Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസി പണിമുടക്കിൽ സിഐടിയു-എഐടിയുസി കള്ളക്കളി; സമരത്തിന് ബിഎംഎസിന്റെ കൂടെ ഇരുയൂണിയനുകളും കൂടി; സമരം ചെയ്യാത്ത 11848 സിഐടിയു-എഐടിയുസിക്കാർ എവിടെ? കെഎസ്ആർടിസിയിൽ ഇപ്പോഴും സർവീസ് ഓപ്പറേഷൻ കുത്തഴിഞ്ഞുതന്നെ; ശമ്പള വർദ്ധനവല്ല..ആനവണ്ടി കോർപറേഷൻ പോകുന്നത് അടച്ചുപൂട്ടലിലേക്ക്

കെഎസ്ആർടിസി പണിമുടക്കിൽ സിഐടിയു-എഐടിയുസി കള്ളക്കളി; സമരത്തിന് ബിഎംഎസിന്റെ കൂടെ ഇരുയൂണിയനുകളും കൂടി; സമരം ചെയ്യാത്ത 11848 സിഐടിയു-എഐടിയുസിക്കാർ എവിടെ? കെഎസ്ആർടിസിയിൽ ഇപ്പോഴും സർവീസ് ഓപ്പറേഷൻ കുത്തഴിഞ്ഞുതന്നെ; ശമ്പള വർദ്ധനവല്ല..ആനവണ്ടി കോർപറേഷൻ പോകുന്നത് അടച്ചുപൂട്ടലിലേക്ക്

ജെയിംസ് വടക്കൻ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി മുതൽ പുരോഗമിക്കുകയാണ്. ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക്. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചെങ്കിലും തെക്കൻ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമായി. സിഐടിയു, എഐടിയുസി സംഘടനകൾ പണിമുടക്കുന്നില്ല എന്നാണ് പുറമേ പറഞ്ഞത്. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്?സിഐടിയുക്കാർ ബിഎംഎസിന്റെ കൂടെ കൂടി

ആകെ കെഎസ്ആർടിസി ജീവനക്കാരുടെ എണ്ണം 26269 ആണ്. സിഐടിയു/ എഐടിയുസി യൂണിയനുകളിൽ ആകെ 11848 ജീവനക്കാർ (2021 ലെ കണക്ക്) സമരത്തിനാഹ്വാനം ചെയ്ത ബിഎംഎസ്/ടിഡിഎഫ് യൂണിയനുകളിൽ 11037 ജീവനക്കാർ. കയ്യാലപ്പുറത്തിരിക്കുന്ന വെൽഫെയർ അസോസിയേഷനിൽ 2267 ജീവനക്കാരും മറ്റു രജിസ്റ്റേർഡ് യൂണിയനുകളിൽ പെട്ട 1000 ലധികം ജീവനക്കാരും. അങ്ങനെ നോക്കിയാൽ 45% സർവീസുകൾ ഇന്ന് ഓടണം.

കോറോണക്ക് മുൻപ് ഓടിയിരുന്നത് ശരാശരി 4800 ബസുകൾ. അതിൽ ഓർഡിനറി 2500, ലിമിറ്റഡ് ഓർഡിനറി 750, ഫാസ്റ്റ് 1150 സൂപ്പർഫാസ്റ്റ് 285 എക്സ്പ്രസ് 25 ഡീലക്സ് 60 വോൾവോ 30 ബസുകൾ. എന്നാൽ ഇന്ന് ഇതുവരെ ഓടിയത് 200 ൽ താഴെ ബസുകൾ.

കൊറോണ കഴിഞ്ഞ് സർവീസുകൾ സാധാരണ നിലയിലായിട്ടും ആവശ്യത്തിന് ഡ്രൈവർമാരും കണ്ടക്ടർമാരും ഉണ്ടായിട്ടും കഴിഞ്ഞ ശനിയാഴ്ച (20022021) കെഎസ്ആർടിസി ആകെ ഓടിച്ചത് 2760 സർവീസുകൾ മാത്രം. അതിൽ 1830 ബസുകളും ഓർഡിനറി. കെഎസ്ആർടിസിക്ക് ഏറ്റവും വലിയ നഷ്ട സർവീസാണ് ഓർഡിനറി. തിരുവനന്തപുരം കൊല്ലം ജില്ലയിലൊഴികെ കെഎസ്ആർടിസി ഓടിക്കുന്ന ഓർഡിനറി ബസുകളൊക്കെ സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്നവയാണ്. എന്നാൽ ഓർഡിനറിയേക്കാൾ ഇരട്ടി വരുമാനമുള്ളവയാണ് ഫാസ്റ്റും സൂപ്പർ ഫാസ്റ്റും. ഒരു ഓർഡിനറി ബസ് ഒരു ദിവസം 250 കിലോമീറ്റർ ഓടുമ്പോൾ ഫാസ്റ്റ് 450 കിലോമീറ്ററും സൂപ്പർഫാസ്റ്റ് 500 കിലോമീറ്ററും ഓടും.

എന്നാൽ കൂടുതൽ കിലോമീറ്റർ ഓടിക്കേണ്ട ഫാസ്റ്റും സൂപ്പർ ഫാസ്റ്റും ഓടിക്കാൻ ജീവനക്കാർക്ക് താല്പര്യമില്ല. കഴിഞ്ഞ ശനിയാഴ്ച ആകെയുള്ള 2500 ഓർഡിനറികളിൽ 1830 എണ്ണം ഓടിച്ചപ്പോൾ (72%)ആകെ ഓടേണ്ട 1150 ഫാസ്റ്റ് പാസഞ്ചറുകളിൽ ഓടിച്ചത് 625 എണ്ണം (54%) മാത്രം. ആകെയുള്ള 285 സൂപ്പർ ഫാസ്റ്റിൽ ഓടിയത് 190 എണ്ണം (66%). കെഎസ്ആർടിസിക്ക് കൂടുതൽ വരുമാനം നേടിത്തരുന്ന സൂപ്പർഫാസ്റ്റ് സർവ്വീസ് ഓപ്പേറഷനിൽ ഏറ്റവും മോശം തിരുവനന്തപുരം സോണാണ്. ആകെയുള്ള 385 ഫാസ്റ്റിൽ ഓടിയത് 230 എണ്ണം മാത്രം. 79 സൂപ്പർ ഡീലക്സിൽ 25 ഉം ്സർവീസ് നടത്തുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് എറണാകുളം സോണാണ്. ആകെ ഓടേണ്ട 473 ഫാസ്റ്റിൽ 320 എണ്ണവും 108 സൂപ്പർഫാസ്റ്റിൽ 90 എണ്ണവും 92 സൂപ്പർ എക്സ്പ്രസിൽ 17 എണ്ണവും എറണാകുളം സോൺ ഓപ്പറേറ്റ് ചെയ്യുന്നു.

10 ലക്ഷം കി.മി ശരാശരി ഓടുമ്പോൾ 306 കോടി രൂപ പ്രതിദിനവരുമാനം

ഒരു ബസിന് ഒരു കോടി രൂപാ മുടക്കി വാങ്ങിയ 168 എ സി ബസുകളിൽ സർവീസ് നടത്തുന്നത് 40 താഴെ മാത്രമാണ്. തച്ചങ്കരി എംഡി ആയ കാലഘട്ടത്തിൽ ആരംഭിച്ച ബസുകൾ ഏറെ ജനപ്രിയമായിരുന്നു. തിരുവനന്തപുരം ആലപ്പുഴ എറണാകുളം റൂട്ടിലും തിരുവനന്തപുരം കോട്ടയം എറണാകുളം റൂട്ടിലും എറണാകുളം കോഴിക്കോട് എറണാകുളം പാലക്കാട് റൂട്ടുകളിലും 24 മണിക്കൂറും ഓരോ മണിക്കൂർ ഇടവിട്ട് ഓരോ ചിൽ ബസ് ഓടിയിരുന്നു. ഇന്ന് അതിൽ 20% പോലും ഓടുന്നില്ല.

ഒരു കോടി മുടക്കി വാങ്ങിയ ബസുകൾ ഓടിക്കാൻ ഡ്രൈവർമാരില്ല പോലും. വോൾവോ ട്രെയിനിങ് കിട്ടിയ നൂറുകണക്കിന് ഡ്രൈവർമാർ വെറും ഓർഡിനറി ഓടിക്കുമ്പോഴാണ് ഒരു കോടി മുടക്കിയ വോൾവോ ബസുകൾ കിടക്കുന്നത്. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ മൂക്കിന് താഴെ തിരുവനന്തപുരത്താണ് നൂറ് കണക്കിന് വോൾവോ ബസ് കയറ്റി ഇട്ടിരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിലെയും സിറ്റിയിലെയും ഡിഡിഒമാർ ആണ് ആവശ്യത്തിന് ഡ്രൈവർമാരെ കൊടുക്കാതെ വണ്ടി ഓടിക്കാതെ ഇട്ടിരിക്കുന്നത്. ഈ യൂണിറ്റ് അധികാരികളെ തൊടാൻ ബിജു പ്രഭാകറിന് ധൈര്യമില്ല. സ്വാധീനമില്ലാത്ത യൂണിറ്റ് ഓഫീസർമാരെയും ഡ്രൈവർമാരെയും സ്ഥലംമാറ്റുവാൻ സ്വാധീനമുള്ളവർ സിഎംഡിക്ക് മുകളിൽ കളിക്കുന്നു.

വാർത്തകളിൽ കേമർ..പക്ഷേ സർവീസ് ഓപ്പറേഷൻ കുത്തഴിഞ്ഞ്‌

കഴിഞ്ഞ കുറേ വർഷങ്ങളായി വാർത്തകളിൽ സ്ഥാനം പിടിക്കുന്നതിൽ മാത്രം ഒന്നാമതാണ് കെഎസ്ആർടിസി സിഎംഡിമാർ. അതിലെ ഏറ്റവും ഒടുവിലത്തെ ആളാണ് ബിജു പ്രഭാകർ. കെഎസ്ആർടിസി ബസുകൾ പെട്ടിക്കട ആക്കിയും ലഗേജ് വണ്ടി ആക്കിയും ടൂറിസ്റ്റ് ഹോം ഒക്കെ ആക്കിയിട്ടും കെഎസ്ആർടിസിയിലെ കാതലായ പ്രശ്നമായ സർവീസ് ഓപ്പറേഷൻ കുത്തഴിഞ്ഞുതന്നെ.

കെഎസ്ആർടിസിയിലെ ഏറ്റവും വലിയ വകുപ്പാണ് ഓപ്പറേഷൻ. അതേ പ്രാമുഖ്യം തന്നെയുള്ള ജീവനക്കാരുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന അഡ്‌മിനിട്രേഷൻ. കെഎസ്ആർടിസിയുടെ മൊത്തം കാര്യങ്ങളുടെ 95% നടക്കുന്നത് ഈ രണ്ട് വിഭാഗങ്ങളിലാണ്. കെഎസ്ആർടിസിയുടെ കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മെക്കാനിക്കൽ വിഭാഗത്തിലെ പോളിടെക്നിക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളാണ് ഇപ്പോൾ ഓപ്പറേഷന്റെയും അഡ്‌മിനിസ്ട്രേഷന്റെയും ഇഡി. അദ്ദേഹം ഇരുന്നിടത്തൊക്കെ കീഴ്ജീവനക്കാർ ആണ് ഭരണം നടത്തിയിരുന്നതെന്നും ആയിരക്കണക്കിന് ഫയലുകൾ തീർപ്പാക്കാതെ കെട്ടി സൂക്ഷിക്കുന്ന സ്വഭാവക്കാരനാണ് എന്ന തിരിച്ചറിഞ്ഞ തച്ചങ്കരി ഇദ്ദേഹത്തെ തിരുവനന്തപുരം സെൻട്രലിൽ 7-ാം നിലയിൽ ഒരു മേശയും കസേരയും കൊടുത്ത് മൂലക്കിരുത്തിയിരുന്നു.

കേരളത്തിൽ 12000 സ്വകാര്യ ബസുകൾ 5691 കെഎസ്ആർടിസി ബസുകൾ 719 കെയുആർടിസി ബസുകൾ. മൊത്തം സർക്കാർ ആനവണ്ടികൾ 6410. ഈ 6410 ബസുകളിൽ റോഡുകളിലോടുന്നവ 4600. പ്രതിദിനം ഓടുന്നത് 16 ലക്ഷം കിലോമീറ്റർ. ബാക്കി 1810 ആനവണ്ടികൾ കട്ടപ്പുറത്താണ്. ഈ 4600 കെഎസ്ആർടിസി ബസുകളിൽ 1300 ഫാസ്റ്റുപാസഞ്ചർ ബസുകളും 420 സൂപ്പർഫാസ്റ്റ് ബസുകളും ഓർഡിനറി ബസുകളെക്കാൾ 30 % കൂടിയ യാത്രാക്കൂലിയുള്ള ബസുകൾ. കൂടാതെ വോൾവോ /സ്‌കാനിയ അടക്കം 230 ഡീലക്സ് ബസുകൾ വേറെ. ഫലത്തിൽ സാധാരണ യാത്രക്കാർക്കായി ആനവണ്ടി ഓടിക്കുന്നത് കേവലം 2650 ഓർഡിനറി സിറ്റി ബസുകൾ മാത്രം. ചുരുക്കത്തിൽ സാധാരണ യാത്രക്കാരുടെ യാത്രാ ആവശ്യങ്ങളുടെ 82% നടത്തുന്നത് സ്വകാര്യ ബസുകൾ.

കേരളത്തിലെ മികച്ച റോഡുകളായ ദേശീയപാത, സംസ്ഥാന പാതകളൊക്കെ കെഎസ്ആർടിസി കുത്തക സർവീസുകൾക്കായി നീക്കി വച്ചിരിക്കുന്ന ദേവസാൽകൃത റൂട്ടുകൾ. പിന്നെ പൊട്ടി പൊളിഞ്ഞു കിടക്കുന്ന മറ്റു റോഡുകളിലാണ് കേരളത്തിലെ 12000 സ്വകാര്യ ബസുകളിൽ ഭൂരിപക്ഷവും സർവീസ് നടത്തുന്നത്. അതും യാത്രക്കാർ കുറവായ റൂട്ടുകളിൽ. എന്നാൽ ഇങ്ങനെ സർവീസ് നടത്തുന്ന ഓരോ സ്വകാര്യ ബസും പ്രതിവർഷം നികുതി ഇനത്തിൽ തന്നെ 2 ലക്ഷം രൂപയാണ് സർക്കാരിലേയ്ക്ക് അടക്കുന്നത്.

കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായുള്ള ചർച്ചക്കായി ഈ മാസം 11-ാം തീയതി ബിജു പ്രഭാകർ ഐഎഎസ് നൽകിയ അജണ്ടയുടെ ഒന്നാം പേജിൽ പറയുന്നത് ഇപ്പോൾ ഒരു മാസം 133 കോടി രൂപാ (64 കോടി രൂപാ ശമ്പളത്തിനും 69 കോടി രൂപാ പെൻഷനും) ഇടതുജനാധിപത്യ മുന്നണി അധികാരത്തിൽ വന്ന ശേഷം 4500 കോടി രൂപാ ഇങ്ങനെ കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്നു. കഴിഞ്ഞ വർഷം തന്നെ 1600 കോടിയാണ് 2650 ഓർഡിനറി ബസടക്കം 4600 ആനവണ്ടികളോടിക്കാൻ സംസ്ഥാന സർക്കാർ നികുതി പണത്തിൽ നിന്നും നല്കുന്നത്. ഫലത്തിൽ ഒരു ആനവണ്ടി ഓടിക്കാൻ ഒരു വര്ഷം 34.78 ലക്ഷം രൂപ സർക്കാർ ചിലവഴിക്കുന്നു. ഒരു പുതിയ ബസിന്റെ വിലപോലും 30 ലക്ഷം രൂപയാണെന്നോർക്കണം. ധനസഹായം സർക്കാർനൽകിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു.

തച്ചങ്കരിയുടെ മിടുക്ക്

ടോമിൻ തച്ചങ്കരി കെഎസ്ആർടിസി സാരഥിയായിരുന്ന കാലത്ത് നടത്തിയ കണക്കെടുപ്പിൽ രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ കേവലം 1150 ൽ താഴെ ഓർഡിനറി ടിക്കറ്റുകൾ മാത്രമാണ് കെഎസ്ആർടിസി ഓടിക്കുന്നത്. പതിവർഷം 1600 കോടി നികുതിപ്പണം നൽകുന്നതിന്റെ കൂടെ 3150 കോടി രൂപയുടെ ബാങ്ക് വായ്പ, 3197 കോടി രൂപയുടെ സംസ്ഥാന സർക്കാർ വായ്പ, 961 കോടി രൂപയുടെ പലിശ ബാധ്യത അടക്കം 7308 കോടി രൂപാ ഈ 4600 വണ്ടി ഓടിക്കാൻ കെഎസ്ആർടിസി കടമെടുത്ത ബാധ്യത നിലനില്ക്കുന്നു. ഓടുന്ന ഒരു ആനവണ്ടിയുടെ കടം 1.59 കോടി രൂപാ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറെ ജനശ്രദ്ധ ആകർഷിച്ച കെ എം മാണി വിഭാവനം ചെയ്ത കാരുണ്യ ചികിത്സ സഹായ പദ്ധതിയിൽ ചിലവഴിച്ചത് 2000 കോടി രൂപയിൽ താഴെ മാത്രമായിരുന്നു എന്ന കാര്യം ഭരണനേതൃത്വം മറക്കരുത്. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കർഷകരുടെയും ഒക്കെ ന്യായമായ ആവശ്യങ്ങൾക്ക് പണം സർക്കാരിന് നൽകാനാവാത്തത് സർക്കാരിന്റെ കയ്യിൽ പണമില്ലാഞ്ഞിട്ടാണ്. നിലവിൽ 28114 ജീവനക്കാരും 40000 പെൻഷൻകാരും അടക്കം 68114 കുടുംബങ്ങളിലെ 4 വോട്ടുകൾ വച്ച് കൂട്ടിയാൽ 272456 വോട്ടുകൾക്കായി പ്രതിവർഷം 1600 കോടി ചിലവഴിക്കേണ്ടതുണ്ടോ എന്നു സർക്കാർ ചിന്തിക്കണം.

ഏറ്റവും ഒടുവിലത്തെ നാറ്റ്പാക്ക് കണക്കുകൾ പ്രകാരം (കൊറോണക്ക് മുൻപ്) ഒരു കി.മി സ്വകാര്യ ബസോടിക്കാൻ ചെലവാക്കുന്നത് 40 രൂപയാണ്.

നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന 2650 ഓർഡിനറി ബസുകൾക്ക് പകരം സ്വകാര്യ മേഖലയ്ക്ക് ഒരു കിലോമീറ്ററിന് 20 രൂപ സബ്സിഡി നൽകി ഓടിപ്പിച്ചാലും സ്വകാര്യ മേഖലക്ക് ഒരു വർഷംസംസ്ഥാന സർക്കാർ സബ്സിഡിയായി നൽകേണ്ടി വരുന്നത് 500 കോടി രൂപ മാത്രമാണ്. അതിന്റെ കണക്കിങ്ങനെ

1. കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ - 2650

2. പ്രതിദിനം ഓടുന്ന കിമി 300

ആകെ പ്രതിദിന കിമി : 795000

കി.മി സബ്സിഡി 20 രൂപ

ഒരു വർഷത്തിലെ ദിവസങ്ങൾ 365

ആകെ സബ്സിഡി 795000*20*365 = 500350000000

ചുരുക്കത്തിൽ സാമൂഹ്യ ഉത്തരവാദിത്തങ്ങളുടെ പേരിലൊന്നുമല്ല ആനവണ്ടിക്ക് പ്രതിവർഷം 1800 കോടി നൽകുന്നത്.

തച്ചങ്കരിയുടെ കാലത്ത് കെഎസ്ആർടിയിലെ കെയുആർടിസിയിലെയും ബസുകൾ പുതുക്കി നിശ്ചയിക്കുകയും പ്രഷർ ബസുകൾ റദ്ദാക്കുകയും ചെയ്തു. തച്ചങ്കരിയുടെ കാലത്ത് 6410 ബസുകൾക്കായി 5834 ഷെഡ്യൂളുകളും അത് ഓപ്പറേറ്റ് ചെയ്യുന്നതിനായി 10064 ഡ്യൂട്ടികളും വേണം എന്ന് ശാസ്ത്രീയമായി കണക്കാക്കി. ചുരുക്കത്തിൽ ബസ് ജീവനക്കാരൻ അനുപാതത്തിന് പകരം ബസുകൾ- ജീവനക്കാരൻ അനുപാതം എന്ന ശാസ്ത്രീയ കണക്കിലേയ്ക്ക് നീങ്ങിയത് തച്ചങ്കരിയായിരുന്നു.

ബസ് ജീവനക്കാരൻ അനുപാതം ഒരിക്കലും കേരളത്തിൽ ശരിയാകില്ല. കെഎസ്ആർടിസിയിൽ ഒരു ഓർഡിനറി ബസ് പ്രതിദിനം 240 മുതൽ 300 കെഎം വരെ ഓടും. ലിമിറ്റഡ് ബസാണെങ്കിൽ അത് 340 മുതൽ 400 വരെ ഓടും. ഫാസ്റ്റാണെങ്കിൽ 440 മുതൽ 500 വരെ. മറ്റ് സൂപ്പർ ക്ലാസുകൾക്ക് അതിന് മുകളിൽ. അങ്ങനെ വരുമ്പോൾ ഒരു ബസിന് ഒരു ജീവനക്കാരൻ മുതൽ 3 ജീവനക്കാരൻ വരെ ഒരു ദിവസം ആവശ്യമായി വരും.

25-12-2018 ലെ കണക്കുകൾ പ്രകാരം 1054 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓപ്പറേറ്റ് ചെയ്യാൻ 2062 ഡ്രൈവർ വേണം. 289 സൂപ്പർ ഫാസ്റ്റ് ബസുകൾക്കായി 695 ഡ്രൈവർ. 27 സൂപ്പർ ഡീലക്സിന് 81 ഡ്രൈവർ. അങ്ങനെയാണ് 5834 ബസുകൾ പൂർണമായി ഓപ്പറേറ്റ് ചെയ്യാൻ 10064 ഡ്രൈവറും കണ്ടക്ടറും വേണമെന്നും ശാസ്ത്രീയമായി കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി പറഞ്ഞപ്പോൾ 7000 എംപാനലുകാരെ പുറത്താക്കിയത്. പകരം 1500 ൽ താഴെ പിഎസ് സിക്കാരെ മാത്രമാണ് പുതിയതായി നിയമിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ നീക്കമായിരുന്നു ബസുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ എണ്ണം ശാസ്ത്രീയമായി നിശ്ചയിച്ചത്. അധിക ജീവനക്കാരെ (അത് എം പാനൽ ആണെങ്കിൽ പോലും) പുറത്താക്കിയത്. കെഎസ്ആർടിസിയുടെ 25 വർഷത്തിലെ ഏറ്റവും മികച്ച കെഎസ്ആർടിസി സിഎംഡി തച്ചങ്കരി ആണെന്ന് പിണറായി പറഞ്ഞതും അതുകൊണ്ട് തന്നെ.

ബിജു പ്രഭാകറിന്റെ ഭരണം

ഇനി ബിജു പ്രഭാകറിന്റെ കാര്യം. 04-08-2020 ൽ നടന്ന 404-ാമത് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ കെഎസ്ആർടിസിയിൽ വേണ്ട ജീവനക്കാരുടെ കണക്കെടുത്തിരുന്നു.

കാറ്റഗറി നിലവിലുള്ളത് വേണ്ടത് അധികം

ഡ്രൈവർ 10240 9476 764

കണ്ടക്ടർ 10151 9476 705

മെക്കാനിക് 4525 2100 2425

മിനിസ്റ്റീരിയൽ 1355 1313 42

സ്റ്റോർ 258 210 48

മറ്റുള്ളവർ 1717 1500 217

ഫയർ ഡിവിഷൻ ഓഫീസർ 217 151 66

ആകെ 29132 24771 4544

ചുരുക്കത്തിൽ 4544 ജീവനക്കാർ നിലവിൽ കെഎസ്ആർടിസിയിൽ അധികമാണ്. എന്നിട്ടും കെഎസ്ആർടിസി എത്ര ബസ് ഓടിക്കുന്നെന്ന് നോക്കുക.

2020 ജനുവരി കൊറോണക്ക് മുൻപ് 2021 ജനുവരി

ഓർഡിനറി 3065 2100

ഫാസ്റ്റുപാസഞ്ചർ 1150 600

സൂപ്പർ ഫാസ്റ്റ് 290 170

വോൾവോ അടക്കം ഉയർന്ന സർവീസുകൾ 95 65

ആകെ 4600 2935

ആകെയുള്ള 1535 സൂപ്പർ ക്ലാസ്സ് സർവീസുകളൊക്കെ പൂർണമായി ഓടിക്കണമെന്ന് എംഡി ഉത്തരവിട്ടിട്ട് 1 മാസം കഴിഞ്ഞിട്ടും കെഎസ്ആർടിസിക്ക് ഓടിക്കാനായത് 835 എണ്ണം മാത്രം. കൂടുതൽ കിലോമീറ്റർ പ്രതിദിനം ഓടിക്കേണ്ടതിനാൽ ജീവനക്കാർ മിച്ചമായിട്ട് വണ്ടി ഓടിക്കാൻ യൂണിയനധികാരികൾക്ക് സാധിക്കുന്നില്ല. 12000 സ്വകാര്യ ബസുകൾ 2 ലക്ഷം രൂപാ വീതം നികുതി നൽകി പൊതു ഗതാഗതം നടത്തുന്നിടത്ത് 3000 ജീവനക്കാർ പ്രതിവർഷം 1600 കോടി നൽകണമെന്ന് പറയുന്നതിൽ യുക്തിയില്ല. ശമ്പള വർദ്ധനവല്ല അടച്ചുപൂട്ടുകയാണ് ആനവണ്ടി കോർപ്പറേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP