Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാള സിനിമയിൽ യുവതാരങ്ങളെ ഒതുക്കാൻ ശ്രമിക്കുന്ന ഗൂഡ സംഘത്തിന്റെ പേര് തുറന്ന് പറയണം; നീരജ് മാധവിനോട് സത്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് 'അമ്മ'യുടെ കത്തും; ശുദ്ധീകരണത്തിന് ഒപ്പം നിന്നാൽ യുവതാരത്തിന്റെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുമെന്ന് ഫെഫ്ക; സംഘടനയെ വിമർശിക്കുന്നവർക്ക് താര സംഘടനയ്ക്ക് നൽകിയ കത്തിലെ വിശദാംശങ്ങൾ അറിയില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ; അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം എന്ന വെളിപ്പെടുത്തലിൽ ചർച്ച തുടരുമ്പോൾ

മലയാള സിനിമയിൽ യുവതാരങ്ങളെ ഒതുക്കാൻ ശ്രമിക്കുന്ന ഗൂഡ സംഘത്തിന്റെ പേര് തുറന്ന് പറയണം; നീരജ് മാധവിനോട് സത്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് 'അമ്മ'യുടെ കത്തും; ശുദ്ധീകരണത്തിന് ഒപ്പം നിന്നാൽ യുവതാരത്തിന്റെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുമെന്ന് ഫെഫ്ക; സംഘടനയെ വിമർശിക്കുന്നവർക്ക് താര സംഘടനയ്ക്ക് നൽകിയ കത്തിലെ വിശദാംശങ്ങൾ അറിയില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ; അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം എന്ന വെളിപ്പെടുത്തലിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളെ ഒതുക്കാൻ ശ്രമിക്കുന്ന ഗൂഡ സംഘത്തിന്റെ പേര് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി നീരജ് മാധവിന് താര സംഘടനയുടെ കത്ത്. മലയാള സിനിമയിലെ മോശം പ്രവണതയെ തുറന്നു കാട്ടാൻ ഇതിലൂടെ കഴിയുമെന്നാണ് അമ്മയുടെയും വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നീരജ് മാധവിന് അമ്മ കത്ത് നൽകിയത്. നീരജ് മാധവ് ഇട്ട കുറിപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രവർത്തകയുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് അമ്മയ്ക്ക് കത്ത് ലഭിച്ചിരുന്നു. നീരജ് മാധവിന് എതിരെയുള്ള പരാമർശങ്ങൾ ഈ കത്തിൽ ഇല്ലെന്ന് അമ്മയിലെ മുതിർന്ന അംഗം മറുനാടനോട് പറഞ്ഞു. സിനിമയിൽ ഒതുക്കാൻ ശ്രമിച്ചവരുടെ പേര് നീരജ് വെളിപ്പെടുത്തിയാൽ എല്ലാ തൊഴിൽ സംരക്ഷണവും ഫെഫ്ക ഉറപ്പാക്കുമെന്നും ഈ കത്തിലുണ്ടായിരുന്നുവെന്നാണ് അമ്മയുടെ വാദം.

നീരജ് മാധവിന്റെ പ്രശ്‌നത്തിൽ ഫെഫ്ക നടത്തിയത് കൃത്യമായ ഇടപെടലാണ്. നീരജ് മാധവിന് അപമാനം ഏറ്റിട്ടുണ്ടെങ്കിൽ അത് ക്രൂരതയാണ്. ഇതിനെ ഒരുമിച്ച് എതിർക്കണമെന്നാണ് ഫെഫ്കയുടെ നിലപാട്. ഇതാണ് അമ്മയ്ക്കുള്ള കത്തിലുമുള്ളത്. മലയാ സിനിമയെ ശുദ്ധീകരിക്കണമെങ്കിൽ മോശം പ്രവണതകളെ ഇല്ലായ്മയ ചെയ്യണം. ഇതിന് വേണ്ടിയാണ് പേര് വെളിപ്പെടുത്താൻ നീരജ് മാധവിനോട് നിർദ്ദേശിക്കണമെന്ന ആവശ്യം ഫെഫ്ക മുമ്പോട്ട് വച്ചത്. ഇത് അനുസരിച്ച് നീരജ് മാധവിന് അമ്മയും കത്ത് നൽകിയിട്ടുണ്ട്. ഈ വിഷയത്തെ വിവാദമാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. എല്ലാവരും നീരജ് മാധവിനൊപ്പമാണ്. എന്നാൽ മലയാള സിനിമയെ മൊത്തം സംശയ നിഴലിൽ നിർത്തുന്നത് ശരിയല്ല. ആരോപണം ഉന്നയിക്കുന്നവർ എല്ലാത്തിനും വ്യക്തത വരുത്തണം. എങ്കിൽ മാത്രമേ തെറ്റുകൾ തിരുത്താനാകൂവെന്ന് മലയാള സിനിമയിലെ മറ്റൊരു പ്രമുഖനും മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

നീരജ് മാധവിന്റെ വെളിപ്പെടുത്തലിൽ താരസംഘടന അമ്മക്ക് കത്ത് നൽകിയത് കൂടുതൽ വിവരങ്ങൾ തേടാനാണെന്ന് ഫെഫ്കയും വിശദീകരിച്ചിരുന്നു. മലയാള സിനിമയിൽ വിവേചനം നേരിട്ടെന്നും പുതുതായി വരുന്ന അഭിനേതാക്കളെ ഒതുക്കാൻ ലോബി പ്രവർത്തിക്കുന്നതായുമാണ് നടൻ നീരജ് മാധവ് ആരോപണം ഉന്നയിച്ചിരുന്നത്. നീരജ് മാധവ് ഉന്നയിച്ചിരുന്ന ആരോപണങ്ങളിൽ ഫെഫ്കയുടെ അംഗസംഘടനയായ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് അസോസിയേഷനെതിരെ പരാമർശങ്ങൾ ഉള്ള സാഹചര്യത്തിലാണ് താരസംഘടനക്ക് കത്തയച്ചതെന്നും സംഘടന വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിൽ ആശാസ്യകരമല്ലാത്ത ലോബിയിങ് ഉണ്ടെങ്കിൽ അതിൽ ഫെഫ്കയ്ക്ക് കീഴിലുള്ള പ്രൊഡക്ഷൻ കൺട്രോളർമാരോ എക്സിക്യുട്ടീവുകളോ ഭാഗമാണെങ്കിൽ അത് കണ്ടെത്തി നിർവീര്യമാക്കേണ്ടത് സംഘടനയുടെ ചുമതലയാണെന്ന ബോധ്യത്തിലാണ് കത്തയച്ചതെന്ന് ഫെഫ്ക വിശദീകരിക്കുന്നു. നീരജ് മാധവിന്റെ വെളിപ്പെടുത്തലിൽ ചർച്ച നടക്കുന്നത് ഫെഫ്കയുടെ കത്തിന്റെ ഉള്ളടക്കം അറിയാതെയാണെന്നും സംഘടനാ ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

നീരജ് മാധവിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. അദ്ദേഹത്തിനൊപ്പമാണ് ഫെഫ്ക. നീരജ് മാധവ് ഫെഫ്ക അംഗമല്ലാത്തതിനാൽ ആരോപണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ തേടാനാകില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം അംഗമായ താരസംഘടന അമ്മക്ക് കത്ത് നൽകിയത്. ഇക്കാര്യത്തിൽ താരസംഘടനയായ അമ്മയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ മറുനാടനോട് പറഞ്ഞു. ഈ വിഷയത്തിൽ എന്ത് നടപടി ആർക്കെതിരെ ഉണ്ടായാലും നീരജ് മാധവിന്റെ സമ്പൂർണ തൊഴിൽ സംരക്ഷണം ഫെഫ്ക ഏറ്റെടുക്കുമെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നീരജ് മാധവിന്റെ ആരോപണത്തിന്റെ കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയാൽ അക്കാര്യം പരിശോധിക്കാമെന്നാണ് ഫെഫ്ക നിലപാട്. അക്കാര്യത്തിൽ സംഘടനയെ പ്രാപ്തമാക്കുന്നതിനാണ് അമ്മക്ക് കത്ത് നൽകിയത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ സിനിമ മേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ബോളിവുഡിൽ മാത്രമല്ല മലയാള സിനിമ ലോകത്ത് നിലനിൽക്കുന്ന വേർതിരിവുകളും പുറത്തുവന്നിരുന്നു. മലയാളത്തിൽ കുടിക്കുന്ന ?ഗ്ലാസിൽ പോലും വേർതിരിവുണ്ടെന്ന നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പിന്നീട് ഈ വിഷയത്തിൽ സിനിമ സംഘടനയെ പരിഹസിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. വിശദീകരണം ചോദിക്കുന്നത് ഭയപ്പെടുത്തി അനുസരിപ്പിക്കാനാണെന്നാണ് ഷമ്മി കുറിക്കുന്നത്. സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതുപോലെയുള്ള പ്രതികരണം ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നും ഷമ്മി ചോദിക്കുന്നു.

'സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ', ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, ''അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.'' അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്-ഈ വാചകങ്ങളാണ് നീരജ് ചർച്ചയാക്കിയത്.

നീരജ് മാധവിന്റെ കുറിപ്പ്

'സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ', ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, ''അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.'' അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു heirarchy സമ്പ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിങ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടർ.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം, സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷേ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും' good booksൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം demanding ആയതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുള്ളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ hairdresserന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. Satellite value മുതൽ സിനിമയ്ക്കു നല്ല തീയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം above average ആയാലും പോരാ, exceptional ആണേൽ ഞങ്ങൾ വിജയിപ്പിക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം ? ആരോട് പറയാൻ...

ഇത്രയൊക്കെ എഴുതാൻ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച Sushanth Singh Rajput എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റോണത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. Bollywoodൽ ഗോഡ്ഫാദർ ഇല്ലാത്ത സുശാന്തിന്റെ industryയിലെ ചെറുത്ത് നിൽപ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇൻഡസ്ട്രയിൽ പിടിച്ചു നിൽക്കാൻ പാടാണെങ്കിൽ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. Family manനു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബൈയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകൻ നിതെഷ് തിവാരി chichore യിൽ അഭിനയിക്കാൻ വിളിക്കുന്നത്, സ്‌ക്രീൻ ടെസ്റ്റും make up ചർച്ചയും എല്ലാം കഴിഞ്ഞു join ചെയ്യാൻ ഇരിക്കെയാണ് date clash മൂലം അത് കൈവിട്ടു പോയത്, അതിൽ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷേ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ. സിനിമയിൽ godfather ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് relate ചെയ്യാൻ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ ആയേനെ...

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങൾ ആണ്, ഇപ്പോൾ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവർ നിലനിൽക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവർക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പോവാനുണ്ട്, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP