Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശിവശങ്കർ അറസ്റ്റിലാകുമ്പോൾ പ്രയോഗിക്കാൻ വച്ചിരുന്ന ബ്രഹ്മാസ്ത്രം; ആറന്മുള പൊലീസിന് നൽകിയത് ഈച്ച പോലുമറിയാതെ സൂക്ഷിക്കണമെന്ന്; കാലം തെറ്റി കേസെടുത്തതോടെ പണി പാളി; പരാതിക്കാരനെ സ്വാധീനിക്കാൻ സിപിഎം ജില്ലാ നേതാവ് നേരിട്ടെത്തി; പണം കിട്ടിയാൽ രാഷ്ട്രീയക്കളിക്ക് താൽപര്യമില്ലെന്ന് പരാതിക്കാരനും; കുമ്മനം കേസിൽ നഷ്ടമായത് സുവർണ്ണാവസരമോ?

ശിവശങ്കർ അറസ്റ്റിലാകുമ്പോൾ പ്രയോഗിക്കാൻ വച്ചിരുന്ന ബ്രഹ്മാസ്ത്രം; ആറന്മുള പൊലീസിന് നൽകിയത് ഈച്ച പോലുമറിയാതെ സൂക്ഷിക്കണമെന്ന്; കാലം തെറ്റി കേസെടുത്തതോടെ പണി പാളി; പരാതിക്കാരനെ സ്വാധീനിക്കാൻ സിപിഎം ജില്ലാ നേതാവ് നേരിട്ടെത്തി; പണം കിട്ടിയാൽ രാഷ്ട്രീയക്കളിക്ക് താൽപര്യമില്ലെന്ന് പരാതിക്കാരനും; കുമ്മനം കേസിൽ നഷ്ടമായത് സുവർണ്ണാവസരമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎമ്മിന്റെ എല്ലാ കണക്കു കൂട്ടലും തെറ്റിച്ചാണ് കുമ്മനം രാജശേഖരനെതിരേ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത് എന്ന വിവരം പുറത്തു വരുന്നു. കസ്റ്റംസോ ഇഡിയോ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ ഉടനെടുത്ത് പ്രയോഗിക്കാൻ വച്ചിരുന്ന ബ്രഹ്മാസ്ത്രമായിരുന്നു കുമ്മനം രാജശേഖരന് എതിരായ തട്ടിപ്പ് കേസ്.

ശിവശങ്കർ അറസ്റ്റിലാകുന്നതോടെ മുഖ്യമന്ത്രിയുടെ രാജി അടക്കം ചർച്ച വരുമെന്നും ഈ സമയം തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് കുമ്മനത്തെ അറസ്റ്റ് ചെയ്ത് ശ്രദ്ധ തിരിച്ചു വിടാമെന്നുമായിരുന്നു കണക്കു കൂട്ടൽ. എസ്‌പിക്ക് കിട്ടിയ പരാതി ആറന്മുള പൊലീസിന് കൈമാറുകയും അവിടെ രഹസ്യമായി സൂക്ഷിക്കുകയുമായിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഒന്നും തന്നെ ഇത്തരമൊരു പരാതിയെ കുറിച്ച് അറിഞ്ഞിരുന്നതുമില്ല.

ആറന്മുള പൊലീസിന് നൽകിയിരുന്ന കർശന നിർശേദം എല്ലാം രഹസ്യമാക്കി സൂക്ഷിക്കണമെന്നായിരുന്നു. ഈ പരാതി കൈകാര്യം ചെയ്യാൻ പാർട്ടിയുടെ അതീവ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഏൽപിച്ചിരുന്നത്. അവരാകട്ടെ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് പോലും വിവരം മറച്ചു വച്ചു. വിവരം ചോർന്നു കിട്ടിയ മാധ്യമങ്ങൾ നടത്തിയ അന്വേഷണമാണ് പൊലീസിന്റെയും സർക്കാരിന്റെയും കണക്കു കൂട്ടൽ തെറ്റിച്ചത്. ഇതോടെ ബുധനാഴ്ച രാത്രി എഫ്ഐആർ ഇടാൻ ആറന്മുള പൊലീസ് നിർബന്ധിതരാവുകയായിരുന്നു.

എഫ്ഐആർ ഇട്ട വിവരവും രഹസ്യമായി സൂക്ഷിച്ചതാണ്. അതിന് മുൻപ് തന്നെ പരാതിക്കാരനിൽ നിന്നും പരാതിയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ മറുനാടൻ കേസ് രജിസ്റ്റർ ചെയ്ത വാർത്ത പുറത്തു വിട്ടതിന് പിന്നാലെ ദൃശ്യമാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും സിപിഎമ്മിന്റെ പണി പാളുകയുമായിരുന്നു. ഇതേ തുടർന്ന് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം പിആർ ഹരികൃഷ്ണൻ നമ്പൂതിരിയെ സ്വാധീനിക്കാൻ സിപിഎം ശ്രമം തുടങ്ങി. ഇന്നലെ വൈകിട്ടാണ് സിപിഎമ്മിന്റെ ജില്ലാ നേതാവ് ഹരികൃഷ്ണനെ കാണാനെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

കുമ്മനത്തിനെതിരേ തങ്ങൾ സമരം നയിച്ച് പണം വാങ്ങിത്തരാമെന്നായിരുന്നു നേതാവിന്റെ വാഗ്ദാനം. എന്നാൽ, തനിക്ക് രാഷ്ട്രീയക്കളിക്ക് താൽപര്യമില്ലെന്നും തന്റെ പണം മടക്കി കിട്ടിയാൽ മതിയെന്നും പരാതിക്കാരൻ അറിയിച്ചു. ഇതോടെ സുവർണാവസരം കൈവിട്ടുമെന്ന് മനസിലാക്കി സിപിഎം നേതാവ് തിരികെ മടങ്ങുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചു കഴിഞ്ഞു. ബിജെപിയെ തകർക്കാനാണു ശ്രമമാണിത്. കുമ്മനത്തിന് എതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിനുടമയാണ്. പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമാകാൻ കുമ്മനം യോഗ്യനാണെന്നും സുരേന്ദ്രൻ പറഞ്ഞു. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ.ഹരികൃഷ്ണന്റെ പരാതിയിലാണു കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും പൊലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് പ്രതികൾ. കുമ്മനത്തിന്റെ മുൻ പിഎ പ്രവീൺ ഒന്നാം പ്രതിയാണ്. സാമ്പത്തിക തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും ആണ് ആറന്മുള പൊലീസ് കേസെടുത്തത്.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്‌സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്. കുമ്മനം നാലാം പ്രതിയാണ്. ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയാണ് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണൻ. ഇദ്ദേഹത്തെ അറിയാമെന്നും സാമ്പത്തിക ഇടപാടിൽ പങ്കെടുത്തിട്ടില്ലെന്നും കുമ്മനം വിശദീകരിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീൺ വി.പിള്ള പറഞ്ഞു. മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുമ്മനത്തെ പ്രതി ചേർത്തുള്ള കേസ് രാഷ്ട്രീയ വിവാദമായതോടെയാണ് പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് പണമിടപാടുകൾ നടത്തി ഒത്തു തീർപ്പിനായി ബിജെപി ശ്രമിക്കുന്നത്. പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആർ ഹരികൃഷണൻ പരാതി നൽകിയത്.

ഈ കമ്പനിയുടെ ഉടമ വിജയൻ പരാതിക്കാരന് നൽകാനുള്ള മുഴുവൻ പണവും നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തിൽ എത്രയും വേഗം ഇടപാടുകൾ തീർക്കാനാണ് തീരുമാനം. കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീൺ വി.പിള്ളയുടെ നിർദ്ദേശപ്രകാരമാണ് പരാതിക്കാരൻ കമ്പനിയിൽ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചർച്ച നടത്തിയിരുന്നെന്ന് പരാതിയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീൺ പറയുന്നത്.

അതിനിടെ കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയർത്തി പ്രവർത്തകർ പ്രതിഷേധിക്കും. സ്വർണക്കടത്തിൽ നാണംകെട്ട സർക്കാർ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പിലാക്കുകയാണെന്നു സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കുമ്മനത്തെ അതിശക്തമായി പ്രതിരോധിക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. 2018 ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു വേളയിലാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ശബരിമലയിലെത്തിയപ്പോഴും ചർച്ച നടത്തി. കുമ്മനത്തിന്റെ പഴ്സനൽ സെക്രട്ടറി പ്രവീണും പാർട്നർഷിപ് എടുക്കാൻ നിർബന്ധിച്ചു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലേക്കു 36 ലക്ഷം രൂപ കൈമാറി.

പങ്കാളിത്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. 500 രൂപയുടെ പത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് സഹിതം നൽകി. പണം മടക്കി ചോദിച്ചപ്പോൾ പലപ്പോഴായി 4 ലക്ഷം കിട്ടി. ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ.ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP