Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈപിടിച്ചു കുലുക്കി പറഞ്ഞത് കൺഗ്രാജുലേഷൻസ്; എല്ലാം വിചാരിച്ചത് പോലെ നടന്നില്ലേയെന്ന് പ്രോസിക്യൂട്ടറുടെ മറു ചോദ്യം; ചിരിച്ചു കൊണ്ട് മറുപടി നൽകിയത് അതേയെന്നും; പിന്നെ അഭിഭാഷകന്റെ കാറിൽ അന്വേഷകന്റെ മടക്കയാത്ര; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായ ശേഷം സിഐ ബൈജു പൗലോസും അഡ്വക്കേറ്റ് എ സുരേഷനും പ്രകടിപ്പിച്ചത് ആത്മവിശ്വാസത്തിന്റെ ശരീര ഭാഷ്യം; കോടതിക്ക് മുന്നിലെ കൂടിക്കാഴ്ചയിൽ നിറയുന്നത് പ്രതീക്ഷകൾ; ദിലീപിന്റെ മുഖം വാടുമ്പോൾ ചിരിക്കുന്നത് കേരളാ പൊലീസിലെ ആക്ഷൻ ഹീറോ

കൈപിടിച്ചു കുലുക്കി പറഞ്ഞത് കൺഗ്രാജുലേഷൻസ്; എല്ലാം വിചാരിച്ചത് പോലെ നടന്നില്ലേയെന്ന് പ്രോസിക്യൂട്ടറുടെ മറു ചോദ്യം; ചിരിച്ചു കൊണ്ട് മറുപടി നൽകിയത് അതേയെന്നും; പിന്നെ അഭിഭാഷകന്റെ കാറിൽ അന്വേഷകന്റെ മടക്കയാത്ര; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായ ശേഷം സിഐ ബൈജു പൗലോസും അഡ്വക്കേറ്റ് എ സുരേഷനും പ്രകടിപ്പിച്ചത് ആത്മവിശ്വാസത്തിന്റെ ശരീര ഭാഷ്യം; കോടതിക്ക് മുന്നിലെ കൂടിക്കാഴ്ചയിൽ നിറയുന്നത് പ്രതീക്ഷകൾ; ദിലീപിന്റെ മുഖം വാടുമ്പോൾ ചിരിക്കുന്നത് കേരളാ പൊലീസിലെ ആക്ഷൻ ഹീറോ

ആർ പീയൂഷ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് തീർത്തും പ്രതിരോധത്തിൽ. മുൻ ഭാര്യ മഞ്ജു വാര്യരുടെ മൊഴി ദിലീപിന് എതിരാണ്. ഇരയ്‌ക്കൊപ്പം ചേർന്ന് നിൽക്കുന്ന വെളിപ്പെടുത്തലാണ് ജഡ്ജി ഹണി എം വർഗ്ഗീസിന് മുമ്പിൽ ലേഡി സൂപ്പർ സ്റ്റാർ നടത്തിയത്. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിന്റെ മുഖത്ത് നിരാശ വ്യക്തമായിരുന്നു. മഞ്ജുവാകട്ടെ ആർക്കും മുഖം കൊടുക്കാൻ തയ്യറാകാതെ മടങ്ങി. ഇന്നലെ മൊഴി കൊടുക്കാനെത്തിയ നടൻ സിദ്ദിഖിനും നടി ബിന്ദു പണിക്കർക്കും അതിന് കഴിഞ്ഞില്ല. മഞ്ജുവിന്റെ പ്രോസിക്യൂഷൻ വിസ്താരവും എതിർ ഭാഗത്തിന്റെ വിസ്താരവും നീണ്ടതായിരുന്നു ഇതിന് കാരണം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകാനുള്ള പകയുടെ കാരണങ്ങളാണ് കോടതിയിൽ ഇന്നലെ നിറഞ്ഞത്. കോടതി നടപടികൾക്ക് ശേഷം രണ്ട് പേരുടെ കൂടിക്കാഴ്ചയും ചർച്ചയാവുകയാണ്. സിഐ ബൈജു പൗലോസും കേസിലെ പ്രോസിക്യൂട്ടർ എ സുരേശനും.

ദിപീലിനെ കേസിൽ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തിയതുമെല്ലാം ബൈജു പൗലോസായിരുന്നു. ഇതോടെ കേരളാ പൊലീസിലെ ആക്ഷൻ ഹീറോയുമായി ബൈജു പൗലോസ്. മഞ്ജു വാര്യരുടെ മൊഴി അതിനിർണ്ണായകമാണെന്ന് ബൈജു പൗലോസിനും അറിയാം. അതുകൊണ്ട് തന്നെ വിസ്താരം കഴിഞ്ഞ് പുറത്തു വന്ന പ്രോസിക്യൂട്ടറോട് തന്റെ മനസ്സ് തുറന്നു കാട്ടുകയായിരുന്നു ബൈജു. കൺഗ്രാജുലേഷൻസ് എന്ന് പറഞ്ഞ് കൈപിടിച്ചു കുലുക്കിയായിരുന്നു സംഭാഷണം തുടങ്ങിയത്. എല്ലാം വിചാരിച്ച പോലെ ആയിരുന്നില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥനോട് പ്രോസിക്യൂട്ടർ തിരിച്ചു ചോദിച്ചു. അതെ എന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയിലും നിറഞ്ഞത് മഞ്ജുവിന്റെ മൊഴി അതിശക്തമായിരുന്നുവെന്ന് തന്നെയാണ്. ഇരുവരും തീർത്തും കോൺഫിഡന്റുമായിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടറുടെ കാറിലാണ് സിഐ ബൈജു പൗലോസ് കോടതിയിൽ നിന്നും പുറത്തു പോയതും. സിനിമാക്കാരും കൂറുമാറില്ലെന്ന് ഉറപ്പിച്ചതിന്റെ സന്തോഷമായിരുന്നു ഇരുവരുടേയും മുഖത്ത് നിറഞ്ഞത്.

കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് തീർത്തും നിരാശനായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കുന്നത്. മറുഭാഗത്ത് ആത്മവിശ്വാസവും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷിയായ മഞ്ജു വാര്യരുടെ വിസ്താരം പൂർത്തിയായത് മണിക്കൂറുകൾ എടുത്താണ്. മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുവരെ നീണ്ടതോടെ നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യർ. ഇന്നലെ വിസ്താരം നടക്കുമ്പോൾ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. 12-ാം സാക്ഷി ബിന്ദു പണിക്കർ, 13-ാം സാക്ഷി സിദ്ദിഖ് എന്നിവർ വൈകിട്ട് 5.30 വരെ കോടതിയിൽ കാത്തിരുന്നു. എന്നാൽ, മഞ്ജു വാര്യരുടെ എതിർ വിസ്താരം 6.30 വരെ നീണ്ടു. മഞ്ജുവും ദിലീപും ഒരേ കോടതിമുറിയിലായിരുന്നെങ്കിലും ഇവർ രണ്ടു ഭാഗത്തായിരുന്നു. ഏറ്റവും പിന്നിലായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളും ഏറ്റവും മുന്നിൽ മഞ്ജു വാര്യരും. മഞ്ജുവിന്റെ വിസ്താരം സശ്രദ്ധം നിരീക്ഷിച്ച കോടതി പ്രത്യേകിച്ചു ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ പൊലീസിന്റെ അന്വേഷണം നടന്നത് ആതീവ ജാഗ്രതയോടെയായിരുന്നു. ഒപ്പമുള്ള പൊലീസുകാരെ പോലും സംശയത്തോടെ കണ്ടു. യാത്രകളെല്ലാം തനിച്ചായി. എന്താണ് സിഐ ചെയ്യുന്നതെന്ന് പോലും ഓഫീസിലെ പൊലീസുകാർക്ക് പോലും അറിവില്ലായിരുന്നു. ദൃശ്യങ്ങൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. ഇതൊന്നും ആരുമായും പങ്കുവച്ചില്ല. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കിൽ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നിൽ നിർത്തി ദിലീപ് നടത്തുമായിരുന്നു. സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎൽഎയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോൾ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാൻ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റിയതും.

2003ലാണ് ബൈജു പൗലോസ് പൊലീസിലെത്തുന്നത്. നാലരവർഷം തൃപ്പുണ്ണിത്തുറയിലായിരുന്നു ജോലി. ട്രാഫിക് വാർഡൻ കേസിലെ ഇടപെടലാണ് നിർണ്ണായകമായത്. സിഐ ആയി പെരുമ്പാവൂരിലെത്തിയ ബൈജു സ്ഥിരം മോഷ്ടാക്കളുടെ പേടി സ്വപ്നമായി. വിജിലൻസ് ചമഞ്ഞ് മോഷണം നടത്തിയ ആളുകളെ പിടികൂടിയത് ബൈജു പൗലോസായിരുന്നു. തീവ്രവാദം ഉൾപ്പെടെ പലതും ചർച്ചായാക്കി. തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയവരെ പെരുമ്പാവൂരിൽ നിന്ന് തുരത്തി. ജിഷാ കേസിലും സജീവ സാന്നിധ്യമായി. ഈ അന്വേഷണ പരിചയമാണ് നടിയെ ആക്രമിച്ച കേസിലും നിർണ്ണായകമായത്. ആരോട് എന്തൊക്കെ പറയണമെന്ന് ബിജു പൗലോസിന് അറിയാം. സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഇതാണ് ദിലീപിനെ കേസിൽ പ്രതിയാക്കുന്നതിൽ നിർണ്ണായകമായതും. മഞ്ജുവാര്യർ മൊഴിയിൽ ഉറച്ചു നിൽക്കുമ്പോൾ അതുകൊണ്ട് തന്നെ ബൈജു പൗലോസിന് അത് വലിയ ആശ്വാസമാണ്.

ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മഞ്ജു അടക്കമുള്ള സിനിമാക്കാരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത്. അഞ്ച് വർഷം മുമ്പ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവർത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. കേസിൽ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യർത്ഥന കണക്കിലെടുത്ത് സിബിഐ ജഡ്ജിയായ ഹണി എം വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലായത്.

കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു രാവിലെ ഒൻപതരയ്ക്കു തന്നെ കോടതിയിൽ എത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് 10.50ന് എത്തി. രാവിലെ 11.05ന് കോടതി നടപടികൾ ആരംഭിച്ചു. ഇന്നലെ വിസ്താരം നടക്കുമ്പോൾ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വിസ്താരം ഒന്നരമണിക്കൂർ നീണ്ടു. തുടർന്ന് ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള എതിർവിസ്താരം ആരംഭിച്ചു. 12.30ന് തുടങ്ങിയ ക്രോസ് എക്‌സാമിനേഷൻ ആറര വരെ നീണ്ടു. ഇടയ്ക്ക് ഒരു മണിക്കൂർ ഉച്ചഭക്ഷണത്തിനായി ഇടവേള ഉണ്ടായിരുന്നു.

അഞ്ചുവർഷം മുൻപ് ദിലീപിൽ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട ഈ കേസിൽ മൊഴി നൽകാൻ മഞ്ജു എത്തിയത് എന്ന യാദൃച്ഛികതയും ഉണ്ടായിരുന്നു. 12-ാം സാക്ഷി ബിന്ദു പണിക്കർ, 13-ാം സാക്ഷി സിദ്ദിഖ് എന്നിവർ വൈകിട്ട് 5.30 വരെ കോടതിയിൽ കാത്തിരുന്നു. എന്നാൽ, മഞ്ജു വാരിയരുടെ എതിർ വിസ്താരം ആറുമണി വരെ നീണ്ടു. ഇതേത്തുടർന്നാണ് ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയത്. സാക്ഷികളുടെ വിസ്താരം തുടരുകയാണ്. ഗീതു മോഹൻദാസും സംയുക്ത വർമ്മയും കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായി. കുഞ്ചാക്കോ ബോബന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്ത് ആയതിനാൽ എത്താൻ സാധ്യതയില്ല. കൊച്ചി സിബിഐ കോടതിയിൽ അടച്ചിട്ട മുറിയിലാണ് നടപടികൾ.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ മഞ്ജു ആരോപിച്ചത്. കേസിൽ വഴിത്തിരിവായത് ഈ പ്രസ്താവനയായിരുന്നു. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെയും പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി വിവിധ സിനിമ സെറ്റുകളിൽ ദിലീപിന് ഉണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ച് ചോദിച്ച അറിയുന്നതിനായാണ് സിദ്ദീഖ് ,ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത്.

ഹൗ ഓൾഡ് ആർ യൂ സിനിമയിൽ മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായി നടൻ കുഞ്ചാക്കോ ബോബൻ പൊലീസിന് മൊഴി നൽകിയിരുന്നു.വിദേശ പര്യടനത്തിൽ അടക്കം ആക്രമിക്കപ്പെട്ട നടിയും ദിലീപുമായുണ്ടായ അസ്വാരസ്യങ്ങൾ അറിയുന്നതിനായാണ് സംയുക്തയേയും ഗീതു മോഹൻദാസിനേയും വിസ്തരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP