Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ

ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ

ആർ പീയൂഷ്

കൊല്ലം: കൊട്ടിയത്ത് നോട്ടു വലിച്ചു കീറിയെറിഞ്ഞ സംഭവത്തിൽ പ്രതിയായ നിവാസ് ഏതുവിധേനെയും കേസിൽ നിന്നും രക്ഷപെടാനുള്ള വഴി തേടുകയാണ്. താൻ കീറിയത് യഥാർത്ഥ നോട്ടല്ലെന്നു പറഞ്ഞു കൊണ്ടു തടിയെടുക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തിയത്. എന്നാൽ, സംഭവത്തിൽ നിവാസിന്റെ ശ്രമങ്ങൾ തള്ളി പണം കടം വാങ്ങിയ ആളിന്റെ ഭാര്യ രംഗത്തെത്തി. കൊട്ടിയം പറക്കുളം പുത്തൻകട വീട്ടിൽ ഇമ്രാന്റെ ഭാര്യ സനിലയാണ് എന്താണ്സംഭവിച്ചതെന്ന് മറുനാടനോട് വെളിപ്പെടുത്തിയത്.

തന്റെ കൺമുമ്പിൽ വെച്ച് നിവാസ് പണം വലിച്ചു കീറുകയായിരുന്നു എന്നാണ് സനില മറുനാടനോട് പറഞ്ഞത്. ഉമയനല്ലൂരിൽ ബേക്കറി നടത്തുന്ന സിപിഎം പ്രവർത്തകനായ കാഞ്ഞാന്തല നിസാം മൻസിലിൽ നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കൃത്യ സമയത്ത് തിരികെ നൽകിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. ഇയാളും ഭാര്യയും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് വ്യാപക പ്രതിഷേധം ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോക്ക് പിന്നിൽ സംഭവിച്ചത് കാര്യങ്ങൾ
 ഇമ്രാൻ എന്നറിയപ്പെടുന്ന സിദ്ദിഖിന്റെ ഭാര്യ സനില വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: ഇമ്രാനും നിവാസും കാലങ്ങാളായി അടുത്ത സുഹൃത്തുക്കളായിരുന്നു. കുറച്ചു കാലം മുമ്പ് ഒരു അത്യാവശ്യം വന്നപ്പോഴാണ് നിവാസിൽ നിന്നും തന്റെ ഭർത്താവായ ഇമ്രാൻ 2500 രൂപ കടം വാങ്ങിയത്. അത് സാമ്പത്തിക ബുദ്ധിമുട്ടു കാരണം പെട്ടന്നു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഇതിനിടെ ഇമ്രാൻ ഗൾഫിലേക്ക് പോകുകയും ചെയ്തു. രണ്ട് മാസം മുമ്പാണ് ഭർത്താവ് ഗൾഫിലെ തൊഴിൽ ഇടത്തിലേക്ക് പോയതും. ഭർത്താവ് ഗൾഫിൽ പോയതിന് ശേഷം നിവാസ് പണം ആവശ്യപ്പെട്ടു നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.

എത്രയും വേഗം പണം നൽകണം എന്നാവശ്യപ്പെട്ട് ഇമ്രാനെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തി. പണം ലഭിച്ചില്ലെങ്കിൽ വീട്ടിൽ കയറി പ്രശ്‌നമുണ്ടാക്കും എന്ന ഭീഷണികളും മുഴക്കി കൊണ്ടാണ് നിവാസ് രംഗത്തുവന്നത്. ഇങ്ങനെ ഭീഷണി ശക്തമായതോടെ ഗൾഫിൽ ഉള്ള സഹപ്രവർത്തകനിൽ നിന്നും 5000 രൂപ കടം വാങ്ങി നാട്ടിലുള്ള അക്കൗണ്ടിൽ ഇടുകയായിരുന്നു. ഈ പണം എടിഎമ്മിൽ നിന്നും പിൻവലിച്ചാണ് പകുതി നിവാസിന്റെ വീട്ടിൽ കൊണ്ടു പോയി കൊടുത്തത്. രണ്ടായിരത്തിന്റെ രണ്ട് നോട്ടും 500ന്റെ രണ്ട് നോട്ടുമാണ് എടിഎമ്മിൽ നിന്നും ലഭിച്ചത്. ഇതിൽ രണ്ടായിരം രൂപയുടെ നോട്ടും 500 രൂപയുമായാണ് നിവാസിന്റെ വീട്ടിലെത്തിയത്.

പേഴ്‌സിൽ നിന്നും പണം കൊടുത്തപ്പോൾ പണം തന്നതിന് തെളിവു വേണം എന്നു പറഞ്ഞു നിവാസ് ഭാര്യയെ കൊണ്ടാണ് മൊബൈലിൽ ഷൂട്ടു ചെയ്യിച്ചത്. പണം കൊടുത്തതിന് പിന്നാലെ എന്റെ കൺമുൻപിൽ വച്ച് പണം വലിച്ചു കീറുകയായിരുന്നു അയാൾ. ഇതു കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഭർത്താവ് ഏറെ ബുദ്ധിമുട്ടി അയച്ച പണമാണ് അയാൾ കീറിക്കളഞ്ഞത് എന്നോർത്തപ്പോൾ കടുത്ത വിഷമമാണ് തോന്നിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇമ്രാന്റെ സുഹൃത്തായ ഷാജിയാണ് പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു നോട്ടു വലിച്ചു കീറി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പരാതി നൽകിയത്.

സോഷ്യൽ മീഡിയയിൽ നോട്ടുകീറുന്ന ചിത്രം വൈറലായതോടെ കടുത്ത ജനരോഷം നിവാസിന് നേരെ ഉയരുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇയാൾ ബേക്കറിയിലേക്ക് വന്നിട്ടില്ല. നാട്ടുകാരെ ഭയന്നാണ് ഇയാൾ മുങ്ങി നടക്കുന്നത്. നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കമ്മീഷ്ണർ ടി നാരായണൻ ഐ.പി.എസ് കൊട്ടിയം സിഐയോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നിവാസിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന നിബന്ധനയിൽ വിട്ടയക്കുകയാണ് ഉണ്ടായത്.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് സൈബർ വിങ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. കൂടാതെ ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി പ്രദീഷ് കമ്മീഷ്ണർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ കൊട്ടിയം എസ്ഐ പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയായിരുന്നു. നോട്ട് വലിച്ചു കീറിയത് ആദ്യം സമ്മതിക്കാതിരുന്ന ഇയാൾ പിന്നീട് വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ ചൂണ്ടിക്കാട്ടിയപ്പോൾ സമ്മതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേഷനിലെത്തിയപ്പോൾ ന്യായീകരണ വീഡിയോ ലൈവിൽ കാണിച്ച കീറിയ പേപ്പർ നോട്ടുകളും ഇയാൾ കൈവശം കൊണ്ടു വന്നിരുന്നു. എന്നാൽ പൊലീസ് ഇയാളുടെ അവകാശ വാദങ്ങളൊക്കെയും പൊളിച്ചടുക്കുകയായിരുന്നു. കൊട്ടിയം പൊലീസ് ജില്ലാ പൊലീസിന് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ഇയാൾക്കെതിരെ നടപടിയെടുക്കുക.

നിവാസും ഭാര്യയും ചേർന്നാണ് നോട്ട് കീറിക്കളഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതോടെ പ്രവാസിയുടെ ഭാര്യ രണ്ട് ദിവസം മുൻപ് പണവുമായി ഇയാളുടെ വീട്ടിൽ എത്തി. എന്നാൽ നിവാസ് ഇവരോട് മോശമായി തരംതാഴ്‌ത്തി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നത് തന്റെ ഭാര്യയുടെ സഹായത്താൽ ഇയാൾ മൊബൈലിൽ പകർത്തി. പ്രവാസിയുടെ ഭാര്യയുടെ പക്കൽ നിന്നും പണം വാങ്ങുകയും മൂന്ന് വട്ടം കീറി ചൂരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പണം വലിച്ചു കീറുന്നത് കണ്ട് പ്രവാസിയുടെ ഭാര്യ ഏറെ വിഷമത്തോടെയും ദൈന്യതയോടെയും നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഈ സംഭവം ഇയാൾ പ്രവാസിയുടെ മൊബൈലിലേക്ക് അയച്ചു കൊടുക്കുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയുമായിരുന്നു. 'ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന ഈ ലോകത്ത് കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കുമ്പോഴാണ് പണത്തിന്റെ ഹുങ്കിൽ അത് കീറി കളയുന്നത്' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയായിരുന്നു. വളരെ വേഗം ഈ ദൃശ്യം വൈറലായതോടെ ഇയാൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

പ്രതിഷേധം ശക്തമായപ്പോൾ നിവാസ് തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ വന്ന് ന്യായീകരണവും നടത്തി. പ്രവാസി സുഹൃത്ത് വാങ്ങിയ പണം തിരികെ തന്നപ്പോൾ താൻ കീറിക്കളഞ്ഞത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പേപ്പർ നോട്ടാണ് എന്നായിരുന്നു വിശദീകരണം. അതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ പേപ്പർ നോട്ട് കീറിയ കഷ്ണങ്ങളും ഇയാൾ ലൈവിൽ കൂടി കാണിച്ചു. ഞാൻ ഒരിക്കലും ഇത്തരത്തിൽ നോട്ടുകൾ കീറിക്കളയില്ലെന്നും യഥാർത്ഥ നോട്ടുകൾ മാറ്റിയിട്ട് പേപ്പർ നോട്ടാണ് കീറിയത്. പണത്തിന്റെ വിലയറിയാവുന്നവനാണ് ഞാൻ. എന്നോട് വൈരാഗ്യമുള്ള ഒരാളാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അതിനാൽ എന്നെ ആരും തെറ്റിദ്ധരിക്കരുത്. ഇത് മൂലം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നാണ് ന്യായീകരണ വീഡിയോയിൽ പറയുന്നത്.

എന്നാൽ ഇയാൾ ഫെയ്സ് ബുക്ക് ലൈവിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങളും അന്ന് കീറിയ നോട്ടിന്റെ കഷ്ണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. മൂന്നായി കീറിയ നോട്ടുകൾ ഇയാൾ ചുരുട്ടിക്കൂട്ടിയാണ് േേമുറ്റത്തക്ക് എറിഞ്ഞത്. ഇയാൾ ന്യായീകരണ വീഡിയോയിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങൾക്ക് ഒരു ചുളുക്കു പോലുമില്ല. കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്നായി സോഷ്യൽ മീഡിയയുടെ ചോദ്യം. പണി പാളി എന്ന് മനസ്സിലായതോടെ നിവാസ് ഫെയ്സ് ബുക്കിൽ നിന്നും വീഡിയോ ദൃശ്യം ഡിലീറ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP