല എങ്ങനെ ഇത്ര പണം ഇവിടെ എത്തി ?

ഉത്തരം : കോവിഡ് സാഹചര്യത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ മാറ്റിവെച്ച സാഹചര്യത്തിലാണ് അപേക്ഷകരുടെ എണ്ണം വർദ്ധിച്ചത്. ഗൾഫിലേക്ക് തിരിച്ചുപോകാനുവർക്ക് ടെസ്റ്റ് അത്യാവശ്യമായിരുന്നു . മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരോട് കാര്യം പറഞ്ഞപ്പോൾ സാധാരണ നൽകുന്നതിൽ കൂടുതൽ തുക വിദേശത്തേക്ക് പോകുന്നവരിൽ നിന്നും വാങ്ങാനാണു നിർദ്ദേശിച്ചത് .

ഓരോ പഠിതാക്കളിൽ നിന്നും വാങ്ങിക്കേണ്ട പണം എത്രയാണെന്ന് വരെ കൃത്യമായി പറഞ്ഞു . നിർബന്ധിതരായ ഞങ്ങൾ ചോദിച്ചപണം നൽകിയാണ് പഠിതാക്കളെ ടെസ്റ്റിനെത്തിച്ചത് , ഇതാണ് ഇത്രയധികം പണം കണ്ടത്താൻ കാരണമായത്

ചോദ്യം : കൈക്കൂലി വാങ്ങിക്കുന്നത് പോലെ കൊടുക്കുന്നതും തെറ്റല്ലേ ?

ഉത്തരം : ആർ ടി ഒ എന്നതിന് പകരം കൈക്കൂലി ഓഫീസ് എന്ന് പേര് മാറ്റുന്നതാണ് സർക്കാരിന് നല്ലത് . ഞങ്ങൾ ചെയുന്നത് തെറ്റാണ് എന്ന് നല്ല ബോധ്യമുണ്ട് പക്ഷെ കൊടുക്കത്തിരുന്നാൽ വെറും രണ്ടു മാസം കൊണ്ട് ഡ്രൈവിങ്ങ് സ്‌കൂൾ പൂട്ടേണ്ടി വരും . പഠിതാക്കൾക്ക് ലൈസൻസ് കിട്ടാത്ത സ്ഥാപനത്തിൽ പിന്നെ ആരാണ് പഠിക്കാൻ വരുന്നത് . '

ചോദ്യം : കാഞ്ഞങ്ങാടിനേക്കാൾ കാസർകോട് ലൈസൻസിന് കൈക്കൂലി കൂടുതലാണന്ന് കേൾക്കുന്നു ശരിയാണോ ? ആരാണ് അവിടെത്തെ ഏജന്റ് ?

ഉത്തരം : കാസർകോട് കൈക്കൂലി രണ്ടു ടയറിന് 250 രൂപ 4 ടയറിന് 1000 രൂപയാണ് ഇടക്കിയിരുന്നത്. ഓരോ ടയറിനും 50 രൂപ കൂടുതൽ ആണ് .അവിടെ ഏജന്റിന്റെ കമ്മിഷൻ കൂടുതൽ ആണ് . എന്നാൽ കഴിഞ്ഞ തവണ കോഴിക്കോട് സ്‌പെഷ്യൽ വിജിലൻസിന്റെ മിന്നൽ പരിശോധന ഉണ്ടായപ്പോൾ 2 ലക്ഷത്തിൽ അധികം രൂപ പിടികൂടിയിരുന്നു . ഇതിൽ 40000 രൂപ ഒരു എജന്റിന്റെ ഭാര്യയുടെ സ്വർണം പണയം വെച്ചു കിട്ടിയതെന്നായിരുന്നു വിജിലൻസിനോട് പറഞ്ഞത് . അത്‌കൊണ്ട് തന്നെ രേഖകളിൽ 40000 രൂപ കുറച്ചാണ് വിജിലൻസ് കാണിച്ചിരിക്കുന്നത് .

എന്നാൽ ഇത് പച്ചക്കള്ളമാണ് . വിജിലൻസ് വരുമെന്ന് സംശയം ഉള്ള ദിവസങ്ങളിൽ ഇയാൾ സ്വർണം പണയം വെച്ച് റെസിപ്റ്റ് കയ്യിൽ വെക്കും . ഇത് സ്ഥിരം അടവാണ് . ഇയാളെ കൂടതെ മറ്റൊരു ഒരു ഏജന്റും അവിടെ ഉണ്ട് . എന്നാൽ കോഴിക്കോട് സ്‌പെഷ്യൽ വിജിലൻസിന്റെ പരിശോധനയോടെ ഇവിടെ കൈക്കൂലി ഭാഗികമായി നിർത്തിയിരുന്നു . കാസർകോട് തങ്ങളെ ഒറ്റിയത് ആരാണെന്ന് അറിയാൻ വലിയ രീതിയിലുള്ള അഅന്വേഷണമാണ് ഉദ്യോഗസ്ഥർ പിന്നീട് രഹസ്യമായി നടത്തിയത് .

ഞങ്ങളിലെ പലരെയും ഒറ്റപെടുത്തിയും വിഘടിപ്പിച്ചും ഇവർ പരമാവധി ശ്രമിച്ചു . പക്ഷെ ഒറ്റിയവരെ കണ്ടെത്താൻ മാത്രം ഇവർക്ക് പറ്റിയില്ല. 26 ഓളം ഡ്രൈവിങ് സ്‌കൂൾ ഉള്ള കാസർകോടിൽ നിന്നും നിലവിൽ 3 ഡ്രൈവിങ് സ്‌കൂളിൽ നിന്ന് മാത്രമാണ് കൈക്കൂലി സ്വികരിക്കുന്നത് . ഇതുകൊണ്ട് തന്നെ മറ്റു ഡ്രൈവിങ് സ്‌കൂളിലെ പഠിതാക്കളെ ഉദ്യോഗസ്ഥർ വട്ടം കറക്കുകയാണ് . ഡ്രൈവിങ് സ്‌കൂളിന് ആവശ്യമുള്ള സർക്കാർ നിബന്ധനകൾ എല്ലാം കാറ്റിൽ പറത്തി ഉദ്യോഗസ്ഥരുടെ ഇഷ്ട്ടകാർക്ക് പ്രവർത്തന അനുമതി നൽക്കുന്നതും ഇവിടെ പതിവാണ് .

ചോദ്യം : കാസർകോട് കൈക്കൂലി പണം എങ്ങനെയാണ് കൈമാറുന്നത് .?

ഇവിടെ ഗ്രൗണ്ടിൽ വെച്ച് മോട്ടർ വാഹന ഇൻസ്‌പെക്ടർമാർക്ക് കൈക്കൂലി കൈമാറുന്നത് പതിവില്ല . ശനിയാഴ്ച . അതല്ലെങ്കിൽ വെള്ളിയാഴ്ച ഇവർ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രയിനിൽവച്ചാണ് അധികവും പണം കൈമാറിയിരുന്നത് . പക്ഷെ ഇപ്പോൾ അതിനും മാറ്റം വന്നിട്ടുണ്ട്. മോട്ടർ വാഹന ഇൻസ്‌പെക്ടർമാരുടെ ബന്ധുവോ സുഹൃത്തോ വന്നാണ് നിലവിൽ കൈക്കൂലി പണം എജന്റ്റിൽ നിന്ന് വാങ്ങിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും ഉദ്യോ ഗസ്ഥരുടെ കയ്യിൽ നിന്നും വിജിലൻസിന് പണം കണ്ടെ ത്താൻ സാധിക്കില്ല. ഇതോന്നും ഞാനാണ് പറഞ്ഞതെന്ന് ആരോടും പറയരുത് .എങ്ങനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടേ എന്ന് പറഞ്ഞു സംഭാഷണം അവസാനിച്ചു .

ഇന്നലെ നടന്ന വിജിലൻസ് റെയ്ഡിൽ കാഞ്ഞങ്ങാട് സബ് ആർടി ഓഫീസ് വെഹിക്കിൾ ഇൻസ്പെക്ടറും, ചെറുപുഴ സ്വദേശിയുമായ കെ.ആർ പ്രസാദാണ് പിടിയിലായത്. ലേണേഴ്സ് കാലാവധി അവസാനിക്കുന്നവരെ ടെസ്റ്റിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഡ്രൈവിങ്ങ് സ്‌കൂൾ ഏജന്റുമാർ വഴി വ്യാപകമായി കൈക്കൂലി പിരിച്ചെടുത്തത്. പിരിച്ചെടുത്ത പണം ജോയിന്റ് ആർടിഒ അടക്കമുള്ളവർ ചേർന്ന് വീതിച്ചെടുക്കാനായിരുന്നു നീക്കം.

റെയ് ഡിനിടെ പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡിവൈഎൻപി, കെ.വി വേണുഗോപാൽ അറിയിച്ചു. വിജിലൻസ് ആസ്ഥാനത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരമായിരിക്കും തുടർ നടപടി ഉണ്ടാകുക . വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്നതോടെ ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കുവേണ്ടി കൈക്കൂലി പിരിക്കാൻ ഇടനില നിന്ന എജന്റുമാരായ കാഞ്ഞങ്ങാട് റൂബി ഡ്രൈവിങ്ങ് സ്‌കൂളിലെ നഷാർ, റമീസ് എന്നിവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. അതേ സമയം കൈക്കൂലി നൽകാൻ കൂട്ടു നിന്ന ഡ്രൈവിങ് സ്‌കൂളിനെയും കൂട്ടിൽ കയറ്റാൻ ഒരുങ്ങുകയാണ് പൊതു പ്രവർത്തകനായ ഹസീബ് ഷംനാട്.

കൈക്കൂലി വാങ്ങിക്കുന്നത് പോലെ തന്നെ നൽകുന്നതും കുറ്റമായാണ് നിയമം പറയുന്നത് . അതുകൊണ്ട് തന്നെ ഉദ്യോ ഗസ്ഥർക്ക് നേരെ മാത്രം നിയമ നടപടി സ്വീ കരിക്കുന്നത് ശരിയല്ല .ഇതിന് കൂട്ട് നിന്ന എല്ലാ ഡ്രൈവിങ് സ്‌കൂളിന്റെയും ലൈസൻസ് റദ്ദാക്കാൻ സർക്കാർ തയാറാകണം .അതെല്ലെങ്കിൽ കള്ളന് കഞ്ഞി വെച്ചവൻ ആയിട്ടേ സർക്കാരിനെ കാണുവാൻ സാധിക്കുകയുള്ളു . നിയമപരമായ നടപടികൾ കു റ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും ഉൾപെടുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹസീബ് ഷംനാട് വ്യക്തമാക്കി .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP