Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആമസോണിന് മരയ്ക്കാർ കൊടുക്കുന്നത് പത്ത് കോടിയിൽ അധികം നഷ്ടം സഹിച്ച്; ലാഭം ഉറപ്പിക്കാൻ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും പാക്കേജിന്റെ ഭാഗമാകും; ആശിർവാദ് സിനിമാസ് ഒടിടിക്ക് കൈമാറുക നാല് ലാൽ ചിത്രങ്ങൾ; 'ഡീലിന്റെ' വിശദാംശങ്ങൾ മറുനാടന്

ആമസോണിന് മരയ്ക്കാർ കൊടുക്കുന്നത് പത്ത് കോടിയിൽ അധികം നഷ്ടം സഹിച്ച്; ലാഭം ഉറപ്പിക്കാൻ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും പാക്കേജിന്റെ ഭാഗമാകും; ആശിർവാദ് സിനിമാസ് ഒടിടിക്ക് കൈമാറുക നാല് ലാൽ ചിത്രങ്ങൾ; 'ഡീലിന്റെ' വിശദാംശങ്ങൾ മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആമസോൺ പ്രൈം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തെ സ്വന്തമാക്കുന്നത് 70 കോടിയോളം രൂപയ്ക്കെന്ന് സൂചനകൾ. നിർമ്മാണ ചെലവ് 80 കോടിയോളം ആയിട്ടും പത്ത് കോടിയോളം നഷ്ടം സഹിച്ചാണ് ആശിർവാദ് സിനിമാസ് ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമിന് നൽകുന്നത്. ഈ നഷ്ടം ആന്റണി പെരുമ്പാവൂർ നികത്തുന്നത് ഒരു പാക്കേജിലൂടെയാണ് എന്നതാണ് വസ്തുത. അതായത് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായ നാല് ചിത്രങ്ങളാണ് ആമസോൺ പ്രൈം ഒറ്റയടിക്ക് സ്വന്തമാക്കുന്നത്. ലാൽ ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും ഒടിടിയിലാകും എത്തുക. ഫലത്തിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാകും ലാലിന്റെ കോവിഡിന് ശേഷമുള്ള മോഹൻലാലിന്റെ തിയേറ്റർ റിലീസ്.

ഷാജി കൈലാസാണ് എലോൺ സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡി പൃഥ്വിരാജും. ദൃശ്യം 2വിന്റെ വിജയത്തിന് ശേഷം ട്വൽത്തു മാനുമായി ജിത്തു ജോസഫും. അത്ര വലിയ പണമുടക്കില്ലാതെയാണ് ഈ മൂന്ന് സിനിമകളും ഒരുക്കിയത്. അത്യാവശ്യം നടന്മാർ മാത്രം ഉള്ള കഥ. ഷാജികൈലാസിന്റെ സിനിമ പോലും 17 ദിവസം കൊണ്ട് പൂർത്തിയാക്കി. പൃഥ്വിരാജും ജിത്തു ജോസഫുമെല്ലാം അതിവേഗം സിനിമ എടുത്തു. ഇതിന് പിന്നിൽ മരയ്ക്കാറെ വിൽക്കാനുള്ള തന്ത്രമാണെന്നാണ് നിർമ്മതാക്കളിൽ ഒരു വിഭാഗം കരുതുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് മരയ്ക്കാർ. 80 കോടിയോളം ചെലവാക്കി. 100 കോടി ക്ലബ്ബിലേക്ക് കടന്നാൽ മാത്രമേ ചിത്രം ലാഭമുണ്ടാക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. ഇത് മനസ്സിലാക്കിയാണ് മരയ്ക്കാറെ ഒടിടിയിൽ വിടുന്നത്. എന്നാൽ ഒരു മലയാള ചിത്രത്തിന് 100 കോടിക്ക് മുകളിൽ കൊടുക്കാൻ ഒടിടിക്കാർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളുടെ പാക്കേജ് ഉണ്ടാകുന്നതെന്നാണ് സൂചന.

എന്നാൽ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും ഒടിടിയിലാകും എത്തുക എന്ന് ആന്റണി പെരുമ്പാവൂർ ഇതുവരെ അറിയിച്ചിട്ടില്ല. മരയ്ക്കാറുടെ കാര്യത്തിലും ചർച്ച നടക്കുന്നതേ ഉള്ളൂവെന്നാണ് പറയുന്നത്. എന്നാൽ സിനിമയിലെ വിശ്വസനീയ കേന്ദ്രങ്ങൾ മരയ്ക്കാറെ ആമസോൺ പ്രൈം സ്വന്തമാക്കിയെന്ന് മറുനാടനോട് വെളിപ്പെടുത്തി. ഒടിടിയിൽ ഒരു മലയാള ചിത്രം ആദ്യമായാണ് അമ്പതു കോടിക്ക് മുകളിൽ വിറ്റു പോകുന്നത്. നാല് ചിത്രങ്ങളും ചേർത്ത് മുതൽമുടക്ക് തിരിച്ചു പിടിക്കാനാണ് ആന്റണി പെരുമ്പാവൂരിന്റെ ശ്രമം. അല്ലാത്ത പക്ഷം മലയാളത്തിലെ തലയെടുപ്പുള്ള നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് വലിയ പ്രതിസന്ധിയിലേക്ക് എത്തുമായിരുന്നുവെന്ന് തിരിച്ചറിയുന്നവരാണ് സിനിമാക്കാരിൽ ഭൂരിഭാഗവും.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മരയ്ക്കാറിനെ പോലൊരു ബിഗ് ബജറ്റ് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് നൂറു കോടിയിൽ അധികം നേടുക ഇപ്പോൾ അസാധ്യമാണ്. 170 കോടിയെങ്കിലും കളക്ഷൻ കിട്ടിയാൽ മാത്രമേ നിർമ്മാതാവിന് മുടക്ക് മുതൽ കിട്ടൂ. തിയേറ്ററുകാരുടെ വിഹിതവും നികുതിയും എല്ലാം കൊടുത്ത ശേഷം ലാഭത്തിന് 170 കോടി അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് മരയ്ക്കാറിനെ ആമസോൺ പ്രൈമിന് 70 കോടിയോളം രൂപയ്ക്ക് കൊടുക്കുന്നതെന്നാണ് സൂചന. ഇതിനൊപ്പം മറ്റ് മൂന്ന് ചിത്രങ്ങളും കൂടി കൊടുത്ത് ലാഭം ഉറപ്പിക്കുകയാണ് ആ കമ്പനിയെന്നും സിനിമാക്കാർ പറയുന്നു. കോവിഡുകാലത്ത് എടുത്തതാണ് ആ മൂന്ന് സിനിമയും.

2020 മാർച്ചിലായിരുന്നു മരയ്ക്കാർ റിലീസ് പദ്ധതിയിട്ടത്. ഇതിനിടെയാണ് കോവിഡ് വന്നത്. ഇതോടെ റിലീസ് മാറ്റി. പിന്നീട് ആദ്യ കോവിഡ് തരംഗത്തിന് ശേഷം റിലീസ് തീരുമാനിച്ചു. വീണ്ടും തിയേറ്റർ അടച്ചു. ഇതോടെ നൂറു കോടിക്ക് അടുത്ത് മുതൽ മുടക്കുള്ള ഈ ചിത്രം ആന്റണി പെരുമ്പാവൂരിന് വലിയ ബാധ്യതയായി. ഈ ബാധ്യത കണക്കിലെടുത്താണ് ദൃശ്യം രണ്ട് ഒടിടിക്ക് കൈമാറിയത്. അത് വലിയ വിജയമായി. ഈ സാഹചര്യത്തിലാണ് മോഹൻലാലിന് ഒടിടിയിലുള്ള സാധ്യത കൂടി പരിഗണിച്ച് ആമസോണിന് കൊടുക്കുന്നത്. ഡിസ്നി ഹോട്സ്റ്റാറും മരയ്ക്കാർ റിലീസിന് വേണ്ടി ശ്രമിച്ച ഒടിടി പ്ലാറ്റ് ഫോമാണ്.

നിലവിൽ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ മരയ്ക്കാർ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. തിയേറ്റർ അല്ലെങ്കിൽ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇല്ലെങ്കിൽ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും- ആന്റണി പെരുമ്പാവൂർ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടിയിലേക്ക് മരയ്ക്കാർ എത്തുന്നതിന്റെ വിശദാംശങ്ങൾ മറുനാടന് കിട്ടുന്നത്.

ആശീർവാദ് ഫിലിംസിന്റെ തീരുമാനത്തിനെതിരെ ഫിയോക് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. മോഹൻലാൽ എന്ന ബിസിനസുകാരനാണ് തീരുമാനത്തിന് പിന്നിലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ തുറന്നടിച്ചു. അതേസമയം സൂഫിയും സുജാതയും ഒടിടിയിൽ റീലിസിനായി പോയപ്പോൾ സിനിമ തിയേറ്ററിൽ കാണാനുള്ളതാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അതേയാളാണ് ഇന്ന് സ്വന്തം ചിത്രം ഒടിടിക്കായി നൽകിയിരിക്കുന്നത്. മരയ്ക്കാറിന് പിന്നിൽ സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല ഉള്ളത്. ആന്റണി പെരുമ്പാവൂർ എന്ന ബിസിനസുകാരൻ മാത്രമല്ല അതിന്റെ പിന്നിലുള്ളത്. മോഹൻലാൽ എന്ന കലാകാരനും അതിന് പിന്നിലുണ്ട്. പ്രതിഭാധനനായ ഒരു സംവിധായകനുമുണ്ട്. അണിയറയിലും അരങ്ങിലും ധാരാളം വ്യക്തിത്വങ്ങളുണ്ട്. ഇവരുടെ മുഖങ്ങളും പ്രകടനങ്ങളും മൊബൈൽ ഫോണിന്റെ സ്‌ക്രീനിൽ കാണമോ അതോ ബിഗ് സ്‌ക്രീനിൽ കാണണോ എന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വിജയകുമാർ പറഞ്ഞു.

മോഹൻലാൽ വലിയ നടനാണ്. അദ്ദേഹത്തിന്റെ വിസ്മയ പ്രകടനം മൊബൈലിലൂടെ ആരാധകർ കാണുമെന്ന് കരുതുന്നില്ല. മോഹൻലാൽ ഈ നീക്കത്തെ എതിർക്കാൻ കാരണം അദ്ദേഹം കലാകാരൻ എന്നതിനേക്കാൾ വലിയ ബിസിനസുകാരനായി എന്നതുകൊണ്ടാണ്. സൂഫിയും സുജാതയ്ക്കുമെതിരെ ആദ്യം രംഗത്ത് വന്നത് അദ്ദേഹമായിരുന്നു. സിനിമ തിയേറ്ററുകൾക്ക് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ നിന്നാണ് അഭിപ്രായം മാറിയത്. തിയേറ്ററുകളുമായി ഇടപാട് നടന്നിട്ടുണ്ടെന്ന് ആമസോണിനെ അറിയിച്ചതാണ്. അഡ്വാൻസ് തിരിച്ചുകൊടുത്തത് പോലും അതുകൊണ്ടാണ്. രണ്ട്വർഷമായി തിയേറ്റർ ഉടമകൾ വഞ്ചിക്കപ്പെടുകയാണെന്നും വിജയകുമാർ പറഞ്ഞിരുന്നു.

നൂറ് കോടിയോളം ബജറ്റുള്ള ചിത്രമാണ് മരയ്ക്കാർ. മലയാളത്തിലെ തന്നെ ഏറ്റവും ബജറ്റേറിയ ചിത്രമായതിനാൽ നൂറ് ശതമാനം കപ്പാസിറ്റി വേണമെന്നാണ് ആവശ്യം. എന്നാൽ സർക്കാർ അങ്ങനൊരു തീരുമാനം എടുത്തിട്ടില്ല. നിലവിൽ ചിത്രത്തിന്റെ എല്ലാ റൈറ്റ്‌സും വേൾഡ് വൈഡ് വിറ്റുപോയതാണ്. ഹൈബ്രിഡ് റിലീസായി മാറ്റാൻ താൽപര്യമില്ലെന്നും ആന്റണി പറഞ്ഞിരുന്നു. എന്നാൽ തിയേറ്റർ തുറക്കുമ്പോൾ വലിയ രീതിയിൽ ആളുകളെ കൊണ്ടുവരാൻ ശേഷിയുള്ള ചിത്രം കൂടിയാണ് മരയ്ക്കാർ. എന്നാൽ കണ്ടന്റ് വിചാരിച്ചത്ര വന്നിട്ടില്ലെങ്കിൽ അത് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതിൽ മാത്രമാണ് ആശങ്കയുള്ളത്. എന്നാൽ കണ്ടന്റ് നല്ലതാണെങ്കിൽ മലയാളത്തിലെ സർവ്വകാല റെക്കോർഡിടും ചിത്രമെന്ന് ഉറപ്പാണെന്നും തിയേറ്ററുകാർ വിശ്വസിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP