Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുക്കളയിൽ ജോളി സൂക്ഷിച്ചത് സോഡിയം സയനൈഡ്; ആദ്യ കൊലയൊഴികെ ബാക്കിയെല്ലാവരേയും കൊന്ന് തള്ളിയത് ഈ മാരക വിഷം നൽകി; കുറഞ്ഞ അളവിലെ ഉപയോഗം പോലും മരണ കാരണമാകുന്ന സോഡിയം സയനൈഡിനെ തിരിച്ചറിഞ്ഞത് കോഴിക്കോട് റീജനൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ; കള്ളക്കടത്തിലൂടെ സയനൈഡ് ഒഴുകുന്നതിന്റെ തിരിച്ചറിവിൽ ഞെട്ടി കേരളാ പൊലീസ്; കൂടത്തായിയിൽ എതിരാളികളെ സയനൈഡ് ജോളി വകവരുത്തിയത് സ്വർണ്ണ പണിക്കുള്ള പൊടി ഉപയോഗിച്ച് തന്നെ

അടുക്കളയിൽ ജോളി സൂക്ഷിച്ചത് സോഡിയം സയനൈഡ്; ആദ്യ കൊലയൊഴികെ ബാക്കിയെല്ലാവരേയും കൊന്ന് തള്ളിയത് ഈ മാരക വിഷം നൽകി; കുറഞ്ഞ അളവിലെ ഉപയോഗം പോലും മരണ കാരണമാകുന്ന സോഡിയം സയനൈഡിനെ തിരിച്ചറിഞ്ഞത് കോഴിക്കോട് റീജനൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ; കള്ളക്കടത്തിലൂടെ സയനൈഡ് ഒഴുകുന്നതിന്റെ തിരിച്ചറിവിൽ ഞെട്ടി കേരളാ പൊലീസ്; കൂടത്തായിയിൽ എതിരാളികളെ സയനൈഡ് ജോളി വകവരുത്തിയത് സ്വർണ്ണ പണിക്കുള്ള പൊടി ഉപയോഗിച്ച് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത് പൊട്ടാസ്യം സയനൈഡ് അല്ല സോഡിയം സയനൈഡ് ആണെന്ന് ശാസ്ത്രീയ പരിശോധന ഫലം. സാധാരണ സയനൈഡ് എന്ന പേരിൽ അറിയപ്പെടുന്നത് പൊട്ടാസ്യം സയനൈഡാണ്. എന്നാണ് സോഡിയം സയനൈഡും ഇതുപോലെ കൊടും വിഷയമാണ്. ഇതും വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ മരണ കാരണമാവും. കോഴിക്കോട് റീജനൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്കും കോടഞ്ചേരി എസ്ഐക്കും ലാബിൽനിന്നുള്ള പരിശോധനാഫലം കൈമാറിയിട്ടുണ്ട്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊന്നാമറ്റം വീട്ടിൽ ജോളിയെ എത്തിച്ച് അർധരാത്രിയിൽ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ അടുക്കളയിൽനിന്നാണ് രാസവസ്തു കണ്ടെത്തിയത്. കൊലപാതക പരമ്പരയിൽ അന്നമ്മയുടെ വധമൊഴികെ മറ്റെല്ലാം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പൊട്ടാസ്യം സയനൈഡിനേക്കാൾ എളുപ്പത്തിൽ ലഭിക്കുന്നതും, സ്വർണ്ണപ്പണിക്കൊക്കെ സുലഭമായി ഉപയോഗിക്കാൻ കഴിയുന്നതുമാണ് സോഡിയം സയനൈഡ്. അതുകൊണ്ടുതന്നെ ജോളിക്ക് ഇത് കിട്ടിയത് എങ്ങനെയാണെന്ന് കൃത്യമായി തെളിയിക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ബദാം ഗന്ധമാണ് ഇതിനുള്ളത്. പ്രത്യേക ജനിതക സവിശേഷതയുള്ളവർക്ക് സോഡിയം സയനൈഡിന്റെ ഈ ഗന്ധം തിരിച്ചറിയാനാവും. മുമ്പ് ഒരു ഡോക്ടർ ഇങ്ങനെയാണ് കൂടതൽ അന്വേഷണം ആവശ്യപ്പെട്ടത്. ഇത് പൊലീസിന് പിടിവള്ളിയാണ്. മറ്റ് പ്രധാന തെളിവുകൾ ഒന്നുമില്ലാത്ത കേസിൽ ശാസത്രീയ പരിശോധനവഴി തുമ്പുണ്ടാക്കാം എന്നാണ് പൊലീസ് കരുതുന്നത്.

വളരെപ്പെട്ടെന്ന് പ്രവർത്തിക്കുന്ന ഒരു വിഷവസ്തുവാണ് സോഡിയം സയനൈഡ് എന്നാണ്് മെഡിക്കൽ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ശ്വസനം തടസ്സപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലമായി ലാക്റ്റിക് അസിഡോസിസ് ഉണ്ടാവുന്നു. വളരെ കുറഞ്ഞ അളവിൽ സോഡിയം സയനൈഡ് ശരീരത്തിലെത്തിയാൽപ്പോലും മരണം സംഭവിക്കാം. ഒരു വിഷപദാർത്ഥമായതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. വിഷം ചേർത്തുള്ള മീൻപിടുത്തം നടത്താൻ ഇത്് ഉപയോഗിച്ചു വരുന്നു

സയനൈഡ് എത്തുന്നതിൽ ഇപ്പോഴും അവ്യക്തത

ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ആയിരത്തോളം ഗോൾഡ് പോളിഷിങ് സ്ഥാപനങ്ങൾ സോഡിയം/പൊട്ടാസ്യം സയനൈഡ് ഇപ്പോഴുമുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇമിറ്റേഷൻ ഗോൾഡ് പ്ലേറ്റിങ് ചെയ്യുന്നവർ ഇതിന്റെ പതിന്മടങ്ങുണ്ടാകും. ഇവരിൽ ഭരിഭാഗവും അനുമതിയില്ലാതെയാണ് ഇത് ഉപയോഗിക്കുത്. സയനൈഡ് സൂക്ഷിക്കാൻ ലൈസൻസ് ആവശ്യമാണെന്നു പോലും പലർക്കും അറിയില്ല

വ്യക്തികൾക്കു ഈ ലൈസൻസ് നൽകാറില്ലെന്നാണു ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്‌മെന്റ് അവകാശപ്പെടുന്നത്. ഇലക്ട്രോപ്ലേറ്റിങ് വൻതോതിൽ നടത്തുന്ന ജൂവലറികളാണു ലൈസൻസ് എടുക്കാറ്. അവർ ലേസർ സോൾഡറിങ് പോലെ ആധുനിക മാർഗങ്ങൾ ഉപയോഗിച്ചു തുടങ്ങിയതോടെ സ്വർണാഭരണ നിർമ്മാണ മേഖലയിൽ പോയിസൺ ലൈസൻസിന് ആവശ്യക്കാർ കുറഞ്ഞു.പക്ഷേ എന്നിട്ടും സയനൈഡ് എത്തുന്നതിന് പിന്നിൽ കള്ളക്കടത്താണെന്നാണ് പൊലീസ് പറയുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽനിന്നു ചെറിയ അളവിലുള്ള പാക്കറ്റുകളായാണ് ഇതു കേരളത്തിലെത്തുന്നത്. പരൽ രൂപത്തിലുള്ള സയനൈഡ് പൊടിച്ച് പാക്കറ്റുകളിലാക്കുന്നതിനാൽ കാഴ്ചയിൽ തിരിച്ചറിയാൻ പ്രയാസം. ദ്രവരൂപത്തിൽ കുപ്പിയിൽ സൂക്ഷിക്കുന്നവരുമുണ്ട്. വിശദ പരിശോധനയ്ക്കു നിലവിൽ സംവിധാനങ്ങളില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. യനൈഡ് വിൽക്കുന്നതിനും വാങ്ങി സൂക്ഷിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. ഓരോ മേഖലയിലെയും അസി.ഡ്രഗ്‌സ് കൺട്രോളറാണ് ലൈസൻസ് നൽകുക.

കോഴിക്കോട്, വയനാട്, മലപ്പുറം അടങ്ങുന്ന മലബാർ മേഖലയിൽ നിലവിൽ പൂക്കോട് വെറ്ററിനറി സർവകലാശാല, കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബ്, കാലിക്കറ്റ് സർവകലാശാല എന്നീ സ്ഥാപനങ്ങൾക്കു മാത്രമാണ് ഈ ലൈസൻസുള്ളത്.അക്കാദമിക്, പ്രഫഷനൽ ആവശ്യങ്ങൾക്കാണു പ്രധാനമായും സയനൈഡ് സൂക്ഷിക്കാനുള്ള ലൈസൻസ് നൽകുക. ഇതു കൈമാറുന്ന ഡീലർമാർക്കും പെർമിറ്റ് ആവശ്യമാണ്. നിയമങ്ങളിലെ കണിശതകൊണ്ടാകാം, വ്യാവസായിക ആവശ്യങ്ങൾക്ക് പോയിസൻ പെർമിറ്റ് ആവശ്യപ്പെട്ട് അധികമാരും ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ സമീപിക്കാറില്ല.

ഇത്തരം പരാതികൾ വ്യാപകമായയോടെ കേരള പോയിസൻസ് റൂൾ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. വ്യാപകമായ ആസിഡ് ആക്രമണക്കേസുകളും ഈ നടപടിക്ക് ബലം നൽകുന്നു. നിലവിൽ ഈ നിയമത്തിനു കീഴിൽ വരുന്ന സയനൈഡ്, ക്ലോറൽ ഹൈട്രേറ്റ്, മീഥെയ്ൽ ആൽക്കഹോൾ എന്നിവയ്ക്കു പുറമേ മുപ്പതോളം ആസിഡുകൾ നിശ്ചിത പരിധിയിൽ കൂടിയ കാഠിന്യത്തിൽ വിൽക്കുന്നതു നിയന്ത്രിക്കാനാണു തീരുമാനം. ഭേദഗതി പ്രാബല്യത്തിലായാൽ, പെട്ടെന്നു ശരീരത്തിൽ വീണാൽ അപകടമില്ലാത്ത കാഠിന്യത്തിൽ മാത്രമാകും ഇവ പൊതുജനത്തിനു ലഭ്യമാകുക. ഇതോടൊപ്പം സയനൈഡിന്റെ ലൈസൻസും കർശനമാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP