Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാരൂഖ് ഖാന്റെ അനധികൃത നിർമ്മാണം പൊളിക്കാൻ മുംബൈ നഗരസഭ ധൈര്യം കാണിച്ചു; വ്യാപാരി സംഘടനയുടെ ട്രേഡ് സെന്ററിന്റെ അനധികൃത നിർമ്മാണം പൊളിക്കാൻ കൊച്ചി നഗരസഭയ്ക്ക് കൈവിറയ്ക്കുന്നു; ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല

ഷാരൂഖ് ഖാന്റെ അനധികൃത നിർമ്മാണം പൊളിക്കാൻ മുംബൈ നഗരസഭ ധൈര്യം കാണിച്ചു; വ്യാപാരി സംഘടനയുടെ ട്രേഡ് സെന്ററിന്റെ അനധികൃത നിർമ്മാണം പൊളിക്കാൻ കൊച്ചി നഗരസഭയ്ക്ക് കൈവിറയ്ക്കുന്നു; ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല

കൊച്ചി: മുംബൈയിൽ ഷാരൂഖ് ഖാന്റെ വസതിയായ 'മന്ന'ത്തിലെ അനധികൃത നിർമ്മാണം പൊളിച്ചു കളയാൻ ഉത്തരവിട്ട് ദിവസങ്ങൾക്കകം മുംബൈ നഗരസഭ ഉത്തരവ് നടപ്പാക്കി. എന്നാൽ കേരള ചേംബർ ഓഫ് കൊമേഴ്‌സ്ും ചെറുപുഷ്പം ഫിലിംസും ചേർന്നു നിർമ്മിച്ച കേരള ട്രേഡ് സെന്ററിലെ അനധികൃത നിർമ്മാണം പൊളിക്കുമെന്ന് ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭയ്ക്ക് അനക്കമൊന്നുമില്ല. അനധികൃത നിർമ്മാണം പൊളിക്കണമെന്നും അല്ലെങ്കിൽ നഗരസഭ തന്നെ പൊളിച്ച് അതിന്റെ ചെലവ് ഉടമസ്ഥരിൽ നിന്ന് ഈടാക്കുമെന്നും കാണിച്ച് 2014 ഡിസംബർ 29 ന് കൊച്ചി നഗരസഭ നോട്ടീസ് നൽകിയിരുന്നു.

ഇതിന്റെ മറുപടിയായി കേരള ട്രേഡ് സെന്റർ നിർമ്മാണത്തിലെ പങ്കാളിയായ ചെറുപുഷ്പം ഫിലിംസ് മാനേജിങ് ഡയറക്ടർ കെ.ജെ.ജോസഫ് നഗരസഭയ്ക്ക് രേഖാമൂലം 2015 ജനുവരി എട്ടിന് മറുപടി നൽകി. 'മറൈൻഡ്രൈവിലെ ട്രേഡ് സെന്റർ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും പ്രസ്തുത കെട്ടിടത്തിന്റെ നിർമ്മാണചുമതല കേരള ചേംബർ ഓഫ് കൊമേഴ്‌സിനാണെന്നും ആഗോള നിക്ഷേപകസംരംഭത്തിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്റെ അനധികൃത നിർമ്മാണത്തിന് പൂർണ ഉത്തരവാദിത്വവും കെ സി സി ഐക്കുതന്നെയാണെന്നും അനധികൃതനിർമ്മാണം പൊളിക്കാനുള്ള ചെലവ് കേരള ചേംബർ ഓഫ് കൊമേഴ്‌സിൽ നിന്ന് ഈടാക്കണമെന്നുമാണ്'' നഗരസഭയ്ക്ക് അയച്ച മറുപടിക്കത്തിൽ ചെറുപുഷ്പം ഫിലിംസ് വ്യക്തമാക്കുന്നത്.

നഗരസഭയുടെ അനുമതിയില്ലാതെ നാലു മീറ്റർ പൊക്കത്തിൽ പതിമൂന്നാമത്തെ നില അനധികൃതമായി നിർമ്മിച്ചതിനെതിരെ നേവിയും രംഗത്തുവന്നു. കൊച്ചി നേവൽബേസിലേക്കുള്ള വിമാനപാതയിലാണ് കെട്ടിടത്തിന്റെ പതിമൂന്നാം നിലയുടെ നിർമ്മാണം. കൂടാതെ കെട്ടിടത്തിൽ നിർമ്മിച്ചിരിക്കുന്ന ഗ്ലാസ് നിർമ്മിത മേലാപ്പ് മറൈൻ ഡ്രൈവ് വാക്ക് വേ കൈയേറി നിർമ്മിച്ചതാണെന്ന് നഗരസഭ പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ജി.സി.ഡി.എ യുടെ 4.50 മീറ്റർ സ്ഥലം കൈയേറിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചെറുപുഷ്പം ഫിലിംസിന് 60 ശതമാനവും കേരള ചേംബർ ഓഫ് കൊമേഴ്‌സിന് 40 ശതമാനം ഉടമസ്ഥതയാണ് കെട്ടിടത്തിലുള്ളത്. എന്നാൽ കെട്ടിടവുമായി ബന്ധപ്പെട്ട നിർമ്മാണ, വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആണ് നടത്തിയിരുന്നത്. നിർമ്മാണത്തിനു വേണ്ടി ലോൺ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കെട്ടിടം ജപ്തി ചെയ്തിരുന്നു. ഇതേതുടർന്ന് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനും മറ്റും പണംമുടക്കിയവർ രേഖാമൂലം ചെറുപുഷ്പം ഫിലിംസിനെ സമീപിക്കണമെന്നും പത്രപരസ്യത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമെന്ന് വ്യാജേന കൊച്ചിയിൽ കേരള ചേംബർ ഓഫ് കൊമേഴ്‌സും ചെറുപുഷ്പം ഫിലിംസും സംയുക്തമായി നിർമ്മിച്ച കേരള ട്രേഡ് സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ടു നടന്ന കോടികളുടെ വെട്ടിപ്പു സംബന്ധിച്ച് 'മറുനാടൻ മലയാളി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണം ഇഴയുകയാണ്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാകുകയാണ്. സംസ്ഥാന അർബൻ അഫേഴ്‌സ് വകുപ്പും വിജിലൻസും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2003-ൽ ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമെന്നു പ്രഖ്യാപിച്ചാണ് പ്രവാസികളടക്കമുള്ളവരിൽനിന്ന് കോടികൾ കേരള ചേംബർ ഓഫ് കൊമേഴ്‌സ് പിരിച്ചത്.

ഒമ്പതു കോടിരൂപയ്ക്ക് നിർമ്മാണ ചുമതല ഏറ്റിരുന്ന ശിൽപ കൺസ്ട്രക്ഷൻസ് 2008-ൽ 80 ശതമാനം പണികളും പൂർത്തിയാക്കിരുന്നു. നിർമ്മാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനും ഏകോപിപ്പിക്കാനും കേരള ചേംബർ ഓഫ് കൊമേഴ്‌സിലെ മൂന്നു ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചു. കെ.എൻ.മർസൂക്ക്, കെ.എം.അബ്ദുള്ള. ഇ.എസ് ജോസ് എന്നിവരായിരുന്നു അംഗങ്ങൾ. എന്നാൽ 2014 ആയപ്പോഴേക്കും കേരള ട്രേഡ് സെന്റർ നിർമ്മാണത്തിന് 40 കോടി രൂപ ചെലവായെന്നാണ് ഇപ്പോൾ സബ് കമ്മറ്റിയുടെ വാദം.

ട്രേഡ് സെന്റർ നിർമ്മാണത്തിൽ നടന്ന വ്യാപക അഴിമതിയെ ചോദ്യം ചെയ്തത് മുൻ വൈസ് ചെയർമാൻ കൂടിയായ എൻ.കെ. അൻസാരി ആണ്. നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് മറ്റംഗങ്ങളും ആവശ്യം ഉന്നയിച്ചിരുന്നു. സബ് കമ്മറ്റി അംഗമായ ഇ. എസ് ജോസും കണക്കുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 2003ൽ ആരംഭിച്ച ട്രേഡ് സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൾ ഇന്നേ വരെ ഓഡിറ്റ് ചെയ്യാത്തത് നിർമ്മാണത്തിന് പിറകിൽ വൻ അഴിമതി ഉണ്ടെന്നാണ് എൻ.കെ.അൻസാരി ചൂണ്ടിക്കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP