Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിഗ്രി വ്യാജമെന്ന് അറിഞ്ഞ് വാളെടുത്ത ശ്രീധരൻ പിള്ള വക്കീൽ; എസ്‌പി രാഹുൽ.ആർ.നായർ കണ്ണൂർ വിട്ടത് കരുത്താക്കി ഗൂഢനീക്കം; ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചത് ചീഫ് പാസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകാൻ; പാസ്‌പോർട്ട് കേസ് പിഴ നൽകി അവസാനിപ്പിച്ച് അട്ടിമറി; ഊർജ്ജസ്വലനെന്ന് 'ഗുഡ്‌മോർണിങ് ശ്രീകണ്ഠൻ നായർ' വിശേഷിപ്പിച്ചത് പ്രതിരോധ വകുപ്പിൽ നുഴഞ്ഞു കയറിയ ഭീകരനെ; ദീപക്കിനെയും വെള്ളപൂശി എസ് കെ എൻ ഷോ! 'അബ്ദുള്ള' ശമ്പളം കൂട്ടി നൽകാൻ സമ്മർദ്ദം ചെലുത്തുന്ന വില്ലന്റെ കഥ

ഡിഗ്രി വ്യാജമെന്ന് അറിഞ്ഞ് വാളെടുത്ത ശ്രീധരൻ പിള്ള വക്കീൽ; എസ്‌പി രാഹുൽ.ആർ.നായർ കണ്ണൂർ വിട്ടത് കരുത്താക്കി ഗൂഢനീക്കം; ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചത് ചീഫ് പാസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകാൻ; പാസ്‌പോർട്ട് കേസ് പിഴ നൽകി അവസാനിപ്പിച്ച് അട്ടിമറി; ഊർജ്ജസ്വലനെന്ന് 'ഗുഡ്‌മോർണിങ് ശ്രീകണ്ഠൻ നായർ' വിശേഷിപ്പിച്ചത് പ്രതിരോധ വകുപ്പിൽ നുഴഞ്ഞു കയറിയ ഭീകരനെ; ദീപക്കിനെയും വെള്ളപൂശി എസ് കെ എൻ ഷോ! 'അബ്ദുള്ള' ശമ്പളം കൂട്ടി നൽകാൻ സമ്മർദ്ദം ചെലുത്തുന്ന വില്ലന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റുമായി പോയ ദീപക് ധർമ്മടവും ട്വന്റി ഫോറുമായി ഉള്ള ബന്ധം ഇഴപരിയാത്തത്. ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായരും ദീപക് ധർമ്മടവുമായി ഉള്ള ബന്ധം വ്യക്തം. തെളിവുകൾ സഹിതം ദീപക്കിന്റെ വ്യാജ രേഖ വാർത്ത പുറത്തു വിട്ടിട്ടും ട്വന്റി ഫോറിന് കുലുക്കമില്ല. ഇതോടെ ദീപക്കിനെ കൈവിട്ടാൽ പലതും പുറത്തു വരുമെന്നും വ്യക്തമായി. ഇന്നും പതിവ് പോലെ ദീപക് കള്ളക്കടത്ത് കേസ് അടക്കം റിപ്പോർട്ട് ചെയ്തു. അതിനിടെ പാസ്‌പോർട്ട് കേസിലെ ഹൈക്കോടതി കുരുക്കിൽ നിന്ന് ദീപക് രക്ഷപ്പെട്ടതിന്റെ വിശദാംശങ്ങൾ മറുനാടന് കിട്ടി.

ഈ വാർത്തയ്‌ക്കൊപ്പം ദീപകിനെതിരെ ഹൈക്കോടതിയിൽ പാസ്‌പോർട്ട് ഓഫീസർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ഭാഗങ്ങളാണുള്ളത്. പാസ്‌പോർട്ട് ഓഫീസർക്ക് അപ്പീൽ നൽകാനായി നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവും ഉണ്ട്. അവസാനം കൊടുത്തത് പാസ്‌പോർട്ട് ഓഫീസിൽ പിഴ അടച്ച് ദീപക് കുറ്റസമ്മതം നടത്തിയെന്ന് തെളിയിക്കുന്ന രേഖകളും. അതായത് ഹൈക്കോടതി സർട്ടിഫിക്കറ്റിലെ കള്ളക്കളി കണ്ടെത്താതിരിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചന. എന്നിട്ടും വ്യാജ സർട്ടിഫിക്കറ്റിലെ അന്വേഷണം അട്ടിമറിച്ചുവെന്നതാണ് വസ്തുത. ഇത് തെളിയിക്കുന്നതാണ് വാർത്തയ്‌ക്കൊപ്പമുള്ള രേഖകൾ. പിന്തുണയ്ക്കുന്ന തട്ടിപ്പുക്കാരനെ കുറിച്ച് ശ്രീകണ്ഠൻ നായർ എന്ന ചാനൽ മേധാവിക്ക് കൂടുതൽ ബോധ്യം ഉണ്ടാകുന്നതാണ് ഈ വാർത്തയ്‌ക്കൊപ്പമുള്ള രേഖകൾ. 

ഇത്തരമൊരു വ്യക്തിയെയാണ് വീണ്ടും ഊർജ്ജസ്വലനായ വ്യക്തിയായി ദീപക് അവതരിപ്പിക്കുന്നത്. തമാശകൾ പറഞ്ഞ് അബ്ദുള്ളയെന്നെല്ലാം പറഞ്ഞ് ശ്രീകണ്ഠൻ നായർ തമാശ പൊട്ടിച്ചു രാവിലെ. ഇതോടെ കുറ്റവാളികളെ ശ്രീകണ്ഠൻ നായർ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകുകയാണ്. ദീപക്കിന് ശമ്പളും കൂട്ടിക്കൊടുക്കുമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. സാധാരണ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസുള്ളവർക്കെതിരെ ആരോപണം തെളിവ് സഹിതം വന്നാൽ അവരെ മാറ്റി നിർത്തുകയും ചെയ്യും. അതാണ് ട്വന്റി ഫോർ തെറ്റിക്കുന്നത്. ആരോപണത്തിൽ കുടുങ്ങുന്ന സാധാരണ ജീവനക്കാരെ പോലും ഉദ്യോഗത്തിൽ നിന്ന് പുറത്താക്കണമെന്ന വാദം ഉയർത്തുന്ന ചാനലാണ് ഗുരുതര തെറ്റ് ചെയ്ത മാധ്യമ പ്രവർത്തകനെ പിന്തുണയ്ക്കുന്നത്. സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് രഹസ്യങ്ങൾ ചോരുന്നത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നിട്ടും എല്ലാം അറിയുന്ന ശ്രീകണ്ഠൻ നായർക്ക് ദീപക്കിനെതിരെ ചെറുവിരൽ പോലും അനക്കാനാകുന്നില്ല. അബ്ദുള്ള എന്ന ആൾ ശമ്പളം കൂട്ടി കൊടുക്കാൻ ആവശ്യപ്പെടുന്നുവെന്നാണ് ഇന്ന് പ്രേക്ഷരെ ശ്രീകണ്ഠൻ നായർ അറിയിച്ചത്.

അമൃതാ ടിവിയിലെ പ്രധാന മാധ്യമ പ്രവർത്തകനായിരുന്നു വ്യാജ രേഖാ കേസ് വരുമ്പോൾ ദീപക് ധർമ്മടം. അപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റ് കേസ് ധർമ്മടം പൊലീസ് എഴുതി തള്ളിയത്. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ ഉന്നതന്റെ അതിസമർത്ഥമായി നീക്കമാണ് ദീപക്കിനെ രക്ഷിക്കാൻ ധർമ്മടം പൊലീസിന് സഹായകമായത് എന്നാണ് സൂചന. കേരളത്തിലെ മുതിർന്ന ബിജെപി നേതാവിന്റെ സഹായ സഹകരണങ്ങളും ദീപക്കിനെ തുണച്ചു. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയോ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയോ അറിയാതെ എല്ലാം അപ്രത്യക്ഷമായി.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലായിരുന്നു് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്. പ്രതിരോധ വകുപ്പിന്റെ മാധ്യമ കോഴ്സിൽ പങ്കെടുക്കാനും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണ് ദീപക്ക് ഉപയോഗിച്ചത്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പ്രതിരോധ വകുപ്പിലെ മാധ്യമ വിഭാഗം ദീപക്കിന്റെ കേസ് അന്വേഷിച്ചത്. എന്നാൽ അതും ഒതുക്കി തീർത്തു. ഈ കേസിൽ കോടതി തന്നെ വെറുതെ വിട്ടു എന്ന ഉത്തരവ് പ്രതിരോധ വകുപ്പിന് നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. അതിന് ശേഷം വീണ്ടും പുതിയ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതായും സൂചനയുണ്ട്.

2013 നവംബറിലാണ് ദീപക്കിന്റെ പാസ്‌പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്‌പോർട്ട് ഓഫീസർക്ക് നേരിട്ട് നൽകിയ പരാതിയിൽ ദീപക്കിനെതിരെ നടപടിയും എടുത്തു. അടിയന്തരമായി പാസ്‌പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പരാതിയും കിട്ടി. എന്നാൽ പൊലീസിലെ ഗൂഢാലോചന അന്നു തന്നെ തുടങ്ങി. ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്‌പോർട്ടിൽ ദീപക് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പി രാഹുൽ ആർ നായർക്ക് ഗൗരവം പിടികിട്ടി. ദീപക്ക് പ്രിഡിഗ്രീ പാസായിട്ടില്ലെന്ന മറ്റൊരു  പരാതിയും കണ്ണൂർ എസ്‌പിക്ക് കിട്ടിയിരുന്നു. പ്രിഡിഗ്രി പാസായില്ലാത്ത വ്യക്തി ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിലെ കുറ്റകൃത്യം തിരിച്ചറിഞ്ഞ് തന്നെയായിരുന്നു കണ്ണൂർ എസ് പിയുടെ നടപടി. എന്നാൽ കണ്ണൂർ എസ്‌പിയുടെ കേസ് എടുക്കാനുള്ള നിർദ്ദേശം ധർമ്മടം പൊലീസ് സ്റ്റേഷനിൽ കിട്ടിയില്ല.

തുടർന്ന് നടന്ന അന്വേഷണത്തിൽ എസ് പി അറിയാതെ ആ ഓഫീസിൽ തന്നെ ഫയൽ പൂഴ്‌ത്തി വച്ചതായി കണ്ടെത്തി. ഇതോടെ രാഹുൽ ആർ നായർ നടപടി എടുത്തു. ഫയൽ ധർമ്മടം പൊലീസ് സ്റ്റേഷനിലുമെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും ചെയ്തു. എന്നാൽ ദീപക്കിനെതിരെ അതിനപ്പുറം ഒന്നും പൊലീസ് ചെയ്യേണ്ടി വന്നില്ല. രാഹുൽ ആർ നായർ കണ്ണൂരിൽ നിന്ന് സ്ഥലം മാറി പോയതോടെ കേസ് തന്നെ അട്ടിമറിച്ചു. പിന്നീട് ഉന്നത ഉപദേശത്തിന്റെ ഫലമായി വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണം അട്ടിമറിക്കാനും കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ സമ്മർദ്ദങ്ങൾക്ക് കോഴിക്കോട് പാസ് പോർട്ട് ഓഫീസർ വഴങ്ങിയില്ല. ഇതേ തുടർന്ന് പരാതിയുമായി ദീപക് ഹൈക്കോടതിയിൽ എത്തി. പതിനെട്ടോളം മാധ്യമ അവാർഡ് വാങ്ങിയ തന്നെ അപമാനിക്കാനാണ് കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ നീക്കമെന്നായിരുന്നു ആരോപണം. സാമാന്യ നീതി നിഷേധിച്ചെന്നും ആരോപിച്ചു.

പാസ്‌പോർട്ടിന്റെ ആധികാരികതയിൽ പരാതി കിട്ടിയ അന്നു തന്നെ ദീപക്കിന്റെ പാസ്‌പോർട്ട് റദ്ദാക്കിയത് സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നായിരുന്നു വാദം. വിശദീകരണം പോലും കേൾക്കാതെ നടപടിയെടുത്ത പാസ്‌പോർട്ട് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ദീപക് വിദേശത്തേക്ക് കടക്കുമെന്ന സാഹചര്യം മുൻനിർത്തിയാണ് റദ്ദാക്കിയത് എന്ന് പാസ്‌പോർട്ട് ഓഫീസർ വിശദീകരിച്ചു. രാജ്യതാൽപ്പര്യത്തിന് ഇത് അനിവാര്യമാണെന്നും പറഞ്ഞു. ഇതിനൊപ്പം ദീപക്കിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ കിട്ടിയെന്ന തരത്തിലെ പരാമർശവും പാസ്‌പോർട്ട് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ഉണ്ടായിരുന്നു. ഇതോടെ ദീപക്കിന്റെ സർട്ടിഫിക്കറ്റിലെ ആധികാരികത കണ്ടെത്താൻ ഹൈക്കോടതി നീക്കവും തുടങ്ങി.

ഇതോടെയാണ് ഉന്നത പൊലീസ് ഇടപെടൽ വരുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിൻതുണയിൽ പാസ്‌പോർട് ഓഫീസറെ വരുതിയിലാക്കി. ഹൈക്കോടതിയിൽ ഹർജി നൽകിയ ദീപക്, പ്രത്യേക അധികാരം ഉപയോഗിച്ച് അത് പിൻവലിച്ചു. ഇതോടെ ഹൈക്കോടതിയുടെ അന്വേഷണം അട്ടിമറിക്കാനുമായി. പാസ്‌പോർട്ട് പരാതികൾ സ്വീകരിക്കുന്ന അപ്പലേറ്റ് അധികാരിയെ സമീപിക്കാൻ എന്ന വാദമുയർത്തിയാണ് ഹൈക്കോടതിയെ കബളിപ്പിച്ചത്. എന്നാൽ അതൊന്നുമല്ല സംഭവിച്ചത്. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലെ ഉന്നതനെ സ്വാധീനിച്ച് കാര്യങ്ങൾ വരുതിയിലാക്കി. ഹൈക്കോടതിയിൽ ദീപക്കിനെ ഭീകര കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് സത്യവാങ്ങ്മൂലം നൽകിയ അതേ ഓഫീസ് നിലപാട് മാറ്റി. ഇന്ത്യൻ പാസ്‌പോർട്ട് ആക്ടിലെ പഴുത് ഉപയോഗിച്ചായിരുന്നു അത്.

1956ലെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്പോർട്ട് പുതുക്കി നൽകുകയും വേണം. ദീപക്കുമായി ഒത്തു തീർപ്പിലെത്തിയതോടെ 5000 രൂപ പിഴവാങ്ങി ദീപക്കിന്റെ കേസ് പാസ്പോർട്ട് ഓഫീസർ അവസാനിപ്പിച്ചു. ഒപ്പം വിചിത്രമായ മറ്റൊരു കാര്യവും ചെയ്തു. ദീപക്കിന് എതിരെ പൊലീസ് നടപടി വേണ്ടെന്ന് കണ്ണൂർ എസ് പിക്ക് പാസ്പോർട്ട് ഓഫീസർ കത്തും നൽകി. ഇത് വഴിവിട്ട സഹായമാണെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ ഉന്നത പൊലീസ്രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.

ഇതോടെ പാസ്പോർട്ട് ഓഫീസറുടെ കത്ത് ഫയലിലാക്കി ധർമ്മടം പൊലീസ് കേസ് എഴുതി തള്ളി. മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒന്നും അറിയാതെ തന്നെ എങ്ങനെ ഒരു കേസ് എഴുതി തള്ളാമെന്നതിന് ഉത്തമോദാഹരണമാണ് ദീപക്കിന് ചെയ്തു കൊടുത്ത സഹായം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എന്ന ക്രിമിനൽ കുറ്റമാണ് ധർമ്മടം പൊലീസിന് മുന്നിൽ എത്തിയത്. പാസ്പോർട്ട് ആക്ട് പ്രകാരം പിഴയടച്ചതോടെ തന്റെ കൈയിൽ വ്യാജനാണ് ഉള്ളതെന്ന് ദീപക് നിയമപരമായി സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ദീപക്കിന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് പൊലീസ് പരിശോധിച്ചില്ല. എവിടെ നിന്നാണ് ദീപക്കിന് വ്യാജൻ കിട്ടിയതെന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്റ്റേഷനിലെ പ്രാദേശിക പൊലീസുകാരുടെ കുബുദ്ധിയാണ് ദീപക്കിനെ രക്ഷിച്ചത്. ഇതിനായി ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തതായി സൂചനയുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഎം നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് സൂചന. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലേക്ക് പല പ്രമുഖരും ദീപക്കിനായി വിളച്ചത്രേ. അതിന്റെ പ്രതിഫലനമാണ് നടന്നത്. ജ്യുഡീഷ്യറിയെ കബളിപ്പിച്ചാണ് ഇതെല്ലാം സാധ്യമാക്കിയത്. അപ്പലേറ്റ് അഥോറിട്ടിയിൽ അപ്പീൽ നൽകാമെന്ന് പറഞ്ഞാണ് ദീപക് കേസ് പിൻവലിച്ചതെന്ന് കോടതി ഉത്തരവിലും വ്യക്തമാണ്. എന്തുകൊണ്ട് അതു ചെയ്തില്ലെന്നതാണ് വിരോധാഭാസം. ഹൈക്കോടതി സർട്ടിഫിക്കറ്റിന്റെ ആധികാരികത ബാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ തിരക്കാൻ തുടങ്ങിയപ്പോഴാണ് കേസ് പിൻവലിക്കൽ എന്ന കുബുദ്ധി നടന്നത്. അഴിമതിക്ക് എതിരെ നിരന്തരം ആഞ്ഞടിക്കുന്ന ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ളയെ ദീപക് അഡ്വക്കേറ്റാക്കിയതും ഇതിനിടെ ചർച്ചയായി.

അമൃതാ ടിവിയിലെ ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്നും തനിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടെന്നും പറഞ്ഞായിരുന്നു ശ്രീധരൻ പിള്ളയെ പറഞ്ഞു പറ്റിച്ചത്. ആദ്യ ഘട്ടത്തിൽ വിവാദ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയതുമില്ല. സാമാന്യ നീതിയുടെ പഴുതുകൾ ഉപയോഗിക്കാനും ശ്രമിച്ചു. എന്നാൽ കോടതി ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ കളി പൊളിഞ്ഞു. ഇതോടെയാണ് കേസ് ഹൈക്കോടതിയിൽ നിന്നും പിൻവലിച്ചതും പാസ്‌പോർട്ട് വകുപ്പിലെ 5000 രൂപ പിഴയുടെ സാധ്യത മനസ്സിലാക്കി പാസ്‌പോർട്ട് കേസ് അവസാനിപ്പിച്ചതും. ഇതിന് ശേഷം പൊലീസിനെ മറയാക്കി കോടതിയിലെ കേസും അട്ടിമറിച്ചു.

ഇതിനിടെ അമൃതാ ടിവിയെ ഭീഷണിപ്പെടുത്തി. തന്റെ സ്വാധീനം പറഞ്ഞായിരുന്നു ഇത്. പ്രതിരോധ വകുപ്പിലെ അന്വേഷണം തീർന്നുവെന്നും തെറ്റിധരിപ്പിച്ചു. ഇതിനിടെ കള്ളി പൊളിയുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ട്വന്റി ഫോറിലേക്ക് വന്നത്. ഇവിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാതികൾ പോലും എത്തി. അപ്പോഴും ചാനൽ മേധാവിയുടെ പിന്തുണയോടെ എല്ലാം അട്ടിമറിച്ചു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ മോർണിങ് ഷോയിലെ ശ്രീകണ്ഠൻ നായരുടെ അവതരണവും ദീപക്കിനെ വെള്ളപൂശലും.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ഇപ്പോഴും വ്യാജ സർട്ടിഫിക്കറ്റ് കേസ്. എന്നാൽ ഏഴ് വർഷമായിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തിട്ടുമില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതാണ് ഈ മാധ്യമ പ്രവർത്തകന്റെ സ്വാധീനം. യുപിഎ സർക്കാരിന്റെ കാലത്ത് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന മാഫിയാ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങൾ എൻഐഎ അന്വേഷിച്ചാൽ മാധ്യമ ലോകത്തെ കള്ള നാണയങ്ങളും പുറത്താകും.

പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ രേഖ നൽകി പോയ ഗൗരവമേറിയ കുറ്റം സംഭവിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. അത് വീണ്ടും പൊടി തട്ടിയെടുത്താൽ കേരളത്തിലെ തീവ്രവാദ ബന്ധങ്ങളുടെ ചുരുളുകളും അഴിയും. സേനാ കേന്ദ്രങ്ങളിലെ രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ പല രീതികളും സ്വീകരിക്കാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP