Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചു; അക്കു.....എനിക്ക് ഇപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു; നീ എനിക്ക് ഒരുപാട് മാനസികവും ശാരീരികവുമായ വേദനകൾ ഉണ്ടാക്കി; പ്രപഞ്ചം നിങ്ങളെ പിന്തുണയ്ക്കട്ടെ; ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു! പോസ്റ്റിൽ വേദനയും സ്‌നേഹവും പങ്കുവച്ച് റഷ്യാക്കാരി; കൂരാചുണ്ടിലെ പീഡന ഇര നാട്ടിലേക്ക് മടങ്ങും

ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചു; അക്കു.....എനിക്ക് ഇപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു; നീ എനിക്ക് ഒരുപാട് മാനസികവും ശാരീരികവുമായ വേദനകൾ ഉണ്ടാക്കി; പ്രപഞ്ചം നിങ്ങളെ പിന്തുണയ്ക്കട്ടെ; ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു! പോസ്റ്റിൽ വേദനയും സ്‌നേഹവും പങ്കുവച്ച് റഷ്യാക്കാരി; കൂരാചുണ്ടിലെ പീഡന ഇര നാട്ടിലേക്ക് മടങ്ങും

ജംഷാദ് മലപ്പുറം

കോഴിക്കോട്: അക്കു, എനിക്ക് ഇപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു, എന്റെ ആത്മാവ് ഒരുപാട് കഷ്ടപ്പെടുന്നു. നീ എനിക്ക് ഒരുപാട് മാനസികവും ശാരീരികവുമായ വേദനകൾ ഉണ്ടാക്കി, പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ട് കൂരാച്ചുണ്ടിൽ ആൺസുഹൃത്തായ ആഖിലിന്റെ അക്രമത്തിനിരയായ റഷ്യൻ യുവതി. ആഖിലിന്റെ പേജിൽ തന്നെയാണ് യുവതി റഷ്യൻ ഭാഷയിൽ പോസ്റ്റിട്ടത്.

അതേ സമയം തന്റെ പാസ്പോർട്ട് ആഖിൽ കീറിക്കളഞ്ഞുവെന്നു യുവതി മൊഴി നൽകിയിരുന്നു. ആഖിലിന്റെ വീട് പരിശോധിച്ചപ്പോൾ യുവതിയുടെ ഇന്റർനാഷണൽ പാസ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്. മറ്റൊരു പാസ്പോർട്ടുകൂടി യുവതിക്കു ഉണ്ടായിരുന്നു. ഇതാണ് കീറിക്കളഞ്ഞിട്ടുണ്ടാകുകയെന്നും കേസന്വേഷിക്കുന്ന കൂരാച്ചുണ്ട് സിഐ കെ.പി. സുനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിനാൽ തന്നെ യുവതിക്കു നിലവിൽ ഇവരുടെ രാജ്യത്തേക്കു പോകുന്നതിനു നിയമ തടസമൊന്നും ഇല്ല.

ഇവർ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും റഷ്യൻ കോൺസുലേറ്റിനും വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആഖിലിന്റെ അക്രമത്തിൽ പരുക്കേറ്റ് റഷ്യൻ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ഡിസ്ചാർജ് ചെയ്ത് വെള്ളിമാട്കുന്നിലെ സർക്കാറിന്റെ ഷോർട്ട് കെ. ഹോമിലേക്കു മാറ്റിയിട്ടുണ്ട്.

ഇവിടെ വച്ചാണു യുവതി ആഖിലിന്റെ ഫേസ്‌ബുക്ക് പേജ് ഓപ്പൺചെയ്തു പോസ്റ്റിട്ടിട്ടുള്ളത്. റഷ്യൻ ഭാഷയിലിട്ട പോസ്റ്റിന്റെ മലയാളം ഇങ്ങിനെയാണ്.

അക്കു, എനിക്ക് ഇപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു, എന്റെ ആത്മാവ് ഒരുപാട് കഷ്ടപ്പെടുന്നു. നീ എനിക്ക് ഒരുപാട് മാനസികവും ശാരീരികവുമായ വേദനകൾ ഉണ്ടാക്കി, പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു. കാലക്രമേണ നിങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിന്നിൽ ഒരു നല്ല കഥാപാത്രത്തെ കാണാൻ എനിക്ക് കഴിഞ്ഞു, നിങ്ങളുടെ ഇരുണ്ട വശവും ഞാൻ കണ്ടു. നിന്റെ ദയയുള്ള സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്...ഒരിക്കലും നിന്നെ ഞാൻ മറക്കില്ല, പക്ഷെ നിന്നിൽ നിന്നും ഞാൻ അകന്നു നിൽക്കും.
നിങ്ങൾ എന്നെ വിശ്വസിച്ചില്ല, ഞാൻ കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു, പക്ഷേ ഞാൻ എപ്പോഴും നിങ്ങളോട് സത്യസന്ധതയും വിശ്വസ്തയും കാണിച്ചു. കാരണം ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചു. നിങ്ങളുടെ എല്ലാ തെറ്റുകളും ഞാൻ ക്ഷമിച്ചു, ഞാൻ നിന്നിൽ വിശ്വസിച്ചു.

നിങ്ങൾക്ക് എന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതിൽ ഞാൻ ഖേദിക്കുന്നു...നിങ്ങൾ എന്നെ വിശ്വസിച്ചിരുന്നെങ്കിൽ..നമുക്ക് വളരെ സന്തോഷമായിരിക്കും.. കാരണം നമുക്ക് ഒരുപാട് സമാനതകളുണ്ട്. പ്രപഞ്ചം നിങ്ങളെ പിന്തുണയ്ക്കട്ടെ. നിന്റെ കാര്യത്തിൽ ശ്രദ്ധപുലർത്തുക. ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു. എന്നു പറഞ്ഞാണു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

റഷ്യക്കാരിയായ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ യുവതിയെ ആക്രമിച്ച ആഖിലിന്റെ മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. റിമാൻഡിലായ ആഖിലിനെതിരെ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്. പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളേജിലായിരുന്നു. പിന്നീടാണു ഇവിടുന്ന ഡിസ്ചാർജ് ചെയ്തത്.

ലഹരിക്ക് അടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത് ഫെബ്രുവരി 19 നായിരുന്നു. പിന്നീട് പലതവണ യുവതിയെ ആഖിൽ മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായി പൊലീസ് പറയുന്നു. യുവതി വീടിന്റെ പിറകുവത്തുകൂടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. പേരാമ്പ്രയിലേക്കുള്ള കാർ യാത്രക്കിടെ മുളിയിങ്ങലിൽ വെച്ച് വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക് ചാടി. നാട്ടുകാർ അറിയിച്ചതോടെ വനിത പൊലീസ് ഉദ്യോഗസ്ഥയെത്തി ഇവരെ സ്റ്റേഷനിലേക്ക് ഇവരുടെ കാറിൽ തന്നെ കൊണ്ടുപോയി. വഴിയിൽ വെച്ച് ആഖിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ച് പോയതായും നാട്ടുകാർ ആരോപിച്ചിരുന്നു.

ആഖിലിന്റെ അക്രമത്തിനിരയായ റഷ്യൻ യുവതി മഞ്ചേരിക്കാരിയായ ദ്വിഭാഷിക്കുമുന്നിൽ മൊഴി നൽകിയത് പൊട്ടക്കരഞ്ഞുകൊണ്ടായിരുന്നു. തന്നെ എത്രയും വേഗം സ്വദേശമായ റഷ്യയിലെത്തിക്കണമെന്നാണ് ആദ്യം തന്നെ 28കാരിയായ യുവതി പറഞ്ഞത്. പൊലീസിന് റഷ്യൻഭാഷ അറിയാത്തതിനാൽ മഞ്ചേരിയിൽനിന്നും എത്തിച്ച റഷ്യൻഭാഷ അറിയുന്ന യുവതിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് മൊഴിയെടുത്തത്.

ആൺസുഹൃത്തായ ആഖിൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ലഹരി ബലമായി നൽകിയും നൽകിയും പീഡിപ്പിച്ചു. ഈ ഷോക്കിൽനിന്നും മുക്തി നേടാനാകാതെ കൈഞെരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചതായുമാണ് യുവതി മൊഴി നൽകിയിരുന്നത്. കൂരാച്ചുണ്ടിലെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി പൊട്ടിക്കരയുകയും ചെയ്തിരുന്നു.

റഷ്യയിലുള്ള യുവതി ആഖിലുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു. പിന്നീട് ആഖിലിന്റെ നിർദ്ദേശപ്രകാരമാണു ഖത്തിറിലേക്കുവന്നത്. ആഖിൽ ഖത്തറിലായപ്പോഴാണു ഇരുവരും പരിചയം തുടങ്ങിയത്. ഖത്തറിൽ കുറച്ചുനാൾ ഒരുമിച്ചായിരുന്നു. ഈസമയത്തെല്ലാം മാന്യമായ രീതിയിലുള്ള ഇടപെടലുകളായിരുന്നു.

പിന്നീട് നാട്ടിലെത്തിയപ്പോഴാണു ആഖിലിന്റെ സ്വഭാവം മാറിയത്. മയക്കുമരുന്ന് കഴിച്ചാണു തന്നെ ഉപദ്രവിച്ചിരുന്നതെന്നാണു യുവതിയുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP