Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു

കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു

അനീഷ് കുമാർ

കണ്ണൂർ: കോർപറേഷനിലെ കോൺഗ്രസ് നേതാവും കോർപറേഷൻ കൗൺസിലറുമായ പി.കെ രാഗേഷ് വിമത കോൺഗ്രസ് പ്രവർത്തകരെ സംഘടിപ്പിച്ചു ജനാധിപത്യ സംരക്ഷണസമിതി രൂപീകരിക്കുന്നു. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വന്തം സഹോദരൻ നേതൃത്വം നൽകുന്ന വിമതപാനലിന് രഹസ്യ പിന്തുണ നൽകിയതിന് പി.കെ രാഗേഷിനെ കണ്ണൂർ ഡി.സി.സി പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

നിലവിൽ കണ്ണൂർ കോർപറേഷൻ ആലിങ്കൽ വാർഡ് കൗൺസിലറായ പി.കെ രാഗേഷിനോട് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായിരുന്നില്ല. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടിട്ടും പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പിൽ സ്വന്തം പാനലിലെ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ പി.കെ രാഗേഷ് തയ്യാറായിരുന്നില്ല. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാഗേഷിന്റെ പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളും വൻഭൂരിപക്ഷത്തിൽ വിജയിക്കുകയും യു.ഡി. എഫ് സ്ഥാനാർത്ഥികൾ ദയനീയമായി തോൽക്കുകയും ചെയ്തു.

ഇതോടെയാണ് പാർട്ടിയിൽ നിന്നും പി.കെ രാഗേഷിനെ കെപിസിസി അധ്യക്ഷന്റെ നിർദ്ദേശപ്രകാരം ഡി.സി.സി പുറത്താക്കിയത്. തന്റെ തട്ടകമായ പള്ളിക്കുന്ന് വാർഡിലെ സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിമതവിഭാഗത്തിന് നേതൃത്വം നൽകി ബാങ്ക് ഭരണസമിതി പിടിച്ചെടുത്തതോടെ പി.കെ രാഗേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ രാഗേഷ് തങ്ങളുടെ പ്രവർത്തകരായ രണ്ടു ജീവനക്കാരെ ബാങ്കിൽ നിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ടു മുസ്ലിം ലീഗും രംഗത്തുവന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം പി.കെ രാഗേഷിനെതിരെ നടപടി അതിവേഗം സ്വീകരിച്ചത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ വിമത നേതാവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള പാനൽ കോൺഗ്രസ് അംഗങ്ങൾ മാത്രമല്ല പള്ളിക്കുന്ന് സഹകരണബാങ്ക് ഭരണം പിടിച്ചെടുത്തത് കോൺഗ്രസ് ഔദ്യോഗികനേതൃത്വത്തിന് ഏറെ ക്ഷീണം ചെയ്തിരുന്നു. ഒന്നാം കോർപറേഷൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷിനോട് ഏറ്റുമുട്ടിയപ്പോൾ സാക്ഷാൽ കെ.സുധാകരന് തന്നെ തോൽവിയുടെ കയ്പ് നീർ കുടിക്കേണ്ടിവന്നിരുന്നു. എൽ. ഡി. എഫ്, യു.ഡി. എഫ് മുന്നണികളെ ഒരേ പോലെ എതിർത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച പി.കെ രാഗേഷ് പള്ളിക്കുന്ന് വാർഡിൽ നിന്നും വൻഭൂരിപക്ഷത്തോടെയാണ് ജയിച്ചത്.

സീറ്റു നില തുല്യമായതിനെ തുടർന്ന് പി.കെ രാഗേഷ് എൽ. ഡി. എഫിനെ പിന്തുണയ്ക്കുകയും ആദ്യ കോർപറേഷൻ ഭരണസമിതിയുടെ ഡെപ്യൂട്ടി മേയറായി മാറുകയും ചെയ്തു. എന്നാൽ അന്നത്തെ ഡി.സി.സി അധ്യക്ഷനായ സതീശൻ പാച്ചേനിയുടെ നിർണായക ഇടപെടലുകളാണ് പി.കെ രാഗേഷിനെ വീണ്ടും കോൺഗ്രസിലെത്തിച്ചത്. ഇതോടെ രണ്ടരവർഷം പിന്നിട്ട ഇടതുഭരണം വീഴുകയും എ. ഐ.സി.സി അംഗമായ സുമാബാലകൃഷ്ണൻ മേയറാവുകയും പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറാവുകയും ചെയ്തു.

സതീശൻ പാച്ചേനിയെന്ന ഏവർക്കും സ്വീകാര്യനായ കോൺഗ്രസ് നേതാവിന്റെ ഇടപെടലാണ് പി.കെ രാഗേഷിനെ കോൺഗ്രസിലേക്ക് തിരിച്ചെത്തിച്ചത്. കെ.സുധാകരനുമായി ഒത്തുതീർപ്പു ചർച്ചയ്ക്കു കളമൊരുക്കിയതും പാച്ചേനി തന്നെയായിരുന്നു. എന്നാൽ സതീശൻ പാച്ചേനിയുടെ അകാല വിയോഗവും പുതിയ പ്രസിഡന്റായി മാർട്ടിൻ ജോർജിന്റെ അവരോഹണവും പാർട്ടിയും പി.കെ രാഗേഷും തമ്മിലുള്ള അകൽച്ച വർധിക്കാൻ ഇടയാക്കി. കോൺഗ്രസിലേക്ക് തിരിച്ചുവന്ന തന്റെ കോർപറേഷൻ മേയറാക്കുമെന്ന് പി.കെ രാഗേഷ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ വോട്ടെടുപ്പിനൊടുവിൽ ടി.കെ മോഹനനെയാണ് മേയറായി പാർട്ടി തെരഞ്ഞെടുത്തത്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അതീവവിശ്വസ്തനായി അറിയപ്പെടുന്ന മാർട്ടിൻ ജോർജ് നേതൃത്വം നൽകുന്ന ജില്ലാകോൺഗ്രസിനെതിരെ അതീവഗുരുതരമായ ആരോപണങ്ങളാണ് പി.കെ രാഗേഷ് ഉന്നയിക്കുന്നത്. നേതൃത്വത്തിന്റെ കഴിവുകോട് കൊണ്ടു അണികൾ കൊഴിഞ്ഞു പോവുകയാണെന്നും കണ്ണൂർ നഗരത്തിൽ ഒരു ശക്തി പ്രകടനം പോലും നടത്താൻ പാർട്ടിക്ക് ആളില്ലാത്ത അവസ്ഥയാണുള്ളതെന്നും പി.കെ രാഗേഷ് പറയുന്നു. രാഹുൽ ഗാന്ധി തൃശൂരിൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കു ബസ് ബുക്ക് ചെയ്തിട്ടു കണ്ണൂരിൽ നിന്നും പന്ത്രണ്ടു പേർ മാത്രം പോയത് ഇതിന് തെളിവാണെന്നും അദ്ദേഹംആരോപിച്ചു.

പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത നേതൃത്വമാണ് കണ്ണൂരിലേത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും അണികൾ കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്. പ്രവർത്തകരെ സംരക്ഷിക്കാൻ ഒന്നും ചെയ്യാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെന്നും പി.കെ രാഗേഷ് കുറ്റപ്പെടുത്തി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിലെ അതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും ഒരു പ്ളാറ്റ് ഫോമിൽ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പി.കെ രാഗേഷ് നടത്തുന്നത്.

കെ.സുധാകരനെതിരെ വിമർശനമുന്നയിച്ചതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കെ.പി.,സി. സി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരനെ ഉൾപ്പെടെയുള്ളവരെ പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതിയിലേക്കു കൊണ്ടുവരാനാണ് നീക്കം. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയോട് എതിർപ്പുള്ള കോൺഗ്രസിലെ നേതാക്കളും പ്രവർത്തകരും തങ്ങളോടൊപ്പം വരുമെന്നും കോൺഗ്രസിനകത്തു തന്നെ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുമെന്നും പി.കെ രാഗേഷ് പറഞ്ഞു.

പാർട്ടി വിടാനല്ല പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപിൻതുണയില്ലാത്ത നേതാക്കളാണ് ഇന്ന് കണ്ണൂരിലുള്ളത്. പ്രവർത്തകരിലും ജനങ്ങളിലും സ്വാധീനമുള്ളവരെ പുകച്ചു പ്രവർത്തിക്കുന്ന നേതൃത്വത്തിനെ പോരാടാൻ പാർട്ടിയുടെ ഇന്നത്തെ പോക്കിൽ ദുഃഖിതരായ മുഴുവനാളുകളും അണിചേരുന്നതായി പ്രതീക്ഷിക്കുന്നതായി പി.കെ രാഗേഷ് പറഞ്ഞു. ബ്ളോക്ക് പ്രസിഡന്റ് നിയമനത്തിനെ ചൊല്ലിയുള്ള അതൃപ്തി കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളെ പ്രകോപിതരാക്കിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് ഏകപക്ഷീയമായാണ് ബ്ളോക്ക്പ്രസിഡന്റിനെ തീരുമാനിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്. എ ഗ്രൂപ്പിന് ജില്ലയിൽ എട്ടുബ്ളോക്ക് പ്രസിഡന്റുമാരുള്ളതിൽ അതു ഇപ്പോൾ അഞ്ചായി കുറഞ്ഞു. കെ.പി.സി. സി അധ്യക്ഷൻ കെ.സുധാകരനും അദ്ദേഹത്തിന്റെ വിശ്വസ്തനായ മാർട്ടിൻ ജോർജ്് നേതൃത്വം നൽകുന്ന ജില്ലാ കോൺഗ്രസ് നേതൃത്വം തങ്ങളെ വെട്ടിനിരത്തുകയായിരുന്നുവെന്ന പരാതി എ വിഭാഗത്തിനുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ കുത്തക മണ്ഡലമായ ഇരിക്കൂറിൽ സജീവ് ജോസഫെന്ന സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതും എ ഗ്രൂപ്പ് മുൻപോട്ടു വെച്ച സോണി സെബാസ്റ്റ്യനെ തഴഞ്ഞതും എ ഗ്രൂപ്പിന് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വ്രണിത ഹൃദയരായ എ ഗ്രൂപ്പുകാരെ വീണ്ടും പ്രകോപിച്ചുകൊണ്ടാണ് തങ്ങളുടെ തട്ടകമായ തളിപ്പറമ്പ് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെയുള്ള മൂന്ന് ബ്ളോക്കുകൾ സുധാകരവിഭാഗം പിടിച്ചെടുത്തത്.

ഈസാഹചര്യത്തിൽ കഴിഞ്ഞ ദിവസം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന എ ഗ്രൂപ്പ് യോഗത്തിൽ അഞ്ച് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം സ്വീകരിക്കേണ്ടെന്നും കെപിസിസി നിർദ്ദേശിക്കുന്ന പരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു കൊണ്ടു പാർട്ടിയിലെ അതൃപ്തരെ ലക്ഷ്യമാക്കി പി.കെ രാഗേഷ് രംഗത്തുവരുന്നത്. എഗ്രൂപ്പിൽ നിന്നും സമിതിയിലെക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കുണ്ടാകുമെന്ന് പി.കെ രാഗേഷ് പ്രതീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP