Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സന്നിധാനത്തെ കേസിൽ രാംകുമാറിന്റെ വാദങ്ങൾ ജാമ്യം നേടിയെടുത്തിട്ടും കാര്യമില്ല; സുരേന്ദ്രനെ ഒരു കാരണവശാലും ഉടനെ പുറംലോകം കാണിക്കില്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ; കണ്ണൂരിലെ പ്രൊഡക്ഷൻ വാറണ്ടിൽ ജാമ്യം കിട്ടിയതിന് പിന്നാലെ കോഴിക്കോട് നിന്ന് രണ്ടു പ്രൊഡക്ഷൻ വാറണ്ടു കൂടി; കുടുക്കാൻ ഉപയോഗിക്കുന്നത് രണ്ട് ലോങ് പെൻഡിങ് കേസുകൾ; 30 ന് കോടതിയിൽ ഹാജരാക്കണം; ബിജെപി നേതാവിനെ ജയിലിൽ തളയ്ക്കാനുറച്ച് പൊലീസ്

സന്നിധാനത്തെ കേസിൽ രാംകുമാറിന്റെ വാദങ്ങൾ ജാമ്യം നേടിയെടുത്തിട്ടും കാര്യമില്ല; സുരേന്ദ്രനെ ഒരു കാരണവശാലും ഉടനെ പുറംലോകം കാണിക്കില്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ; കണ്ണൂരിലെ പ്രൊഡക്ഷൻ വാറണ്ടിൽ ജാമ്യം കിട്ടിയതിന് പിന്നാലെ കോഴിക്കോട് നിന്ന് രണ്ടു പ്രൊഡക്ഷൻ വാറണ്ടു കൂടി; കുടുക്കാൻ ഉപയോഗിക്കുന്നത് രണ്ട് ലോങ് പെൻഡിങ് കേസുകൾ; 30 ന് കോടതിയിൽ ഹാജരാക്കണം; ബിജെപി നേതാവിനെ ജയിലിൽ തളയ്ക്കാനുറച്ച് പൊലീസ്

ശ്രീലാൽ വാസുദേവൻ

കോഴിക്കോട്: ബിജെപിയുടെ തീപ്പൊരി നേതാവ് കെ സുരേന്ദ്രനെ ഒരു കാരണവശാലും ജയിലിന് പുറത്ത് ഇറക്കില്ലെന്ന ഉറച്ച നിലപാടിൽ സർക്കാർ. കണ്ണുർ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടിൽ ഇന്ന് സുരേന്ദ്രന് ജാമ്യം ലഭിച്ചതിന് പിന്നാലെ രണ്ടു കേസുകളിൽ കൂടി സുരേന്ദ്രന് പ്രൊഡക്ഷൻ വാറണ്ട്. 30 ന് സുരേന്ദ്രനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കണം.

359/2013 ആയി കോഴിക്കോട് ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട ലോങ് പെൻഡിങ് കേസാണ് ഒന്ന്. അത് സിസി 598/18 ആയി വാറണ്ട് ആയിട്ടുണ്ട്. അതായത് സുരേന്ദ്രനെ പൂട്ടാൻ വേണ്ടി വീണ്ടും കുത്തിപ്പൊക്കിയതാണ് എന്ന് വ്യക്തം. മറ്റൊന്ന് കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത 767/16 കേസ് ക്രൈം നമ്പർ 123/16 ആയി ലോങ് പെൻഡിങ് വാറണ്ട് ആയിട്ടുണ്ട്. ഈ രണ്ടു കേസുകളിലും കോഴിക്കോട് കോടതിയിൽ 30 ന് സുരേന്ദ്രനെ ഹാജരാക്കാനാണ് നിർദ്ദേശം.

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കിയ കേസിൽ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. സുരേന്ദ്രൻ പുറത്തിറങ്ങുന്നതിന് തടസമായി അവശേഷിച്ചത് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസായിരുന്നു. അതിനുള്ള ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ ഇത് വാദം കേൾക്കും. അഡ്വ രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരാകുന്നത്. പരിഗണിക്കുന്ന ദിവസം തന്നെ ഈ കേസിൽ ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വീണ്ടും സുരേന്ദ്രനെ പൂട്ടാൻ വേണ്ടിയാണ് പഴയ കേസുകൾ ഓരോന്നായി പൊടി തട്ടിയെടുക്കുന്നത്.

മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതിൽ എന്താണ് ഭയമെന്നും വീരബലിദാനികളുടെ നാട്ടിലേക്കാണ് താൻ പോകുന്നതെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പങ്കെടുക്കാത്ത പരിപാടികളുടെ പേരിൽ പോലും കേസെടുത്തിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മനഃപൂർവം പൊലീസ് കള്ളക്കേസുകൾ ചുമത്തുകയാണ്. പല കേസുകളിലും സമൻസുകൾ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ശബരിമലയിൽ ആട്ടവിശേഷത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സുരേന്ദ്രന് ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു. നേരത്തെ സുരേന്ദ്രനെ കണ്ണൂർ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഗൂഢാലോചന നടത്തുന്നായി ആരോപണമുയർന്നിരുന്നു.

സുരേന്ദ്രനെ കുടുക്കാൻ ആസൂത്രിതമായി ശ്രമങ്ങൾ നടന്നതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പൊലീസ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഗുരുതര പിഴവ്. സുരേന്ദ്രന് ബന്ധമില്ലാത്ത 5 കേസുകളിൽ അദ്ദേഹം പ്രതിയാണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ട് പൊലീസ് പിന്നീട് തിരുത്തി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർക്കാനായിരുന്നു അസ്വാഭാവിക മരണം അടക്കമുള്ള 9 കേസുകളിൽ പ്രതിയാണെന്ന റിപ്പോർട്ട് പത്തനംതിട്ട കോടതിയിൽ നൽകിയത്. പമ്പ പൊലീസിനാണ് ഗുരുതര പിഴവുണ്ടായത്. സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി രണ്ട് വീതം കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ കന്റോൺമെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകൾ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്.

കേസ് നമ്പർ 1198/18 എന്നതു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശശി എന്നയാളിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതാണ്. കേസ് നമ്പർ 705/15 എന്നത് ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർഗതടസമുണ്ടാക്കിയതിന് ഓട്ടോഡ്രൈവർക്കെതിരെയെടുത്ത കേസാണ്. രണ്ട് കേസിലും സുരേന്ദ്രൻ പ്രതിയല്ല. കേസ് നമ്പർ 1284/18, 1524/17 എന്നിവയിൽ ബിജെപി നേതാക്കൾ പ്രതികളാണെങ്കിലും സുരേന്ദ്രന്റെ പേരില്ല. 1524/18 എന്ന കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല. ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസും കെ. സുരേന്ദ്രന്റെ തലയിൽ കെട്ടിവച്ചു.

കേസ് നമ്പരും വർഷവും ഫോണിലൂടെ കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾ മാത്രമേ സുരേന്ദ്രനെതിരായുള്ളൂ എന്ന് പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നെടുമ്പാശേരിയിലും കണ്ണൂരിലും ഓരോ കേസുകൾ വീതമാണുള്ളതെന്നാണ് പുതിയ വിശദീകരണം. അതിനിടെ കൊട്ടാരക്കര ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ച ശേഷം കൈക്കൊള്ളാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. അതിനിടെ കെ.സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിയിൽ അസംതൃപ്തി പുകയുന്നുണ്ട്. ശ്രീധരൻ പിള്ളയും എം ടി.രമേശും അടക്കമുള്ള നേതാക്കൾ സുരേന്ദ്രന്റെ ജയിൽ വാസവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികളിൽ വിമുഖത കാട്ടുന്നു എന്നാണ് ഈ അസംതൃപ്തിക്ക് പിന്നിൽ.

ശബരിമല പോലുള്ള ഒരു പ്രശ്‌നത്തിൽ അറസ്റ്റിലായ സുരേന്ദ്രനെ കാണാൻ ആറു ദിവസം കഴിഞ്ഞിട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള എത്തുന്നത് എന്ന് മറുപക്ഷം ആയുധമാക്കിയിട്ടുണ്ട്. ശശികല ടീച്ചറെ അറസ്‌റ് ചെയ്തപ്പോൾ രാത്രിക്ക് രാത്രിയാണ് ഹർത്താൽ പ്രഖ്യാപിക്കപെട്ടത് എന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അസംതൃപ്തി നുരപൊട്ടിയതോടെ ശ്രീധരൻ പിള്ള, ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് എന്നിവർ സുരേന്ദ്രനെ കാണാൻ പന്തളത്തേക്ക് തിരിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറസ്റ്റ് ബിജെപിയിലെ ഗ്രൂപ്പ് വഴക്കുകൾക്ക് കണക്കു തീർക്കാനുള്ള ആയുധമാകുന്നു എന്നും ബിജെപിയിൽ ആക്ഷേപമുണ്ട്.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ അറസ്റ്റിലാകുന്നത്. ഇരുമുടിക്കെട്ടുമായി ദർശനവഴിയിൽ സഞ്ചരിക്കെയാണ് അറസ്റ്റ്. ശശികല ടീച്ചർ അറസ്റ്റിലായപ്പോൾ സജീവ പ്രക്ഷോഭവും ബന്തുമൊക്കെയായി ശബരിമല കർമ്മസമിതി രംഗത്തുണ്ടായിരുന്നു. പക്ഷെ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ സ്ഥിതി മാറി. സുരേന്ദ്രൻ പ്രശ്‌നത്തിൽ ശബരിമല കർമ്മസമിതി രംഗത്തില്ല. ബിജെപി മാത്രമാണ് പ്രക്ഷോഭ പാതയിലുള്ളത്. സുരേന്ദ്രൻ പ്രശ്‌നത്തിൽ ശബരിമല കർമ്മ സമിതി രംഗത്തില്ലാത്തത് എന്തുകൊണ്ടാണ് എന്ന് ബിജെപിയിൽ നിന്നും ചോദ്യം ഉയരുന്നുണ്ട്. ഒപ്പം ശബരിമല വിഷയത്തിൽ ശ്രീധരൻ പിള്ള നടത്തുന്ന വാർത്താ സമ്മേളനങ്ങളും വിമർശനത്തിന് കാരണമാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP