Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിബിഐ അന്വേഷിച്ചില്ലെങ്കിൽ ഷീനാ ഷൂക്കൂർ രക്ഷപ്പെടും; ഗവർണ്ണറുടെ ഉത്തരവിനെ അട്ടിമറിക്കാനുള്ള കള്ളക്കളികൾ തുടങ്ങി; എംജി പ്രോ വൈസ് ചാൻസലറുടെ പ്രബന്ധ പരിശോധനയ്ക്കുള്ള വിസിയുടെ പോക്ക് വൈകും

സിബിഐ അന്വേഷിച്ചില്ലെങ്കിൽ ഷീനാ ഷൂക്കൂർ രക്ഷപ്പെടും; ഗവർണ്ണറുടെ ഉത്തരവിനെ അട്ടിമറിക്കാനുള്ള കള്ളക്കളികൾ തുടങ്ങി; എംജി പ്രോ വൈസ് ചാൻസലറുടെ പ്രബന്ധ പരിശോധനയ്ക്കുള്ള വിസിയുടെ പോക്ക് വൈകും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വൈസ് ചാൻസലർ മൂന്നു സർവകലാശാലകളിൽ നേരിട്ട് പോയി അന്വേഷണം നടത്തണമെന്ന് ഗവർണർ ഉത്തരവ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം സജീവം. മുസ്ലിം ലീഗ് നോമിനായി പ്രൊ വൈസ് ചാൻസലറായ ഷീനാ ഷുക്കൂറിനെ രക്ഷപ്പെടുത്താൻ അണിയറ നീക്കങ്ങൾ സജീവമാണ്. ഗവേഷണ പ്രബന്ധങ്ങളുടെ ആധികാരികത അന്വേഷിക്കാനുള്ള യാത്ര വൈകിപ്പിക്കാനാണ് നീക്കം. ഔദ്യോഗിക തിരക്കു പറഞ്ഞുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാവുകായണ്.

ഷീനാ ഷൂക്കൂറിന്റെ ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന പ്രബന്ധങ്ങളിൽ അന്വേഷണം നടത്തി ശുപാർശ നൽകാനാണ് വൈസ് ചാൻസലറോട് ഗവർണ്ണർ നിർദ്ദേശിച്ചത്. രാജ്ഭവന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടി ക്രമങ്ങൾ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ പൂർത്തിയാക്കി. ചാൻസലർ കൂടിയായ ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു അത്. അതിനപ്പുറം ഒന്നും നടക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ട് വൈകിപ്പിച്ച് ഷീനാ ഷുക്കൂറിനെ രക്ഷിക്കണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രോ വൈസ് ചാൻസലറും കൂട്ടരും. അത്രയും സമ്മർദ്ദം വൈസ് ചാൻസലർക്ക് മേലുണ്ട്. ഇനി അന്വേഷണം പൂർത്തിയായാലും റിപ്പോർട്ട് ഷീനാ ഷൂക്കൂറിനെ അനുകൂലമാകണമെന്ന നിർദ്ദേശവും ഉണ്ട്. ഗവർണ്ണറെ സ്വാധീനിക്കാൻ കഴിയില്ലെന്നതിനാലാണ് അത്. എന്നാൽ ഗവർണ്ണർക്ക് കള്ള റിപ്പോർട്ട് നൽകിയാൽ പിടിക്കപ്പെടുമെന്ന ആശങ്ക വൈസ് ചാൻസലറും ബന്ധപ്പെട്ടവരോട് പങ്കുവച്ചിട്ടുണ്ട്.

ഷീനാ ഷുക്കൂർ ഗവേഷണം നടത്തിയ ഡൽഹി അമിറ്റി സർവകലാശാല, ചെന്നൈ അംബേദ്കർ സർവകലാശാല, പിഎച്ച്.ഡി ക്ക് അപേക്ഷിക്കുമ്പോൾ ലക്ചററായി ജോലി നോക്കിയ കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഗവർണ്ണറുടെ ഉത്തരവ്. ഒരു സീനിയർ അഭിഭാഷകനെയോ സീനിയർ ഓഫീസറെയോ സഹായിയായി ഒപ്പം കൊണ്ടു പോകാം. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഇത്തരമൊരു അന്വേഷണത്തിന് ഗവർണർ ഉത്തരവിടുന്നത് ആദ്യമാണ്. മറുനാടൻ മലയാളിയാണ് ഷീനാ ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിലെ പൊള്ളത്തരം ആദ്യം പുറത്തു കൊണ്ടുന്നത്. അതിന് ശേഷം നിരവധി ഇടപെടലുണ്ടായി. തുടർന്നാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ഗവർണ്ണർ പി സദാശിവം ഉത്തരവിട്ടത്. ഗവർണ്ണറെ സ്വാധീനിക്കാനും ശ്രമമുണ്ടായി. എന്നാൽ സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസ് കൂടിയായ പി സാദശിവത്തിന് ആരോപണങ്ങളിലെ ഗൗരവ സ്വഭാവം തിരിച്ചറിയാമെന്നതിനാൽ നീക്കം പാളി.

ഇതോടെയാണ് അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കം. എത്രകാലത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഗവർണ്ണറുടെ ഉത്തരവിൽ ഇല്ല. ഇതിനെ മറയാക്കി ഷീനാ ഷുക്കൂറിന്റെ കേസ് ഒതുക്കാനാണ് നീക്കം. രാഷ്ട്രീയ ബന്ധമുള്ള വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യനും വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നില്ല. എങ്ങനേയും ഷീലാ ഷുക്കൂറിനെ രക്ഷപ്പെടുത്തണമെന്നാണ് രാഷ്ട്രീയമായി ലഭിച്ച നിർദ്ദേശമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ വിഷയം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം ഗവർണ്ണർക്ക മുന്നിൽ വയ്ക്കാനും പരാതിക്കാർക്ക് ആലോചനയുണ്ട്. ഹൈക്കോടതിയിൽ ഹർജി നൽകി കോടതി ഇടപെടലുകളും ആലോചടിക്കുന്നു. ഏറ്റുമാനൂർ സ്വദേശിയായ കെ.ആർ. അനിൽകുമാർ ഇതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

വൈസ് ചാൻസലറുടെ പരിശോധന പൂർത്തിയായാൽ മാത്രമേ ഷീനാ ഷുക്കൂറിനെതിരെ നടപടിയെടുക്കാൻ ഗവർണ്ണർക്ക് കഴിയൂ. ഇത് നീട്ടികൊണ്ട് പോയി പ്രോ വൈസ് ചാൻസലറെ രക്ഷിക്കാനാണ് നീക്കം. ഈ പരിശോധന എന്ന് പൂർത്തിയാകുമെന്നതിൽ കൃത്യമായ ഉത്തരം നൽകാൻ വൈസ് ചാൻസലർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ നിയമ നടപടികൾക്ക് പരാതിക്കാർ തയ്യാറെടുക്കുന്നത്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നാണ് അവരുടെ നിലപാട്. മൂന്ന് സർവ്വകലാശാലകളെ ബന്ധപ്പിക്കുന്ന വിഷയമായതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം മാത്രമേ ഫലപ്രദമാകൂ എന്നും അഭി്പ്രായമുണ്ട്. ഈ വിഷയം ഹൈക്കോടതിയിൽ വരുമ്പോൾ സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

സ്വകാര്യ സർവകലാശാലയായ അമിറ്റിയിൽ ഗവേഷണം നടത്തുകയാണെന്ന് 2007ൽ ഷീനാ ഷുക്കൂർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ എം.ജി പി.വി സി നിയമനത്തിനുള്ള ബയോഡേറ്റയിൽ ചെന്നൈയിലെ ഡോ. അംബേദ്കർ ലാ സർവകലാശാലയിൽ നിന്ന് 2009 ൽ ഡോക്ടറേറ്റ് എടുത്തെന്നാണ് രേഖപ്പെടുത്തിയത്. ഈ രണ്ടു വർഷത്തിനിടയിൽ ഏതാനും മാസം അമേരിക്കയിൽ സ്‌കോളർഷിപ്പ് പഠനത്തിലുമായിരുന്നു. പിഎച്ച്.ഡി എടുക്കാൻ നാലുവർഷമെങ്കിലും വേണ്ടിയിരിക്കെ, കുറഞ്ഞ കാലയളവിൽ ഇതെങ്ങനെ സാധിച്ചെന്നാണ് ഉയരുന്ന ചോദ്യം. എം.ജി സർവകലാശാലയിലെ അപ്പീൽ അധികാരിയായ ഡോ. ഷീനാ ഷുക്കൂറിന് കെ.ആർ. അനിൽകുമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർക്കും ചാൻസലറായ ഗവർണർക്കും ചെന്നൈ അംബേദ്കർ ലാ സർവകലാശാലയിലും പരാതി നൽകി.

ഹൈക്കോടതി ജസ്റ്റിസായിരുന്ന കെ.എ. അബ്ദുൾ ഗഫൂർ 2007 ഒക്ടോബർ 27ന് നൽകിയ സർട്ടിഫിക്കറ്റിൽ ന്യൂഡൽഹി അമിറ്റി സർവകലാശാലയിൽ 'സ്‌കോപ് ആൻഡ് ആപ്ലിക്കേഷൻ ഒഫ് മുസ്ലിം ഫാമിലി ലാ ഇൻ കേരള ആൻഡ് ലക്ഷദ്വീപ് വർക്കിങ് ഒഫ് സ്റ്റാറ്റിയൂട്ടറി പ്രൊവിഷൻസ് ആൻഡ് ഡിസ്ട്രിക്ട് ലോസ് ' എന്ന വിഷയത്തിൽ ഷീനാ ഷുക്കൂർ പിഎച്ച്.ഡി പഠനം പൂർത്തിയാക്കിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതേ വിഷയത്തിൽ അംബേദ്കർ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടിയെന്ന് ബയോഡേറ്റയിൽ രേഖപ്പെടുത്തിയെന്നാണ് പരാതി. മുസ്ലിംലീഗ് നോമിനിയായാണ് ഷീനാ ഷുക്കൂർ പി.വി സിയായത്. പരീക്ഷാ യോഗ്യതാ വിവാദത്തിൽ വൈസ് ചാൻസലർ ഡോ. എ.വി. ജോർജിനെ ഗവർണർ പുറത്താക്കിയതിനു പിറകെയാണ് പി.വി സിയും പിഎച്ച്.ഡി വിവാദത്തിൽ കുടുങ്ങിയത്.

ഷീന ഡോക്ടറേറ്റ് നേടിയ കാലയളവിലെ തീയതികൾ തമ്മിൽ പൊരുത്തപ്പെടാത്തതാണ് ഇവരുടെ ഡോക്ടറേറ്റിനെ സംശയത്തിന്റെ നിഴലിൽ ആക്കുന്നത്. ചെന്നൈയിലെ അംബേദ്കർ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 'മുസ്ലിം കുടുംബ നിയമത്തിന് കേരളത്തിലും ലക്ഷദ്വീപിലുമുള്ള പ്രായോഗികത' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയെന്നാണ് ഷീന ഷുക്കൂർ പ്രോ. വിസി നിയമനം ലഭിക്കുന്നതിനായി നൽകിയ ബയോഡേറ്റയിൽ പറയുന്നത്. 2009 ഒക്ടോബറിൽ ഡോക്ടറേറ്റിന് അർഹയായെന്നാണ് ബയോഡേറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചട്ടങ്ങൾ അനുസരിച്ച് പാർട്ട് ടൈമായി ഡോക്ടറേറ്റ് ചെയ്യുന്നവർ കുറഞ്ഞത് 3 വർഷമെങ്കിലും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് നിഷ്‌കർഷിക്കുന്നത്. അങ്ങനെയെങ്കിൽ 2006 മുതലെങ്കിലും ഗവേഷണ പഠനം ആരംഭിക്കേണ്ടതുണ്ട്.

അതേസമയം കണ്ണൂർ സർവ്വകലാശാല റീഡർ തസ്തികയിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഡോ. ഷീനാ ഷുക്കൂർ സമർപ്പിച്ച സത്യവാങ്മൂലവും പിവിസി നിയമനത്തിനായി സമർപ്പിച്ച ബയോഡേറ്റയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതല്ല. 2007 ജനുവരി 25 ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി അമിറ്റി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കിയതാണ് കാണിച്ചിരിക്കുന്നത്. ഒരേ വിഷയത്തിൽ വിവിധ സർവ്വകലാശാലകളിൽ നിന്ന് ഗവേഷണം നടത്താൻ അനുവദനീയമായ കാര്യമല്ല. അതുകൊണ്ടാണ് ഷീനയുടെ ഡോക്ടറേറ്റിനെ കുറിച്ച് സംശയം ഉയരുന്നത്. ഷീനാ ഷുക്കൂർ അമിറ്റി സർവ്വകലാശാലയിൽ നിന്ന് തന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയെന്നും ഉടൻ ഡോക്ടറേറ്റ് നൽകാമെന്നും ശുപാർശ ചെയ്ത് ജസ്റ്റിസ് കെഎ അബ്ദുൾ ഗഫൂർ 2006 ഒക്ടോബർ 27 ന് നൽകിയ കത്താണ് ഏറ്റവും വലിയ തെളിവ്. ഇത് മറുനാടൻ മലയാളി നേരത്തെ പുറത്തുവിട്ടിരുന്നു.

ഈ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നും തീർത്തും ഘടകവിരുദ്ധമായ കാര്യങ്ങളാണ് ഇവർ ബയോഡേറ്റയിൽ നൽകിയിരിക്കുന്നത്. ഇതാണ് ഗവർണ്ണറുടെ പ്രാഥമിക പരിശോധനയിലും തെളിഞ്ഞത്. 2009 ഒക്ടോബറിൽ അംബേദ്കർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയെന്നാണ്. അമിറ്റി സർവ്വകലാശാലയിലെ ഗവേഷണ പഠനം 2007 ൽ റദ്ദാക്കി അംബ്ദേക്കറിൽ പുനരാരംഭിച്ചാൽ തന്നെ 2009 ൽ 3 വർഷം പൂർത്തിയാക്കാൻ സാധിക്കില്ല. ഇത് കൂടാതെ 20082009 വർഷത്തിൽ അമേരിക്കയിലെ ടെന്നിസിയിലുള്ള വാൻഡർബിൽറ്റ് ലോ സ്‌കൂളിൽ എൽഎൽഎം ന് ഫുൾ്രൈബറ്റ് സ്‌കോളർഷിപ്പ് നേടി പഠനത്തിലായിരുന്നു ഷീനാ ഷുക്കൂർ എന്ന് ലോ സ്‌കൂൾ രേഖകളും ബയോഡേറ്റയും വ്യക്തമാക്കുന്നു. അതായാലത് മൂന്ന് വർഷം കൊണ്ട് നേടേണ്ട ഡോക്ടറേറ്റ് ഷീന ഷുക്കൂർ രണ്ട് കൊല്ലം കൊണ്ട് സ്വന്തമാക്കിയെന്ന് വ്യക്തം. ഇങ്ങനെ നിരവധി പൊരുത്തക്കേടുകൾ ഡോ. ഷീന ഷുക്കൂറിന്റെ ബയോഡേറ്റയിൽ ഉണ്ട് താനും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP