Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റിച്ചലിലെ യുവാവിന്റെ പ്രണയ ചതിയിൽ ഗർഭിണിയായപ്പോൾ മകളെ അടിച്ചിറക്കി വിട്ടത് യാഥാസ്ഥിതകരായ അച്ഛനും അമ്മയും; മിന്നു കെട്ടാമെന്ന് പൊലീസിന് മുമ്പിൽ കരഞ്ഞ് സമ്മതിച്ച മലയാളി കാമുകൻ വാക്കു മാറ്റിയപ്പോൾ പെരുവഴിയിലായത് കന്നഡക്കാരി; പീഡകൻ മുഹമ്മദ് ദിലീപ് ഒളിവിൽ പോയപ്പോൾ റെസ്‌ക്യൂഹോമിലെത്തിയ ബംഗളുരുകാരിയെ മതാപിതാക്കളുടെ അടുത്ത് എത്തിച്ച് കാക്കിക്കുള്ളിലുള്ള കരുണാർദ്ര ഇടപെടൽ; കേരളാ പൊലീസിന് ബിഗ് സല്യൂട്ട് നൽകാൻ ഇതാ കാട്ടാക്കടയിൽ നിന്നൊരു സൂപ്പർ ഇടപെടൽ

കുറ്റിച്ചലിലെ യുവാവിന്റെ പ്രണയ ചതിയിൽ ഗർഭിണിയായപ്പോൾ മകളെ അടിച്ചിറക്കി വിട്ടത് യാഥാസ്ഥിതകരായ അച്ഛനും അമ്മയും; മിന്നു കെട്ടാമെന്ന് പൊലീസിന് മുമ്പിൽ കരഞ്ഞ് സമ്മതിച്ച മലയാളി കാമുകൻ വാക്കു മാറ്റിയപ്പോൾ പെരുവഴിയിലായത് കന്നഡക്കാരി; പീഡകൻ മുഹമ്മദ് ദിലീപ് ഒളിവിൽ പോയപ്പോൾ റെസ്‌ക്യൂഹോമിലെത്തിയ ബംഗളുരുകാരിയെ മതാപിതാക്കളുടെ അടുത്ത് എത്തിച്ച് കാക്കിക്കുള്ളിലുള്ള കരുണാർദ്ര ഇടപെടൽ; കേരളാ പൊലീസിന് ബിഗ് സല്യൂട്ട് നൽകാൻ ഇതാ കാട്ടാക്കടയിൽ നിന്നൊരു സൂപ്പർ ഇടപെടൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളാ പൊലീസിന് പൊലീസിന് ബിഗ് സല്യൂട്ട്. മലയാളി യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മാതാപിതാക്കൾ അടിച്ചിറക്കിയ കന്നഡ പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചാണ് കാട്ടാക്കട പൊലീസ് മാതൃക കാട്ടിയത്. പുരുഷ-വനിതാ പൊലീസിന്റെ അകമ്പടിയോടെയാണ് അശരണയായ പെൺകുട്ടിയെ ബംഗളൂരുവിൽ എത്തിച്ചത്. ഇന്നലെ വൈകീട്ടാണ് പെൺകുട്ടിയുമായി പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചത്. ഇന്ന് രാവിലെ സംഘം ബംഗളൂരുവിൽ എത്തുകയും ചെയ്തു. പെൺകുട്ടിയെ ബംഗളൂരിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മാതാപിതാക്കളെ വിളിച്ചു വരുത്തി ബംഗളൂര് പൊലീസ് പെൺകുട്ടിയെ കൈമാറുകയും ചെയ്തു. പെൺകുട്ടി വീട്ടിൽ സുരക്ഷിതയായിരിക്കണം എന്ന നിർദ്ദേശം ബംഗളൂര് പൊലീസ് മാതാപിതാക്കൾക്ക് നൽകുകയും ചെയ്തു.

മുഹമ്മദ് ദിലീപ് എന്ന കാട്ടാക്കടയിലെ വിദ്യാർത്ഥിയെ പ്രണയിച്ചതിന്റെ പേരിലാണ് മാതാപിതാക്കൾ കന്നഡ പെൺകുട്ടിയെ വീട്ടിൽ നിന്നും അടിച്ചിറക്കിയത്. കാമുകനിൽ നിന്നും ഗർഭിണിയായത് വീട്ടിൽ അറിഞ്ഞതോടെയാണ് കന്നഡ പെൺകുട്ടിയെ മാതാപിതാക്കൾ അടിച്ചിറക്കിയത്. ഗത്യന്തരമില്ലാതെ പെൺകുട്ടി ആദ്യം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. മ്യൂസിയം പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു മുഹമ്മദ് ദിലീപ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് മുഹമ്മദ് വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് തിരികെ പോയ പെൺകുട്ടി വീണ്ടും തിരുവനന്തപുരം റൂറൽ എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. . ഈ പരാതിയാണ് കാട്ടാക്കട പൊലീസിലേക്ക് വന്നത്. മുഹമ്മദ് ദിലീപിന്റെ വീട് കാട്ടാക്കട ആയതിനാലാണ് എസ്‌പി ഈ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയത്. വീട്ടിൽ പോകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പെൺകുട്ടിയെ പൊലീസ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കാമുകിയെ ഗർഭിണിയാക്കി മുങ്ങിയ മുഹമ്മദ് ദിലീപിനെ തേടിയുള്ള കാട്ടാക്കട പൊലീസ് അന്വേഷണം തുടരുകയുമാണ്. ഇതിന്നിടയിലാണ് പെൺകുട്ടിയെ വീണ്ടും ബംഗളൂരുവിലെ വീട്ടിൽ സുരക്ഷിതമായി എത്തിച്ച് കാട്ടക്കട പൊലീസിന്റെ പ്രശംസനീയമായ നീക്കം വന്നത്. വനിതാ പൊലീസ് അടക്കം രണ്ടു പൊലീസുകാരുടെ അകമ്പടിയോടെയാണ് കാട്ടാക്കട പൊലീസ് യുവതിയെ ബംഗളൂരുവിലെ വീട്ടിൽ എത്തിച്ചത്. അനിത, അജി എന്ന രണ്ടു പൊലീസുകാരാണ് യുവതിക്ക് അകമ്പടിയായി പോയത്.

പെൺകുട്ടിയുടെ വീടിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടിയെ പൊലീസ് എത്തിച്ചത്. ആദ്യമേ വിളിച്ചു പറഞ്ഞതിനാൽ ബംഗളൂര് പൊലീസിന് ഈ കാര്യം അറിയാമായിരുന്നു. അടിച്ചിറക്കപ്പെട്ട പെൺകുട്ടിയെയാണ് തിരികെ എത്തിക്കേണ്ടത് എന്നതിനാൽ പെൺകുട്ടിയും പൊലീസുകാരും സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ബംഗളൂര് പൊലീസ് മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഈ പെൺകുട്ടിയുടെ എല്ലാ ഉത്തരവാദിത്തവും മാതാപിതാക്കൾക്ക് ആണ് എന്ന് പറഞ്ഞാണ് പെൺകുട്ടിയെ പൊലീസ് കൈമാറിയത്. പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ പെൺകുട്ടി വീട്ടിൽ സുരക്ഷിതമായിരിക്കും എന്നത് പൊലീസ് ഉറപ്പു വരുത്തുകയും ചെയ്തു. അതിനു ശേഷമാണ് പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറിയത്. പൊലീസുകാർ ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കും. 'പെൺകുട്ടിയെ ഞങ്ങൾ സുരക്ഷിതമായി വീട്ടിൽ എത്തിച്ചിട്ടുണ്ട്. കേസ് കേസിന്റെ വഴിക്ക് പോകും-കാട്ടാക്കട സിഐ ഡി.ബിജുകുമാർ മറുനാടനോട് പറഞ്ഞു. കേസ് തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറുകയാണ്. പീഡനം ആദ്യം നടന്നത് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എന്നുള്ളത്‌കൊണ്ടാണ് തൃശൂർ പൊലീസിന് കൈമാറുന്നത്. ഇപ്പോൾ ഒളിവിലുള്ള മുഹമ്മദ് ദിലീപിന് പിടിക്കാനുള്ള തൃശൂർ പൊലീസിന്റെ ശ്രമങ്ങൾക്ക് ഞങ്ങൾ സഹായം നൽകുകയും ചെയ്യും. പ്രതി എവിടെയുണ്ട് എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. അതാണ് അറസ്റ്റ് വൈകുന്നത്- സിഐ പറയുന്നു.

മലയാളി കാമുകൻ ലൈംഗിക പീഡനം നടത്തുകയും ഗർഭിണിയാക്കുകയും ചെയ്ത കന്നഡ പെൺകുട്ടി സംസ്ഥാനം വിടാനാകാത്ത അവസ്ഥയിലായിരുന്നു. യുവാവുമായി അടുപ്പമുണ്ടാക്കുകയും ശാരീരിക ബന്ധം പുലർത്തുകയും ചെയ്തതിനെ തുടർന്ന് കന്നഡക്കാരായ കുടുംബം പെൺകുട്ടിയെ ഉപേക്ഷിച്ചതിനെ തുടർന്നാണ് യുവതി കേരളത്തിൽ അഭയാർഥിയായി മാറിയത്. കാട്ടാക്കട സ്വദേശിയായ കാമുകൻ മുഹമ്മദ് ദിലീപ് ഒളിവിലായതിനാൽ തനിക്ക് സംരക്ഷണം നൽകണം എന്നാണ് യുവതി പൊലീസിനോട് ആവശ്യപ്പെട്ടത്. നിരന്തര ശാരീരിക പീഡനങ്ങളാണ് മുഹമ്മദിൽ നിന്നും പെൺകുട്ടിക്ക് ഏൽക്കേണ്ടി വന്നത്. ബംഗളൂരുവിൽ നിന്ന് തൃശൂരേയ്ക്ക് നടത്തിയ യാത്രയെ തുടർന്ന് തൃശൂരിൽ വച്ചാണ് മുഹമ്മദ് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. വിവാഹം കഴിക്കാം എന്ന് പറഞ്ഞു പിന്നീട് നിരന്തര പീഡനങ്ങൾക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയായത്. ഈ ഗർഭം അലസിയിരുന്നു. കഥയറിഞ്ഞപ്പോൾ കന്നഡക്കാരായ കുടുംബം യുവതിയെ വീട്ടിൽ നിന്നും അടിച്ചിറക്കി. വീട്ടിൽ കയറേണ്ട എന്നാണ് പെൺകുട്ടിയോട് വീട്ടുകാർ പറഞ്ഞത്. ജീവിക്കണമെന്നുണ്ടെങ്കിൽ മുഹമ്മദ് ദിലീപിനു കൂടെ ജീവിക്കുക. അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് ജീവിക്കുക. വീട്ടിലേക്ക് വരേണ്ട. ഇതാണ് വീട്ടുകാരുടെ നിലപാട്. ഇതോടെയാണ് കാമുകനെ തേടി പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയത്.

കേരളത്തിൽ എത്തിയ പെൺകുട്ടി തിരുവനന്തപുരം റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് കാട്ടാക്കട പൊലീസിന് കൈമാറിയത്. കാട്ടാക്കട പൊലീസാണ് അന്വേഷിക്കുന്നത്. പെൺകുട്ടിക്ക് ആദ്യ പീഡനമേറ്റത് തൃശൂരിൽ വച്ചായതിനാൽ കേസ് തൃശൂർ പൊലീസിന് കൈമാറുമെന്നു കാട്ടാക്കട സിഐ ഡി.ബിജുകുമാർ മറുനാടനോട് പറഞ്ഞിരുന്നു. . പെൺകുട്ടിയുമായുള്ള അവിഹിതം അറിഞ്ഞു യാഥാസ്ഥിതിക മുസ്ലിം കുടുംബമായ മുഹമ്മദിന്റെ വീട്ടിലും ഉരുൾപൊട്ടൽ നടന്നിട്ടുണ്ട്. മുഹമ്മദിന്റെ പിതാവുമായി മുഹമ്മദ് വാക്ക് തർക്കം നടന്നിരുന്നു. ഈ തർക്കത്തിന്നോടുവിൽ അവനു രണ്ടെണ്ണം പൊട്ടിച്ചു എന്നാണ് മുഹമ്മദിന്റെ പിതാവ് പൊലീസിനോട് പറഞ്ഞത്. ഈ അടി കിട്ടിയ ശേഷം വീട്ടിൽ നിന്നിറങ്ങിയ മുഹമ്മദ് പിന്നീട് വീട്ടിലേക്ക് വന്നില്ലെന്നാണ് കാട്ടാക്കട പൊലീസിനോട് പിതാവ് വെളിപ്പെടുത്തിയത്. പെൺകുട്ടിയും കാമുകൻ ഇല്ലാതെ മടങ്ങില്ലെന്ന തീരുമാനത്തിലാണ്. കർണാടകയിലെ ജാതി പ്രശ്‌നങ്ങൾ അറിയാവുന്നതിനാൽ വീട്ടിൽ ഇനി കാലുകുത്താൻ കഴിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതോടെയാണ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയത്. പൊലീസ് കേസ് ആയതിനാലും വീട്ടിലെ പ്രശ്‌നങ്ങൾ മുൻനിർത്തിയും മുഹമ്മദും തത്ക്കാലം വീട്ടിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്നാണ് പൊലീസ് അനുമാനം. അതിനാൽ മുഹമ്മദ് തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

കാട്ടാക്കട കുറ്റിച്ചൽ സ്വദേശിയാണ് മുഹമ്മദ് ദിലീപ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗം. കുടുംബത്തിൽ ഒരു മകൻ മാത്രമാണ്. മറ്റുള്ളത് പെൺകുട്ടികളാണ്. അതിനാൽ കുടുംബത്തിന്റെ പ്രതീക്ഷ മുഹമ്മദ് ദിലീപിലായിരുന്നു. ബംഗളൂരുവിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിനാണ് മുഹമ്മദ് അവിടെയെത്തിയത്. പൊലീസ് വിശദീകരിക്കുന്നത് പ്രകാരം ആചാര്യ ഇൻസ്റ്റിട്ട്യൂട്ട് എന്ന സ്ഥാപനത്തിലാണ് മുഹമ്മദ് പഠിച്ചു കൊണ്ടിരുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് കന്നഡക്കാരിയായ ഹിന്ദു പെൺകുട്ടിയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. കേരളത്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ തൃശൂരിൽ തങ്ങിയപ്പോൾ മുഹമ്മദ് ശാരീരിക ബന്ധവും പുലർത്തി. പിന്നെ ശാരീരിക ബന്ധങ്ങൾ പതിവുമാക്കി. ഇതിന്നിടയിൽ പെൺകുട്ടി ഗർഭിണിയായി. ഒരു തവണ ഗർഭവും അലസി. വിവാഹം കഴിക്കാം എന്നാണ് മുഹമ്മദ് പറഞ്ഞത്. പെൺകുട്ടി ഈ വാക്ക് വിശ്വസിക്കുകയും ചെയ്തു.

എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുഹമ്മദിന് പെൺകുട്ടിയെ മടുത്തു. ഇത് പെൺകുട്ടി മനസിലാക്കി. ഇതോടെയാണ് മുഹമ്മദിനെ തേടി പെൺകുട്ടി കേരളത്തിൽ എത്തുന്നത്. മാസങ്ങൾക്ക് മുൻപ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെൺകുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പെൺകുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP