Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളത്തേതു കൊച്ചി മെട്രോയുടെ റിവ്യൂ യോഗം; ലൈറ്റ് മെട്രോയിൽ ശ്രീധരൻ വിട്ടുവീഴ്ചയ്ക്കില്ല; കൺസൾട്ടൻസ് ഡിഎംആർസിക്ക് എന്ന് പ്രഖ്യാപിച്ചില്ലെങ്കിൽ പിന്മാറും; മെട്രോമാൻ മുഖ്യമന്ത്രിക്കു കത്തെഴുതിയതു രണ്ടുംകൽപ്പിച്ചു തന്നെ

നാളത്തേതു കൊച്ചി മെട്രോയുടെ റിവ്യൂ യോഗം; ലൈറ്റ് മെട്രോയിൽ ശ്രീധരൻ വിട്ടുവീഴ്ചയ്ക്കില്ല; കൺസൾട്ടൻസ് ഡിഎംആർസിക്ക് എന്ന് പ്രഖ്യാപിച്ചില്ലെങ്കിൽ പിന്മാറും; മെട്രോമാൻ മുഖ്യമന്ത്രിക്കു കത്തെഴുതിയതു രണ്ടുംകൽപ്പിച്ചു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുടെ കൺസെൾട്ടൻസ് കരാർ ഡിഎംആർസിക്ക് നൽകാതിരിക്കാൻ നടത്തുന്ന കള്ളക്കളികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മെട്രോ മാൻ ഇ ശ്രീധരൻ കത്തെഴുതി. അനിശ്ചിത്വം മാറാത്ത സാഹചര്യത്തിൽ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ഓഫീസുകൾ പൂട്ടുന്നുവെന്ന് വ്യക്തമാക്കിയാണ് കത്ത് അയച്ചത്. അതിനിടെ നാളെ ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇ ശ്രീധരനെ ക്ഷിണിച്ചിട്ടില്ലെന്ന് ഡിഎംആർസിയും അറിയിച്ചു. കൊച്ചിയിൽ നാളെ കൊച്ചി മെട്രോയുടെ പതിവ് അവലോകന യോഗമുണ്ട്. അതിനായാണ് കൊച്ചിയിൽ ശ്രീധരനെത്തുന്നതും ഡിഎംആർസി വിശദീകരിച്ചു. ലൈറ്റ് മെട്രോയുമായുള്ള ഡിഎംആർസിയുടെ ആശങ്ക ഈ യോഗത്തിൽ ശ്രീധരൻ ഉന്നയിക്കില്ല. എന്നാൽ ഇന്നലെ അയച്ച കത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിഷയം ഉന്നയിച്ചാൽ ചർച്ച നടക്കും. അപ്പോഴും ഒരു വിട്ടുവീഴ്ചയും ശ്രീധരൻ നടത്തില്ലെന്നാണ് സൂചന.

ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച വിഷയത്തിൽ ശ്രീധരനുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്യാടൻ മുഹമ്മദും ഇബ്രാഹിംകുഞ്ഞും ചർച്ചയിൽ പങ്കെടുക്കുമെന്നും അറിയിച്ചു. ഇ. ശ്രീധരന്റെ കത്ത് ചില തെറ്റിദ്ധാരണകൾ മൂലമാണ്. സർക്കാരിന് ഇക്കാര്യത്തിൽ അവ്യക്തതയില്ല. കൊച്ചി മെട്രോയുടെ നടപടിക്രമങ്ങൾ ലൈറ്റ് മെട്രോ പദ്ധതിക്കും ബാധകമാക്കും. കേരളം അയച്ച കത്തിൽ അവ്യക്തതയുണ്ടെങ്കിൽ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിഎംആർസി നിലപാട് വ്യക്തമാക്കിയത്. കൺസൾട്ടൻസി കരാർ ഡിഎംആർസിക്ക് നൽകുന്ന ഉത്തരവ് കിട്ടുന്നില്ലെങ്കിൽ കാത്തു നിൽക്കുന്നതിൽ അർത്ഥമില്ല. ഈ വിഷയത്തിൽ ഒളിച്ചുകളിയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന വിലയിരുത്തൽ തന്നെയാണ് ഡിഎംആർസിക്കുള്ളത്. കൊച്ചി മെട്രോയുടെ അവലോകന യോഗത്തിൽ വിഷയം ഉയർന്നാൽ ഡിഎംആർസിയുടെ നിലപാട് ശ്രീധരൻ കൃത്യമായി തന്നെ വിശദീകരിക്കും.

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോകൾക്ക് കേന്ദ്രസഹായം തേടിയുള്ള സംസ്ഥാന സർക്കാറിന്റെ കത്ത് തീർത്തും ദുർബലമായിരുന്നു. പദ്ധതി അംഗീകരിച്ചെന്നോ കേന്ദ്രസഹായം എത്ര വേണമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ കത്തിലില്ല. അതേസമയം, വിജയവാഡ മെട്രോക്ക് ആന്ധ്ര സർക്കാർ കേന്ദ്രത്തിന് നൽകിയ കത്തിൽ പദ്ധതി അംഗീകരിച്ചെന്നും കേന്ദ്രം നൽകേണ്ട തുക എത്രയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 12നാണ് ലൈറ്റ് മെട്രോക്ക് കേന്ദ്രസഹായം തേടി കേരള പൊതുമരാമത്ത് സെക്രട്ടറി കത്തയച്ചത്. ഡി.എം.ആർ.സി എന്ന വാക്കുപോലും കത്തിലെങ്ങും ഉപയോഗിച്ചിട്ടില്ല. എന്നാൽ, ആന്ധ്രപ്രദേശ് കഴിഞ്ഞ ജൂണിൽ നൽകിയ കത്ത് പരിശോധിച്ചാൽ ഡി.എം.ആർ.സിയുടെ വിശദ പദ്ധതി റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് സംസ്ഥാനം അംഗീകരിച്ചതെന്ന് വ്യക്തമാകും. കേരളം നൽകിയ കത്തിൽ ലൈറ്റ് മെട്രോക്ക് കേന്ദ്രസഹായം തേടാൻ മന്ത്രിസഭ തീരുമാനിച്ചെന്ന് മാത്രമേയുള്ളൂ. പദ്ധതി അംഗീകരിച്ചെന്നോ ഡി.എം.ആർ.സിയുടെ വിശദ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചെന്നോ കത്തിലില്ല. ഈ കത്ത് പുറത്ത് വന്നതോടെയാണ് ശ്രീധരൻ ശക്തമായ നിലപാടിൽ എത്തിയത്.

പദ്ധതിയുടെ കേന്ദ്രവിഹിതം 20 ശതമാനമായിരിക്കുമെന്ന് മാത്രമാണ് കത്തിൽ പറയുന്നത്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ എത്ര രൂപ കേന്ദ്രം നൽകണമെന്ന് പറഞ്ഞിട്ടില്ല. 60 ശതമാനം തുക ആരിൽനിന്ന് വായ്പയായി എടുക്കുമെന്നും പറയുന്നില്ല. മെട്രോ വരുന്നതോടെ ഏർപ്പെടുത്തുന്ന സമഗ്ര ഗതാഗത പദ്ധതിയെക്കുറിച്ച പരാമർശവുമില്ല. ആന്ധ്ര സർക്കാർ നൽകിയ കത്തിൽ ഡി.എം.ആർ.സിയെ കൺസൾട്ടന്റ് ആക്കിയെന്നും കേന്ദ്രത്തിൽനിന്ന് 866 കോടി രൂപ വേണമെന്നും കൃത്യമായി ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം സ്വകാര്യമേഖലയിൽ ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളിയാണെന്നാണ് ഡിഎംആർസിയുടെ വിലയിരുത്തൽ. ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് കോഴിക്കോടും തിരുവനന്തപുരത്തും ഡിഎംആർസി ഓഫീസുകൾ തുറന്നിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ഡിഎംആർസി പ്രതിമാസം ചെലവിടുന്നത്. ലൈറ്റ് മെട്രോയിൽ കള്ളക്കളി നടക്കുന്നതിനാൽ ഡിഎംആർസി, കേരളത്തിലെ ഓഫീസുകൾ പൂട്ടാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് ശ്രീധരൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. യാഥാർത്ഥ്യങ്ങൾ അടിസ്ഥാനത്തിലായിരുന്നു അതെന്നും അല്ലാതെ തെറ്റിധാരണകൾ ഇല്ലെന്നുമാണ് ഡിഎംആർസി മുഖ്യമന്ത്രിയോട് വിശദീകരിക്കുക.

എന്തായാലും സ്വകാര്യ പങ്കാളത്തത്തോടെ നിർമ്മാണമെന്ന നിർദ്ദേശത്തെ ശ്രീധരൻ അംഗീകരിക്കുകയുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയ ശേഷം ഇത്തരം പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാർ കടുംപിടിത്തം നിൽക്കാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലൈറ്റ് മെട്രോയിൽ നിന്ന് പിന്മാറാൻ ശ്രീധരന്റെ തത്വത്തിൽ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. രണ്ടാഴ്ചയ്ക്കകം അനിശ്ചിതത്വം മാറ്റുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഒരു തീരുമാനവും വന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാകും പിന്മാറ്റം. കൊച്ചി മെട്രോയുടെ നിർമ്മാണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായാണ് ഡിഎംആർസിയുടെ വിലയിരുത്തൽ. എന്നാൽ കൊച്ചി മെട്രോയെ പ്രതീക്ഷയോടെ കാണുന്ന പലർക്കും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളോട് താൽപ്പര്യക്കുറവുണ്ട്. മെട്രോ യാത്രയുടെ സുഖ സൗകര്യങ്ങൾ കൊച്ചിയിൽ മാത്രം മതിയെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് തന്നെ കൊച്ചി കേന്ദ്രീകരിച്ചുള്ള ഈ ലോബി ലൈറ്റ് മെട്രോ പദ്ധതികളെ അട്ടിമറിക്കുമെന്ന നിരീക്ഷണവും ഡിഎംആർസിക്കുണ്ട്. അതുകൊണ്ട് കൂടിയാണ് കടുത്ത നിലപാടിൽ ശ്രീധരൻ എത്തുന്നത്.

ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയുടെ ഉത്തരവദിത്തത്തിനായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ശ്രീധരന്റെ വിലയിരുത്തൽ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്ര സർക്കാരിനോട് ചേർന്നാണ് ശ്രീധരൻ പ്രവർത്തിക്കുന്നത്. റെയിൽവേയുടെ ആധുനിക വൽക്കരണം ഉൾപ്പെടെ നിരവധി ഉത്തരവാദിത്തവുമുണ്ട്. ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയ്ക്കായി കാത്തിരിക്കേണ്ടെന്നാണ് ഡിഎംആർസിയുടെ നിലപാട്. ലൈറ്റ് മെട്രോയ്ക്കായി ആഗോള ടെൻഡർ വിളിക്കണമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. സെൻട്രൽ വിജിലൻസ് കമ്മീഷണറുടെ മാർഗ്ഗ രേഖയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. തീർത്തും അടിസ്ഥാന രഹിതമാണ് ഈ വാദങ്ങൾ. 2014 സംസ്ഥാന ധന വകുപ്പ് തന്നെ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കരാറുകൾ നേരിട്ട് നൽകാമെന്നാണ് ഈ ഉത്തരവ് വിശദീകരിക്കുന്നത്.

അതുകൊണ്ട് തന്നെ ലൈറ്റ് മെട്രോയുടെ നിർമ്മാണക്കരാർ ഡൽഹി സർക്കാരിന്റെ ഭാഗമായ ഡിഎംആർസിക്ക് നൽകാം. ഇതു മറച്ചുവച്ചാണ് പൊതു മരാമത്ത് ഉദ്യോഗസ്ഥർ ആഗോള ടെൻഡർ എന്ന വാദമുയർത്തുന്നതെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഇതൊക്കെ പദ്ധതിയിൽ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള ഗൂഡ നീക്കമെന്നാണ് വിലയിരുത്തൽ. 2010 ഒക്ടോബറിലാണ് പദ്ധതി രൂപരേഖയ്ക്ക് മന്ത്രി സഭ അംഗീകാരം നൽകിയത്. പത്ത് മാസമായി ഒരടി പോലും മുന്നോട്ട് പോയിട്ടില്ല. 6728 കോടി രൂപയുടെ പദ്ധതിയിൽ ഇരുപത് ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും 60 ശതമാനം വായ്പയുമായിരിക്കണമെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് സംസ്ഥാന സർക്കാരും വഹിക്കണം. പദ്ധതിയുടെ മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കാലമേറെയാകുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തം പദ്ധതിയെ തകർക്കുമെന്നാണ് ശ്രീധരന്റെ പക്ഷം. ഇക്കാര്യം വാക്കുകളിലൂടെ മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ രേഖമൂലം ഉറപ്പൊന്നും നൽകിയിട്ടില്ല.

പത്ത് മാസത്തെ കാലതാമസത്തിലൂടെ 280 കോടി രൂപയുടെ അധിക ചെലവ് പദ്ധതിക്ക് ഇനിയുണ്ടാകും. പണപ്പെരുപ്പവും രൂപയുടെ വിലയിടിവുമെല്ലാം ചെലവു കൂട്ടും. പത്തുകൊല്ലത്തിന് ശേഷമുള്ള തിരിച്ചടവിൽ വായ്പ നൽകാനും വിദേശ സ്ഥാപനങ്ങൾ തയ്യാറാണ്. ഇതെല്ലാം രേഖമൂലം സർക്കാരിനെ ശ്രീധരൻ അറിയിക്കുകയും ചെയ്തു. എന്നിട്ടും പ്രതികരണമില്ല. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡി.എം.ആർ.സി.യുടെ സേവനം പ്രയോജനപ്പെടുത്തിയാണ് രണ്ട് മെട്രോ പദ്ധതികളും നടപ്പാക്കുമെന്ന് തന്നെയാണ് ഈ വാദങ്ങളോട് സർക്കാരിന്റെ പ്രതികരണം. ഡി.എം.ആർ.സി. സമർപ്പിച്ച വിശദമായ പഠനറിപ്പോർട്ടിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ(ജൈയ്ക്ക) വായ്പ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനാകും.

ഡി.എം.ആർ.സി.യുടെ പഠനറിപ്പോർട്ടനുസരിച്ച്, ലൈറ്റ്‌മെട്രോ പദ്ധതി പൂർത്തീകരിക്കുന്നതിന് തിരുവനന്തപുരത്തിന് 4219 കോടി രൂപയും കോഴിക്കോടിന് 2509 കോടി രൂപയുമാണ്‌ െചലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കരമന മുതൽ ടെക്‌നോസിറ്റി വരെ 21.82 കിലോമീറ്ററാണ് ലൈറ്റ്‌മെട്രോ പദ്ധതി. കോഴിക്കോട്ട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.30 കിലോമീറ്ററാണ് ദൈർഘ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP