Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറവു മാലിന്യം കഴിക്കുന്ന 'സിവിൽ സർവീസ് വിദ്യാർത്ഥിനി'യുടെ പിതാവിന് മുട്ടൻ പണി വരുന്നു; സഹതാപം സൃഷ്ടിച്ചു പണം പറ്റാൻ പൊയ്ക്കാട് ഷാജി സൃഷ്ടിച്ച കള്ളക്കഥയിൽ നടപടി; കേസെടുക്കാൻ നിർദ്ദേശം നൽകിയെന്ന് കൊല്ലം കലക്ടർ; ഷാജിയും കുടുംബ സമേതം എത്തിയത് കുറച്ചു ദിവസം മുമ്പ്; 'ഐഎഎസ് പഠിത്തക്കാരിക്ക്' ബിരുദ സർട്ടിഫിക്കറ്റുമില്ലെന്ന് സൂചന; മറുനാടൻ ഇംപാക്ട്

അറവു മാലിന്യം കഴിക്കുന്ന 'സിവിൽ സർവീസ് വിദ്യാർത്ഥിനി'യുടെ പിതാവിന് മുട്ടൻ പണി വരുന്നു; സഹതാപം സൃഷ്ടിച്ചു പണം പറ്റാൻ പൊയ്ക്കാട് ഷാജി സൃഷ്ടിച്ച കള്ളക്കഥയിൽ നടപടി; കേസെടുക്കാൻ നിർദ്ദേശം നൽകിയെന്ന് കൊല്ലം കലക്ടർ; ഷാജിയും കുടുംബ സമേതം എത്തിയത് കുറച്ചു ദിവസം മുമ്പ്; 'ഐഎഎസ് പഠിത്തക്കാരിക്ക്' ബിരുദ സർട്ടിഫിക്കറ്റുമില്ലെന്ന് സൂചന; മറുനാടൻ ഇംപാക്ട്

ആർ പീയൂഷ്

കൊല്ലം: ഐ.എ.എസ്സിന് പഠിക്കുന്ന വിദ്യാർത്ഥിനി ഉൾപ്പെടെ കൊച്ചു കുട്ടികൾ അടങ്ങുന്ന കുടുംബം വിശപ്പടക്കാൻ ഗത്യന്തരമില്ലാതെ അറവ് മാലിന്യം കഴിക്കുന്നു എന്ന ഓൺലൈൻ വാർത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വാർത്ത സൃഷ്ടിക്കാനായി ചിത്രീകരിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏറെ നാളായി എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ഇവർ അനധികൃതമായി താമസിച്ചിരുന്ന മുറി അടഞ്ഞു കിടക്കുകയായിരുന്നു. വ്യാജ വാർത്ത സൃഷ്ടിക്കാനായി ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ചേർത്തല സ്വദേശിയായ ഷാജിയും കുടുംബ സമേതം ഇവിടെ എത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കളക്ടർ ബി.അബ്ദുൾ നാസർ മറുനാടനോട് പറഞ്ഞു. ഇതോടെ മറുനാടൻ പുറത്തുകൊണ്ടു വന്ന സത്യാവസ്ഥ വീണ്ടും ശരി വയ്ക്കുകയാണ്.

രണ്ട് ദിവസം മുൻപാണ് സമൂഹ മാധ്യമങ്ങളിൽ ഐ.എ.എസ്സിന് പഠിക്കുന്ന എന്ന് അവകാശപ്പെടുന്ന പെൺകുട്ടിയും കുടുംബവും വിശപ്പടക്കാൻ വകയില്ലാതെ അറവു ശാലയിലെ മാലിന്യം കഴിച്ചാണ് ജീവിക്കുന്നത് എന്ന് കാട്ടി ഒരു ഓൺലൈൻ മാധ്യമം വാർത്ത പുറത്ത് വിട്ടത്. കോഴിയും അവശിഷ്ടങ്ങൾ പാകം ചെയ്തുകൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിക്കുന്ന ദൃശ്യങ്ങളും മറ്റുമാണ് വാർത്തയിൽ കാണിച്ചത്. അവതാരകൻ സർക്കാർ സംവിധാനത്തെയും ജില്ലാ കളക്ടറുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ഈ കുടുംബത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വാർത്ത ജില്ലാ ഭരണകൂടത്തിന് നേരെ കടുത്ത വിമർശനം ഉന്നയിക്കാൻ കാരണമായി. ഇതോടെയാണ് ജില്ലാ കളക്ടർ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ആദ്യ പടിയായി ജില്ലാ ശിശ ക്ഷേമ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്.

ഷാജി താമസിക്കുന്ന ക്വാർട്ടേഴിസിൽ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയോട് വളരെ അപമര്യാദയായി പെരുമാറുകയും ഉദ്യോഗസ്ഥ ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറായതുമില്ല. ഐ.എ.എസ്സിന് പടിക്കുന്ന കുട്ടിക്ക് വീട്ടിലെ കഷ്ടപ്പാടുകൾ മൂലം പഠിക്കാൻ കഴിയില്ലെങ്കിൽ സർക്കാർ സംവിധാനത്തിലൂടെ പഠിപ്പിക്കാനായി കളക്ടർ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. കളക്ടർ വീണ്ടും അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടി ഡിഗ്രി പാസ്സായതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഡിഗ്രി പാസ്സാകാതെ സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നതെങ്ങനെ എന്ന സംശയത്തിലായി കളക്ടർ. എങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ടു വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് കളക്ടർ.

എന്നാൽ ഷാജിയും കുടുംബവും പറയുന്ന ദാരിദ്രവും ഒന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. 'നിരവധി ഭാര്യമാരും കുട്ടികളും ഉണ്ട് എന്ന് മനസ്സിലാക്കി. മനഃപൂർവ്വം ആളുകലം തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനാണ് ഇത്തരത്തിൽ വ്യാജ വാർത്ത സൃഷ്ടിച്ചതെന്നും ബോധ്യമായി. കുട്ടികളെ മാലിന്യം കഴിപ്പിച്ചതിന് ഷാജിക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നിർദ്ദേശവും നൽകി. ഇയാൾക്കൊപ്പം വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപെട്ട സംഘടനാ നേതാക്കൾക്കെതിരെയും അന്വേഷണം നടത്തും. സർക്കാർ ജീവനക്കാരെ അപമാനിക്കുകയും വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും ഓൺലൈൻ മാധ്യമ പ്രവർത്തകനെതിരെ കേസെടുക്കും'; ജില്ലാ കളക്ടർ വ്യക്തമാക്കി.

അറവു മാലിന്യം കഴിച്ചു ജീവിക്കുന്ന ഐ.എ.എസ്സു വിദ്യാർത്ഥിനിയുടെയും കുടുംബത്തിന്റെയും കഥ വ്യാജമാണെന്ന് മറുനാടൻ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് കളക്ടർ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ ഇവരുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ മറുനാടൻ പുറത്ത് വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ പട്ടിണിയിലാണ് എന്ന് വരുത്തി തീർത്ത് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് പണം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തി വരികയായിരുന്നു ഇവർ. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ പൊയ്ക്കാട് ഗിരിജൻ കോളനിയിലെ താമസക്കാരനായ കെ.വി ഷാജിയും കുടുംബവും വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഇയാൾ അഞ്ചിലധികം സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ ഒരാളെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത്. ഈ വിവാഹങ്ങളിൽ അഞ്ചോളം കുട്ടികളും ഉണ്ട്. ഷാജിയെ കൃത്യമായി ജോലിക്ക് വരാത്തതിനാലും ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടായതിനാലും ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.

കുട്ടികളും ഭാര്യമാരുമായി എട്ടു വർഷങ്ങൾക്ക് മുൻപ് കൊല്ലം ആശ്രാമത്തിനടുള്ള യൂനുസ് കൺവെൻഷൻ സെന്ററിന് പുറകു വശത്തുള്ള മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷമം കഴിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചില മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുകയും ചെയ്തിരുന്നു. അന്ന് വലിയ സഹായങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. ഷാജിയുടെ മകൾ സിവിൽ സർവ്വീസിന് പഠിക്കുന്നു എന്ന കാരണത്താൽ വലിയ ജന പിൻതുണ ലഭിച്ചിരുന്നു. എന്നാൽ സർക്കാർ തലത്തിലുള്ള അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ആദിവാസി വിഭാഗത്തിൽ പെട്ടവരായതിനാൽ സർക്കാരിന്റെ എല്ലാ സഹായങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി.

പിന്നീട് പലവട്ടം വ്യാജ പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. കൊച്ചു കുട്ടികളെ ഉപയോഗിച്ച് പലതരം നാടകം കളിച്ചാണ് ഇയാൾ ജനങ്ങളിൽ സഹതാപ തരംഗം സൃഷ്ടിച്ചെടുക്കുന്നത്. ഷാജിയുടെ ഒരു മകൾ കൊല്ലത്ത് വച്ച് ആത്മഹത്യ ചെയ്തിരുന്നു. ഈ പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിലും വലിയ ദുരൂഹതകളാണുള്ളത്. കോവിഡ് കാലത്ത് ഇടതുപക്ഷം ഭരിച്ചിരുന്ന പാണാവള്ളി പഞ്ചായത്തിൽ നിന്നും കോവിഡ് കാലത്ത് ഭക്ഷണ കിറ്റ് നൽകുന്നില്ല എന്നാരോപിച്ച് ഇയാളുടെ ഒരു ഭാര്യയും കുറേ കുട്ടികളും കൂടി ഫെയ്‌സ് ബുക്കിൽ ലൈവിലെത്തിയിരുന്നു. ബിജെപി അനുഭാവികളായതിനാൽ പഞ്ചായത്തധികാരികൾ സഹായം നൽകുന്നില്ലാ എന്നായിരുന്നു ആരോപണം. എന്നാൽ ഇവർ താമസിക്കുന്ന സ്ഥലത്തെ ഊരു മുപ്പനും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ രംഗത്തെത്തി വ്യാജ പ്രചരണമാണെന്ന് തെളിയിച്ചു.

ഷാജിയും കുടുംബവും താമസിക്കുന്ന പാണാവള്ളിയിലെ പൊയ്ക്കാട് ഗിരിജൻ കോളനിയിൽ മറുനാടൻ എത്തിയപ്പോൾ ഇയാളുടെ ബന്ധുക്കളും അയൽക്കാരും പറഞ്ഞത് ഷാജി വലിയ തട്ടിപ്പുകാരാണെന്നാണ്. കോളനിക്കാർക്ക് സ്ഥിരം തലവേദനയാണിയാൾ. അഞ്ചിലധികം ഭാര്യമാരിലെ കുട്ടികളെ സ്ഥിരം മർദ്ദിക്കുന്നത് പതിവാണ്. ആദ്യ ഭാര്യയെ തേപ്പു പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നാട്ടുകാർക്ക് നേരെ ഭാര്യമാരെയും കുട്ടികളെയും മുൻ നിർത്തി പീഡന പരാതി നൽകുന്നതും പതിവാണ്. അതിനാൽ നാട്ടുകാരാരും തന്നെ ഇവരുമായി സഹകരിക്കാറില്ല. എല്ലാ സഹായവും ലഭിച്ചിട്ടും പട്ടിണിയാമെന്ന് വ്യാജ പ്രചരണം നടത്തുന്നത് പതിവാണെന്ന് പാണാവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടെയ്ക്കൽ മറുനാടനോട് പറഞ്ഞു. വ്യാജ പ്രചരണങ്ങളിൽ ആരും വീണു പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നാളുകൾക്ക് മുൻപ് പഠനത്തിന് ടിവിയില്ലാ എന്ന് പറഞ്ഞ് സഹായം അഭ്യർത്ഥിക്കുകയും വേണ്ട സഹായം ചെയ്തുകൊടുത്തിട്ടുണ്ടായിരുന്നെന്നും സ്ഥലത്തെ സാമൂഹിക പ്രവർത്തക രുഗ്മ മറുനാടനോട് പറഞ്ഞു. അന്ന് വീട്ടിലെത്തി ടിവി കൈമാറിയിരുന്നു. അളരുമാലിന്യം കഴിക്കുന്ന വീഡിയോ ദൃശ്യം കണ്ട് അന്വേഷണം നടത്തിയപ്പോൾ അത്തരം ഒരു സാഹചര്യം നിലവിൽ അവർക്കില്ല എന്ന് മനസ്സിലായതായും അവർ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും രുഗ്മ പറയുന്നു.

ആഹാരം കഴിക്കാൻ വകയില്ലാ എന്ന് പറയുമ്പോഴും ഇയാളുടെ കൈവശം രണ്ട് ടൂ വീലറുകളും ഒരു കാറും ഉണ്ട്. പാണാവള്ളിയിലെ വീട് അടച്ചുറപ്പില്ലാത്തതാണ്. എന്നാൽ വീട് വയ്ക്കാൻ സർക്കാർ സഹായത്തിന് അപേക്ഷിക്കാൻ എസ്.ടി പ്രൊമോട്ടർ ആവശ്യപ്പെട്ടപ്പോൾ ഷാജി തനിക്ക് ഇവിടെ വീട് വയ്ക്കാൻ ആഗ്രഹമില്ല എന്നാണ് അറിയച്ചത്. സർക്കാരിന്റെ മറ്റു സഹായങ്ങൾക്ക് പുറമേ ട്രിബ്യൂണലിന്റെ സഹായങ്ങളും എത്തിച്ച് കൊടുക്കാറുണ്ടെന്ന് പ്രൊമോട്ടർ മറുനാടനോട് പറഞ്ഞു. മിക്കപ്പോഴും ഇവർ വീട്ടിലുണ്ടാവാറില്ലെന്നും ഒരു ഭാര്യമാത്രമാണ് ഉണ്ടാകാറുള്ളതെന്നും അവർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP