Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു; സെപ്റ്റംബർ രണ്ട് മുതൽ സമരം നടക്കുന്ന ശാഖകൾ അടച്ചു പൂട്ടും; 3500ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും; വ്യാവസായികളെ എത്തിച്ച് കേരളം സമ്പന്നമാക്കാൻ ഇറങ്ങിയ പിണറായിക്ക് മുട്ടൻ പണി കൊടുത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യവസായി

ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു; സെപ്റ്റംബർ രണ്ട് മുതൽ സമരം നടക്കുന്ന ശാഖകൾ അടച്ചു പൂട്ടും; 3500ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും; വ്യാവസായികളെ എത്തിച്ച് കേരളം സമ്പന്നമാക്കാൻ ഇറങ്ങിയ പിണറായിക്ക് മുട്ടൻ പണി കൊടുത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യവസായി

എം മനോജ് കുമാർ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കേരളാ കമ്പനി (മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്) കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സൂചന. സിഐടിയു സമരത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുമൂലം 3500 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. ഇവരാണ് പ്രതിസന്ധിയിലാകുക. കേരളത്തിൽ സർവ്വീസ് മേഖലയിൽ ട്രേഡ് യൂണിയൻ സമരം മൂലം ഒരു ലിസ്റ്റഡ് കമ്പനി പ്രവർത്തനം നിറുത്തുന്നത് ആദ്യമാകും. ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് മുത്തൂറ്റ് ചർച്ചയാക്കുന്നത്. വ്യാവസായികളെ എത്തിച്ച് കേരളം സമ്പന്നമാക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത തിരിച്ചടിയാണ് ഇത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന സന്ദേശമാകും ഇത് പകർന്ന് നൽകുക.

കഴിഞ്ഞ വർഷം മുത്തൂറ്റ് സംസ്ഥാനത്തിന് നൽകിയത് 500 കോടിയുടെ നികുതിയാണ്. സമരത്തെത്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ശാഖകൾ സെപ്റ്റംബർ 2 ന് അടയ്ക്കാനാണ് തീരുമാനം. മാനേജ്‌മെന്റ് ഇത് സംബന്ധിച്ച സർക്കുലർ ബ്രാഞ്ചുകൾക്ക് നൽകി കഴിഞ്ഞു. അടയ്ക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനർവിന്യസിക്കില്ല. സിഐടിയു സമരം തുടങ്ങുന്നത് 2016ലാണ്. സർക്കാർ സമവായ ശ്രമങ്ങൾ നടത്തിയില്ല. 3 വർഷത്തെ സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തിൽ പകുതിക്ക് മേൽ ഇടിഞ്ഞു. ഇടപാടുകാർ വലിയ തോതിൽ കൊഴിയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഇടപാടുകൾ നിർത്തുന്നതെന്നാണ് മുത്തൂറ്റിന്റെ വിശദീകരണം.

നിരന്തര സമരം കാരണം കഴിഞ്ഞ മൂന്നു വർഷമായി മുത്തൂറ്റ് ഫിനാൻസ് തകർച്ചയിലാണെന്ന് മുത്തൂറ്റ് അധികൃതരും സമ്മതിക്കുന്നു. ഇപ്പോൾ ഒമ്പത് ദിവസമായി തുടരുന്ന സമരം കാരണം മുത്തുറ്റിൽ നിന്നും ഇടപാടുകാർ അതിവേഗം അകന്നുകൊണ്ടിരിക്കുന്നു. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ല. സെപ്റ്റംബർ രണ്ടിന് ശേഷവും ഈ സ്ഥിതി തുടരുകയാണെങ്കിൽ മുത്തുറ്റിന്റെ കേരളത്തിലെ ഇടപാടുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം വരുമെന്നാണു മുത്തൂറ്റ് അധികൃതർ മറുനാടനോട് വ്യക്തമാക്കിയത്. കേരളത്തിലെ നിരന്തരമായ സമരം മുത്തൂറ്റ് ഫിനാൻസിനെ തകർത്തിരിക്കുകയാണെന്നും സിഐടിയു പോലുള്ള സംഘടന നേതൃത്വം നൽകുന്ന സമരം അവസാനിപ്പിക്കാൻ തങ്ങൾക്ക് കഴിയാത്ത അവസ്ഥയിലാണെന്നുമാണ് മുത്തൂറ്റ് അധികൃതർ വ്യക്തമാക്കുന്നത്. മുത്തൂറ്റ് സമരം തുടരുമ്പോൾ ഇടപാടുകാർ ആശങ്കയിലാണ്. അവർ നിരന്തരം വിളിക്കുകയാണ്. അവരുടെ പണയ ഉരുപ്പടികൾ തിരികെ വേണം എന്നാണ് അവരുടെ ഡിമാൻഡ്. സമരം തുടരുമ്പോൾ ഇതിനുള്ള വഴികൾ മുന്നിലില്ല-മുത്തൂറ്റ് ഫിനാൻസിന്റെ ചീഫ് ജനറൽ മാനേജർ ബിജുമോൻ വ്യക്തമാക്കുന്നു.

മുത്തൂറ്റിന്റെ വേഗവും വിശ്വാസ്യതയുമാണ് സ്ഥാപനത്തിന്റെ മുഖമുദ്ര. സമരം കാരണം കേരളത്തിൽ ഇത് നഷ്ടമായിരിക്കുകയാണ്. നിരന്തര സമരമാണ് ഇവിടെ നടക്കുന്നത്. പത്ത് ദിവസം മുതൽ ഇരുപത് ദിവസം വരെ നീണ്ടുനിൽക്കുന്ന സമരങ്ങളാണ് കേരളത്തിൽ നടന്നത്. ഇപ്പോഴും പുതിയ സമരം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുന്നോട്ടു പോക്ക് അസാധ്യമാണ്. മൊത്തം ബിസിനസിന്റെ പതിനൊന്നു ശതമാനം കേരളത്തിൽ നിന്നായിരുന്നു. ഇപ്പോൾ മൊത്തം ബിസിനസിന്റെ നാല് ശതമാനം മാത്രമേ കേരളത്തിൽ നിന്നുള്ളൂ. സമരം കാരണം വന്ന സ്ഥിതി വിശേഷമാണ്. സമരം എല്ലാം തകർത്തിരിക്കുന്നു. സമരം തുടർന്ന് പോവുകയാണെങ്കിൽ കേരളത്തിലെ ഓപ്പറേഷൻ അതിവേഗം അവസാനിപ്പിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്ന കമ്പനിയാണ് മുത്തൂറ്റ്. ഇതിനു സ്ഥാപനം മടിക്കാറില്ല. ഇപ്പോൾ മൂവായിരം ജീവനക്കാരിൽ നൂറു പേരോളമാണ് സിഐടിയു അനുഭാവമുള്ളവർ. ഇവർ ശാഖകൾ ബലമായി അടപ്പിക്കുന്നു. ഈ സമരത്തിനു യാതൊരു കാരണവുമില്ല. കരാർ ഉണ്ടെങ്കിൽ കോടതി നടപ്പിലാക്കും. സമരത്തിനു പിന്നിൽ എന്തോ ദുഷ്ടലാക്കുണ്ട്. സമരത്തിനു ഗുണ്ടകൾ പിന്തുണ കൊടുക്കുന്നുണ്ട്. ഇതാണ് ശാഖകൾ അടഞ്ഞു കിടക്കാൻ കാരണം. കേരളത്തിലെ 600 അധികം ശാഖകളിൽ 150 ശാഖകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം അടഞ്ഞു കിടക്കുകയാണ്. അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ മുന്നോട്ടു പോകാൻ പ്രയാസമാണ്. അതിനാലാണ് മുത്തൂറ്റ് കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കാൻ തീരുമാനം എടുക്കുന്നത്.

സമരം പിൻവലിച്ചാലും മുത്തൂറ്റിനു മുന്നോട്ട് പോകാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കാൻ തീരുമാനം കൈക്കൊള്ളേണ്ടി വരുന്നത്. കേരളത്തിലെ നാല് ശതമാനം എന്നുള്ളത് ഇനിയും കുറയും. അത് രണ്ടു ശതമാനത്തിൽ എത്താൻ സാധ്യതകൾ ഏറെയാണ്. ഇതും മുത്തുറ്റിന്റെ മുന്നിലുണ്ട്. കേരളത്തിൽ മാത്രമാണ് മുത്തൂറ്റ് പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ആദായം 3000 കോടിയാണ്. ആയിരം കോടിയാണ് ടാക്‌സ് അടച്ചത്. ഇത്തരം ഒരു കമ്പനിയാണ് കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കുന്നത്.

പൂട്ടുന്നത് 2103 കോടി 2019ൽ അറ്റാദായം കിട്ടിയ കമ്പനി

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും ഉപകമ്പനികളും ചേർന്ന് 2018-19-ൽ 2,103 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുൻവർഷം ഇതേ കാലയളവിലെ 1,844 കോടി രൂപയേക്കാൾ 14 ശതമാനം കൂടുതലാണിത്. റിപ്പോർട്ടിങ് വർഷത്തിൽ കമ്പനിയുടെ മൊത്തം വായ്പ മുൻവർഷത്തെ 31,921 കോടി രൂപയിൽ നിന്ന് 20 ശതമാനം വളർച്ചയോടെ 38,304 കോടി രൂപയിലെത്തി. 2019 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനി നൽകിയ മൊത്തം വായ്പ 7 ശതമാനം വർധനയോടെ 2,361 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 2018-19ൽ മുൻവർഷത്തെ 1,778 കോടി രൂപയേക്കാൾ 11 ശതമാനം വർധനയോടെ 1,972 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഈ കാലയളവിൽ മുത്തൂറ്റ് ഫിനാൻസ് മാത്രം നൽകിയിട്ടുള്ള മൊത്തം വായ്പ മുൻവർഷത്തേക്കാൾ 18 ശതമാനം വർധനയോടെ 34,246 കോടി രൂപയിലെത്തി. 2017-18ലിത് 29,142 കോടി രൂപയായിരുന്നു. ഇത്തരത്തിലൊരു കമ്പനിയാണ് തൊഴിലാളി സമരത്തെ ഭയന്ന് കേരളത്തിൽ പ്രവർത്തനം നിർത്തുന്നത്. ഗോൾഡ് ലോൺ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് രാജ്യത്താകമാനം 250ൽ പരം ശാഖകൾ തുറക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനേയും പുതിയ നീക്കം പ്രതിസന്ധിയിലാക്കും.

1887-ൽ മധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമമായിരുന്ന കോഴഞ്ചേരിയിൽ നൈനാൻ മത്തായി മുത്തൂറ്റ് തുടങ്ങിയ സ്ഥാപനമാണ് മൂന്നു തലമുറയിലൂടെ പടർന്ന് പന്തലിച്ച് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കമ്പനികളിലൊന്നായി മാറിയത്. വൈവിധ്യവത്കരണത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയായിരുന്നു മുത്തൂറ്റ് ഫിനാൻസ്. ഇതിനിടെയാണ് യൂണിയൻ പ്രവർത്തനം എത്തുന്നതും കമ്പനി പ്രതിസന്ധിയിലാകുന്നതും. ഫോബ്സ് ഏഷ്യമാസികയിലെ സമ്പന്നരുടെ നിരയിൽ പോലും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് എത്തിയിരുന്നു. 1887 -ൽ മരവ്യവസായവുമായി തുടങ്ങിയ സ്ഥാപനം 1939-ലായിരുന്നു സാമ്പത്തിക ബിസിനസ് മേഖലയിലേക്ക് കടന്നത്. നൈനാൻ മത്തായി മുത്തൂറ്റിന്റെ മക്കളായ എം.ജോർജ് മുത്തൂറ്റും സഹോദരന്മാരും കുടുംബ ബിസിനസിലേക്ക് കടന്നുവരികയും പാർട്ണർഷിപ്പ് വ്യവസ്ഥയിൽ മുത്തൂറ്റ് ബാങ്ക് ആരംഭിക്കുകയുമായിരുന്നു. 'ബാങ്ക്' എന്ന പദം ഉപയോഗിക്കാൻ ഗവണ്മെന്റ് വിലക്ക് വന്നതോടെ 1979-ൽ 'മുത്തൂറ്റ് ബാങ്കേഴ്സ്' ആയി മാറി. 1999-വരെ ഇത് തുടർന്നു. സ്വർണപ്പണയ വായ്പ തന്നെയായിരുന്നു പ്രധാന ബിസിനസ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ എം.ജോർജ് മുത്തൂറ്റും.

1970-കളിൽ തന്നെ കേരളത്തിനകത്തും പുറത്തും ശാഖകൾ ആരംഭിച്ച് പ്രവർത്തനം വിപുലമാക്കി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനും തുടങ്ങി. 2000-ൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് എന്നാക്കിമാറ്റി കമ്പനിയുടെ പേര്. പാർട്ണർ ഷിപ്പ് ബിസിനസ് അവസാനിപ്പിച്ച് തൊട്ടടുത്തവർഷം തന്നെ റിസർവ് ബാങ്കിന്റെ രജിസ്ട്രേഷനോടെ ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായി മാറി. അന്ന് 200 ബ്രാഞ്ചായിരുന്നു ഉണ്ടായിരുന്നത്. 150 എണ്ണം കേരളത്തിലും 50 എണ്ണം തമിഴ്‌നാട്, ഡൽഹി തുടങ്ങിയ മറ്റു ഭാഗങ്ങളിലും. 1993-ൽ ആയിരുന്നു എം.ജോർജ് മുത്തൂറ്റ് അന്തരിച്ചത്. എം.ജോർജ് മുത്തൂറ്റിന്റെ ആറുമക്കളിൽ ഇളയ നാലുപേരാണ് ഇന്ന് ബിസിനസ് സാമ്രാജ്യം നോക്കുന്നത്. മൂത്ത രണ്ടുപേർ വിദേശത്ത് താമസമാക്കിയ ഡോക്ടർമാർ. അതിൽ ഒരാൾ അപകടത്തിൽ മരിക്കുകയും ചെയ്തു. അവസാന നാലുപരേിലെ മൂത്തയാളാണ് ചെയർമാനായ എം.ജി.ജോർജ് മുത്തൂറ്റ്. പിന്നീടുള്ള ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് എന്നിവർ ഡയറക്ടർമാരാണ്. ഇതിൽ രണ്ടുപേർ എൻജിനിയറിങ് ബിരുദധാരികളുമാണ്. ഏറ്റവും ഇളയയാളും എം.ഡി.യുമായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചാർട്ടേഡ് അക്കൗണ്ടന്റാണ്.

2000 -നു ശേഷമുള്ള ഒരു ദശകത്തിൽ കമ്പനിയുടെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. 2002 -ൽ മണി ട്രാൻസ്ഫർ, വിദേശനാണ്യ വിനിമയം എന്നിവയും ആരംഭിച്ചു. 2005-ൽ വായ്പ നൽകിയ തുക 500 കോടി രൂപ കടന്നു. 2007 ആകുമ്പോഴേക്കും മുത്തൂറ്റ് ഗ്രൂപ്പിന് 500 ശാഖകളും വായ്പസംഖ്യ 1000 കോടി രൂപയുമായി. അടുത്തവർഷം മുത്തൂറ്റ് ഫിനാൻസ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ലോൺ നൽകുന്ന സംഖ്യ 2000 കോടി രൂപയായി. 2009 ആകുമ്പോഴേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കമ്പനിയുടെ ബ്രാഞ്ചുകൾ 1000 കടന്നു. 2010-ൽ സ്ഥാപനം വായ്പയായി നൽകിയ തുക 7400 കോടി രൂപയായിരുന്നു. ക്രിസിലിന്റെ (ജ1+) റേറ്റിങ്ങും ഐ.സി.ആർ.എ.യുടെ (എ1+) റേറ്റിങ്ങും ലഭിച്ചു. 2001 ൽ 20 ശതമാനം ഓഹരികൾക്ക് ഐ.പി.ഒ. ഇറക്കിക്കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ക്യാപിറ്റൽ മാർക്കറ്റിലുമെത്തി. ഇത് പിന്നേയും മുമ്പോട്ട് കുതിച്ചു. ഇത്തരത്തിലൊരു സ്ഥാപനമാണ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP