Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്യൂണായി കയറി അസി മോട്ടോർ വെഹിക്കിൾ ഇസ്പെക്ടറായ അത്ഭുതം! ചട്ട വിരുദ്ധത തിരിച്ചറിഞ്ഞ് പിണറായി സർക്കാർ ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി തരം താഴ്‌ത്തിയപ്പോൾ ട്രിബ്യൂണൽ ഉത്തരവുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി തുടർന്നു; കോഴിക്കോട്ടാണ് നിയമനമെങ്കിൽ ജോലി ചെയ്തത് മുത്തങ്ങയിലെ കോടികൾ ഒഴുകുന്ന ചെക് പോസ്റ്റിൽ; ഒടുവിൽ തൊടുപുഴയിലെ ചാരായക്കേസിൽ സസ്പെൻഷൻ; എസ് ഐയ്ക്കൊപ്പം അസി മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ സുരേഷ് കൈക്കൂലിയിൽ കുടുങ്ങിയ അപൂർവ്വത ഇങ്ങനെ

പ്യൂണായി കയറി അസി മോട്ടോർ വെഹിക്കിൾ ഇസ്പെക്ടറായ അത്ഭുതം! ചട്ട വിരുദ്ധത തിരിച്ചറിഞ്ഞ് പിണറായി സർക്കാർ ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി തരം താഴ്‌ത്തിയപ്പോൾ ട്രിബ്യൂണൽ ഉത്തരവുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി തുടർന്നു; കോഴിക്കോട്ടാണ് നിയമനമെങ്കിൽ ജോലി ചെയ്തത് മുത്തങ്ങയിലെ കോടികൾ ഒഴുകുന്ന ചെക് പോസ്റ്റിൽ; ഒടുവിൽ തൊടുപുഴയിലെ ചാരായക്കേസിൽ സസ്പെൻഷൻ; എസ് ഐയ്ക്കൊപ്പം അസി മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ സുരേഷ് കൈക്കൂലിയിൽ കുടുങ്ങിയ അപൂർവ്വത ഇങ്ങനെ

പ്രവീൺ സുകുമാരൻ

തിരുവനന്തപരും: ചാരായ കേസൊതുക്കാൻ പ്രതികളിൽ നിന്ന് എസ് ഐയ്ക്കൊപ്പം കൈക്കൂലി വാങ്ങിയ അസി മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറും ഒടുവിൽ കുടുങ്ങി. കോഴിക്കോട്ടെ അസി മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ ഇടുക്കി എസ് പി പികെ മധുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ സസ്പെൻഡ് ചെയ്തു. പൊലീസിനൊപ്പം ചേർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈക്കൂലി കേസിൽ കൈക്കൂലി വാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമാണ്. പ്യൂണായി സർവ്വീസിൽ കയറി വളഞ്ഞ വഴിയിലൂടെ മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറായ സുരേഷ് എ എസിനെതിരെ അതിശക്തമായ വികാരമാണ് ട്രാൻസ്പോർട്ട് കമ്മീഷണറും പങ്കുവച്ചത്. സമാനതകളില്ലാത്ത അഴിമതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.

മെയ്‌ ഒന്നിന് രാവിലെയാണ് തൊടുപുഴയിലെ മണക്കാട് കറുമ്പത്തൂർ കടവിൽ വച്ച് നാലു പേർ ചേർന്ന് വാറ്റു ചാരായം കുടിച്ചത്. ഇതിൽ ഒരാൾ ബോധം കെട്ടു വീണു. വ്യാജമദ്യം ഉണ്ടാക്കി കഴിച്ചതും പൊലീസ് കണ്ടെത്തി. തടുർ നടപടികളിൽ നിന്ന് പ്രതികളെ ഒഴിവാക്കാനാണ് ഗ്രേഡ് എസ് ഐ സന്തോഷ് കുമാറുമായി ചേർന്ന് അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് എ എസ് പണം കൈപ്പറ്റിയത്. ഇത് മോട്ടോർ വെഹിക്കൾ ഡിപ്പാർട്ടമെന്റിന്റെ അന്തസിന് ചേരാത്തതാണെന്ന് കണ്ടെത്തിയാണ് നടപടി. ഇക്കാര്യത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തി ഇടുക്കി പൊലീസ് മേധാവിയാണ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി തുടർന്ന പഴയ പ്യൂണാണ് വിവാദത്തിൽ പെടുന്നത്.

ഇതോടെ ഇയാളെ പ്യൂണായി തരംതാഴ്‌ത്താനുള്ള നടപടികൾ വേഗത്തിലാക്കാനും ഇക്കാര്യം ട്രിബ്യൂണലിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനും തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് സർവ്വന്റായാണ് സുരേഷ് സർവ്വീസിലെത്തുന്നത്. ട്രാൻസ് പോർട്ട് കമ്മീഷണർ ഓഫീസിലെ ജോലിക്കിടെ ഉന്നത ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തു. അതിർത്തി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ നിയമനം ഈ സമയത്ത് കമ്മീഷണർ ഓഫീസിലേക്ക് വന്നു. അന്ന് അവിടെയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ അനുയായി ആയിരുന്നു സുരേഷ്. ഈ ബന്ധം ഉപയോഗിച്ച് സ്ഥലം മാറ്റത്തിലും മറ്റും വലിയ അഴിമതികൾ നടന്നു. അതിന് ശേഷം അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ തസ്തികയുടെ നിയമന ചട്ടം തന്നെ മാറ്റി മറിച്ചാണ് പ്യൂണായിരുന്ന സുരേഷ് ഓഫീസർ ആയി മാറുന്നത്.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർമാരെ നിയമിക്കുമ്പോൽ ക്ലർക്കുമാർക്ക് സംവരണമുണ്ടായിരുന്നു. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇതിന് പ്യൂണുമാരേയും അർഹരാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തെ വിവാദ എംഎൽഎയുടെ സഹായത്തോടെയാണ് ഈ ഉത്തരവ് സംഘടിപ്പിച്ചത്. ഇതിന് ശേഷം സുരേഷ് ഓഫീസറായി. ഇടത് സർക്കാർ അധികാരത്തിലെത്തിയതോടെ ഈ ഉത്തരവ് പരിശോധിച്ചു. സ്പെഷ്യൽ റൂളിനെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ മറികടക്കാനാകില്ലെന്ന് കണ്ടെത്തി. നിയമസഭയുടെ സബ്ജക്ട് കമ്മറ്റിയും ഇത് പരിശോധിച്ചു. ഇതിനെ തുടർന്ന് അനധികൃതമായി പ്രെമോഷൻ കിട്ടിയവരെ വീണ്ടും ലാസ്റ്റ് ഗ്രേഡിലേക്ക് തരംതാഴ്‌ത്താൻ തീരുമാനിച്ചു.

ഈ ഉത്തരവിനെതിരെ സുരേഷും കൂട്ടരും ട്രിബ്യൂണലിൽ പോയി. സ്റ്റേ വാങ്ങുകയും ചെയ്തു. അങ്ങനെയാണ് ജോലിയിൽ തുടർന്നത്. അതിനിടെയാണ് അഴിമതി കുരുക്കിൽ പെടുന്നത്. നിലവിൽ കോഴിക്കോടാണ് സുരേഷിന് നിയമനം. എന്നാൽ സ്വാധീന ഫലമായി ജോലി ചെയ്തത് മുത്തങ്ങ ചെക് പോസ്റ്റിലും. സുരേഷിന്റെ വീട് തൊടുപുഴയാണ്. ഇവിടെയാണ് ചാരായ വാറ്റ് കേസ് എടുക്കുന്നത്. ആളു കുഴഞ്ഞു വീണത് അറിഞ്ഞെത്തിയ ഗ്രേഡ് എസ് ഐയ്ക്ക് വാറ്റിന്റെ സൂചന കിട്ടി. എന്നാൽ കേസെടുത്തില്ല. ഇതിന് ശേഷമാണ് വിലപേശൽ നടന്നത്. ഇതിന്റെ ഭാഗമായി സുരേഷും മാറുകയായിരുന്നു. 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

ഇക്കാര്യം സ്ഥലം സിഐയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതോടെ ഇടുക്കി എസ് പിയുടെ മുന്നിലേക്ക് കാര്യങ്ങൾ എത്തി. പൊലീസുകാരനെ സസ്പെന്റ് ചെയ്തു. ഇതിന് ശേഷം ട്രാൻസ്പോർട്ട് കമ്മീഷണർക്ക് എസ് പി റിപ്പോർട്ട് അയയ്ക്കുകയായിരുന്നു. കമ്മീഷണർ ഓഫീസിലെ സ്വാധീനം ഉപയോഗിച്ച് നടപടി ഇല്ലായ്മ ചെയ്യാൻ സുരേഷ് ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ കാര്യങ്ങളെത്തിയപ്പോൾ നടപടി അനിവാര്യതയായി മാറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP