Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുറിഞ്ഞ കൈ വച്ചുകെട്ടാൻ ചെന്ന യുവതി മരിച്ച സംഭവം: മൃതദേഹവുമായി നാട്ടുകാർ ആശുപത്രിക്കു മുന്നിലേക്കു മാർച്ച് ചെയ്തു; നാട്ടുകാരെ തല്ലിയോടിച്ചു പൊലീസ്; മുക്കൂട്ടുതറയിൽ സംഘർഷം തുടരുന്നു

മുറിഞ്ഞ കൈ വച്ചുകെട്ടാൻ ചെന്ന യുവതി മരിച്ച സംഭവം: മൃതദേഹവുമായി നാട്ടുകാർ ആശുപത്രിക്കു മുന്നിലേക്കു മാർച്ച് ചെയ്തു; നാട്ടുകാരെ തല്ലിയോടിച്ചു പൊലീസ്; മുക്കൂട്ടുതറയിൽ സംഘർഷം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: വിറകുവെട്ടിയപ്പോൾ കൈവിരലിന്റെ അറ്റം മുറിഞ്ഞത് ചികിത്സിക്കാൻ പോയ യുവതി ആശുപത്രിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു മുക്കൂട്ടുതറയിൽ സംഘർഷം. ആശുപത്രിക്കു മുന്നിലേക്കു യുവതിയുടെ മൃതദേഹവുമായി മാർച്ച് നടത്തിയ നാട്ടുകാരെ പൊലീസ് തല്ലിയോടിച്ചു.

പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു വരുമ്പോഴാണു സംഭവം.

മുക്കൂട്ടുതറയിൽ കത്തോലിക്കാ അധികൃതരുടെ ഉടമസ്ഥതയിലുള്ള അസ്സീസി ആശുപത്രിക്കു മുന്നിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇതുവഴി വരാതിരിക്കാൻ വേണ്ടി മറ്റൊരു വഴിയിലൂടെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പൊലീസ് അകമ്പടിയോടെ മുക്കൂട്ടുതറയിലേക്കു കടത്തിവിട്ടത്.

എരുമേലി-മുക്കൂട്ടുതറ റോഡിലാണ് ഈ ആശുപത്രിയുള്ളത്. എന്നാൽ, ഈ റോഡിലൂടെ കൊണ്ടുവരാതിരിക്കാനാണു പൊലീസ് പരമാവധി ശ്രമിച്ചത്. ആശുപത്രിക്കു മുന്നിലെത്തിക്കാതെ മറ്റൊരു വഴിയെയാണു പൊലീസ് മൃതദേഹവുമായി എത്തിയ ആംബുലൻസിനെ നയിച്ചത്. എന്നാൽ ആംബുലൻസും കാത്ത് നാട്ടുകാർ സംഘടിച്ചു നിൽക്കുന്നുണ്ടായിരുന്നു.

വഴിമാറി വന്നിട്ടും പൊലീസ് വാഹനവും ആംബുലൻസും തടഞ്ഞ നാട്ടുകാർ മൃതദേഹവുമായി ആശുപത്രിയിലേക്കു മാർച്ചു ചെയ്തു. മുക്കൂട്ടുതറ ജങ്ഷനു സമീപത്തു വച്ച് വൻ സന്നാഹവുമായി എത്തിയ പൊലീസ് മാർച്ച് തടഞ്ഞു. ഇതെത്തുടർന്നാണു സംഘർഷമുണ്ടായത്. പൊലീസ് ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടെ ജനങ്ങൾക്കിടയിൽ നിന്നു കല്ലേറുമുണ്ടായി. നിരവധി പേർക്കു പരിക്കേറ്റു.

സംഘർഷം തുടർന്നതോടെ മുക്കൂട്ടുതറയിൽ ജങ്ഷനിലെ കടകളൊക്കെ അടപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നെ പണിപ്പെടുകയും ചെയ്തു. ഒടുവിൽ ആർഡിഒ സ്ഥലത്തെത്തി ജനങ്ങളുമായി ചർച്ച നടത്തി. പ്രദേശത്തു സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

അസ്സീസി ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലാണ് 23 വയസുകാരിയായ സലോമി എന്ന യുവതി മരിച്ചത്. എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ചെമ്പിട്ടയിൽ പരേതനായ ദേവശ്യയുടെയും ആനിയമ്മയുടെയും മകളാണ് പഞ്ചമി എന്നറിയപ്പെടുന്ന സലോമി. വിറകുവെട്ടുന്നതിനിടെയാണു സലോമിയുെട ഇടതുകൈയുടെ തള്ളവിരലിന്റെ അഗ്രഭാഗത്ത് വെട്ടേറ്റ് മുറിഞ്ഞത്. തുടർന്ന് അടിയന്തര ചികിത്സയെന്ന നിലയിലാണ് മുക്കൂട്ടുതറയിലെ അസ്സീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് തുന്നലിടുന്നതിനായി മരവിപ്പിക്കാൻ ഡോക്ടർ ടെസ്റ്റ് ഡോസ് കുത്തിവെപ്പ് നൽകി. എന്നാൽ റിയാക്ഷൻ പ്രകടമാകാത്തതിനെ തുടർന്ന് രണ്ടാമതും മരുന്നു കുത്തിവച്ചു. ഇതോടെ സലോമിയുടെ ബോധം പോകുകയായിരുന്നു. ഓവർഡോസ് നൽകിയതാണ് പ്രത്യക്ഷത്തിൽ പ്രശ്‌നമുണ്ടാകാൻ കാരണമായത്. ആശുപത്രിയിൽ ബോധംകെട്ട് വീണ സലോമിയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സലോമി മരിക്കുകയായിരുന്നു. യുവതി മരിച്ചതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ആളുകൾ സംഘടിച്ച് എത്തുകയും ചെയ്തു. ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. സംഭവം വിവാദമായതോടെ കേസ് ഒതുക്കാൻ ആശുപത്രി അധികൃതർ തന്നെ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP