Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിംസ് ആശുപത്രിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്; തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന 55 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ; നിർണായകം ആയത് കോട്ടയം കിംസിൽ 120 കോടി നിക്ഷേപിക്കാതെ നജീബും കൂട്ടരും വ്യാജ രേഖ ചമച്ചു എന്ന പ്രവാസി വ്യവസായിയുടെ പരാതി

കിംസ് ആശുപത്രിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്; തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന 55 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ; നിർണായകം ആയത് കോട്ടയം കിംസിൽ 120 കോടി നിക്ഷേപിക്കാതെ നജീബും കൂട്ടരും വ്യാജ രേഖ ചമച്ചു എന്ന പ്രവാസി വ്യവസായിയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം:  കിംസ് ആശുപത്രിയിൽ എൻഫോഴ്സ്മെന്റ് പരിശോധന. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ്. കോട്ടയം കിംസ് ആശുപത്രിയിലെ 55 കോടിയുടെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 120 കോടിയുടെ വ്യാജപ്രമാണം നൽകി എന്ന ആരോപണവും കിംസ് മാനേജ്‌മെന്റ് നേരിടുന്നു. 55 കോടിയുടെ വായ്പ കൂടാതെ കോട്ടയം കിംസിൽ 120 കോടി നിക്ഷേപിച്ചു എന്നാണ് മാനേജ്‌മെന്റ് അവകാശപ്പെട്ടത്. എന്നാൽ ഈ തുക നിക്ഷേപിച്ചിട്ടില്ല എന്ന് പരാതിക്കാരനായ പ്രവാസി വ്യവസായി ജൂബി ദേവസ്യ ആരോപിക്കുന്നു. മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് ഇഡിയുടെ റെയ്ഡ് എന്നറിയുന്നു.

കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയിൽ കിംസ് എംഡി നജീബിനും നാല് പേർക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് പുറത്തുവരുന്ന വിവരം.

കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിന്നെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിൽ നേരത്തെ ലഭിച്ച ജാമ്യത്തിലാണ് കിംസ് മേധാവികൾ.

ഈ കേസിലെ എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു നേരത്തെ കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. കിംസ് ഉടമകളായ ഇ.എം.നജീബും കൂട്ടരുമാണ് എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിയെ സമീപിച്ചത്. ജൂബി നൽകിയ വഞ്ചനാക്കേസ് സിവിൽ കേസ് ആക്കി മാറ്റണം, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കോവിഡ് കാരണം ഹൈക്കോടതിയിൽ ഹാജരാകുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ട് എന്നൊക്കെയുള്ള തടസവാദങ്ങളാണ് കിംസ് ഗ്രൂപ്പ് കോടതിയിൽ ഉന്നയിച്ചത്. വഞ്ചനാക്കേസ് കിംസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും എന്നുള്ളതുകൊണ്ടാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കണമെന്ന് കിംസ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. സിവിൽ കേസ് ആകുമ്പോൾ ക്രിമിനൽ കേസിന്റെ പശ്ചാത്തലമില്ല. മുന്നോട്ടു നീങ്ങാനുള്ള സാവകാശവും ലഭിക്കും. ഇതാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കാനുള്ള കിംസിന്റെ നീക്കങ്ങൾക്ക് പിന്നിൽ.

അതേസമ.യം, 120 കോടിക്കടുത്ത തുക നിക്ഷേപിക്കാതെ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചുവെന്നാണ് ജൂബി ദേവസ്യ ആരോപിക്കുന്നത്. ഈ തുക കോട്ടയം കിംസിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ് ജൂബി ദേവസ്യയുടെ പക്ഷം. കിംസിൽ തനിക്കുള്ള ഷെയർ കുറച്ച് കാണിക്കാൻ വേണ്ടിയാണ് കോട്ടയം കിംസിൽ 120 കോടിക്കടുത്ത തുക നിക്ഷേപിച്ചതായി രേഖകൾ ഉണ്ടാക്കിയത് എന്നാണ് ജൂബിയുടെ ആരോപണം. കോട്ടയം കിംസിന്റെ പേരിൽ കിംസ് ഗ്രൂപ്പ് നടത്തിയത് വായ്പാതട്ടിപ്പും വഞ്ചനയും ആണെന്ന് മനസിലാക്കിയാണ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്.

ഒരു സ്ഥാപനത്തിലേക്ക് അനുവദിക്കുന്ന തുക മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് റിസർവ് ബാങ്ക് ചട്ടപ്രകാരം കുറ്റകരമാണ്. സിബിഐയോ പൊലീസോ അന്വേഷിക്കേണ്ട കുറ്റകൃത്യം എന്നാണ് റിസർവ് ബാങ്ക് ഫണ്ട് ദുരുപയോഗത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കോട്ടയം കിംസിൽ നടന്ന 55 കോടിയുടെ വായ്പാതട്ടിപ്പ് കേസ് സംബന്ധിച്ച് റിസർവ് ബാങ്ക് അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴത്തെ എൻഫോഴ്സ്മെന്റ് പരിശോധനയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്.

ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന കോട്ടയം കിംസിന്റെ കഥ ഇങ്ങനെ:

അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്. രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്.

ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റാം. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് ഇവർ പദ്ധതി മുന്നോട്ടു നീക്കിയത്

കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല എന്നാണ് ജൂബി മറുനാടനോട് പറഞ്ഞത്. ആശുപത്രി ഡയറക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു.

നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ മനസിലാക്കിയാണ് ജൂബി ഹൈക്കോടതിയെ സമീപിച്ചത്. നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ടു ജൂബി നൽകിയിരിക്കുന്നത്. 2014 മുതൽ 2016 വരെ കിംസ് ലോൺ അടക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്‌പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. കെട്ടിടം പണി നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. സ്ഥലത്ത് വന്നു നോക്കിയതുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല. അതുകൊണ്ട് തന്നെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ കൂടി ഈ കേസിൽ പ്രതിയായി മാറിയത്. കെട്ടിടം പണിക്ക് ലോൺ എടുത്ത് കെട്ടിടം പണിയാതെ തന്നെ ലോൺ അനുവദിച്ചതിനാണ് ബാങ്ക് ചെയർമാൻ കൂടി പ്രതിയായി മാറിയത്

130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞ് 38 കോടി രൂപ ലോൺ എടുത്ത നജീബ് പക്ഷെ 50 സ്‌ക്വയർഫീറ്റ് ബിൽഡിങ് പോലും പണിതില്ല. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP