Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ വെള്ളത്തിൽ മദ്യം നിർമ്മിച്ചാൽ വിദേശത്ത് പ്രിയം കൂടും! നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് ഡിസ്റ്റലറി സ്ഥാപിക്കാൻ അനുവദിക്കാനാകുന്നില്ലെന്ന ഋഷി രാജ്‌സിംഗിന്റെ ശുപാർശയിലെ വരികൾ കണ്ടില്ലെന്ന് നടിച്ചു; 1999ലെ വിനോദ് റായിയുടെ ഉത്തരവ് പരിഷ്‌കരിക്കാത്തത് ഡിസ്റ്റ്‌ലറി അനുവദിക്കുന്നത് പുറത്തറിയാതിരിക്കാൻ; ശ്രീചക്രയ്ക്ക് വേണ്ടി എക്‌സൈസ് കമ്മീഷണർ നൽകിയ ശുപാർശ മറുനാടന്; ബ്രൂവറി ചലഞ്ചിൽ എക്‌സൈസ് വകുപ്പ് പ്രതിരോധത്തിൽ തന്നെ

കേരളത്തിലെ വെള്ളത്തിൽ മദ്യം നിർമ്മിച്ചാൽ വിദേശത്ത് പ്രിയം കൂടും! നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് ഡിസ്റ്റലറി സ്ഥാപിക്കാൻ അനുവദിക്കാനാകുന്നില്ലെന്ന ഋഷി രാജ്‌സിംഗിന്റെ ശുപാർശയിലെ വരികൾ കണ്ടില്ലെന്ന് നടിച്ചു; 1999ലെ വിനോദ് റായിയുടെ ഉത്തരവ് പരിഷ്‌കരിക്കാത്തത് ഡിസ്റ്റ്‌ലറി അനുവദിക്കുന്നത് പുറത്തറിയാതിരിക്കാൻ; ശ്രീചക്രയ്ക്ക് വേണ്ടി എക്‌സൈസ് കമ്മീഷണർ നൽകിയ ശുപാർശ മറുനാടന്; ബ്രൂവറി ചലഞ്ചിൽ എക്‌സൈസ് വകുപ്പ് പ്രതിരോധത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്യൂവറി ചലഞ്ചിൽ പിണറായി സർക്കാരിനെ വെട്ടിലാക്കുന്ന എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നിർദ്ദേശത്തിന്റെ പൂർണ്ണ രൂപം മറുനാടൻ മലയാളിക്ക്. തൃശൂരിൽ ശ്രീചക്ര ഡിസ്റ്റിലറിക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ശുപാർശയിലാണ് ഋഷിരാജ് സിംഗിന്റെ നിർണ്ണായക പരാമർശമുള്ളത്. നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് ഡിസ്റ്റലറി സ്ഥാപിക്കാൻ അനുവദിക്കാനാകുന്നില്ലെന്ന് ഋഷിരാജ് സിങ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിനോദ് റായിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഇത്.

ബ്രൂവറികൾ അനുവദിക്കുന്നത് സംസ്ഥാനത്ത് തൊഴിൽ സാധ്യതയും സാമ്പത്തിക നേട്ടവും ഉണ്ടാക്കാൻ സഹായിക്കുമെന്നും നിർദ്ദേശങ്ങളിൽ എക്‌സൈസ് കമ്മീഷണർ വിശദീകരിക്കുന്നുണ്ട്. എന്നാൽ വിനോദ് റായിയുടെ 29-9-1999ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്നും നിർദ്ദേശിക്കുന്നു. ഇത് പാലിക്കാതെയാണ് ശ്രീചക്ര അടക്കമുള്ള ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയത്. വിദേശത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് സാധ്യതയും സാഹചര്യവും ഏറെയാണ്. ഇതിന് വേണ്ടിയാണ് ഡിസ്റ്റ്‌ലറി തുടങ്ങാൻ അപേക്ഷ തേടിയത്. കേരളത്തിലെ വെള്ളത്തിൽ നിർമ്മിക്കുന്ന മദ്യത്തിന് ഏറെ ആവശ്യക്കാരുണ്ടെന്നും അപേക്ഷൻ ചൂണ്ടിക്കാട്ടിയതായി ശുപാർശയിലുണ്ട്. ഇത് പരിഗണിച്ചാണ് 300 പേർക്ക് ജോലി സാധ്യതയുള്ള ബോട്ടലിങ് യൂണിറ്റിന് അനുമതി നൽകാമെന്ന ശുപാർശ കമ്മീഷണർ നൽകിയത്. ഈ സാഹചര്യത്തിലും വിനോദ് റായിയുടെ ഉത്തരവ് തിരുത്തണമെന്നും വ്യക്തമാക്കുന്നു.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ഒരു കോമ്പൗണ്ടിങ് ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് യൂണിറ്റ് അനുവദിക്കാനായി 1998ലാണ് അപേക്ഷ സമർപ്പിച്ചത്, അബ്കാരി പോളിസിക്ക് എതിരായതിനാൽ ഇത് നിരസിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടവും നടന്നു. ഇതും കോടതി തള്ളി. തുടർന്ന് സർക്കാരിന് നൽകിയ അപ്പീലും അംഗീകരിച്ചില്ല. 199ലെ ഉത്തരവ് കാരണം പുതിയ ഡിസ്റ്റലറികളോ കോമ്പൗണ്ടിങ് ബ്ലെൻഡിങ് ആൻഡ് ബോട്ടലിങ് യൂണിറ്റുകളോ നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് അനുവദിക്കാൻ കഴിയില്ലെന്ന് ഉത്തരവായിരുന്നു ഈ നിരാകരണങ്ങൾക്ക് കാരണം. 2010ൽ വീണ്ടും അപേക്ഷയുമായെത്തി. ഇതാണ് ഇപ്പോൾ അനുമതിക്ക് കാരണമായി മാറുന്നത്.

ഈ ഉത്തരവിൽ നിന്ന് ഡിസ്റ്റിലറി (മദ്യനിർമ്മാണശാല) അനുവദിക്കരുതെന്ന എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം മറികടന്നാണു തൃശൂരിൽ ശ്രീചക്ര കമ്പനിക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയതെന്നു വ്യക്തമായി. അപേക്ഷ പരിശോധനയ്ക്കായി എക്‌സൈസ് കമ്മിഷണർക്ക് അയച്ചിരുന്നു. ഡിസ്റ്റിലറി ആവശ്യമില്ലെന്നു മുൻപു രണ്ടുതവണ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നാണു ഋഷിരാജ് സിങ് അതിൽ രേഖപ്പെടുത്തിയത്. പുതിയ ഡിസ്റ്റിലറിക്ക് അനുമതി നൽകേണ്ടതില്ലെന്ന് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ 1999ൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പിന്നീട് അപേക്ഷകൾ വന്നപ്പോൾ 2008ൽ വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ നിലപാടും ഇതുതന്നെയായിരുന്നു. ഇതാണ് 2018ൽ ചർച്ചകളൊന്നുമില്ലാതെ പിണറായി സർക്കാർ അട്ടിമറിച്ചതെന്നാണ് പുറത്തുവന്ന ഉത്തരവ് വ്യക്തമാക്കുന്നത്.

അതേസമയം, ബ്രൂവറി (ബീയർ നിർമ്മാണശാല) അനുവദിക്കുന്നതിനെ അനുകൂലിച്ച കമ്മിഷണർ അതിനു സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നു ഫയലിൽ രേഖപ്പെടുത്തി. ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ബജറ്റ്, സർക്കാരിന്റെ മദ്യനയം എന്നിവയിലൊന്നും പറഞ്ഞിട്ടില്ല. അബ്കാരി നിയമം ഉണ്ടെങ്കിലും വർഷാവർഷമുള്ള സർക്കാരിന്റെ മദ്യനയമാണ് ആ മേഖലയ്ക്കു ബാധകമാകുന്നത്. ഇതിന് സമാനമായ വാചകങ്ങൾ ഉത്തരവിലുമുണ്ടായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ അനുമതികൾ നൽകി. വിനോദ് റായിയുടെ ഉത്തരവ് തിരുത്തണമെങ്കിൽ മന്ത്രിസഭയിലേക്ക് വിഷയം കൊണ്ടു വരണം. ഇതിനൊപ്പം ഇടതു മുന്നണിയിലും ചർച്ച ചെയ്യണം. അതുകൊണ്ട് ഉത്തരവ് നിലനിൽക്കെ തന്നെ പുതിയ ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചു. ഇത് സർക്കാർ ചട്ടത്തിന്റെ ലംഘനവുമായി.

ഡിസ്റ്റിലറിക്കും ബ്രൂവറിക്കുമായി 7 അപേക്ഷകൾ ലഭിച്ചിരുന്നുവെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറയുന്നു. 3 ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമാണ് അനുവദിച്ചത്. ഇതിനുള്ള മാനദണ്ഡം എന്തായിരുന്നുവെന്നോ മൂന്നെണ്ണത്തിന് അനുമതി നൽകാത്തത് എന്തുകൊണ്ടെന്നോ വ്യക്തമാക്കുന്നില്ല. അതിനിടെ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2003ൽ തൃശൂരിൽ മലബാർ ഡിസ്റ്റിലറിക്ക് അനുമതി നൽകിയെന്ന എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെയും എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെയും വാദം പൊളിയുകയും ചെയ്തു. 1998ൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെയാണു നിർമ്മാണാനുമതി നൽകിയതെന്ന രേഖകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. നിർമ്മാണത്തിനു ശേഷം ലൈസൻസ് നൽകുന്ന സാങ്കേതിക നടപടി മാത്രമാണ് ആന്റണി സർക്കാരിന്റെ കാലത്തുണ്ടായത്. ഇതും ഇടത് സർക്കാരിന് വെല്ലുവിളിയായി മാറും.

ബ്രൂവറി സ്ഥാപിക്കാൻ പവർ ഇൻഫ്രാടെക് കമ്പനിക്കു കളമശേരി പാർക്കിൽ 10 ഏക്കർ ലഭ്യമാണെന്ന കത്തു നൽകിയതു കിൻഫ്ര ജനറൽ മാനേജർ ആണെന്ന വിവരവും പുറത്തു വന്നു. ഭൂമിയുടെ ലഭ്യത ആരാഞ്ഞു കമ്പനി കഴിഞ്ഞ വർഷം മാർച്ച് 27നാണു കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരെ സമീപിച്ചത്. 48 മണിക്കൂറിനകം അനുകൂല മറുപടി. ലഭിച്ചു. ഇതും ഇടത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഇക്കാര്യം തങ്ങൾക്ക് അറിയില്ലെന്നാണു കിൻഫ്ര മാനേജിങ് ഡയറക്ടർ ഉൾപ്പെടെ വ്യക്തമാക്കുന്നത്. വ്യവസായ വകുപ്പ് അറിയാതെയായിരുന്നു കത്തെന്നു മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണത്തിലും വ്യക്തമാകുന്നു. കിൻഫ്രയിൽ ഭൂമി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം അവഗണിക്കുകയും ചെയ്തു.

ഭൂമി അനുവദിക്കണമെങ്കിൽ ജനറൽ മാനേജർ ചെയർമാനായുള്ള ജില്ലാതല സമിതി ചേരണം. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനും വ്യവസായ സെക്രട്ടറിയും സമിതിയിൽ അംഗങ്ങളാണ്. എന്നാൽ ജില്ലാതല സമിതി ബ്രൂവറി അപേക്ഷകൾ ഇന്നേവരെ പരിഗണിച്ചിട്ടില്ലെന്നു കിൻഫ്ര അധികൃതർ തന്നെ വ്യക്തമാക്കുന്നു. ജനറൽ മാനേജരുടെ അനുകൂല മറുപടി ആധാരമാക്കിയാണ് പ്രാഥമിക അനുമതിക്കുള്ള അപേക്ഷ പവർ ഇൻഫ്രാടെക് 2017 ഏപ്രിൽ നാലിന് എക്‌സൈസ് കമ്മിഷണർക്കു സമർപ്പിച്ചത്. ഭാവിയിൽ ഭൂമി ലഭ്യമാകുമെന്ന കത്ത് മാത്രമാണ് അപേക്ഷയിൽ ഉണ്ടായിരുന്നതെങ്കിലും എക്‌സൈസ് വകുപ്പ് ഇക്കാര്യത്തിൽ കണ്ണടച്ചു. ഇതും എക്‌സൈസ് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP