Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സഹോദരിയെ പോലെയാണ് ഞാൻ അവളെ കാണുന്നത്, പ്രണയത്തിലാണെന്ന് വെറുതെ പറഞ്ഞാൽ ചെരുപ്പൂരി അടിക്കും'; ഷീനയുടെ പിതാവിനോട് കാമുകനെന്ന് പൊലീസ് ആരോപിച്ച ഷിബു മരണദിവസം പറഞ്ഞത് ഇങ്ങനെ; പാലാന ആശുപത്രിയിൽ ആത്മഹത്യ ചെയ്ത നഴ്‌സിന്റെ അമ്മയുടെ വെളിപ്പെടുത്തൽ മറുനാടനോട്

'സഹോദരിയെ പോലെയാണ് ഞാൻ അവളെ കാണുന്നത്, പ്രണയത്തിലാണെന്ന് വെറുതെ പറഞ്ഞാൽ ചെരുപ്പൂരി അടിക്കും'; ഷീനയുടെ പിതാവിനോട് കാമുകനെന്ന് പൊലീസ് ആരോപിച്ച ഷിബു മരണദിവസം പറഞ്ഞത് ഇങ്ങനെ; പാലാന ആശുപത്രിയിൽ ആത്മഹത്യ ചെയ്ത നഴ്‌സിന്റെ അമ്മയുടെ വെളിപ്പെടുത്തൽ മറുനാടനോട്

അർജുൻ സി വനജ്

പാലക്കാട്: കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിൽ പാലക്കാട്ട് കണ്ണാടിയിൽ സ്ഥിതി ചെയ്യുന്ന പാലാന ഹോസ്പിറ്റലിലെ രണ്ട് വനിതാ ജീവനക്കാർ ആത്മഹത്യചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാമുകരെന്ന് ആരോപിച്ച് യുവാക്കളെ അറസ്റ്റു ചെയ്തിരുന്നു. പൊലീസ് കാമുകനെന്ന് ആരോപിച്ച അറസ്റ്റു ചെയ്ത ഒരു യുവാവ് നിരപരാധിയാണെന്ന സൂചനയാണ് വെളിവാകുന്നത്. യുവാവിനെ കേസ് കെട്ടിയേൽപ്പിച്ചതാണെന്ന സംശയം ബന്ധുക്കളും സുഹൃത്തുക്കളും ഉന്നയിക്കുന്നു.

ആശുപത്രിയിലെ നഴ്‌സായിരുന്ന ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി അറുമുഖന്റെ മകൾ ഷീനയുടെ വീട്ടിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പെൺകുട്ടിയുടെ ആത്മഹത്യയുടെ പേരിൽ അറസ്റ്റിലായ വേപ്പിൻകോട് സ്വദേശി ഷിബുവുമായി പെൺകുട്ടിക്ക് പ്രണയ ബന്ധം ഉണ്ടെന്നായിരുന്നു പൊലീസ് ആരോപിച്ചിരുന്നത്. ഈ ബന്ധത്തിന്റെ പേരിലാണ് ഷീന ആത്മഹത്യ ചെയതെന്നുമാണ് പൊലീസ് വാദിക്കുന്നത്. എന്നാൽ, ഇതിന് അപ്പുറത്തേക്കും ചില കാര്യങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ. ഷിബുവിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഇരുവരും തമ്മിൽ പ്രണയബന്ധമില്ലെന്ന് ഷീനയുടെ പിതാവായ അറുമുഖനോട് ഷിബു തന്നെ പറഞ്ഞതായി അമ്മ ലീല വെളിപ്പെടുത്തി.

ഓട്ടോറിക്ഷ തൊഴിലാളിയായ ഷിബുവുമായി പ്രണയത്തിൽ ആണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഷിബുവിനെ ഫോണിൽ വിളിച്ചത്. ഷീനയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും, എന്റെ സഹോദരിയെപ്പോലെയാണ് ഞാൻ അവളെ കാണുന്നതെന്നും, പ്രണയത്തിലാണെന്ന് വെറുതെ പറഞ്ഞാൽ ചെരുപ്പൂരി അടിക്കുമെന്നും ഷിബു അറുമുഖനോട് പറഞ്ഞതായി അമ്മ വെളിപ്പെടുത്തി. സംഭവത്തിൽ ഷിബുവിന് പങ്കില്ലെന്നും ആശുപത്രിക്കാർ ഷിബുവിന് പണം കൊടുത്ത് കേസ് ഏറ്റെടുപ്പിച്ചതാണെന്നും പേര് വെളിപ്പെടുത്താത ഷിബുവിന്റെ സുഹൃത്ത് മറുനാടൻ മലയാളി വാർത്ത സംഘത്തോട് പറഞ്ഞു.

അവൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്. പാവമാണ്. പഠിപ്പില്ല. പാലാനക്കാരുടെ തലയിൽ നിന്ന് ഒഴിവാക്കാൻ അവർ നടത്തിയ കളിയാ ഇത്. (വെളിപ്പെടുത്തൽ നടത്തിയ സുഹൃത്തിനോട് പേര് ആവർത്തിച്ച് ചോദിച്ചെങ്കിലും പറഞ്ഞില്ല) അതേസമയം ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് മരിച്ചിട്ട് ഇത്രയും ദിവസമായിട്ടും മാനേജ്മെന്റ് അധികൃതർ ആരും വീട്ടിൽ വന്നില്ലെന്ന് ലീല കുറ്റപ്പെടുത്തി. പാലാന ആശുപത്രിയിൽ പോയി വന്നതിന് ശേഷം ചേച്ചി വളരെ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹോദരൻ സൂര്യൻ പറഞ്ഞു. ചോദിച്ചാൽ ഒന്നും പറയാറില്ല. ആശുപത്രിയിലെ വിവരങ്ങൾ പൊതുവെ വീട്ടിൽ വന്നാൽ പറയാത്ത സ്വഭാവമാണ് ചേച്ചിയുടേത് എന്നും സൂര്യൻ പറഞ്ഞു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഷീനയുടേത്. അറുമുഖനും ഷീനയുടെ നേരെ സഹോദരനും കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. ഷീനയുടെ സഹോദരിയും മക്കളും വീട്ടിൽ ഉണ്ട്. ഫെബ്രുവരി 20 ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം 09.00 മണിയോടെയാണ് അമ്മയുടെ സഹോദരിയുടെ തൊട്ടടുത്ത വീട്ടിലേക്ക് ഷീന പോയത്. ലീലയുടെ സഹോദരിയുടെ മകൾക്കൊപ്പമാണ് ഷീന കിടന്നത്. രാത്രിയിൽ ഫോൺ ചെയ്യുന്ന ശബ്ദം കേട്ടിട്ടില്ല. 11.30 ഓടെ ഉറക്കത്തിൽ എന്തോ ശബ്ദം കേട്ടിരുന്നു. പിന്നീട് രണ്ട് മണിയോടെയാണ് ഞാൻ എഴുന്നേറ്റ് തൊട്ടടുത്ത മുറിയിൽ പോയി നോക്കുന്നത്. അപ്പോൾ കട്ടിലിന് മുകളിൽ നിൽക്കുന്നതായിട്ടാണ് നേരിയ വെളിച്ചത്തിൽ എനിക്ക് തോന്നിയത്. പുറത്ത് പോയി തട്ടിനോക്കിയപ്പോളാണ് ശരീരം തൂങ്ങിയാടുന്നത് കണ്ടത്. അപ്പോൾ ഞാൻ കരഞ്ഞ് ബഹളം വെച്ചു. എല്ലാവരും വന്ന് ഷീനയെ പൊക്കി എടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ലീലയുടെ സഹോദരി മറുനാടൻ മലയാളിയോട് പറഞ്ഞു.

മറുനാടൻ വാർത്താ സംഘവുമായുള്ള മുക്കാൽ മണിക്കൂർ നേരത്തെ സംസാരത്തിനിടയിൽ നിരവധി തവണ, പാലാന ആശുപത്രിക്ക് ഇതിൽ പങ്കില്ലെന്ന് യാന്ത്രികമായി അമ്മ ലീല പറയുന്നത് സംശായാസ്പദമാണ്. ആദ്യം ചോദിച്ച ചോദ്യം പിന്നീട് ചോദിക്കുമ്പോൾ മറ്റൊരു ഉത്തരമാണ് ലീല പലപ്പോഴും നൽകിയത്. ഇത് മരണത്തിൽ ഷിബുവിന് പങ്കില്ലെന്ന സുഹൃത്തിന്റെ വാദത്തിന് ആക്കം കൂട്ടുകയാണ്. ഭൂരിഭാഗം ചോദ്യങ്ങളോടും ലീല പ്രതികരിച്ചില്ല. എന്തെക്കെയോ ഇവർ മൂടിവെയ്ക്കുന്നതായാണ് മറുനാടൻ വാർത്താ സംഘം സംശയിക്കപ്പെടുന്നത്. ഷീന ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പാലാന ആശുപത്രിയിലെ ആത്മഹത്യ ചെയ്ത മറ്റൊരു ജീവനക്കാരി സിജിലയും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലത്തൂർ, കാവശ്ശേരി, പള്ളത്ത് വീട്ടിൽ ശിവന്റെ മകൾ ഷീന ഡിസംബർ അവസാനമാണ് വീടിനുള്ളിൽ തൂങ്ങി മരിക്കുന്നത്.

അതേസമയം, ജീവനക്കാരുടെ ആത്മഹത്യയിൽ ആശുപത്രിക്ക് ഒരു പങ്കുമില്ലെന്ന് ജോയിന്റെ ഡയറക്ടർ ഫാദർ ജോൺസൺ കണ്ണംപാടത്തിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. ജീവനക്കാർ മരിച്ചത് വീട്ടിൽ വെച്ചതാണ്. കാമുകന്മാരുമായുള്ള പ്രശ്നങ്ങളെ ചൊല്ലിയാണ് ഇരുവരും ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ശ്രമം നടത്തിയ രണ്ട് പേർ ഇപ്പോൾ സുഖം പ്രാപിച്ചു. അവർ ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. ആത്മഹത്യ ശ്രമം നടത്തിയ നെന്മാറ സ്വദേശിയായ ജീവനക്കാരി ഭർത്താവുമായുള്ള കുടുംബ വഴക്കിന്മേലാണ് 20 പാരസെറ്റോമോൾ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഈ മാസം 3ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവർ 8 ന് മടങ്ങി. വടക്കാഞ്ചേരി സ്വദേശിയായ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സിടി സ്‌കാനിലെ യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ്. എന്തോ മരുന്ന് ഇഞ്ചക്ഷൻ ചെയ്ത് ആത്മഹത്യ ചെയ്യാനാണ് ഇവർ എട്ടാം തിയതി ശ്രമിച്ചത്. അപകടനില തരണം ചെയ്ത ഇവർ 11 ന് ആശുപത്രി വിട്ടു. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഫാദർ ജോൺസൺ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP