Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മോഹൻലാൽ നൽകിയത് പത്ത് ലക്ഷം; മഞ്ജു വാര്യർ വക അഞ്ചും; മമതാ മോഹൻദാസ് രണ്ടരയും; സഹജീവികളുടെ വേദനയറിഞ്ഞ് അലൻസിയറും സന്തോഷ് കീഴാറ്റൂരും ഐശ്വര്യ ലക്ഷ്മിയും തങ്ങൾക്ക് ആകും വിധം കൈമാറിയത് അമ്പതിനായിരം രൂപ വീതവും; സി യൂ സൂണിന്റെ വരുമാനത്തിൽ പത്ത് ലക്ഷം കൈമാറി ഫഹദും; ബച്ചന്റെ ഇടപെടൽ അറിഞ്ഞിട്ടു പോലും കണ്ണടച്ച് ഇരുട്ടാക്കി മലയാളത്തിന്റെ വമ്പന്മാർ; കോവിഡിലെ സാധാരണക്കാരുടെ ദുഃഖം അറിയാത പോയ താര രാജാക്കന്മാരുടേയും റാണിമാരുടേയും കഥ

മോഹൻലാൽ നൽകിയത് പത്ത് ലക്ഷം; മഞ്ജു വാര്യർ വക അഞ്ചും; മമതാ മോഹൻദാസ് രണ്ടരയും; സഹജീവികളുടെ വേദനയറിഞ്ഞ് അലൻസിയറും സന്തോഷ് കീഴാറ്റൂരും ഐശ്വര്യ ലക്ഷ്മിയും തങ്ങൾക്ക് ആകും വിധം കൈമാറിയത് അമ്പതിനായിരം രൂപ വീതവും; സി യൂ സൂണിന്റെ വരുമാനത്തിൽ പത്ത് ലക്ഷം കൈമാറി ഫഹദും; ബച്ചന്റെ ഇടപെടൽ അറിഞ്ഞിട്ടു പോലും കണ്ണടച്ച് ഇരുട്ടാക്കി മലയാളത്തിന്റെ വമ്പന്മാർ; കോവിഡിലെ സാധാരണക്കാരുടെ ദുഃഖം അറിയാത പോയ താര രാജാക്കന്മാരുടേയും റാണിമാരുടേയും കഥ

ആർ പീയൂഷ്

കൊച്ചി: മലയാള സിനിമ വലിയ പ്രതിസന്ധിയിലാണ്. കോവിഡിൽ നിശ്ചലമായ സിനിമ എന്ന് പൂർണ്ണ തോതിൽ എത്തുമെന്ന് ആർക്കും അറിയില്ല. താരരാജാക്കന്മാർക്ക് ഇതൊന്നും ജീവിത പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. എന്നാൽ എല്ലാം ഇല്ലാതായ ആയിരങ്ങൾ സിനിമാ സാങ്കേതിക പ്രവർത്തകരായുണ്ട്. ഇവർക്ക് കൈതാങ്ങാകാൻ മലയാളത്തിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവുന്ന പരിശ്രമങ്ങൾ നടത്തുന്നു. ഇതിലേക്ക് സഹായം നൽകാൻ ശതകോടികളുടെ ആസ്തിയുള്ള നായക പ്രമാണിമാർ ഉൾപ്പെടെയുള്ളവർക്ക് മുമ്പിൽ സഹായ അഭ്യർത്ഥനകൾ വച്ചു. കല്യാൺ ഗ്രൂപ്പിലൂടെ ഇന്ത്യൻ സിനിമയിലെ അതികായനായ അമിതാബ് ബച്ചൻ ഒരു കോടിയുടെ സഹായം എത്തുന്നുവെന്ന് ഉറപ്പാക്കി. എന്നാൽ മലയാള സിനിമയിൽ നിന്ന് ഈ സഹായനിധിയിലേക്ക് പണം നൽകിയത് വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്നതാണ് വസ്തുത.

സി യൂ സൂൺ സിനിമയുടെ വരുമാനത്തിൽ പത്ത് ലക്ഷം രൂപയാണ് നിർമ്മാതാവും നടനുമായ ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഫെഫ്കയ്ക്ക് കൈമാറിയത്. ഇതിന് അപ്പുറത്തേക്ക് പോയാൽ പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കുകയും അത് ഫെഫ്കയ്ക്ക് കൈമാറിയും തുടക്കത്തിൽ തന്നെ മോഹൻലാൽ മാതൃകയായി. ഇതിന് പിന്നാൽ അഞ്ച് ലക്ഷം പ്രഖ്യാപിച്ച് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുമെത്തി. നടന്മാരിൽ നിന്ന് സംഭാവന കൂമ്പാരമാകുമെന്ന് കരുതിയവർക്ക് പിന്നെ നിരാശയായിരുന്നു ഫലം. സെറ്റുകളിൽ ഓടിനടന്ന് സിനിമയ്ക്ക് വേണ്ടി വിയർപ്പൊഴുക്കുന്നവരെ സഹായിക്കാൻ ലാലും മഞ്ജുവും അല്ലാത്ത വമ്പൻ പേരുകാരാരും എത്തിയില്ല. മമതാ മോഹൻദാസ് രണ്ടര ലക്ഷം രൂപ നൽകി. അതിനപ്പുറത്തേക്കും ആരും ലക്ഷങ്ങളുടെ സംഭാവന പാവപ്പെട്ടവർക്കായി നൽകിയില്ലെന്നതാണ് വസ്തുത.

തങ്ങൾക്ക് ആവും വിധം സഹായം ചെയ്ത പേരുകളുമുണ്ട് കൂട്ടത്തിൽ. അലൻസിയറും സന്തോഷ് കീഴാറ്റൂരും ഐശ്വര്യ ലക്ഷ്മിയും അമ്പതിനായിരം രൂപ വീതം സഹജീവികൾക്ക് കരുത്താകാൻ നൽകി. അതായത് മലയാള സിനിമയിൽ നിന്ന് ആകെ കിട്ടിയത് പത്തൊമ്പത് ലക്ഷം രൂപ മാത്രം. സംഭാവന നൽകിയത് ഫഹദ് ഉൾപ്പെടെ വെറും ഏഴു പേരും. സീ യൂ സൂണിലൂടെ ഈ കണക്ക് 29 ലക്ഷം രൂപയാകുന്നു. അതിന് ഫഹദിനും സിനിമാക്കാരുടെ കൈയടി കിട്ടുന്നു. മെഗാ സ്റ്റാറും ജനപ്രിയ നായകനും ഉൾപ്പെടെയുള്ള വമ്പന്മാർ ആരൂം ഫെഫ്കയുടെ പ്രവർത്തനങ്ങൾക്ക് സഹായവുമായെത്തിയില്ലെന്നത് സിനിമാ പ്രവർത്തകരേയും വേദനയിലാക്കുന്നു. അമിതാഭ് ബച്ചന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കോവിഡ് കാലത്ത് ഒരു ധനസഹായവും ആർക്കും കൊടുക്കാൻ ഫെഫ്കയ്ക്ക് കഴിയുമായിരുന്നില്ല.

മലയാളത്തിൽ മുൻ നിര നടന്മാരുടെ പ്രതിഫലം കോടിക്ക് മുകളിലാണ്. ശരാശരി നടന്മാർ പോലും അമ്പത് ലക്ഷത്തിൽ അധികം പ്രതിഫലം വാങ്ങുന്നു. കോവിഡുകാലത്ത് പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത നടൻ വാങ്ങുന്നത് അമ്പത് ലക്ഷമാണെന്ന് നിർമ്മാതാക്കളുടെ സംഘടന പോലും വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സീനിയർ നടന്മാരും യുവാക്കളും എല്ലാം കോവിഡിൽ സിനിമയിലെ സാധാരണക്കാർക്ക് സഹായം നൽകുന്നതിൽ നിന്ന് മാറി നിന്നുവെന്നതാണ് യാഥാർത്ഥ്യം. പണക്കൊഴുപ്പിന്റെ ഇൻസ്ട്രിയായതു കൊണ്ടു തന്നെ താരങ്ങളുടെ സഹായം പ്രതീക്ഷിച്ചാണ് ഫെഫ്ക സഹായം നൽകലിന് മുന്നിട്ടിറങ്ങിയത്. എല്ലാവരും സഹകരിക്കുമെന്നും കരുതി. എന്നാൽ സോഷ്യൽ മീഡിയയിൽ നന്മ വചനങ്ങളുമായി നിറയുന്നവർ പോലും ഒരു രൂപ പോലും നൽകിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വമ്പൻ പ്ലാനുകൾ പലതും വേണ്ടെന്ന് വയ്‌ക്കേണ്ടിയും വന്നു.

വിഷുക്കാലത്താണ് കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ഫെഫ്ക പദ്ധതി തയ്യാറാക്കിയത്. 3700 പേർക്ക് അയ്യായിരും രൂപ വീതം നൽകി. ഇതിന് ഏതാണ്ട് ഒന്നരക്കോടിക്ക് മുകളിൽ വേണ്ടി വന്നു. ഇതിന് അമിതാഭ് ബച്ചന്റെ സഹായം കരുത്തായി. ബച്ചന്റെ ഇടപെടലിന്റെ ഫലമായി കല്യാൺ ഗ്രൂപ്പ് ഒരു കോടി നൽകി. ബാക്കി സംഘടന പലവിധ മാർഗ്ഗത്തിലൂടെ കണ്ടെത്തി. പിന്നീട് ഓണക്കിറ്റ് വിതരണം ചെയ്തു. കോവിഡ് ഇൻഷുറൻസും അവതരിപ്പിച്ചു. ഇനി മരുന്നിന് വേണ്ടി കഷ്ടപ്പെടുന്നവർക്ക് സഹായം എത്തിക്കാനാണ് നീക്കം. ജീവൻ രക്ഷാ മരുന്നുകൾ വേണ്ടവരുടെ പ്ട്ടിക എടുത്ത് അത് നൽകാനാണ് നീക്കം. ഇതിന് ഈ മാസം പത്ത് ലക്ഷം വേണ്ടിവരും. ഇതിനിടെയാണ് ഫഹദ് ഫാസിന്റെ സഹായം ഫെഫ്കയ്ക്ക് കിട്ടുന്നത്. ഇതുകൊണ്ട് തന്നെ അതൊരു വലിയ ആശ്വാസവുമാകുന്നു.

അലൻസിയർക്കും സന്തോഷ് കീഴാറ്റൂരിനും ഐശ്വര്യ ലക്ഷ്മിക്കും തോന്നിയ നല്ല മനസ്സ് മലയാളത്തിലെ പ്രമുഖ നടന്മാർക്കുണ്ടായില്ലെന്നത് സാങ്കേതിക പ്രവർത്തകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. എല്ലാവരും മത്സരിച്ച് സഹായം നൽകുമെന്നാണ് ഏവരും കരുതിയത്. ലാൽ പത്തുകൊടുക്കുമ്പോൾ മറ്റുള്ളവർ ഇരുപത് പ്രഖ്യാപിക്കും എന്ന് പോലും കരുതി. എന്നാൽ ആരും ലാലിന്റെ സഹായം കണ്ടതും കേട്ടതുമായ ഭാവം നടിച്ചില്ല. വലിയ പ്രതിസന്ധിയിലാണ് സിനിമാ ലോകം. കൂടെ നിൽക്കുന്ന പാവങ്ങളെ സഹായിച്ചില്ലെങ്കിൽ അവർ ആത്മഹത്യയിലേക്ക് പോലും വീഴുമെന്ന ആശങ്ക ഫെഫ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ ഭയാശങ്കകൾ വേണ്ടെന്നും തങ്ങൾ ഒപ്പമുണ്ടെന്നും അവരെ ഇനിയും അറിയിക്കാനാണ് തീരുമാനം.

5000ഓളം ദിവസ വേതനക്കാർ മലയാള സിനിമയിലുണ്ട്. ഇവരുടെ വിശദാംശങ്ങൾ ഏപ്രിൽ ആദ്യത്തോടെ തയ്യാറാക്കിയിരുന്നു. ഒരോരുത്തരുടേയും സാമ്പത്തിക സ്ഥിതി, വീട്ടിലെ അംങ്ങളുടെ എണ്ണം, അവരുടെ സാമൂഹിക ആരോഗ്യ അവസ്ഥകൾ എന്നിവയെല്ലാം ശേഖരിച്ചു. ഇതെല്ലാം പരിശോധിച്ചാണ് ആദ്യ സഹായ ധനം നൽകിയത്. മോഹൻലാലും മഞ്ജു വാര്യരും അങ്ങോട്ട് ചോദിക്കാതെയാണ് മുമ്പോട്ട് വന്നത്. ഇതിൽ മോഹൻലാൽ ഇത്തരമൊരു ആശയം ചർച്ചയാകും മുമ്പ് തന്നെ 10 ലക്ഷം നൽകാമെന്ന് പറഞ്ഞു. ഇനിയും സിനിമാക്കാർ സഹായവുമായെത്തുമെന്നായിരുന്നു ആ ഘട്ടത്തിൽ ഫെഫ്കയുടെ പ്രതീക്ഷ.

സിനിമയുടെ പിന്നണിയിൽ ഉള്ളവരിൽ ബഹുഭൂരിഭാഗവും ദിവസ വേതനക്കാരാണ്. സിനിമയുണ്ടെങ്കിൽ കൂലി കിട്ടുന്നവർ. എല്ലാ സിനിമയും ചിത്രീകരണം മുടങ്ങി. ചിലത് വീണ്ടും തുടങ്ങി. എന്നാൽ ഇനി എന്ന് എല്ലാം സാധാരണ നിലയിലാകുമെന്ന് ആർക്കും ഉറപ്പില്ല. കോവിഡ് ഭീതിയിലാണ്. സർക്കാരുകൾക്ക് പോലും സഹായം നൽകുന്നതിന് പരമിതിയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഫെഫ്കയുടെ ഇടപെടൽ. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി ഫെഫ്ക താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ ഇതൊന്നും ആരേയും സ്വാധീനിച്ചില്ല.

മലയാള സിനിമയിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി ഫെഫ്ക അവതരിപ്പിച്ച പദ്ധതി ഇന്ത്യൻ സിനിമയിലെ ബഹുഭൂരിഭാഗം ദിവസ വേതനക്കാർക്കും ആശ്വാസമായി എന്നതാണ് മറ്റൊരു വസ്തുത. കൊറോണക്കാലത്ത് ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർതാരം അമിതാഭ് ബച്ചൻ തന്നെ ഇതിന് മുന്നിട്ടിറങ്ങി. കല്യാൺ ജ്യുലേഴ്സിന്റെ പിന്തുണയോടെയാണ് ഫെഫ്കയുടെ പദ്ധതി രാജ്യമെങ്കും ബച്ചൻ വ്യാപിപ്പിച്ചു. ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചത് ഫെഫ്കയായിരുന്നു. മലയാള സിനിമയിലെ അയ്യായിരത്തോളം വരുന്ന സാധാരണക്കാർക്ക് സഹായം നൽകുകയായിരുന്നു ലക്ഷ്യം. മോഹൻലാൽ ആണ് ആദ്യമായി സഹായ വാഗ്ദാനവുമായി എത്തിയത്. ഇതിന് പിന്നാലെ വിഷുക്കാലത്ത് സിനിമയിലെ സാധാരണക്കാർക്ക് കൈനീട്ടം നൽകാൻ ഫെഫ്ക തീരുമാനിച്ചു. ഇതിനായി പലരുടേയും സഹായം തേടി. ഇതിന്റെ ഭാഗമായി പല ചർച്ചകൾ നടന്നു. കല്യാൺ ജ്യൂലേഴ്സിന്റെ ബ്രാൻഡ് അംബാസിഡറാണ് ബച്ചൻ. ഇക്കാര്യം ബച്ചന്റെ ശ്രദ്ധയിലുമെത്തി.

ഇതോടെയാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർതാരം ഫെഫ്കയുമായി ചർച്ച നടത്തിയത്. എങ്ങനെ ഈ ആശയം ഇന്ത്യൻ സനിമയ്ക്ക് മൊത്തം ഗുണകരമാക്കാമെന്നും ആലോചനകളെത്തി. അങ്ങനെ കല്യാണിന്റെ സഹായത്തോടെ ഈ പദ്ധതിക്ക് പുതിയ തലം കിട്ടി. കഷ്ടതയുടെ കാലത്ത് ദിവസ വേതനക്കാരോടും സാധാരണ സിനിമാ പ്രവർത്തകർക്കും വേണ്ടി താങ്കൾ മുന്നോട്ട് വയ്ക്കുന്നത് മഹത്തായ ആശയമാണെന്ന് ഉണ്ണികൃഷ്ണന് ബച്ചൻ കൈമാറിയ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തിപരമായ പുകഴ്‌ത്തലുകളുടെ സമയമല്ലെന്നും സാധാരണക്കാരന്റെ വേദനകൾ തുടയ്ക്കേണ്ട സമയമാണെന്നും ബച്ചന്റെ സന്ദേശത്തിൽ വ്യക്തമാണ്. സിനിമകൾ നിർമ്മിക്കുന്നതിന്റെ യഥാർത്ഥ ലക്ഷ്യം ഇത് കൂടെയാണെന്ന് അവർക്ക് പകർന്ന് നൽകേണ്ട സമയാണ് ഇത്. താങ്കളുടെ എല്ലാ നല്ല പ്രവർത്തികൾക്കും ഒരിക്കൽ കൂടി നന്ദി-ഇങ്ങനെയാണ് അമിതാഭ് ബച്ചന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഇതിൽ നിന്ന് തന്നെ ഫെഫ്കയുടെ ഇടപെടൽ അമിതാഭ് ബച്ചൻ പോലും അംഗീകരിച്ചുവെന്നത് വ്യക്തമാണ്.

നേരത്തെ ബച്ചന് ഉണ്ണികൃഷ്ണനും കത്ത് അയച്ചിരുന്നു. ഇപ്പോൾ, 2020 ൽ, ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം അതിന്റെ മഹത്തായ, പരിശോധിച്ച ചരിത്രത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അഭൂതപൂർവമായ അടച്ചുപൂട്ടൽ ഞങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്നു, വ്യവസായത്തിലെ ദൈനംദിന തൊഴിലാളികളെ കഷ്ടപ്പാടുകളുടെ പരിധിയിലേക്ക് തള്ളിവിട്ടു. സർ, കഴിഞ്ഞ ആറ് വർഷമായി ഞാൻ എഫെക് ജനറൽ സെക്രട്ടറിയായും കഴിഞ്ഞ 12 വർഷമായി കേരള ഫെഡറേഷന്റെ ഫെഫ്ക ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഞങ്ങളുടെ വ്യവസായത്തിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ സൂക്ഷ്മതകളിലും ഞാൻ സാക്ഷ്യം വഹിച്ചു; അവരുടെ പോരാട്ടം, ചടുലത, നിരാശ, എല്ലാറ്റിനുമുപരിയായി അവരുടെ സ്ഥിരോത്സാഹം. പക്ഷേ, സർ, അതിജീവിക്കാനുള്ള അവരുടെ ഇച്ഛ ഒരിക്കലും ഇതുപോലെ പരീക്ഷിക്കപ്പെട്ടിട്ടില്ല. അവരിൽ പലരും പട്ടിണിയിലാണ് എന്നതാണ് വസ്തുത. ഇടയ്ക്കിടെയുള്ള ദയാപ്രവൃത്തികൾ വരുന്നു. പക്ഷേ, നിങ്ങളെപ്പോലെ ആരും ചിന്തിച്ചിട്ടില്ല-ഈ കത്തിൽ ഉണ്ണിക്കൃഷ്ണൻ ബച്ചന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

താങ്കളുടെ ഓഫീസുമായി ഞാൻ ബന്ധപ്പെടുമ്പോൾ, ഇന്ത്യയിലെ ചലച്ചിത്രമേഖലയിലെ മുഴുവൻ തൊഴിലാളിവർഗത്തിനും വേണ്ടിയുള്ള ഒരു സമഗ്ര പാക്കേജിനെക്കുറിച്ച് താങ്കളും ചിന്തിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. നിങ്ങളുടെ സംരംഭത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രത്തിൽ വ്യക്തമാകുന്നതുപോലെ, പ്രദേശത്തിന്റെയോ ഭാഷയുടെയോ തടസ്സങ്ങളാൽ വിഭജിക്കപ്പെടാത്ത ഒരു വലിയ കുടുംബമായിട്ടാണ് താങ്കൾ മുഴുവൻ വ്യവസായത്തെയും കാണുന്നത്. താങ്കൾ ഉൾക്കൊള്ളുന്ന കാഴ്ചപ്പാട് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഗണ്യമായി ലഘൂകരിച്ചു. അടുത്ത ഒരു മാസത്തേക്ക് കുട്ടികൾക്കും മാതാപിതാക്കൾക്കും എങ്ങനെ ഭക്ഷണം നൽകാമെന്ന് അവരിൽ പലരും വിഷമിക്കേണ്ടതില്ല. സർ, നിങ്ങൾ ഒരു മികച്ച സൂപ്പർസ്റ്റാറിന്റെയും മികച്ച മനുഷ്യന്റെയും സവിശേഷമായ സംയോജനമാണെന്നും ബച്ചന്റെ ഇടപെടലിനെ ഉണ്ണിക്കൃഷ്ണൻ വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി സന്ദേശത്തിലാണ് ഈ വിഷയത്തിലെ ഉണ്ണികൃഷ്ണന്റെ ഇടപെടലിനെ പ്രശംസിച്ച് ബച്ചനും സന്ദേശം അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP