Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിട്ടില്ല; എവിടെ നടത്തിയ പ്രകടനം എന്ന് ദൃശ്യം പുറത്തുവിട്ട കുമ്മനം രാജശേഖരൻ വ്യക്തമാക്കണം; വ്യാജ ദൃശ്യപ്രചരണം കൊണ്ടൊന്നും ആർഎസ്എസിന്റെ ഫാസിസ്റ്റ് മുഖം മായില്ലെന്ന് പി ജയരാജൻ മറുനാടനോട്

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിട്ടില്ല; എവിടെ നടത്തിയ പ്രകടനം എന്ന് ദൃശ്യം പുറത്തുവിട്ട കുമ്മനം രാജശേഖരൻ വ്യക്തമാക്കണം; വ്യാജ ദൃശ്യപ്രചരണം കൊണ്ടൊന്നും ആർഎസ്എസിന്റെ ഫാസിസ്റ്റ് മുഖം മായില്ലെന്ന് പി ജയരാജൻ മറുനാടനോട്

അർജുൻ സി വനജ്

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് മണ്ഡലം കാര്യവാഹക് കൊല്ലപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയെന്ന പ്രചരണം ശുദ്ധ നുണയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഹിറ്റ്ലറുടെ ജർമ്മനിയിൽ എങ്ങനെയാണോ കമ്മ്യൂണിസ്റ്റ് വിരുദ്ധ നുണകൾ പ്രചരിപ്പിച്ചത്, അതേ പോലെ ആർഎസ്എസ് നടത്തുന്ന പ്രചാരണത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ. സി.പി.എം പാർട്ടിയുടെ ഔദ്യോഗിക നിലപാട് നേരത്തേ പറഞ്ഞിട്ടുണ്ട്. കൊലപാതകത്തെ അപലപിക്കുന്നു. കഴിഞ്ഞ സർവ്വകക്ഷി സമാധാന യോഗത്തിന് ശേഷം സി.പി.എം സംയമനം പാലിക്കുമ്പോൾ ആർ.എസ്.എസിന്റെ ഭാഗത്ത് നിന്നും നിരന്തരമായി പ്രകോപനം ഉണ്ടാവുകയാണ്. ഇന്നലെ കൊലപാതകം നടന്നതിന് ശേഷം പയ്യന്നൂർ, രാമന്തളി പ്രദേശത്ത് ആർഎസ്എസ് വ്യാപകമായി അക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. നിരവധി പാർട്ടി ഓഫീസുകൾക്ക് നേരെ അക്രമണം ഉണ്ടായി. ജയരാജൻ പറഞ്ഞു.

കൊലപാതകം നടത്തിയ യഥാർത്ഥ പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യണം എന്നു തന്നെയാണ് പാർട്ടി നിലപാട്. കണ്ണൂരിൽ നേരത്തെ ബിജെപി നേതാവ് സുശീൽ കുമാർ കൊല്ലപ്പെട്ടപ്പോഴും ആർഎസ്എസ് സമാനമായി നുണപ്രചരണം അഴിച്ചുവിടുകയുണ്ടായി. അന്ന് ഡിവൈഎഫ്ഐ ഓഫീസിലേക്ക് സംഘപരിവാർ മാർച്ച് നടത്തി. മാർച്ചിൽ സി.പി.എം നേതാക്കളുടെ പേരുകൾ വിളിച്ചാണ് കെ.സുരേന്ദ്രൻ ഭീഷണി മുഴക്കിയത്. പക്ഷെ പൊലീസ് അന്വേഷിച്ചപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അക്രമം നടത്തിയത്. പാർട്ടി തള്ളിപ്പറഞ്ഞിട്ടുള്ള സംഭവത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയാണ് വേണ്ടത്. അതിനുള്ള ശ്രമം പൊലീസ് ആരംഭിച്ചതായാണ് മനസ്സിലാക്കുന്നത്. അത്തരം സന്ദർഭത്തിൽ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാർട്ടി ഗ്രാമത്തിൽ പ്രകടനം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത്, അഖിലേന്ത്യാ തലത്തിൽ സി.പി.എം വിരുദ്ധ പ്രചരണം നടത്തുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ജയരാജൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ സി.പി.എം അക്രമം എന്ന് പറഞ്ഞ് അഖിലേന്ത്യാ തലത്തിൽ, നേരത്തേ തന്നെ തയ്യാറാക്കിവെച്ച പ്രചരണ പരിപാടികളുടെ ഭാഗമാണ് ഈ വ്യാജ ദൃശ്യപ്രചരണം. അതുകൊണ്ടൊന്നും ആർ.എസ്.എസിന്റെ ഫാസിസ്റ്റ് മുഖം ജനങ്ങളുടെ മനസ്സിൽ നിന്ന് മായില്ല. അവർ നടത്തിയ നിഷ്ടൂരമായ കൃത്യങ്ങൾ ഒട്ടേറെയാണ്, ഗുജറാത്തിൽ നടത്തിയ കൂട്ടക്കൊലയുണ്ട്, സിപിഎമ്മിനെ വേട്ടയാടാൻ നടത്തിയ കൊലപാതകങ്ങളുണ്ട് അതൊന്നും പൊതുജനത്തിന് മറക്കാൻ ആവില്ല. നേരത്തെ ആർ.എസ്.എസിന്റെ ഭാഗമായി കൊലപാതകങ്ങൾ നടത്തിയിരുന്ന സംഘങ്ങൾ ഇപ്പോൾ ക്വട്ടേഷൻ സംഘമായി മാറിയിരിക്കുന്നുവെന്നാണ് ഇന്ന് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സി.പി.എം ഒരു തരത്തിലുള്ള അക്രമങ്ങളേയും പ്രോത്സാഹിപ്പിക്കുന്നില്ല. കണ്ണൂരിൽ സമാധാനത്തിനുള്ള ശ്രമങ്ങളാണ് എല്ലാ വിഭാഗത്തിൽ നിന്നും വേണ്ടതെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

കുമ്മനം രാജശേഖരൻ ബിജെപി നേതാവായിരുന്നില്ലല്ലോ..? ആർഎസ്എസ് നിയോഗിച്ച സംഘപരിവാരത്തിന്റെ ബിജെപി നോമിനിയാണ് കുമ്മനം രാജശേഖരൻ. അദ്ദേഹം സംഘപരിവാരത്തിന്റെ നുണപ്രചരണത്തിന്റെ ഭാഗമായി എന്ന് മാത്രമേ കുമ്മനം ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിലൂടെ ജനം കണക്കാക്കുകയുള്ളു. എവിടെ നടന്ന ആഹ്ലാദപ്രകടനത്തിന്റെ ദൃശ്യങ്ങളാണെന്ന് പ്രചരിപ്പിക്കുന്നവർ തന്നെ വ്യക്തമാക്കണമെന്നും ജയരാജൻ വെല്ലുവിളിച്ചു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലുള്ള പാർട്ടിയുടെ നിലപാട് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റും പാപ്പിനശ്ശേരി ഏരിയ നേതൃത്വവും കൃത്യമായി പറഞ്ഞിട്ടുണ്ട്. ജയരാജൻ വ്യക്തമാക്കി.

ഏതോ സ്ഥലത്ത് നിന്ന് നാസിക് ബാന്റ് സെറ്റ് കൊട്ടിക്കൊണ്ട് ആളുകൾ ഘോഷയാത്ര നടത്തുന്നു. അതിനെ കൊലപാതകവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണ, വളരെ ആസൂത്രിതമായി സിപിഎമ്മിനെ കൊലയാളികളുടെ പാർട്ടിയാണ് എന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സി.പി.എം അനുഭാവികളായിട്ടുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന് എനിക്ക് അറിയുന്ന കാര്യമല്ല. സി.പി.എം പ്രവർത്തകരെ പൊലീസ് ഈ കേസിൽ അറസ്റ്റ് ചെയ്താൽ പാർട്ടി അത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കും. പി ജയരാജൻ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP