Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടത്-വലത് സർക്കാരുകളുടെ കാലത്ത് കെ.എ.രതീഷ് കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത്; ഒരു പതിറ്റാണ്ടിനിടെ തോട്ടണ്ടി ഇറക്കുമതിയിൽ നടത്തിയത് കോടികളുടെ അഴിമതി; സിബിഐ കേസ് വന്നപ്പോൾ ഒഴിവാക്കി കൊടുത്തു; ബോർഡ്-കോർപറേഷൻ നിയമനം വന്നപ്പോൾ സിബിഐ അന്വേഷണ വിവരം മറച്ചുവെച്ചു; ആദ്യം നൽകിയത് ഇൻകെൽ എംഡി സ്ഥാനം പിന്നീട് ഖാദി ബോർഡ് സെക്രട്ടറിസ്ഥാനവും നൽകി; സിബിഐ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടും ഖാദി ബോർഡ് സെക്രട്ടറിക്ക് പിണറായി സർക്കാറിന്റെ തണൽ

ഇടത്-വലത് സർക്കാരുകളുടെ കാലത്ത് കെ.എ.രതീഷ് കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത്; ഒരു പതിറ്റാണ്ടിനിടെ തോട്ടണ്ടി ഇറക്കുമതിയിൽ നടത്തിയത് കോടികളുടെ അഴിമതി; സിബിഐ കേസ് വന്നപ്പോൾ ഒഴിവാക്കി കൊടുത്തു; ബോർഡ്-കോർപറേഷൻ നിയമനം വന്നപ്പോൾ സിബിഐ അന്വേഷണ വിവരം മറച്ചുവെച്ചു; ആദ്യം നൽകിയത് ഇൻകെൽ എംഡി സ്ഥാനം പിന്നീട് ഖാദി ബോർഡ് സെക്രട്ടറിസ്ഥാനവും നൽകി; സിബിഐ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടും ഖാദി ബോർഡ് സെക്രട്ടറിക്ക് പിണറായി സർക്കാറിന്റെ തണൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസിൽ സിബിഐ പ്രോസിക്യൂഷൻ അനുമതി തേടിയ കെ.എ.രതീഷ് ഇപ്പോഴും ഖാദി ബോർഡ് സെക്രട്ടറി. കശുവണ്ടി വികസന കോർപറേഷൻ എംഡിയായിരിക്കുമ്പോൾ ഗുണനിലവാരം കുറഞ്ഞ കശുവണ്ടി ഇറക്കുമതി ചെയ്ത കേസിൽ കോർപറേഷന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസിൽ സിബിഐ പ്രതിപ്പട്ടികയിൽ ഒന്നാം പ്രതിയാണ് കെ.എ.രതീഷ്. രണ്ടു മാസം മുൻപാണ് രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു സർക്കാരിനു സിബിഐ കത്ത് നൽകിയത്. ഇതുവരെ സർക്കാർ കെ.രതീഷിനെ  ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ല. ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് അനുമതി തേടിയപ്പോൾ പത്ത് ദിവസം പോലും എടുക്കാതെ അനുമതി നൽകിയ സർക്കാരാണ് സിബിഐ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ടു കത്ത് നൽകിയ ഖാദി ബോർഡ് സെക്രട്ടറിയെ ലാവണത്തിൽ തന്നെ തുടരാൻ അനുവദിക്കുന്നത്. അന്ന് കശുവണ്ടി കോർപറേഷൻ ചെയർമാനായിരുന്ന ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, എംഡിയായിരുന്ന കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടിട്ടാണ് സിബിഐ കത്ത് നൽകിയത്.

2005 മുതൽ 2015 വരെ രണ്ടു സർക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടർന്നു എന്നതുകൊണ്ട് തന്നെ രതീഷിന്റെ സ്വാധീനം വ്യക്തമാണ്. എംഡി സ്ഥാനത്ത് ഈ രീതിയിൽ തുടർന്നത് തന്നെ റെക്കോർഡുമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തും രതീഷ് ഈ പോസ്റ്റിൽ തുടർന്നു. ധനകാര്യവകുപ്പ്, വ്യവസായവകുപ്പ്, വിജിലൻസ്, നിയമസഭാ സമിതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങി എല്ലാ ഏജൻസികളും തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് വ്യകതമാക്കിയതാണ്. ഈ ഏജൻസികൾ എല്ലാം തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് പറഞ്ഞുവെങ്കിലും രതീഷിന്റെ സ്ഥാനചലനത്തിനു ഇളക്കം സംഭവിച്ചില്ല. ഇതോടെയാണ് ഹൈക്കോടതിയിൽ കടകംപള്ളി മനോജ് ഹർജി നൽകിയത്. വിജിലൻസ് അന്വേഷണം നടത്താം എന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് അന്താരാഷ്ട്ര ഇടപാടാണ്. അതിനാൽ സിബിഐ വരട്ടെ. എന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇതിലാണ് ഇപ്പോൾ സിബിഐ കുറ്റപത്രം വന്നിരിക്കുന്നത്. കോട്ടയം ആസ്ഥാനമായ ജെഎംജെ എന്ന കമ്പനിയാണ് കശുവണ്ടി വികസന കോർപറേഷന് വേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്തത്. ഈ കമ്പനി ബിനാമി കമ്പനിയാണെന്നും ഇതിനു പിന്നിൽ രതീഷ് ആണെന്നും അന്നു തന്നെ ആരോപണം ഉയർന്നിരുന്നതുമാണ്.

രതീഷിനു എപ്പോഴും ലഭിച്ചത് ഭരണത്തിന്റെ തണൽ:

അഴിമതിക്കാരെ ഒരു പോസ്റ്റിലും നിയമിക്കില്ലെന്ന ഇടതുമുന്നണി തീരുമാനം കാറ്റിൽപ്പറത്തിയാണ് അഴിമതിക്കാരനായ രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയാണ് ഈ നിയമനം നടന്നത്. ഇപ്പോൾ കശുവണ്ടി അഴിമതിക്കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ സർക്കാരിനു കത്ത് നൽകിയിട്ടും ചിറകിനുള്ളിലൊതുക്കിയുള്ള സംരക്ഷണമാണ് അഴിമതിക്കാരനു ഇടത് സർക്കാർ നൽകുന്നത്. സിബിഐ കത്ത് നൽകി രണ്ടു മാസമായിട്ടും ഖാദി ബോർഡ് സെക്രട്ടറി എന്ന രതീഷിന്റെ പോസ്റ്റിനു ഇളക്കംതട്ടിയിട്ടില്ല. വിജിലൻസ് അന്വേഷണമില്ല. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട ഫയൽ വന്നിട്ടുമില്ല. അതിനാൽ രതീഷിനു എംഡി പോസ്റ്റ് നൽകുന്നതിൽ കുഴപ്പമില്ല എന്നാണ് രതീഷിനെ വിവിധ പോസ്റ്റുകളിൽ പരിഗണിക്കുമ്പോൾ ന്യായീകരണമായി സർക്കാർ പറഞ്ഞത്. പക്ഷെ ഇപ്പോൾ സിബിഐ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടു കത്ത് നൽകിയിട്ടും രതീഷിനെ ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല. ഇടത് സർക്കാരിന്റെ കനത്ത സംരക്ഷണത്തിന്റെ നിഴലിലാണ് അഴിമതിക്കാരൻ എന്ന പ്രതിച്ഛായയുണ്ടായിട്ടും രതീഷ് ഖാദി ബോർഡ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.

സിബിഐ അന്വേഷണം വന്നപ്പോൾ കശുവണ്ടി അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആണെങ്കിൽ തുടരുന്ന നിലയിലും. കോർപറേഷൻ-ബോർഡ് എംഡിമാർക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്. വിജിലൻസ് കേസ് ഒഴിവാക്കിയപ്പോൾ വിജിലൻസ് ക്ലിയറൻസിന് രതീഷിന്റെ മുന്നിൽ തടസം വന്നില്ല. ഇതോടെയാണ് കോർപറേഷൻ-ബോർഡ് എംഡിയായി നിയമിക്കപ്പെടാൻ രതീഷിന്റെ മുന്നിലുള്ള തടസം മാറുന്നത്. ഇങ്ങനെയാണ് ഇൻകെൽ എംഡിയും ഇപ്പോൾ ഖാദിബോർഡ് സെക്രട്ടറിയുമായി മാറാൻ കെ.രതീഷിനു കഴിഞ്ഞത്.
കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് നിന്ന് അഴിമതിയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോൾ കൺസ്യൂമർ ഫെഡ് എംഡിയായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും അഴിമതി പ്രതിച്ഛായയുടെ പേരിൽ നിയമനം ഒഴിവാക്കുകയായിരുന്നു. ഇതിന്നിടയിൽ വ്യവസായ വകുപ്പിലെ പരിശീലിന സ്ഥാപനമായ കീഡിന്റെ സിഇഒയാക്കി സർക്കാർ നിയമിച്ചിരുന്നു. പിന്നീടാണ് ഇൻകലിന്റെ എംഡിയാക്കി മാറ്റിയത്.

ഇൻകെൽ എംഡിയെ തെറുപ്പിച്ചത് കിഫ്ബി സിഇഒയുടെ എതിർപ്പ്

ഇൻകെൽ എംഡിയായി നിയമിച്ചെങ്കിലും കിഫ്ബി സിഇഒ കെ.എം.എബ്രാഹാമിന്റെ എതിർപ്പിനെ തുടർന്ന് ഇൻകെൽ എംഡി നിയമനത്തിൽ നിന്നും സർക്കാർ ഒഴിവാക്കുകയായിരുന്നു. കോടികളുടെ കശുവണ്ടി അഴിമതി പൊതുദൃഷ്ടിയിൽ എത്തിച്ച കടകംപള്ളി മനോജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്ന് ഫിനാൻസ് സെക്രട്ടറിയായ കെ.എം.എബ്രഹാമാണ് രതീഷിനെതിരെ റിപ്പോർട്ട് നൽകിയത്. നടന്നത് കോടികളുടെ അഴിമതിയാണ് ഇത് അന്വേഷിക്കേണ്ടതുണ്ട് എന്നാണ് കെ.എം.എബ്രഹാം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് ഇൻകെൽ എംഡി എന്ന പോസ്റ്റ് തെറിച്ചത്. സിബിഐ അന്വേഷണം നടക്കുമ്പോൾ രതീഷിനെ രഹസ്യമായി ഇൻകെലിന്റെ എംഡിയായി നിയമിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് നിയമനം നടന്നത്. മന്ത്രിസഭ പോലും അറിയാതെയായിരുന്നു നിയമനമെന്നും ആരോപണമുയർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രതീഷിനെ മാറ്റി കെ. വേണുഗോപാലിനെ എംഡിയായി നിയമിച്ചത്. ഇതിനു ശേഷമാണ് സിബിഐ അന്വേഷണം മറച്ചുവെച്ച് ഖാദി ബോർഡ് സെക്രട്ടറിയായി നിയമനം നൽകിയത്. ഫെബ്രുവരിയിലായിരുന്നു ഈ നിയമനം. ഇപ്പോൾ സിബിഐ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയിട്ടും ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

തോട്ടണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതി നടന്നു എന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് അഴിമതി ബോധ്യപ്പെട്ടതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. ഇപ്പോൾ കെ.എ.രതീഷിനെതിരെ സിബിഐ പ്രോസിക്യൂഷൻ അനുമതി തേടി കത്ത് നൽകിയെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്-തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി വെളിയിൽ കൊണ്ടുവന്ന കടകംപള്ളി മനോജ് മറുനാടനോട് പറഞ്ഞു. അഴിമതി ഹൈക്കോടതി ശരിവെച്ചു. അഴിമതിയുടെ ഗ്രാവിറ്റിയാണ് കണ്ടുപിടിക്കേണ്ടത്. അതാണ് സിബിഐ അന്വേഷണത്തിൽ തെളിയാൻ പോകുന്നത്. എത്ര ആയിരം കോടിയുടെ അഴിമതി നടന്നുവെന്നാണ് കണ്ടുപിടിക്കേണ്ടത്. ആയിരം കോടിയോളം രൂപയുടെ അഴിമതി നടന്നുവന്നു മനസിലായെങ്കിലും 500 കോടിയുടെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഈ അന്വേഷണത്തിന്റെ തുടർച്ചയായാണ് സിബിഐ ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്-മനോജ് പറയുന്നു.

വിവാദമായ തോട്ടണ്ടി അഴിമതിയുടെ കഥ ഇങ്ങനെ:

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് രതീഷ് എംഡിയായിരുന്ന കാലത്ത് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്തത്. ഐവറികോസ്റ്റ്, ഘാന, ഗിനി ബസാവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ തോട്ടണ്ടി ഇറക്കുമതിയാണ് കശുവണ്ടി കോർപറേഷൻ നടത്തിയത്. കോട്ടയം ആസ്ഥാനമായ ജെഎംജെ കമ്പനിയാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തത്. കമ്പനി ഉടമയായ ജെയ്‌മോൻ ജോസഫാണ് സിബിഐ കുറ്റപത്രത്തിലെ ഒരു പ്രതി. കമ്പോള വിലയേക്കാൾ ഉയർന്ന വില നൽകിയാണ് ഇവിടെനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തത്. ഒരു വർഷം 200-250 കോടിയുടെ തോട്ടണ്ടിയാണ് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്യുന്നത്. പ്രോസസ് ചെയ്ത് ഇത് വില്പന നടത്തുമ്പോൾ തന്നെ ഇരട്ടി വിലയാകും. വാങ്ങിയതിലും വില്പന നടത്തിയതിലുമെല്ലാം അഴിമതി നടന്നു. അഴിമതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ നിരവധി ഏജൻസികളുടെ അന്വേഷണം നടന്നു. എല്ലാ അന്വേഷണത്തിലും അഴിമതി തെളിഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ മനോജ് ഹർജി നൽകിയത്. ഇതോടെ ഇടപാടിൽ സിബിഐ അന്വേഷണം വരുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP