Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റോഡ് മുറിച്ചു കടക്കുമ്പോൾ ഇടിച്ചിട്ടത് ഓട്ടോയെ ഓവർടേക്ക് ചെയ്തു വന്ന അയൽക്കാരൻ പയ്യന്റെ ബൈക്ക്; തലയ്ക്ക് പൊട്ടലും ഇടുപ്പെല്ലിന് സാരമായ കേടും; അപകടാവസ്ഥ തരണം ചെയ്തു; ഇന്നലത്തെ അപകടത്തിൽ ദുരൂഹത വേണ്ടെന്ന് രാധാകൃഷ്ണൻ; തന്നെ ആരും കൊല്ലാൻ ശ്രമിച്ചതല്ലെന്ന് മറുനാടനോട് വെളിപ്പെടുത്തി ഫസൽ കേസ് അന്വേഷിച്ച മുൻ ഐപിഎസ് ഓഫീസർ

റോഡ് മുറിച്ചു കടക്കുമ്പോൾ ഇടിച്ചിട്ടത് ഓട്ടോയെ ഓവർടേക്ക് ചെയ്തു വന്ന അയൽക്കാരൻ പയ്യന്റെ ബൈക്ക്; തലയ്ക്ക് പൊട്ടലും ഇടുപ്പെല്ലിന് സാരമായ കേടും; അപകടാവസ്ഥ തരണം ചെയ്തു; ഇന്നലത്തെ അപകടത്തിൽ ദുരൂഹത വേണ്ടെന്ന് രാധാകൃഷ്ണൻ; തന്നെ ആരും കൊല്ലാൻ ശ്രമിച്ചതല്ലെന്ന് മറുനാടനോട് വെളിപ്പെടുത്തി ഫസൽ കേസ് അന്വേഷിച്ച മുൻ ഐപിഎസ് ഓഫീസർ

ആർ പീയൂഷ്

കൊച്ചി: ഫസൽ വധക്കേസിൽ സിപിഎം നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച ഡിവൈഎസ്‌പിക്ക് പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച് സർക്കാർ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതോടെ സാമ്പത്തികമായി തകർന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ.രാധാകൃഷ്ണൻ ഇതര സംസ്ഥാനങ്ങളിൽ സെക്യൂരിറ്റി ജോലി നോക്കുകയാണ്. മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചപ്പോൾ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണൻ അപകടത്തിൽപ്പെട്ടു. പലവിധ സംശയങ്ങളുണ്ടായി. കൊലപാതക ശ്രമമാണോ എന്നും പോലും ചർച്ചകളെത്തി. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് മറുനാടനോട് പറയുകയാണ് രാധാകൃഷ്ണൻ.

റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു വന്ന ബൈക്കാണ് ഇടിച്ചത്. അത് ഓട്ടിച്ചിരുന്നത് അയൽവക്കത്തെ പയ്യൻ. ബൈക്കിടിച്ച് താൻ വായുവിൽ ഉയർന്നു പൊങ്ങി വീണു. തലയ്ക്ക് പരിക്കേറ്റു. ഓർമ്മ പോയി. ഇടിപ്പെല്ലിനും കാര്യമായ കുഴപ്പം പറ്റി. ഇതുകാരണം സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർ. ഇനി കുറച്ചു കാലം പുറത്തേക്കും ഇറങ്ങാൻ കഴിയില്ല-ആശുപത്രിക്കിടക്കയിൽ മറുനാടനോട് രാധാകൃഷ്ണൻ വിശദീകരിച്ചു. ഇന്നലത്തെ അപകടത്തിൽ ദുരൂഹതയില്ലെന്നും രാധാകൃഷ്ണൻ പറയുന്നു. അത്തരത്തിൽ ചിന്തിക്കേണ്ട സാഹചര്യമൊന്നും ഇല്ല. മുമ്പ് രാധാകൃഷ്ണനെ വകവരുത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഉണ്ടായ അപകടത്തിലും ദുരൂഹത മണത്തത്.

സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറ് മാസം മുൻപ് വിരമിച്ച ഉദ്യോഗസ്ഥനാണ് കെ.രാധാകൃഷ്ണൻ. കർണാടകയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ചീഫ് ആയിരുന്നു. ആ ജോലിയും നഷ്ടമായി. സിപിഎമ്മിന്റെ ഉപദ്രവമാണ് എല്ലാത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ ആക്ഷേപം. ഫസൽ വധത്തിൽ സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരൻ എന്നിവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനാണ്. ആർഎസ്എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും വൈരാഗ്യത്തിന് കാരണമായെന്ന് പറയുന്നു.

പിണറായി സർക്കാരെത്തിയതിന് പിന്നാലെ സസ്‌പെൻഡ് ചെയ്ത ശേഷം വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയേ കണ്ടപ്പോളും അധിക്ഷേപം. നാലര വർഷം നീണ്ട സസ്‌പെൻഷൻ കാലയളവിലെ ആനുകൂല്യങ്ങളോ പെൻഷനോ നൽകാത്തതാണ് ഐപിഎസുകാരനായ രാധാകൃഷ്ണനെ സെക്യൂരിറ്റിക്കാരനാക്കി മാറ്റിയത്. സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും കണ്ടഭാവമില്ലെന്നും രാധാകൃഷ്ണൻ പറയുന്നു. ഇതിനിടെ പിണറായി അപമാനിച്ചെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. അവർ എന്നെ കൊല്ലുമെന്ന് ഭീതിയുണ്ടെന്നും വിശദീകരിച്ചു. ഇതിന് പിന്നാലെയായിരുന്നു ഇന്നലത്തെ അപകടം.

ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരെ പ്രതികളാക്കാനുള്ള സിപിഎം നീക്കത്തിന് കൂട്ടുനിൽക്കാത്തതോടെയാണ് രാധാകൃഷ്ണനെതിരായി സിപിഎം നീങ്ങിയത്. കൊടിയ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ സാഹചര്യവുമുണ്ടായി. ഈ വാർത്തകളെല്ലാം വൈറലായി. ഈ വർഷം ഏപ്രിൽ 30ന് റിട്ടയർ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ദൂതൻ വഴി രണ്ട് മെമോ ഒരുമിച്ച് നൽകിയാണ് പിണറായി സർക്കാർ പ്രതികാരം തുടർന്നത്.

ഇതോടെ പെൻഷനും മറ്റ് ആനകൂല്യങ്ങളും ഇല്ലാതായി. താത്ക്കാലിക പെൻഷനും നിഷേധിച്ചു. മെയ് ഒന്നിന് തന്നെ താൽകാലിക പെൻഷൻ തരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. പതിനഞ്ചു ദിവസത്തിനകം നൽകേണ്ട പെൻഷൻ കിട്ടാതെ വന്നതോടെ ജൂലൈ കഴിഞ്ഞപ്പോൾ അന്വേഷിച്ചു. അപേക്ഷ കിട്ടിയില്ലെന്നായിരുന്നു മറുപടി. ഓഗസ്ത് 14ന് രജിസ്ട്രേഡ് ലെറ്റർ വഴി വീണ്ടും അയച്ചു, 16ന് അവിടെ ലഭിച്ചു.

റിട്ടയർ ചെയ്ത് ഏഴ് മാസം പിന്നിടുമ്പോഴും മെമോ നൽകിയ വിഷയം പരിശോധിക്കാൻ പോലും തയാറായിട്ടില്ലെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു പ്രശ്‌നത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് രാധാകൃഷ്ണൻ. 2012ൽ എക്സൈസ് വകുപ്പിൽ അഡീ. കമ്മീഷൻ എൻഫോഴ്സ്മെന്റായി ഡെപ്യൂട്ടേഷനിലിരിക്കുമ്പോഴും 2015ൽ കെഎസ്ഇബി വിജിലൻസ് എസ്‌പിയായിരിക്കുമ്പോഴും രാധാകൃഷ്ണനെതിരെ സിപിഎമ്മിന്റെ ഒത്താശയോടെ കീഴുദ്യോഗസ്ഥർ പരാതികൾ നൽകി.

ഇതെല്ലാം വ്യാജപരാതികളാണെന്ന് പിന്നീടു കണ്ടെത്തി. 2015ൽ അന്നത്തെ ഡിജിപി സെൻകുമാറാണ് ഒരു പരാതി തള്ളിയത്. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ പ്രതികാര നടപടി തുടങ്ങി. ഐപിഎസ് സെലക്ഷന് അർഹതയുള്ളവരുടെ ലിസ്റ്റിൽ നിന്ന് ആദ്യം ഒഴിവാക്കി. അർഹതയുള്ളതാണെന്ന് കണ്ടെത്തി പിന്നീട് ഉൾപ്പെടുത്തി. ഇതറിഞ്ഞതോടെയാണ് പഴയ റിപ്പോർട്ട് പൊക്കിയെടുത്ത് സസ്പെൻഷൻ നൽകുന്നത്.

ഇതിന് ശേഷം പത്ത് തവണയോളം സസ്പെൻഷൻ നീട്ടി. നാലര വർഷത്തോളം സുപ്രീംകോടതിയിൽ കേസുമായി നടന്ന ശേഷം 2020 ആഗസ്തിലാണ് സർവീസിൽ തിരിച്ചു കയറിയത്. സർവീസ് റെഗുലറൈസ് ചെയ്ത് തരണമെന്ന് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ അതിശക്തമായി തന്നെ രാധാകൃഷ്ണൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP