Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊഴിഞ്ഞാംപാറയിൽ വെച്ച് കേരളാ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹിന്ദു മക്കൾ കക്ഷി വനിതാ പ്രവർത്തകരെ; വാവര് പള്ളിയിലേക്ക് കയറാൻ ലക്ഷ്യമിട്ട തീവ്രഹിന്ദു സംഘടനയിലെ 22 യുവതികളെ തമിഴ്‌നാട് പൊലീസ് കരുതൽ തടങ്കലിലാക്കി; പൊലീസ് നീക്കം ചട്ട വിരുദ്ധമെന്ന് ഹിന്ദു മക്കൾ കക്ഷി അധ്യക്ഷൻ അർജ്ജുൻ സമ്പത്ത്; പൊലീസ് എത്ര ശ്രമിച്ചാലും വാവര് പള്ളിയിൽ പ്രവേശിക്കുമെന്നും പള്ളിക്ക് മുന്നിൽ പ്രക്ഷോഭം നടത്തുമെന്നും സമ്പത്തിന്റെ വെല്ലുവിളി

കൊഴിഞ്ഞാംപാറയിൽ വെച്ച് കേരളാ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹിന്ദു മക്കൾ കക്ഷി വനിതാ പ്രവർത്തകരെ; വാവര് പള്ളിയിലേക്ക് കയറാൻ ലക്ഷ്യമിട്ട തീവ്രഹിന്ദു സംഘടനയിലെ 22 യുവതികളെ തമിഴ്‌നാട് പൊലീസ് കരുതൽ തടങ്കലിലാക്കി; പൊലീസ് നീക്കം ചട്ട വിരുദ്ധമെന്ന് ഹിന്ദു മക്കൾ കക്ഷി അധ്യക്ഷൻ അർജ്ജുൻ സമ്പത്ത്; പൊലീസ് എത്ര ശ്രമിച്ചാലും വാവര് പള്ളിയിൽ പ്രവേശിക്കുമെന്നും പള്ളിക്ക് മുന്നിൽ പ്രക്ഷോഭം നടത്തുമെന്നും സമ്പത്തിന്റെ വെല്ലുവിളി

ആർ പീയൂഷ്

ചെന്നൈ: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് എരുമേലി വാവര് പള്ളിയിൽ പ്രവേശിക്കാനായി തീരുമാനമെടുത്ത 22 ഹിന്ദു മക്കൾ കക്ഷി വനിതാ പ്രവർത്തകരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ കേരളത്തിൽ നിന്നുള്ള ഇന്റലിജന്റ്‌സ് നിർദ്ദേശ പ്രകാരം തമിഴ്‌നാട് പൊലീസ് കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നു. കേരളത്തിൽ കലാപം ഉണ്ടാകും എന്ന കേരളാ പൊലീസിന്റെയും തമിഴ്‌നാട് സ്റ്റേറ്റ് ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതിനിടെ ഇന്ന് പാലക്കാട് കൊഴിഞ്ഞാംപാറയിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവതികളും ഹിന്ദു മക്കൾ കക്ഷിയുടെ പ്രവർത്തകരാണെന്ന് വ്യക്തമായി.

ഹിന്ദു മക്കൾ കക്ഷി നേതാവ് അർജ്ജുൻ സമ്പത്തിന്റെ നിർദ്ദേശപ്രകാരമാണ് യുവതികൾ വാവര് പള്ളിയിൽ പ്രവേശിക്കാൻ ഒരുങ്ങിയത്. സംഘടനയിലെ രണ്ട് യുവതികളെ ഇന്ന് ഉച്ചയോടെയാണ് കൊഴിഞ്ഞാം പാറയിൽ വച്ച് കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ പിന്നാലെയായിരുന്നു തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടപടി കൈക്കൊണ്ടത്. തിരുനെൽവേലി, തിരുപ്പൂർ, തിരുവള്ളൂർ എന്നിവിടങ്ങളിലുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ വീടുകളിൽ പോയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് ചട്ട വിരുദ്ധമാണെന്നാണ് ഹിന്ദു മക്കൾ കക്ഷി അധ്യക്ഷൻ അർജ്ജുൻ സമ്പത്ത് മറുനാടൻ മലയാളിയോട് പറഞ്ഞത്.

ശബരിമലയിൽ പൊലീസ് പ്രൊട്ടക്ഷനോടെ യുവതികളെ കയറ്റാൻ പിണറായി വിജയൻ മുൻകൈ എടുക്കുന്നു. എന്നാൽ മുസ്ലിം പള്ളിയിൽ സ്ത്രീകൾ കയറാനെത്തിയപ്പോൾ അതേ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നു. ഇത് ഹിന്ദു വിശ്വാസികൾക്കെതിരെയുള്ള പിണറായി വിജയന്റെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അർജ്ജുൻ സമ്പത്ത് ആരോപിച്ചു. അതേ സമയം തമിഴ്‌നാട് സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യവും സമ്പത്ത് ഉന്നയിക്കുന്നു.

അയ്യപ്പ ഭക്തനാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും. എന്നാൽ അവരൊന്നും ഇക്കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല. എന്നാൽ ഹിന്ദു മക്കൾ കക്ഷി തമിഴ്‌നാട്ടിലും കേരളത്തിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. പൊലീസ് സ്റ്റേഷനുകളിൽ ഇപ്പോൾ ശക്തമായ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടു കൊണ്ടിരിക്കുകയാണ്. പൊലീസ് എത്ര ശ്രമിച്ചാലും വാവര് പള്ളിയിൽ പ്രവേശിക്കുമെന്നും പള്ളിക്ക് മുന്നിൽ പ്രക്ഷോഭം നടത്തുമെന്നും അർജ്ജുൻ സമ്പത്ത് പറഞ്ഞു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവരുപള്ളിയിലും യുവതികൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് യുവതികൾ എത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവർ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് പൊലീസ് മേഖലയിൽ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാൽ വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാർ എത്താതെ പാലക്കാട് അതിർത്തിയിൽ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടന്നത്. ഈ സമയത്താണ് മേഖലയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊഴിഞ്ഞാംപാറ പൊലീസ് സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽനിന്ന് കൂടുതൽ വനിതാ ആക്ടിവിസ്റ്റുകൾ എത്തുന്നെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ ജാഗ്രതയോടെ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ആനക്കട്ടി എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. വാഹനങ്ങൾ പരിശോധിച്ചാണ് വിടുന്നത്. എരുമേലി വാവരു പള്ളിക്ക് സമീപവും സുരക്ഷ ശക്തമാക്കിയിരുന്നു. അതിർത്തി ചെക്‌പോസ്റ്റുകളിൽ പൊലീസ് രാവിലെമുതൽ പരിശോധന തുടങ്ങിയിരുന്നു. നിയമപരമായി തടയാൻ പറ്റില്ലെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് ജാഗ്രതയോടെ നീങ്ങുന്നത്.

തീവ്ര നിലപാടുമായാണ് ഹിന്ദു മക്കൾ കക്ഷി തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. വാലന്റൈൻസ് ഡേയിൽ കടപ്പുറത്ത് എത്തുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന അറിയിപ്പ് ഏറെ ചർച്ചയായി. മണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശാർമിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കൾ കക്ഷി എത്തിയതും വിവാദമായിരുന്നു. കൊഡൈക്കനാലിലെ രജിസ്ട്രർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കൾ കക്ഷി രംഗത്തു വന്നിരിക്കുന്നത്. മണിപ്പൂർ സ്വദേശിനിയായ ഇവർ എന്തുകൊണ്ട് വിവാഹത്തിനായി കൊഡൈക്കനാൽ തെരഞ്ഞെടുത്തുവെന്നാണ് മക്കൾ കക്ഷി നേതാവ് രംഗത്തുവന്നിരിക്കുന്നത്.

പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്തോളു എന്നും ഇവർ പറയുന്നു. നക്സൽ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സർക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കൾ കക്ഷി അവകാശപ്പെട്ടിരുന്നു. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പുരുഷന്മാർക്ക് പ്രവേനമില്ലെന്ന വിചിത്ര വാദവുമായി ചർച്ചകളിൽ നിറഞ്ഞ സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP