Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു മീഡിയാ പേഴ്‌സണ് യോജിച്ച രീതിയിലുള്ള ഇടപടൽ ആയിരുന്നില്ല അത്; വീഡിയോ ക്ലിപ്പിങ്‌സ് എല്ലാത്തിനും തെളിവായി; ന്യൂസ് 18 സ്വതന്ത്ര ചാനലോ അതോ സിപിഎം ചാനലോ? എന്ന അദ്ധ്യാപകരുടെ ചോദ്യവും കൊള്ളേണ്ടിടത്തു കൊണ്ടു; മാർക്‌സിറ്റ് പാർട്ടി വിലയ്ക്ക് വാങ്ങിയ ആളൊന്നുമല്ലല്ലോ ശരത്ത്; ഈ രീതിയിൽ ചർച്ച നയിച്ചപ്പോൾ പരാതി നൽകിയ കെ പി എസ് ടി എ; മലയാള ചാനൽ ചരിത്രത്തിൽ ഇങ്ങനെ ഇതാദ്യം; ശരത് ചന്ദ്രനെ ന്യൂസ് 18 കേരളയിൽ നിന്ന് പുറത്തു ചാടിച്ച ചർച്ചയുടെ കഥ

ഒരു മീഡിയാ പേഴ്‌സണ് യോജിച്ച രീതിയിലുള്ള ഇടപടൽ ആയിരുന്നില്ല അത്; വീഡിയോ ക്ലിപ്പിങ്‌സ് എല്ലാത്തിനും തെളിവായി; ന്യൂസ് 18 സ്വതന്ത്ര ചാനലോ അതോ സിപിഎം ചാനലോ? എന്ന അദ്ധ്യാപകരുടെ ചോദ്യവും കൊള്ളേണ്ടിടത്തു കൊണ്ടു; മാർക്‌സിറ്റ് പാർട്ടി വിലയ്ക്ക് വാങ്ങിയ ആളൊന്നുമല്ലല്ലോ ശരത്ത്; ഈ രീതിയിൽ ചർച്ച നയിച്ചപ്പോൾ പരാതി നൽകിയ കെ പി എസ് ടി എ; മലയാള ചാനൽ ചരിത്രത്തിൽ ഇങ്ങനെ ഇതാദ്യം; ശരത് ചന്ദ്രനെ ന്യൂസ് 18 കേരളയിൽ നിന്ന് പുറത്തു ചാടിച്ച ചർച്ചയുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ന്യൂസ് 18 കേരളയുടെ സ്റ്റാർ അവതാരകനായ ശരത് ചന്ദ്രനെ തെറുപ്പിച്ചതിന് പിന്നിലുള്ളത് കെപിഎസ്ടിഎയുടെ പ്രതിഷേധം. കേരളത്തിലെ ഏറ്റവും ശക്തമായ അദ്ധ്യാപക സംഘടനയാണ് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ എന്ന യുഡിഎഫ് അനുകൂല സംഘടന. ചാനലിന്റെ ഹൈദരാബാദ് ആസ്ഥാനത്തേക്ക് ഒഴുകി വന്ന കെപിഎസ്ടിഎക്കാരുടെ പരാതികളാണ് വളരെ വേഗത്തിൽ ശരത്തിനെ നീക്കാൻ ചാനൽ അധികൃതർക്ക് പ്രേരകമായത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടു കെപിഎസ്ടിഎ നടത്തിയ ഉത്തരവിന്റെ കോപ്പികൾ കത്തിക്കലുമായി ബന്ധപ്പെട്ടു ശരത് നടത്തിയ ചാനൽ ചർച്ചയാണ് കെപിഎസ്ടിഎയുടെ അഭിമാനത്തെ മുറിവേൽപ്പിച്ചത്.

സ്വതന്ത്ര ചാനൽ എന്ന രീതിയിലാണ് ന്യൂസ് 18 ചാനലിൽ ചർച്ചയ്ക്ക് കെപിഎസ്ടിഎ നേതാവ് സലാവുദ്ദീൻ എത്തിയത്. പക്ഷെ സിപിഎമ്മിന്റെ കൈരളി ചാനലിനെ തോൽപ്പിക്കും വിധം സിപിഎം അനുകൂലമായ രീതിയിൽ ശരത് ചാനൽ ചർച്ച നയിച്ചു. കെപിഎസ്ടിഎയേയും അതിന്റെ ഉന്നത നേതാവ് സലാഹുദ്ദീനെയും ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി. ന്യൂസ് 18 സ്വതന്ത്ര ചാനലോ അതോ സിപിഎം ചാനലോ? നടപടി വന്നില്ലെങ്കിൽ ഈ ചാനൽ ഞങ്ങൾ ബഹിഷ്‌ക്കരിക്കും. എന്നൊക്കെ ചൂണ്ടിക്കാട്ടി നൂറുകണക്കിന് കത്തുകളും മെയിലുകളുമാണ് സംഘടനാ ആസ്ഥാനത്ത് എത്തിയത്. ഇത് ന്യൂസ് 18 കേരള ഗൗരവത്തോടെ എടുത്തു. പരിശോധനയും നടത്തി. ശരത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിനിടെയാണ് ശരത് സ്ഥാപനത്തിൽ നിന്നും രാജിവച്ചത്. രാജി കൊടുത്തതിനെ തുടർന്നും 30 ദിവസത്തെ നോട്ടീസ് പിരീഡിലാണ് ശരത് ഇപ്പോൾ ന്യൂസ് 18ൽ വാർത്ത വായിക്കുന്നത്.

ശരത്തിന്റെ മാറ്റാനായിരുന്നില്ല കത്തുകളിലെ ആവശ്യം. ചാനൽ അതിന്റെ നിലപാട് തിരുത്തണം എന്നായിരുന്നു. പക്ഷെ നിലപാട് തിരുത്തുന്നതിലും നല്ലത് ശരത്തിനെ പോലുള്ള മാധ്യമ പ്രവർത്തകരെ പിരിച്ചുവിടുകയാണ് നല്ലത് എന്ന തീരുമാനമാണ് ചാനൽ അധികൃതരുടെ ഭാഗത്ത് നിന്നും വന്നത്. ഈ രീതിയിൽ വന്നാൽ ശരത്തിന്റെ അനുഭവം മറ്റു മാധ്യമ പ്രവർത്തകർക്കും വരും എന്ന സന്ദേശമാണ് ശരത്തിനെതിരായ നടപടിയിലൂടെ ചാനൽ അധികൃതർ നൽകിയ സന്ദേശം. കേരളത്തിൽ തന്നെ ഇത് ആദ്യ സംഭവമായിരുന്നു. അന്വേഷണം നടത്തി നടപടിയിലേക്ക് കാര്യങ്ങളെത്തും മുമ്പ് ശരത് രാജിവച്ച് മാനം കാക്കുകയായിരുന്നു.

ചാനൽ നിയന്ത്രണം കയ്യാളിയിരുന്ന രാജീവ് ദേവരാജ് രാജിവെച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും വന്ന പ്രദീപ് പിള്ളയ്ക്ക് ഈയിടെ ചാനലിന്റെ ഉത്തരവാദിത്തം നൽകിയിരുന്നു. ഇടത് അനുകൂല നയത്തിൽ നിന്നും വലത് അനുകൂല രീതിയിലെക്കുള്ള വഴി തിരിച്ചു വിടലിന്റെ ഭാഗമായാണ് പ്രദീപ്പിള്ളയ്ക്ക് ചാനലിന്റെ ഉത്തരവാദിത്തം നൽകിയത്. ന്യൂസ് 18 കേരളയ്ക്ക് ഇടത് മുഖമാണ് എന്ന ആക്ഷേപം ശക്തമായിരിക്കുമ്പോഴാണ് ശരത്തിനെതിരെയുള്ള പരാതികൾ കെപിഎസ്ടിഎയിൽ നിന്നും ഒഴുകി വന്നത്. ചാനലിനെക്കുറിച്ച് നിലനിൽക്കുന്ന ആക്ഷേപം ശരിയാണെന്ന് ധ്വനിപ്പിക്കുന്ന പരാതികളായിരുന്നു കത്തിന്റെ ഉള്ളടക്കവും. കത്തുകൾ വന്നത് ബിജെപിയിൽ നിന്നല്ല യുഡിഎഫ് അനുകൂല സംഘടനയിൽ നിന്നാണ് എന്നതും ചാനൽ അധികൃതർ ഗൗരവത്തോടെ തന്നെ കണ്ടു. ഇതാണ് ശരത്തിന്റെ പൊടുന്നനെയുള്ള പുറത്താകലിന് പിന്നിൽ.

സ്വതന്ത്ര ചാനലിൽ ഒരു ചർച്ചയ്ക്ക് വരുമ്പോൾ കാര്യങ്ങൾ വിശദീകരിക്കാൻ ഞങ്ങൾക്ക് അവസരം നൽകേണ്ടേ എന്ന ചോദ്യമാണ് ശരത്തിന്നെതിരെയുള്ള മിക്ക കത്തുകളിലും ഉള്ളടക്കമായത്. വലതു ചാനലിനു ഇടത് മുഖം നൽകിയ ചാനൽ മാധ്യമ പ്രവർത്തകരുടെ രീതിയിൽ അമർഷവുമായി നിലകൊണ്ടിരുന്ന ചാനൽ മേധാവികളുടെ മുന്നിലേക്കാണ് ശരത്തിനെതിരെയുള്ള പരാതികൾ ഒഴുകി വന്നത്. മാധ്യമ രംഗത്തെ അംബാനിഫിക്കേഷന്റെ ഭാഗമായി കേരളത്തിലും അവതരിച്ച ചാനലിനു ഒരിക്കലും വലത് മുഖം നിലനിർത്താൻ ചാനൽ മേലധികാരികൾക്ക് കഴിഞ്ഞിരുന്നില്ല. കടുത്ത അമർഷം തന്നെ ഇതിന്റെ പേരിൽ ചാനൽ മുതലാളിമാരിൽ നിന്നും ഉയർന്നുവെങ്കിലും മുൻനിര മാധ്യമ പ്രവർത്തകർ എല്ലാം തന്നെ ഇടത് അനുകൂല മാധ്യമ പ്രവർത്തകരായിരുന്നു. പ്രധാന ചർച്ചകൾ ശരത് നയിക്കുന്ന രീതിയിൽ ഇടത് അനുകൂലമായാണ് മിക്ക അവതാരകരും നയിച്ചത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ ചാനൽ അധികൃതർക്ക് പലപ്പോഴായി ലഭിച്ചിരുന്നു. പക്ഷെ സാലറി ചാലഞ്ച് വിവാദത്തിൽ ശരത്തിനെതിരെ പ്രതിഷേധക്കത്തുകൾ ഒഴുകി വന്നപ്പോൾ ശരത്തിനെതിരെ നടപടിയെടുക്കാൻ ചാനൽ അധികൃതർ മടിച്ചതുമില്ല.

സാലറി ചാലഞ്ച് വിവാദവുമായി ബന്ധപ്പെട്ട് ശരത് നടത്തിയ ചാനൽ ചർച്ചയുടെ പ്രതിഷേധം ഇപ്പോഴും കെപിഎസ്ടിഎയെ വിട്ടുമാറിയിട്ടില്ല. കോവിഡ് കാലത്ത് രണ്ടാമതും വന്ന സാലറി ചലഞ്ച് ഉത്തരവ് കത്തിക്കുക ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. മിക്ക ചാനലിലും കൈരളി ഉൾപ്പെടെ ഞങ്ങൾ പോയി. ഒരു ചാനലിലും ഞങ്ങൾക്ക് മോശം അനുഭവം വന്നില്ല. പക്ഷെ ന്യൂസ് 18 കേരള കൈരളി ചാനലിനെക്കാളും എത്രയോ മോശമായി പെരുമാറി. സാലറി ചാലഞ്ച് ചർച്ച സമയത്ത് ശരത്തിന്ന്‌റെ ആക്ഷേപത്തിന് ഇരയായ കെപിഎസ്ടിഎ നേതാവ് സലാഹുദ്ദീൻ മറുനാടനോട് പറഞ്ഞു. ഞങ്ങളുടെ ഭാഗം വിശദീകരിക്കാൻ ശരത് സമയം നൽകിയില്ല. വളരെ മോശമായ രീതിയിലുള്ള ചർച്ചയാണ് സാലറി ചാലഞ്ച് ഉത്തരവ് കത്തിച്ചതിന്റെ പേരിൽ ചാനൽ നടത്തിയത്. ഞങ്ങളുടെ ഭാഗം പറയാൻ സമയം അനുവദിച്ചില്ല. പൊതുജനങ്ങളുടെ മുന്നിൽ എന്നെയും സംഘടനയേയും മോശക്കാരനാക്കി. അവഹേളിക്കുകയും ചെയ്തു. ഒരു മീഡിയാ പേഴ്‌സണ് യോജിച്ച രീതിയിലുള്ള ഇടപടൽ ആണ് ശരത്തിന്റെ ഭാഗത്ത് നിന്നും വന്നത്. വീഡിയോ ക്ലിപ്പിങ്‌സ് എല്ലാത്തിനും തെളിവാണ്. പൊളിറ്റിക്കൽ ചാനലിൽ നിന്ന് പോലും ഈ രീതിയിൽ ചർച്ച വന്നില്ല. ചർച്ചയിൽ ശരത് നീതി പുലർത്തിയില്ല. ഒരു പക്ഷത്തെ അടച്ച് ആക്ഷേപിച്ചുകൊണ്ടുള്ള ചർച്ചയാണ് നടന്നത്. ശരത്തിനെ മാറ്റണം എന്നൊന്നും പറഞ്ഞില്ല. ചാനലിന്റെ ഈ നയം മാറ്റണം എന്നാണ് പറഞ്ഞത്.

ചർച്ചയ്ക്ക് വിളിച്ചാൽ സംസാരിക്കാൻ അവസരം നൽകേണ്ടേ? കെപിഎസ്ടിഎ അംഗങ്ങൾ ചാനൽ ആസ്ഥാനത്തേക്ക് പരാതികൾ അയച്ചു. ഒരു സ്വതന്ത്രമായ രീതിയിൽ ഇടപെടുന്ന ചാനൽ എന്ന രീതിയിലാണ് ചർച്ചയിൽ പങ്കെടുത്തത്. കുറെ ചാനലിൽ ഞങ്ങൾ ചർച്ചയ്ക്ക് പോയി. ഒരു ചാനലിൽ നിന്നും മോശം അനുഭവം വന്നില്ല. മറ്റു ചാനലുകൾ സംഘടനയുടെ ഭാഗം വിശദീകരിക്കാൻ അനുവദിക്കുകയും സമയം നൽകുകയും ചെയ്തു. സിപിഎം ചാനലായ കൈരളിയിൽ പോലും ചർച്ചയ്ക്ക് പോയി. അവിടെ നിന്ന് പോലും ന്യൂസ് 18 അനുഭവം ഉണ്ടായില്ല. കൈരളിക്കാർ ചർച്ചയ്ക്ക് വിളിക്കും മുൻപ് തന്നെ കാര്യങ്ങൾ വിശദീകരിച്ചു. സന്തോഷത്തോടെയാണ് കൈരളി ചാനൽ ചർച്ചയിൽ പങ്കെടുത്തത്. വളരെ മാന്യമായി കൈരളി ചാനൽ പെരുമാറി. ഗൂഡലക്ഷ്യത്തോടെ സിപിഎമ്മിന് അനുകൂലമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും മറുപടി പറയാൻ സമയം അനുവദിക്കാതിരിക്കുകയും ചെയ്തു. ഞങ്ങളെ ജനങ്ങൾക്കിടയിൽ മോശക്കാരനാക്കുന്ന വിധത്തിലാണ് ശരത് ചർച്ച മുന്നോട്ടു കൊണ്ടുപോയത്.

ശരത് ചോദിച്ചത് ഇതൊക്കെയാണ്: ''ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ.....നിങ്ങൾ ഒരധ്യാപകനല്ലേ......ഇതെല്ലാം മോശമല്ലേ... .പൊതുസമൂഹം നിങ്ങളെ കല്ലെറിയില്ലേ.. ഈ സമയത്ത് നിങ്ങൾ ഉത്തരവ് കത്തിക്കാൻ പാടുണ്ടോ? വിശദീകരണമായി ഞങ്ങൾ പറയുന്നത് ഒന്നും കേൾക്കാൻ ശരത് സമ്മതിച്ചില്ല. ഞങ്ങൾ വീട്ടിൽ ഇരുന്നാണ് ഉത്തരവ് കത്തിച്ചത് . പൈസ കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല...കാര്യം എന്താണ് എന്ന് ബോധ്യപ്പെടെണ്ടേ? ഒരു മീഡിയ ഇത് ചെയ്യാൻ പാടുണ്ടോ? ആരെയും അടച്ചാക്ഷേപിക്കാൻ ഒരു ചാനൽ ചർച്ചയിൽ ആരെയും അടച്ച് ആക്ഷേപിക്കാൻ പാടുണ്ടോ? മാർക്‌സിറ്റ് പാർട്ടി വിലയ്ക്ക് വാങ്ങിയ ആളൊന്നുമല്ലല്ലോ ശരത്. ഈ രീതിയിൽ ശരത് ചർച്ച നയിച്ചപ്പോൾ സംഘടനയ്ക്ക് പരാതി നൽകേണ്ടി വന്നു-സലാഹുദ്ദീൻ പറയുന്നു.

കൈരളി ടിവിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ന്യൂസ് 18 കേരളയുടെ മുഖമായിരുന്നു ശരത് ചന്ദ്രൻ. രാജി മാനേജ്മെന്റ് ചോദിച്ചു വാങ്ങിയതെന്നാണ് സൂചന. ന്യൂസ് 18 കേരളയുടെ മാനേജ്മെന്റുമായുള്ള ഭിന്നതയിലാണ് രാജി. ശരത് ചന്ദ്രനെതിരെ നിരവധി പരാതികൾ ന്യൂസ് 18 കേരളയുടെ മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. ന്യൂസ് 18 കേരളയിലെ ഇടതു പക്ഷ മുഖങ്ങളിൽ പ്രധാനിയായിരുന്നു ശരത് ചന്ദ്രൻ. ചാനലിലെ തീവ്ര രാഷ്ട്രീയ ആഭിമുഖ്യക്കാർക്ക് ഇനി കാര്യങ്ങൾ അനുകൂലമാകില്ലെന്ന സൂചനയാണ് ശരത് ചന്ദ്രന്റെ രാജിയിലുള്ളത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിയമസഭാ മ്യൂസിയത്തിൽ ഇ.എം.എസ് സ്മൃതി വിഭാഗം നിർമ്മിക്കാൻ എൺപത്തിരണ്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കൊടുത്തത് വലിയ വിവാദമായിരുന്നു. ന്യൂസ് 18 കേരളയിലെ അവതാരകൻ ശരത് ചന്ദ്രന് നൽകിയ പ്രോജക്ടിനാണ് ഖജനാവിൽ നിന്ന് 83 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നത്. ഇത് കോൺഗ്രസിന്റെ ഫെയ്‌സ് ബുക്ക് പേജുകളിൽ ചർച്ചയായിരുന്നു. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾ ന്യൂസ് 18 കേരള പരിശോധിച്ചു. ഹോക്കി കളിയിലെ പിആർ പങ്കാളിത്തത്തിലും അന്വേഷണം നടന്നു. ന്യൂസ് 18 കേരളയിലെ ജോലിക്കിടെയാണ് ഇതെന്നും കണ്ടെത്തി. ഇതെല്ലാം വിനയായി.

കൈരളി ടിവിയിലൂടെ മാധ്യമ പ്രവർത്തനം തുടങ്ങിയ ശരത് ചന്ദ്രൻ ടി വി പ്രേക്ഷകരുടെ പരിചിത മുഖമാണ്. കൈരളിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് കൂടുമാറി. അവിടെ നിന്നും ന്യൂസ് 18 കേരളയിലേക്കും. പല പ്രമഖരേയും വൻ തുക ശമ്പളം കൊടുത്ത് എടുത്തിട്ടും ന്യൂസ് 18 കേരളയ്ക്ക് വേണ്ടത്ര മുൻതൂക്കമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ചാനൽ എഡിറ്ററായിരുന്ന രാജീവ് ദേവരാജ് സ്ഥാപനം വിട്ടു. ഇതോടെ ചാനൽ അവതാരകരിലെ ചിലരുടെ രാഷ്ട്രീയത്തിൽ പരാതികൾ ഉയർന്നു. ഇതിനിടെയാണ് ശരത് ചന്ദ്രനെതിരെ അദ്ധ്യാപകരുടെ കൂട്ട പരാതി കിട്ടുന്നത്. സ്വകാര്യ താൽപ്പര്യങ്ങളും ശരത് ചന്ദ്രന്റെ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങളും അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെയാണ് ശരത് ചന്ദ്രൻ രാജിവയ്ക്കുന്നത്. ഇല്ലാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കുമായിരുന്നു.

ഇത് ചാനലിലെ തീവ്ര ഇടതുപക്ഷക്കാർ വിനയാണ്. രാജീവ് ദേവരാജ് എഡിറ്ററായിരുന്നപ്പോൾ ഏഷ്യാനെറ്റിൽ നിന്നും മാതൃഭൂമിയിൽ നിന്ന് ചാനലിൽ എത്തിയ പലരും സൈബർ സഖാക്കളെ പോലെ പ്രവർത്തിച്ചു. ലല്ലു അടക്കമുള്ളവരുടെ പരസ്യ നിലപാടുകൾ ന്യൂസ് 18 കേരളയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. ഇടതുപക്ഷ ചാനലാണെന്ന വിലയിരുത്തലുമെത്തി. ഇത് കാരണം റേറ്റിംഗും ഇടിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനേയും മനോരമയേയും മാതൃഭൂമിയേയും മറികടക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു ന്യൂസ് 18 കേരളയിലെ പ്രമുഖർ പറഞ്ഞിരുന്നത്. എന്നാൽ സാമ്പത്തിക കരുത്തില്ലാതെ തുടങ്ങിയ ശ്രീകണ്ഠൻ നായരുടെ ട്വന്റിഫോർ ന്യൂസ് മനോരമയേയും മാതൃഭൂമിയേയും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ന്യൂസ് 18 കേരളയിലെ വാർത്തകളിൽ മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

ഇതിനിടെയാണ് ശരത് ചന്ദ്രനെതിരായ പരാതി കിട്ടുന്നതും. അതിൽ ശരിയാണെന്ന ബോധ്യം മാനേജ്മെന്റിനുണ്ടാകുന്നതും. ഇതിനൊപ്പമാണ് നിയമസഭയിലെ വിവാദങ്ങളും ചർച്ചയായത്. നിയമസഭയിലെ പദ്ധതിക്കും പ്രോജക്ട് നൽകിയത് പ്രവർത്തകൻ ശരത് ചന്ദ്രന് ആണ്. ഒരേ ഒരു പ്രോജക്റ്റ് മാത്രമാണ് സ്മൃതി മന്ദിരവുമായി ബന്ധപ്പെട്ടു വന്നത്. ഈ പ്രോജക്റ്റ് ശരത് ചന്ദ്രന്റെതാണ്. ഈ പ്രോജക്റ്റ് കൊള്ളാം എന്ന് കമ്മറ്റിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അഡ്‌മിനിസ്‌ട്രെറ്റീവ് അനുമതി നൽകിയത്. ജി.കാർത്തികേയനും, എൻ.ശക്തനും സ്്പീക്കർമാരായിരുന്നപ്പോൾ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നിയമസഭയിൽ ലൈബ്രറി സജ്ജീകരിച്ചത്. ഇപ്പോൾ അവിടുള്ള പുസ്തകങ്ങളുൾപ്പെടെയുള്ളവ മറ്റൊരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയിട്ടുണ്ട്. ഈ സ്ഥാനത്ത് ഇഎംഎസ് സ്മൃതി മന്ദിരം നിർമ്മിക്കാൻ സർക്കാർ അനുമതിയും നൽകി. ഇതെല്ലാം വിവാദമായിരുന്നു.

സ്പീക്കർ ശ്രീരാമകൃഷ്ണനുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കലുടെ ഗുഡ് ബുക്കിലൂമാണ് ശരത് ചന്ദ്രൻ. ഇതെല്ലാം വിവാദ കാലത്ത് ചർച്ചയായിരുന്നു. ഇങ്ങനെയുള്ള അതിരുവിട്ട രാഷ്ട്രീയ ബന്ധങ്ങൾ ന്യൂസ് 18 കേരളയിൽ ആരും പുലർത്തരുതെന്ന നിർദ്ദേശം എല്ലാ മാധ്യമ പ്രവർത്തകർക്കും മാനേജ്മെന്റ് നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങൾക്കും വിലക്കുണ്ട്. ഇത് ലംഘിച്ചാൽ ആരായാലും നടപടിയും ഉണ്ടാകും. ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ അനുകൂല പ്രതികരണങ്ങൾ നടത്താതെ നിഷ്പക്ഷ മുഖം മാധ്യമ പ്രവർത്തകർ സൂക്ഷിക്കണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP