Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാതന്ത്ര്യ ദിനത്തിൽ ജനനം; മീശമുളയ്ക്കും മുമ്പ് കുത്തി മലർത്തിയത് രണ്ടുപേരെ; ചെലവൂരിലെ ക്ഷേത്രോൽസവത്തിനിടെ എടുത്തത് രണ്ട് എൻഡിഎഫുകാരുടെ ജീവൻ; ബിജെപിക്കാരൻ അകത്തു കിടന്നത് ഏഴുകൊല്ലം; ഇന്ത്യേഷ് കൊടും ക്രിമിനലായ പഴയ കുട്ടിക്കുറ്റവാളി; ചേവായൂരിലെ പീഡന വില്ലൻ ഒളിവിൽ

സ്വാതന്ത്ര്യ ദിനത്തിൽ ജനനം; മീശമുളയ്ക്കും മുമ്പ് കുത്തി മലർത്തിയത് രണ്ടുപേരെ; ചെലവൂരിലെ ക്ഷേത്രോൽസവത്തിനിടെ എടുത്തത് രണ്ട് എൻഡിഎഫുകാരുടെ ജീവൻ; ബിജെപിക്കാരൻ അകത്തു കിടന്നത് ഏഴുകൊല്ലം; ഇന്ത്യേഷ് കൊടും ക്രിമിനലായ പഴയ കുട്ടിക്കുറ്റവാളി; ചേവായൂരിലെ പീഡന വില്ലൻ ഒളിവിൽ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ചേവായൂർ പീഡനക്കേസിലെ പ്രതിയേയും പൊലീസ് വെറുതെ വിട്ടു. കാരന്തൂർ കൊലക്കേസിലെ പ്രതിയാണ് അതിസമർത്ഥമായി മുങ്ങിയത്. ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനെ കുറിച്ച് പൊലീസിന് ഒരു എത്തും പിടിയുമില്ല. ഇയാൾ കോഴിക്കോട് വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. യുവതിയെ കൊണ്ടുപോയ സ്‌കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്.

ഞായറാഴ്ചയായിരുന്നു പീഡനം. ലോക്ഡൗണിലെ നിയന്ത്രണങ്ങൾ മുതലാക്കി നടന്ന പീഡനം. ഞായറാഴ്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് മുണ്ടിക്കൽ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയ സ്‌കൂട്ടറിലാണ് ഇന്ത്യേഷ് ജില്ല വിട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ പേരിലുള്ള ഗഘ 57 ആ 9587 എന്ന ഈ സ്‌കൂട്ടർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെട്ടിടനിർമ്മാണ തൊഴിലാളിയായ ഇന്ത്യേഷ് കാരന്തൂർ കൊലക്കേസിൽ പ്രതിയായിരുന്നു.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15നായിരുന്നു ഈ ക്രിമിനലിന്റെ ജനനം. അതുകൊണ്ടാണ് ദേശീയത നിറയുന്ന ഇന്ത്യേഷ് കുമാർ എന്ന പേര് മാതാപിതാക്കൾ ഇട്ടത്. എന്നാൽ കുട്ടിക്കാലത്തെ തന്റെ വഴി ഗുണ്ടകൾക്കൊപ്പമായി. പ്രായപൂർത്തിയാകും മുമ്പ് തന്നെ കൊലക്കേസിലും പ്രതിയായി. കാരന്തൂരിന് അടുത്തൊരു ക്ഷേത്രത്തിൽ ഉത്സവത്തിനിടെയായിരുന്നു കൊല. ചീട്ടുകളിക്കിടെ തുടങ്ങിയ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണമായത്. രാത്രിയിൽ എതിരാളികളെ ഇന്ത്യേഷും കൂട്ടുകാരനും ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു.

2003ൽ കാരന്തൂരിൽ രണ്ടു പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്. കൊല നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. പിന്നീട് വിചാരണ തീർന്നപ്പോൾ മേജറാകുകയും ചെയ്തു. ഏഴു കൊല്ലം തടവു ശിക്ഷയും അനുഭവിച്ചു. അതിന് ശേഷം ഒരു വർഷം മുമ്പാണ് വീണ്ടും നാട്ടിൽ സജീവമായത്. ഇന്ത്യേഷ് നേരത്തെ ബിജെപി പ്രവർത്തകനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കുന്ദമംഗലത്തിന് അടുത്ത് ചെലവൂരിലുള്ള ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു തർക്കം തുടങ്ങിയത്. ഉത്സവ ശേഷം മടങ്ങി വരുമ്പോൾ എതിർ പക്ഷത്തുള്ളവർ മതിലിൽ പോസ്റ്റർ പതിക്കുന്നത് കണ്ടു. ഇവരെ സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു ഇന്ത്യേഷ് കുമാർ. എൻഡിഎഫുകാരാണ് അന്ന് കൊല്ലപ്പെട്ടത്. ബിജെപിയുമായി സജീവ ബന്ധം അന്ന് ഇന്ത്യേഷ് കുമാറിനുണ്ടായിരുന്നു.

ജയിൽ മോചനത്തിന് ശേഷവും ഗുണ്ടാ പ്രവർത്തനങ്ങളായിരുന്നു താൽപ്പര്യം. ജയിലിൽ നിന്ന് വന്ന ശേഷം രാഷ്ട്രീയത്തോട് കൂടുതൽ താൽപ്പര്യം കാട്ടിയിട്ടില്ല. അപ്പോഴും ബിജെപി അനുഭാവിയായി തുടർന്നു. ചേവായൂർ പീഡനത്തിന് ശേഷം കോഴിക്കോട് പന്തീർപാടത്തെ വീട്ടിലും ഇയാൾ പോകാനിടയുള്ള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. പീഡനത്തിന് ശേഷം ഒരു വട്ടം വീട്ടിലെത്തിയ ഇയാൾ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് വിവരം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

റിമാന്റിലുള്ള ഒന്നും മൂന്നും പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും ആവശ്യമെങ്കിൽ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പീഡിപ്പിച്ച മൂന്നു പേരെയും തിരിച്ചറിയാമെന്നും യുവതി പറഞ്ഞിരുന്നു. അമ്മയുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞായിരുന്നു പ്രതികൾ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP