Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ ഡയറിയിൽ നിന്ന് എത്തിച്ചത് 273 മെട്രിക് ടൺ പാൽപ്പൊടി; കിലോയ്ക്ക് 233 രൂപയുണ്ടായിരുന്നപ്പോൾ പർച്ചേസ് ചെയ്തത് 306 രൂപയ്ക്ക്; വന്നത് രണ്ടു കോടിയിലേറെ നഷ്ടം; പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന പേരിൽ ലോഡ് വന്നത് ചെന്നൈയിൽ നിന്നും; ട്രാൻസ്‌പോർട്ടേഷനിലും വെട്ടിപ്പ്; മറുനാടൻ വാർത്തയെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ; രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നു മിൽമ എംഡി മറുനാടനോട്; വെട്ടിലായി ഉദ്യോഗസ്ഥർ

സ്വകാര്യ ഡയറിയിൽ നിന്ന് എത്തിച്ചത് 273 മെട്രിക് ടൺ പാൽപ്പൊടി; കിലോയ്ക്ക് 233 രൂപയുണ്ടായിരുന്നപ്പോൾ പർച്ചേസ് ചെയ്തത് 306 രൂപയ്ക്ക്; വന്നത് രണ്ടു കോടിയിലേറെ നഷ്ടം; പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന പേരിൽ ലോഡ് വന്നത് ചെന്നൈയിൽ നിന്നും; ട്രാൻസ്‌പോർട്ടേഷനിലും വെട്ടിപ്പ്; മറുനാടൻ വാർത്തയെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ; രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നു മിൽമ എംഡി മറുനാടനോട്; വെട്ടിലായി ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാൽപ്പൊടി ഇടപാടിൽ മിൽമ ഉന്നതർ രണ്ടു കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയ റിപ്പോർട്ട് മറുനാടൻ പുറത്തു വിട്ടതിനെ തുടർന്ന് മിൽമ പ്രക്ഷുബ്ധമാകുന്നു. വിവാദ പാൽപ്പൊടി ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താനാണ് മിൽമയുടെ തീരുമാനം. അന്വേഷണം നടത്തി റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൈമാറും. മിൽമയുടെ മൂന്നു റീജിയണലുകളിലേക്ക് 273 മെട്രിക് ടൺപാൽപ്പൊടി കഴിഞ്ഞ ഫെബ്രുവരിയിൽ എത്തിച്ച ഇടപാടാണ് വിവാദമായിരിക്കുന്നത്. ഇടപാടിൽ മിൽമയ്ക്ക് രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. കിലോയ്ക്ക് 233 രൂപയ്ക്ക് പാൽപ്പൊടി എൻസിഡിഎഫ്‌ഐയിലെ സഹകരണ സംഘങ്ങളിൽ ലഭ്യമായിരിക്കെ സ്വകാര്യ ഡയറിയിൽ നിന്ന് പാൽപ്പൊടി 306 രൂപയ്ക്ക് എത്തിച്ചതാണ് വിവാദമായത്. പഞ്ചാബിൽ നിന്ന് എത്തിക്കുന്നതിന് പകരം പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നാണ്. നൽകിയത് പഞ്ചാബിൽ നിന്നുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജും. ഈ രീതിയിൽ കാൽക്കോടിയിലേറെ രൂപ മിൽമ ട്രാൻസ്‌പോർട്ടേഷൻ ചാർജും നൽകി. മറുനാടൻ വാർത്ത നൽകിയതിനെ തുടർന്ന് വിവാദ പാൽപ്പൊടി ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താനാണ് മിൽമ അധികൃതരുടെ തീരുമാനം.

പാൽപ്പൊടി ഇടപാടിൽ അഴിമതി നടന്നോ എന്നും പാൽപ്പൊടി എൻസിഡിഎഫ്‌ഐ വഴിയാണോ വാങ്ങിയത് എന്നും അത് ചെന്നൈയിൽ നിന്നാണോ പഞ്ചാബിൽ നിന്നാണോ എത്തിച്ചത് എന്നതിനെ സംബന്ധിച്ചും അന്വേഷിച്ച് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറുമെന്ന് മിൽമ എംഡി ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു മറുനാടനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്നാണ് മനസിലാക്കുന്നത്. പാൽപ്പൊടിക്കുള്ള ഓർഡർ നൽകിയത് ഹെഡ് ഓഫീസിൽ നിന്നാണ്. പാൽപ്പൊടി പോയത് റീജിയണൽ ഓഫീസുകളിലേക്കാണ്. അതുകൊണ്ട് തന്നെ അതിന്റെ ബില്ലുകൾ റീജിയണൽ ഓഫീസുകളിലാണ് ഉള്ളത്. ഈ ബില്ലുകൾ വിളിച്ചു വരുത്തി പരിശോധിക്കും. സെക്രട്ടറിയോട് ചോദിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് ലോഡ് വന്നത് ചെന്നൈയിൽ നിന്നല്ല പഞ്ചാബിൽ നിന്നാണ് എന്നാണ്. ബില്ലുകൾ റീജിയണൽ ഓഫീസിന്റെ കൈവശമാണ്. എന്തായാലും ഇടപാടിനെക്കുറിച്ച് മറുനാടൻ നൽകിയ വാർത്തയുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തും. കുറഞ്ഞ തുക ആര് ക്വാട്ട് ചെയ്തുവോ അവരിൽ നിന്നും വാങ്ങാൻ മിൽമയ്ക്ക് അവകാശമുണ്ട്. സഹകരണ ഫെഡറേഷനുകളിൽ നിന്നും വാങ്ങാം. അതുമല്ലെങ്കിൽ പ്രൈവറ്റു ഡയറികളിൽ നിന്നും വാങ്ങാം. കുറഞ്ഞ തുക നിൽക്കുമ്പോൾ കൂടിയ തുകയ്ക്ക് ആണോ വാങ്ങിയത് എന്ന് പരിശോധിക്കും-മിൽമ എംഡി പറയുന്നു.

പാൽപ്പൊടി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന എംഡിയുടെ പ്രഖ്യാപനം മിൽമയ്ക്കുള്ളിൽ ഭീതി വളർത്തിയിട്ടുണ്ട്. രാഷ്ട്രീയ ലേബലിൽ ഉള്ളവർ ഇടപാട് നടത്തുമ്പോൾ ആരോപണം വരുമ്പോൾ അവർ തലയൂരുകയും ഉദ്യോഗസ്ഥർ ബലിയാടാവുകയുമാണ് ചെയ്യാറുള്ളത്. മിൽമയിലെ രണ്ടു മുൻ ഉദ്യോഗസ്ഥർ ഈ രീതിയിൽ ഇപ്പോൾ അന്വേഷണം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഴിമതി ഇടപാടിനു ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥർ കുടുങ്ങുമോ എന്ന ആശങ്ക മിൽമയിൽ പരക്കുന്നത്. രണ്ടു രീതിയിലുള്ള ഭീതിയാണ് മിൽമയിൽ വ്യാപിക്കുന്നത്. ഒന്ന് പാൽപ്പൊടി ഇടപാട് നടക്കുമ്പോൾ എൻസിഡിഎഫ്‌ഐയിലെ സഹകരണ ഫെഡറേഷനുകൾ പാൽപ്പൊടി ഇടപാട് നടത്തിയത് കിലോയ്ക്ക് 233 രൂപയായിരുന്നു എന്ന വസ്തുത വെളിയിൽ വരുമോ എന്നുള്ള ആശങ്ക. അങ്ങനെ വന്നാൽ 233 രൂപയ്ക്ക് ലഭിക്കുമായിരുന്ന പാൽപ്പൊടി പിന്നെ എന്തുകൊണ്ട് കിലോയ്ക്ക് 306 രൂപയ്ക്ക് സ്വകാര്യ ഡയറിയിൽ നിന്ന് വാങ്ങി എന്നതിന് കാരണം ബോധിപ്പിക്കേണ്ടി വരും. 273 മെട്രിക് ടൺ പാൽപ്പൊടിയാണ് മിൽമ വാങ്ങിയിരിക്കുന്നത്.

രണ്ടാമത്തെ കാര്യം ചെന്നൈയിൽ നിന്നാണ് പാൽപ്പൊടി എത്തിച്ചതെങ്കിൽ എന്തിനു പഞ്ചാബിൽ നിന്നുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ് നൽകി എന്ന ചോദ്യവും നേരിടേണ്ടി വരും. തൂങ്ങുക ഉദ്യോഗസ്ഥർ ആകും. ഇതാണ് ഉദ്യോഗസ്ഥ തലത്തിലെ പേടിക്ക് പിന്നിലുള്ള കാര്യം. ഫെഡറേഷൻ എംഡി ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. പഞ്ചാബിൽ നിന്നാണു ലോഡ് വന്നത് എങ്കിൽ ഇ വേ ബില്ലിൽ വിശദാംശങ്ങൾ ലഭ്യമായിരിക്കും. പക്ഷെ ഈ ബില്ലുകൾ ഹെഡ് ഓഫീസിലില്ല. റീജിയണൽ ഓഫീസുകളിലാണ് ഉള്ളത്. അത് പരിശോധിക്കും. ഒപ്പം എൻസിഡിഎഫ്‌ഐയിൽ അന്ന് വില കുറഞ്ഞാണോ പാൽപ്പൊടി ഇടപാട് നടന്നിരുന്നത് എന്നും പരിശോധിക്കും. ഈ കാര്യങ്ങൾ എൻസിഡിഎഫ്‌ഐ ട്രേഡിങ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ കാര്യങ്ങളിൽ എല്ലാം ഉള്ള അന്വേഷണം നടത്തിയാണ് സർക്കാരിനു എംഡി വിശദമായ റിപ്പോർട്ട് നൽകുന്നത്. എല്ലാ ഫയലും പരിശോധിച്ചാകും റിപ്പോർട്ട് നൽകുക. ഇത് ഉദ്യോഗസ്ഥർക്ക് കുരുക്കാകും എന്നാണ് സൂചനകൾ.

കേരളം കണികണ്ടുണരുന്ന നന്മ എന്ന് അവകാശപ്പെടുന്ന മിൽമയിലാണ് കോടികളുടെ അഴിമതി നടക്കുന്നത്. നാഴികയ്ക്ക് നാല്പത് വട്ടം മിൽമ നഷ്ടത്തിൽ എന്ന് പറഞ്ഞു മിൽമാ അധികൃതർ കയറുപൊട്ടിക്കുമ്പോൾ പാവം ക്ഷീര കർഷകരെ ഓർത്ത് പാൽ വില കുത്തനെ കൂട്ടാൻ അനുമതി നൽകുന്ന സർക്കാർ ഈ അധിക തുക പോകുന്നത് ക്ഷീരകർഷകരുടെ കയ്യിലേക്കാണോ അതോ മിൽമയിൽ ഒട്ടിപ്പിടിച്ചിരുന്നു രാഷ്ട്രീയലേബലിൽ വിലസുന്ന അഴിമതിക്കാരുടെ കയ്യിലെക്കാണോ എന്ന കാര്യം പരിശോധിക്കേണ്ട അവസ്ഥയിലാണ്. കൊടികുത്തി വാഴുന്ന അഴിമതിയുടെ രൂപമാണ് നിലവിൽ മിൽമയ്ക്ക്. പാൽപ്പൊടി ഇടപാടിലെ അഴിമതി ഇത് സാധൂകരിക്കുകയും ചെയ്യുന്നു.

പാൽപ്പൊടി ഇടപാടിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

പർച്ചേസ് ഓർഡറിൽ കൃത്രിമം നടത്തി രണ്ടു കോടിയിലേറെ രൂപയുടെ അഴിമതിയാണ് മിൽമയുടെ തലപ്പത്തിരിക്കുന്നവർ നടത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പാൽപ്പൊടി ഇടപാടിലാണ് ഈ അഴിമതി വന്നത്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കേന്ദ്രീകൃത സംവിധാനമായ എൻസിഡിഎഫ്‌ഐ വഴിയാണ്. മിക്ക സംസ്ഥാനങ്ങളിലേയും മിൽമ പോലുള്ള സഹകരണ സംഘങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എൻസിഡിഎഫ്‌ഐയിൽ നിന്നും വാങ്ങുന്നു എന്ന വ്യാജേന സ്വകാര്യ ഡയറിയിൽ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മിൽമ ഉന്നതർക്ക് അഴിമതിയിലുള്ള ബന്ധം വ്യക്തമാണ്. ഫെബ്രുവരിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി പുറത്ത് നിന്ന് വാങ്ങിയപ്പോൾ അതിനു ഒരു കിലോഗ്രാമിൽ കാണിച്ചത് ഒരു കിലോയ്ക്ക് 306 രൂപയും പ്ലസ് ജിഎസ്ടിയുമാണ്. എന്നാൽ മറ്റൊരു പർച്ചേസിൽ കാണിച്ചത് ഒരു കിലോയ്ക്ക് 233 രൂപയും. ഈ ഇടപാടിന്റെ ഒരു മെയിൽ പുറത്ത് വന്നപ്പോഴാണ് തട്ടിപ്പിന്റെ ആഴവും പരപ്പും ബോധ്യമാകുന്നത്. ഒരു കിലോ പാൽപ്പൊടി വാങ്ങുന്നതിൽ ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഈ രീതിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി കേരളത്തിൽ എത്തിയപ്പോൾ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറിയാണ് നടന്നിരിക്കുകയാണ്. മിൽമയുമായി ബന്ധപ്പെട്ട ഏതൊക്കെയോ പോക്കറ്റുകളിലേക്കാണ് ഇത്രയും പണം ഒഴുകി നീങ്ങിയിരിക്കുന്നത്. ഈ ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. മിൽമയുടെ തലപ്പത്തുള്ള ഉന്നതർ അറിഞ്ഞുകൊണ്ടുള്ള ഈ അഴിമതി ഇടപാട് പരിശോധിച്ചാൽ അടിതൊട്ടു മുടിവരെ അഴിമതി നടന്നതായി വ്യക്തമാണ്.

പാൽപ്പൊടി ആവശ്യമെങ്കിൽ പാൽപ്പൊടി വാങ്ങണം.ഇത് കേരളത്തിനു പുറത്ത് നിന്ന് തന്നെ വാങ്ങണം. മിൽമ സഹകരണ സെക്ടറിൽ ആയതിനാൽ സഹകരണ സെക്ടറിൽ നിന്നോ മറ്റു സർക്കാരുകളിൽ നിന്നോ മിൽമയ്ക്ക് പാൽപ്പൊടി സംഭരിക്കാം. പക്ഷെ ഇത് അഴിമതി നടത്താൻ വേണ്ടി സ്വകാര്യ ഡയറിയിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്. സ്വകാര്യ ഡയറിയിൽ നിന്നും പാൽപ്പൊടി വാങ്ങുന്ന ഒരു രീതി മിൽമയിൽ നിലവിലില്ല. പാൽപ്പൊടിക്ക് ദൗർലഭ്യമുണ്ടെന്നു വരുത്തി എൻസിഡിഎഫ്‌ഐ വഴി പാൽപ്പൊടി എത്തിക്കുന്നു എന്ന് പറഞ്ഞു 273 മെട്രിക് ടൺ പാൽപ്പൊടി നാരായണ അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പഞ്ചാബിലുള്ള സ്ഥാപനത്തിൽ നിന്നും കേരളത്തിലുള്ള മൂന്നു യൂണിയനിലേക്കും എൻസിഡിഎഫ്‌ഐ വഴി പർച്ചേസ് ചെയ്തു എന്നാണ് വരുത്തി തീർക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ റീജിയണലുകളിലേക്കാണ് പാൽപ്പൊടി ഇടപാട് നടന്നിരിക്കുന്നത്.

പഞ്ചാബിലുള്ള നാരായണ അഗ്രോ ഫുഡ്‌സ്‌പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇതിന്റെ വരവ്. എന്നാൽ ഇത് സപ്ലൈ ചെയ്തിരിക്കുന്നത് ജയലീല ഇംപക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെന്നൈയിലുള്ള എജന്റ്‌റ് ആണ് സപ്ലൈ ചെയ്തിരിക്കുന്നത്. ഇവർ ഒരു ബ്രോക്കർ ആണ്. ഒരു കിലോയ്ക്ക് 306 രൂപയ്ക്ക് ആണ് ഇതിന്റെ സപ്ലൈ നടന്നിരിക്കുന്നത്.പക്ഷെ മറ്റൊരു മെയിലിൽ വേറൊരു ഇടപാടിൽ യഥാർത്ഥ വില കാണിക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 233 രൂപയാണ് ഇത്. ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. എൻസിഡിഎഫ്‌ഐ ട്രേഡിങ് വെബ്സൈറ്റിൽ കേരള കോ-ഓപ്പറെറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഇങ്ങനെ പാൽപ്പൊടി വാങ്ങിയതായോ നാരായണ അഗ്രോ ഫുഡ്‌സ് സപ്ലൈ ചെയ്തതായോ ഒരു വിവരവും നൽകിയിട്ടില്ല. ജനുവരി ഒന്ന് മുതലുള്ള സകല പർച്ചേസ് എടുത്താലും ഇത് കാണാൻ കഴിയില്ല. എൻസിഡിഎഫ്‌ഐയ്ക്ക് പ്രൈവറ്റ് ഡയറിയിൽ നിന്നോ പ്രൈവറ്റ് എജന്റിൽ നിന്നോ പാൽപ്പൊടി വാങ്ങാൻ അവകാശമില്ല.

പാൽപ്പൊടി സംഭരിക്കാൻ ക്ഷീരസഹകരണ രംഗത്ത് എൻഡിഡിബിയുണ്ട്. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഉണ്ട്. സബ്‌സിഡിയറി യൂണിറ്റ് ആയ എൻസിഡിഎഫ്‌ഐ ബോർഡ് ഉണ്ട്. എൻസിഡിഎഫ്‌ഐ വഴിയാണ് പാൽപ്പൊടി അറേഞ്ച് ചെയ്ത് എന്ന് പറഞ്ഞിട്ട് സ്വകാര്യ ഡയറിയിൽ നിന്നാണ് മിൽമ പാൽപ്പൊടി വാങ്ങിയിരിക്കുന്നത്. എൻസിഡിഎഫ്‌ഐയിൽ മിൽമ പോലുള്ള എല്ലാ ഏജൻസികളും ഇതിൽ അംഗമാണ്. കോപ്പറെറ്റീവ് സെക്ടറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഉത്പ്പന്നങ്ങൾ ഇതിന്നകത്ത് വിപണനം ചെയ്യുന്ന ഒരു സംവിധാനം ഒരുക്കാൻ വേണ്ടിയാണ് എൻസിഡിഎഫ്‌ഐ ഉള്ളത്. മിൽമ തിരുവനന്തപുരം റീജിയണൽ ചെയർമാൻ കല്ലട രമേശ് ഇതിന്റെ ബോർഡ് മെമ്പർ ആണ്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കോപ്പറെറ്റീവ് സെക്ടറിൽ ഉള്ള ഇതര സർക്കാർ സഹകരണ യൂണിയനുകളിൽ നിന്നാണ്. ഗുജറാത്തിലെ അമുലിൽ നിന്ന് വാങ്ങാം. അതുകൂടാതെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത് സഹകരണ യൂണിയനുകൾ എല്ലാം എൻസിഡിഎഫ്‌ഐയിൽ അംഗങ്ങളാണ്. ഇവരിൽ നിന്നെല്ലാം പാൽപ്പൊടി വാങ്ങാം. എൻസിഡിഎഫ്‌ഐ ക്രയവിക്രയങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരിൽ മിൽമ അവരിൽ നിന്ന് പാൽപ്പൊടി വാങ്ങിയിട്ടില്ല. എൻസിഡിഎഫ്‌ഐയിൽ നിന്ന് വാങ്ങുന്ന എന്ന രീതിയിൽ എല്ലാവരെയും കബളിപ്പിച്ച് ഉന്നതർ സ്വകാര്യ ഡയറിയിൽ നിന്നാണ് പാൽപ്പൊടി വാങ്ങിയത്. അഴിമതി ലക്ഷ്യമാക്കി തന്നെയാണ് ഈ പാൽപ്പൊടി ഇടപാട് ഇവർ നടത്തിയത്. ഒറ്റനോട്ടത്തിൽ എൻസിഡിഎഫ്‌ഐയിൽ വാങ്ങുന്നു എന്നു തോന്നാം. പക്ഷെ രേഖകൾ മിൽമയുടെ കള്ളങ്ങൾ എല്ലാം വെളിയിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. എൻസിഡിഎഫ്‌ഐ വഴിയാണെങ്കിൽ ജയലീലയുടെ ഒരു സാന്നിധ്യവും ആവശ്യവുമില്ല. ഇതവർ ഇൻവോയിസ് ചെയ്യേണ്ട കാര്യമില്ല.

പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിക്കുന്നു എന്ന പേരിൽ പർച്ചേസ് ഓർഡർ ഉണ്ടാക്കി പാൽപ്പൊടി എത്തിച്ചത് ചെന്നൈയിൽ നിന്നാണ്. പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന് വരുത്തിത്തീർത്ത് ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങുന്നത് പഞ്ചാബ് മുതലുള്ളത്. ട്രാൻസ്‌പോർട്ടെഷൻ ബില്ലിൽ ഇത് വ്യക്തമാണ്. പഞ്ചാബ് മുതലുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങിയപ്പോൾ പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നുമാണ്. 13 ലോഡ് ലോറികളാണ് പാൽപ്പൊടി എത്തിച്ചത്. അതുകൊണ്ട് തന്നെ രണ്ടു കോടിയിലേറെ നഷ്ടത്തിനു പുറമേ കാൽക്കോടിയോളം രൂപ ട്രാൻസ്‌പോർട്ടേഷൻ ചാർജും നൽകി. പഞ്ചാബിൽ നിന്നാണ് വരുന്നത് എങ്കിൽ ക്രോസ് ചെയ്തു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരം ലഭിക്കും. അതൊന്നും ഇ വേ ബില്ലിൽ വന്നിട്ടുമില്ല. പാൽപ്പൊടി ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ്. പാൽപ്പൊടി ഇടപാട് ഇത് തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP